സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ





Tuesday, December 30, 2008

രണ്ടാം പരാക്രമം





ആറുവര്‍ഷം മുമ്പ്‌ ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയിലേക്ക്‌ ഇരമ്പിച്ചെല്ലുകയുണ്ടായി. പതിനായിരക്കണക്കിന്‌ സൈനികരാണ്‌ സര്‍വസജ്ജീകരണവുമായി പത്ത്‌ മാസത്തോളം അഭ്യാസങ്ങളിലേര്‍പ്പെട്ടത്‌. ഇപ്പംപൊട്ടും യുദ്ധം എന്ന്‌ ലോകം ഭയന്നു. പൊട്ടിയില്ല. ഭീകരര്‍ ഇന്ത്യന്‍ പാര്‍ലമെന്റ്‌ മന്ദിരത്തിന്‌ നേരെ നടത്തിയ ആക്രമണമായിരുന്നു പ്രകോപനം. വേറെ കാര്യമായൊന്നും ചെയ്യാനില്ലെന്ന്‌ ബോധ്യപ്പെട്ട രാഷ്ട്രീയനേതൃത്വമാണ്‌ തീരുമാനമെടുത്തത്‌. ചാവേര്‍ ആക്രമണം നടത്തിയവര്‍ പാര്‍ലമെന്റിന്‌ മുന്നില്‍ത്തന്നെ ചത്തുമലച്ചിരുന്നു. ആക്രമണം ആസൂത്രണം ചെയ്‌തവര്‍ സുരക്ഷിത താവളങ്ങളിലിരുന്ന്‌ സൈനികനീക്കം കണ്ട്‌ പൊട്ടിച്ചിരിച്ചിട്ടുണ്ടാകണം. അവര്‍ക്കൊരു നഷ്‌ടവും ഉണ്ടായില്ല. പത്തുമാസം കഴിഞ്ഞപ്പോള്‍ സൈനികരെയെല്ലാം ബാരക്കുകളിലേക്ക്‌ തിരിച്ചുവിളിച്ചു. ഭീകരന്മാര്‍ അവരുടെ പണി മുറപോലെ തുടര്‍ന്നു.
നര്‍മബോധവുമുള്ളവരായിരുന്നു അന്നത്തെ സൈനിക മേധാവികളെന്ന്‌ സമ്മതിച്ചേ പറ്റൂ. സൈനിക നീക്കത്തിന്‌ അവരിട്ട പേര്‌ ഓപ്പറേഷന്‍ പരാക്രമം എന്നായിരുന്നു. മലയാളത്തില്‍ പരാക്രമം അത്ര നല്ല വാക്കല്ല; ഹിന്ദുസ്ഥാനിയില്‍ പരാക്രമത്തിന്‌ വേറെ അര്‍ഥം കാണുമായിരിക്കും. സൈന്യം പരാക്രമം നടത്തി എന്ന്‌ എഴുതിയാല്‍ സൈന്യം എന്തോ തോന്ന്യാസം ചെയ്‌തു എന്നേ തോന്നൂ. പരനോട്‌ അക്രമം കാട്ടലാണ്‌ പരാക്രമം. അതിലിത്തിരി പരിഹാസവുമുണ്ട്‌. ശൗര്യത്തിന്റെ വൃഥാപ്രകടനം എന