സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ





Wednesday, July 6, 2011

'തൃപ്പടിദാന'വും 'പൊന്നുതമ്പുരാ'നും

മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍


1750 (ചില രേഖകളില്‍1749) ജനവരിയിലാണ് മാര്‍ത്താണ്ഡവര്‍മ രാജ്യം ശ്രീപദ്മനാഭസ്വാമിക്ക് സമര്‍പ്പിക്കുന്ന 'തൃപ്പടിദാനം' എന്ന ചടങ്ങ് നടത്തിയത്. രാജാവ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഉടവാള്‍ സമര്‍പ്പിച്ചശേഷം തിരുവിതാംകൂര്‍ രാജ്യം ശ്രീപദ്മനാഭന് സമര്‍പ്പിക്കുന്നതായും അദ്ദേഹത്തിന്റെ ട്രസ്റ്റി അല്ലെങ്കില്‍ പ്രതിനിധി എന്ന നിലയില്‍ താനും തന്റെ അനന്തര രാജാക്കന്മാരും'ശ്രീപദ്മനാഭ ദാസന്‍'മാരായിരിക്കുമെന്നും പ്രഖ്യാപിച്ചു. ഇതോടെ തിരുവിതാംകൂര്‍ ശ്രീപദ്മനാഭന്‍ വകയും രാജാവ് അദ്ദേഹത്തിന്റെ പ്രതിനിധിയുമായി



തിരുവിതാംകൂര്‍ രാജ്യത്തെ തന്റെ കുലദൈവമായ ശ്രീപദ്മനാഭന് സമര്‍പ്പിക്കുകയും രാജാവ് അദ്ദേഹത്തിന്റെ ദാസനായി മാറുകയും ചെയ്ത നടപടി മാര്‍ത്താണ്ഡവര്‍മയുടെ തന്ത്രശാലിത്വത്തിന് നിദര്‍ശനമാണ്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തെപ്പോലെ പ്രസിദ്ധമായിരുന്ന തിരുവട്ടാര്‍ ആദികേശക്ഷേത്രത്തില്‍വെച്ച് (ഇപ്പോള്‍ കന്യാകുമാരി ജില്ലയില്‍) തന്റെ വാള്‍ പൂജിച്ച് വാങ്ങിയശേഷമാണ് മാര്‍ത്താണ്ഡവര്‍മ ഡച്ചുകാരുമായിട്ടുള്ള യുദ്ധത്തിന് കുളച്ചലിലേക്ക് പുറപ്പെട്ടത്. അതിന് എത്രയോ മുമ്പ് തിരുവനന്തപുരത്തെ ശ്രീപദ്മനാഭസ്വാമിക്ഷേത്രം പുതുക്കിപ്പണിയണമെന്നും അവിടം തന്റെ പ്രധാന ആരാധനാലയമാക്കണമെന്നും മാര്‍ത്താണ്ഡവര്‍മ ഉറച്ചിരുന്നതായി രേഖകള്‍ വ്യക്തമാക്കുന്നു. അതിന് ഉദാഹരണമാണ് 1739 ല്‍ (കുളച്ചല്‍ യുദ്ധം നടക്കുന്നതിന് രണ്ടുവര്‍ഷംമുമ്പ്) അദ്ദേഹം കുരുമുളക് നല്കുന്നതിന് വിലയായി ഡച്ച് ഈസ്റ്റ് ഇന്ത്യാകമ്പനിയോട് 10,000 കഴഞ്ച് സ്വര്‍ണം ആവശ്യപ്പെട്ടത്. ഇത് ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില്‍ 'ഹിരണ്യഗര്‍ഭം' എന്ന ചടങ്ങ് നടത്താനായിരുന്നുവെന്ന് ഡച്ച് രേഖകള്‍ എഡിറ്റ്‌ചെയ്ത ഗാലറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. വടക്കോട്ടുള്ള രാജ്യങ്ങള്‍ ഓരോന്നായി പിടിച്ചെടുത്ത് മാര്‍ത്താണ്ഡവര്‍മ പടയോട്ടം തുടരുന്നതിനിടയിലും ശ്രീപദ്മനാഭസ്വാമി ക്ഷേത്രം പുതുക്കിപ്പണിയാനും വിഗ്രഹം പുനര്‍നിര്‍മിക്കാനും നടപടി തുടര്‍ന്നുകൊണ്ടിരുന്നു. നേപ്പാളിലെ ഗണ്ഡകീനദിയില്‍ നിന്നും കൊണ്ടുവന്ന സാളഗ്രാമങ്ങള്‍ ഉപയോഗിച്ച് കടുശര്‍ക്കരയോഗം പ്രകാരം, ശില്പി ബാലാരണ്യകൊണിദേവനെക്കൊണ്ട് ശ്രീപദ്മനാഭന്റെ പതിനെട്ട് അടിനീളമുള്ള വിഗ്രഹം നിര്‍മിച്ചു. ഈ വിഗ്രഹം ഇന്നും ഭക്തജനങ്ങള്‍ക്ക് അദ്ഭുതമാണ്. മൂന്ന് വാതിലുകളിലൂടെ മാത്രമേ ഈ വിഗ്രഹം ദര്‍ശിക്കാനാവൂ. തിരുവനന്തപുരത്തെ തിരുമലയില്‍ നിന്നു കൂറ്റന്‍ പാറ വെട്ടിക്കൊണ്ടുവന്ന് ഒറ്റക്കല്‍ മണ്ഡപം പണിതു.

കൊടിമരത്തിനുള്ള തേക്കുമരം കൊണ്ടുവന്നത് കാക്കച്ചല്‍മലയില്‍ (ഇപ്പോള്‍ തമിഴ്‌നാട്ടില്‍) നിന്നാണ്. കരിങ്കല്ലുകൊണ്ട് ക്ഷേത്രത്തിലെ ശീവേലിപ്പുര നിര്‍മിക്കാന്‍ 4000 കല്‍പ്പണിക്കാരും 6,000 കൂലിക്കാരും നൂറ് ആനകളും ഉണ്ടായിരുന്നതായി രേഖകളില്‍ നിന്ന് തെളിയുന്നു.
ക്ഷേത്രത്തിന് ചുറ്റും കോട്ടകെട്ടാനും ഗോപുര നിര്‍മാണത്തിനും നടപടി സ്വീകരിച്ചു. 1750 (ചില രേഖകളില്‍1749) ജനവരിയിലാണ് മാര്‍ത്താണ്ഡവര്‍മ രാജ്യം ശ്രീപദ്മനാഭസ്വാമിക്ക് സമര്‍പ്പിക്കുന്ന 'തൃപ്പടിദാനം' എന്ന ചടങ്ങ് നടത്തിയത്. രാജാവ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഉടവാള്‍ സമര്‍പ്പിച്ചശേഷം തിരുവിതാംകൂര്‍ രാജ്യം ശ്രീപദ്മനാഭന് സമര്‍പ്പിക്കുന്നതായും അദ്ദേഹത്തിന്റെ ട്രസ്റ്റി അല്ലെങ്കില്‍ പ്രതിനിധി എന്ന നിലയില്‍ താനും തന്റെ അനന്തര രാജാക്കന്മാരും 'ശ്രീപദ്മനാഭ ദാസന്‍'മാരായിരിക്കുമെന്നും പ്രഖ്യാപിച്ചു. ഇതോടെ തിരുവിതാംകൂര്‍ ശ്രീപദ്മനാഭന്‍ വകയും രാജാവ് അദ്ദേഹത്തിന്റെ പ്രതിനിധിയുമായി. പിന്നീട് മാര്‍ത്താ ണ്ഡ വര്‍മമാരില്‍ അവസാനത്തെ ഭരണാധികാരി ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ മഹാരാജാവ് വരെ ഭരണം നടത്തിയത് ശ്രീപദ്മനാഭനെ മുന്‍നിര്‍ത്തിയാണ്. സ്വാതന്ത്ര്യത്തിനുശേഷം തിരുവിതാംകൂറും കൊച്ചിയും ലയിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ മഹാരാജാവ് ആകെ നിസ്സഹായനായി. തന്റെ പൂര്‍വികനായ മാര്‍ത്താണ്ഡവര്‍മ, ശ്രീപദ്മനാഭന് സമര്‍പ്പിച്ച രാജ്യം താന്‍ എങ്ങനെയാണ് കൊച്ചിയുമായി ലയിപ്പിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ സന്ദേഹം. മഹാരാജാവിന് ശ്രീപദ്മനാഭനോടുള്ള ഭക്തിയും പൂര്‍വിക രാജാക്കന്മാരോടുള്ള പ്രതിപത്തിയും മനസ്സിലാക്കിയ ഇന്ത്യാസര്‍ക്കാര്‍ ഒരു നിര്‍ദേശം മുന്നോട്ടുവെച്ചു. ലയനത്തിനു വിളംബരം തയ്യാറാക്കാനും ചടങ്ങുകള്‍ നടക്കുന്നസമയത്ത് തിരുവിതാംകൂര്‍ ചീഫ് ജസ്റ്റിസിനെക്കൊണ്ട് വായിപ്പിക്കാനുമായിരുന്നു നിര്‍ദേശം. അത് മഹാരാജാവ് സ്വീകരിച്ചു.

ഹിരണ്യഗര്‍ഭവും കിരീടധാരണവും


ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില്‍ ഹിരണ്യഗര്‍ഭം തുലാപുരുഷദാനം, മുറജപം, ലക്ഷദീപം തുടങ്ങിയ നിരവധി ചടങ്ങുകള്‍ ഏര്‍പ്പെടുത്തി ഇന്ത്യ ഒട്ടാകെയുള്ള വിഷ്ണുഭക്തരെ ഇവിടേക്ക് വന്‍തോതില്‍ ആകര്‍ഷിച്ചതും മാര്‍ത്താണ്ഡവര്‍മയാണ് . ഇതില്‍ 'ഹിരണ്യ ഗര്‍ഭം' എന്ന ചടങ്ങ് കിരീടധാരണത്തോടനുബന്ധിച്ചാണ് നടത്തിയിരുന്നത്. തുലപുരുഷദാനം എന്നത് ഒരു ത്രാസിന്റെ ഒരറ്റം രാജാവും മറുഭാഗത്ത് അത്രയും തൂക്കം സ്വര്‍ണവും തൂക്കി അതു നാണയങ്ങളാക്കി ബ്രാഹ്മണര്‍ക്കും മറ്റു പുരോഹിതര്‍ക്കും സംഭാവന ചെയ്യുന്ന ചടങ്ങായിരുന്നു. ഈ നാണയങ്ങളുടെ ഒരു ഭാഗത്ത് 'ശ്രീപദ്മനാഭ' എന്ന് ആലേഖനം ചെയ്തിരുന്നു. 'ഹിരണ്യഗര്‍ഭം' എന്ന വാക്കിന് 'സ്വര്‍ണഗര്‍ഭം' എന്നാണര്‍ഥം. താമരയുടെ ആകൃതിയില്‍ പത്തടി ഉയരവും എട്ടടി ചുറ്റളവുമുള്ള അടപ്പുള്ള ഒരു സ്വര്‍ണപ്പാത്രം നിര്‍മിക്കുന്നു. ഇതില്‍ പാല്, വെള്ളം കലര്‍ത്തിയ നെയ്യ് തുടങ്ങിയ പഞ്ചഗവ്യങ്ങള്‍ പകുതി ഭാഗത്ത് നിറയ്ക്കും. ഇതിനുമുമ്പ് പുരോഹിതന്മാര്‍ വേദ വിധിപ്രകാരമുള്ള സ്‌തോത്രപാരായണം നടത്തും. പൂജാകര്‍മങ്ങള്‍ക്കുശേഷം രാജാവ് ഏണിയിലൂടെ പാത്രത്തിലിറങ്ങുന്നു. അപ്പോള്‍ പുരോഹിതന്മാര്‍ അതിന്റെ മുകള്‍ഭാഗം അടയ്ക്കുന്നു. പത്ത് മിനിറ്റിനുശേഷം മഹാരാജാവ് പാത്രത്തില്‍നിന്നു പുറത്തുവരും. അദ്ദേഹം നേരേ പുരോഹിതന്മാരുടെ അകമ്പടിയോടെ ശ്രീപദ്മനാഭന്റെ മുമ്പിലെത്തി സാഷ്ടാംഗപ്രണാമം നടത്തും. അപ്പോള്‍ പുരോഹിതന്മാര്‍ കുലശേഖരപെരുമാള്‍ കിരീടം മഹാരാജാവിന്റെ തലയില്‍ ചാര്‍ത്തുന്നു. ഇതോടെയാണ് മഹാരാജാവ് 'പൊന്നുതമ്പുരാന്‍' ആകുന്നത്. കിരീടധാരണദിവസം മാത്രമേ രാജാവ് കിരീടം വെക്കൂ. കാരണം രാജ്യം ശ്രീപദ്മനാഭനായതിനാല്‍ രാജാവ് കിരീടം വെക്കാറില്ല. ചടങ്ങുകള്‍ക്കുശേഷം സ്വര്‍ണപ്പാത്രം നാണയങ്ങളാക്കി പുരോഹിതന്മാര്‍ക്ക് നല്‍കുകയായിരുന്നു പതിവ്. വളരെയധികം പണച്ചെലവുള്ള ഹിരണ്യഗര്‍ഭം മാര്‍ത്താണ്ഡവര്‍മ മുതല്‍ ശ്രീമൂലം തിരുനാള്‍ വരെയുള്ള മഹാരാജാക്കന്മാര്‍ നിര്‍വഹിച്ചിട്ടുണ്ട്. എന്നാല്‍ പണച്ചെലവ് കണക്കിലെടുത്ത് ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ ഈ ചടങ്ങ് ഉപേക്ഷിച്ചു.

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇപ്പോഴും തുടരുന്ന ചടങ്ങാണ് മുറജപവും ലക്ഷദീപവും. മുറജപത്തിന് മുറയ്ക്കുള്ള ജപം എന്നാണ് അര്‍ഥം. ആറ് വര്‍ഷത്തിലൊരിക്കലാണ് മുറജപം നടത്താറുള്ളത്. രാജഭരണകാലത്ത് ഇത് തിരുവിതാംകൂറിന്റെ സംസ്ഥാന ചടങ്ങായിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് വൈദികര്‍ ഇതില്‍ പങ്കെടുക്കാന്‍ എത്തുമായിരുന്നു. മാര്‍ത്താണ്ഡവര്‍മയുടെ കാലത്ത് തുടങ്ങിയ ഈ ചടങ്ങിന് ലക്ഷക്കണക്കിന് തുക ചെലവാക്കുന്നത് പില്‍ക്കാലത്ത് ബ്രിട്ടീഷ് സര്‍ക്കാറിന് അലോസരം സൃഷ്ടിച്ചിട്ടുണ്ട്. കപ്പം നല്‍കാതെ, ലക്ഷങ്ങള്‍ ധൂര്‍ത്തടിക്കുന്നതായി അവര്‍ ഈ ചടങ്ങിനെ കണ്ടു. എന്നാല്‍ ഇതുസംബന്ധിച്ച് ഗവര്‍ണര്‍ ജനറല്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കി പരമാവധി ചടങ്ങുകള്‍ വിജയിപ്പിക്കാന്‍ മഹാരാജാക്കന്മാര്‍ ശ്രമിച്ചിട്ടുണ്ട്. 56 ദിവസമാണ് മുറജപം നടക്കുന്നത്. എട്ട് ദിവസം കൊണ്ട് ഒരു മുറ എന്ന കണക്കിന് 56 ദിവസത്തില്‍ വേദം ഏഴു മുറജപിക്കും. വൈദികര്‍ മാത്രമല്ല, അന്യദേശങ്ങളിലെ രാജാക്കന്മാരും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുമായിരുന്നു. മുറജപം സമാപിക്കുന്നത് ലക്ഷം വിളക്കുകള്‍ കത്തിച്ചായിരുന്നു.

ചടങ്ങുകള്‍


മാര്‍ത്താണ്ഡവര്‍മയുടെ കാലത്തുള്ള പല ചടങ്ങുകളും ഇന്നും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ തുടരുന്നു. അല്പശ്ശി, പൈങ്കുനി എന്നീ ഉത്സവങ്ങള്‍ അന്നും ഇന്നും പ്രധാനമാണ്. ഈ ഉത്സവത്തോടനുബന്ധിച്ച് ആറാട്ടുദിവസം ഉടവാള്‍ ഏന്തി നഗ്‌നപാദനായി മഹാരാജാവ് കടപ്പുറത്തേക്ക് എഴുന്നള്ളുന്ന ചടങ്ങ് ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവ് മരണം വരെ തുടര്‍ന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ അനുജന്‍, ബ്രിട്ടീഷ് ഭരണകാലത്ത് ഇളയരാജാവ് ആയി അംഗീകരിച്ചിരുന്ന ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയാണ് ചടങ്ങുകള്‍ നടത്തുന്നത്. മഹാരാജാവ് പങ്കെടുക്കാറുണ്ടായിരുന്ന ശാസ്തമംഗലം എഴുന്നള്ളത്ത് ഇപ്പോള്‍ നിന്നുപോയി. എന്നാല്‍ തമിഴ്‌നാട്ടില്‍ നിന്നും നവരാത്രി വിഗ്രഹഘോഷയാത്രയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിനു മുമ്പില്‍ രാജാവ് അവയെ സ്വീകരിക്കുന്നതും പുതുവായ്പ് ചടങ്ങുമെല്ലാം ഇന്നും തുടരുന്നു. രാജകുടുംബത്തിലെ കാരണവരും ഇപ്പോഴത്തെ ശ്രീപദ്മനാഭ ദാസനുമായ ഉത്രാടം തിരുനാളും രാജകുടുംബാംഗങ്ങളും നിത്യവും ക്ഷേത്രത്തിലെത്തി ചടങ്ങുകളില്‍ പങ്കെടുക്കാറുണ്ട്.

നിധിശേഖരത്തിന്റെ വഴികള്‍


ക്ഷേത്രത്തില്‍ പതിന്നാലാം നൂറ്റാണ്ടുമുതല്‍ വന്‍ സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായിരുന്നതായി രേഖകളില്‍ നിന്നു വ്യക്തമാണ്. കാലാകാലങ്ങളില്‍ പിഴയായും സംഭാവനയായും ധാരാളം ആഭരണങ്ങളും ആനകളും വസ്തുവകകളും ക്ഷേത്രത്തിന് കിട്ടിയിട്ടുണ്ട്. ഇതുകൂടാതെ മാര്‍ത്താണ്ഡവര്‍മ കൊച്ചിയുടെ അതിര്‍ത്തിവരെയുള്ള രാജ്യങ്ങള്‍ കീഴടക്കിയപ്പോള്‍ അവിടത്തെ സ്വത്തുക്കള്‍ അദ്ദേഹം ശ്രീപദ്മനാഭസ്വാമിക്കാണ് സമര്‍പ്പിച്ചത്. അന്ന് ഡച്ചുകാരും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമായി കച്ചവടത്തിലേര്‍പ്പെട്ടിരുന്ന ചെമ്പകശ്ശേരി തുടങ്ങിയ രാജ്യങ്ങളില്‍ വന്‍ സമ്പത്ത് ഉണ്ടായിരുന്നു. കച്ചവടത്തിനുള്ള കരാര്‍ ഉണ്ടാക്കാനും മറ്റും വിദേശികള്‍ സ്വര്‍ണാഭരണങ്ങളും മറ്റും സംഭാവന ചെയ്തിട്ടുള്ളതും മാര്‍ത്താണ്ഡവര്‍മ ശ്രീപദ്മനാഭന് സമര്‍പ്പിച്ചിരിക്കാം.

മാര്‍ത്താണ്ഡവര്‍മയ്ക്കുശേഷം കാര്‍ത്തികതിരുനാള്‍ (ധര്‍മരാജാവ്) ഭരിക്കുന്ന സമയത്താണ് ടിപ്പുസുല്‍ത്താന്റെ ആക്രമണം മലബാറിലുണ്ടായത്. ടിപ്പു തിരുവിതാംകൂര്‍ ആക്രമണത്തിന് പുറപ്പെട്ടപ്പോള്‍, ധര്‍മരാജ മുന്‍കരുതല്‍ എന്ന നിലയില്‍ ട്രഷറിയില്‍ ഉണ്ടായിരുന്നവ ഉള്‍പ്പെടെയുള്ള വിലപിടിച്ച ആഭരണങ്ങളും മറ്റ് വസ്തുക്കളും ശ്രീപദ്മനാഭസ്വാമിക്ക് സമര്‍പ്പിച്ചിരിക്കാനും സാധ്യത ഉണ്ട്.

മറ്റൊരു അഭിപ്രായവും ഉയര്‍ന്നുവന്നിട്ടുണ്ട്. വേലുത്തമ്പിയുടെ കലാപത്തിനുശേഷം അധികാരത്തില്‍ വന്നത് ഗൗരീലക്ഷ്മീബായിയാണ്. കേണല്‍ മണ്‍റോ ആയിരുന്നു അന്നത്തെ റസിഡന്റ്. മണ്‍റോയ്ക്ക് ദിവാന്റെ അധികാരം കൂടി റാണി ഗൗരീലക്ഷ്മീബായ് നല്കി. അഴിമതിയും അരാജകത്വവും നിറഞ്ഞ ഭരണസംവിധാനം നേരെ ആക്കാന്‍ തന്ത്രശാലിയായ മണ്‍റോ പല നടപടികളും സ്വീകരിച്ചു. അതിലൊന്ന് ക്ഷേത്രപരിഷ്‌കരണമായിരുന്നു. ക്ഷേത്രങ്ങള്‍ക്ക് വന്‍ സ്വര്‍ണശേഖരവും സ്വത്തും ഉണ്ടെങ്കിലും പൂജാദികര്‍മങ്ങള്‍ നടക്കുന്നില്ലെന്ന് പരാതികിട്ടിക്കൊണ്ടിരുന്നു. ഇതിനുവേണ്ടി ആലോചിക്കാന്‍ ഒരു കമ്മിറ്റി രൂപവത്കരിച്ച് അവരുടെ അഭിപ്രായപ്രകാരം ക്ഷേത്രങ്ങള്‍ക്ക് ആവശ്യമായ തുക സര്‍ക്കാര്‍ നേരിട്ടു നല്‍കാന്‍ മണ്‍റോ തീരുമാനിച്ചു. പകരം അവിടത്തെ സ്വത്തുക്കളും മിച്ചംവരുന്ന സ്വര്‍ണാഭരണങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്തു. ഈ ആഭരണങ്ങള്‍ വിറ്റ് ഇംഗ്ലീഷ് സര്‍ക്കാറിന് തിരുവിതാംകൂര്‍ നല്കാനുള്ള കപ്പത്തുക അടയ്ക്കുകയായിരുന്നു മണ്‍റോയുടെ ഉദ്ദേശ്യം. എന്നാല്‍ ഗൗരീലക്ഷ്മീബായി ഈ ആഭരണങ്ങള്‍ ശ്രീപദ്മനാഭന്റെ ഫണ്ടില്‍ നിന്നും വിലയ്ക്കുവാങ്ങി അവിടെ സമര്‍പ്പിച്ചുവെന്ന് പറയുന്നു. ഇതും ചരിത്രകാരന്മാര്‍ പരിശോധിച്ച് തീര്‍ച്ചപ്പെടുത്തേണ്ടകാര്യമാണ്. സംഗതി എന്തായാലും വലിയ പ്രതിസന്ധികള്‍ ഉണ്ടായിട്ടുപോലും ശ്രീപദ്മനാഭന്റെ നിധിശേഖരം തൊടാന്‍ ഒരു രാജാവും തയ്യാറായില്ലെന്നത് അവരുടെ ഭക്തിയുടെ മഹത്ത്വമാണെന്ന കാര്യത്തില്‍ സംശയം ഇല്ല.

No comments:

Followers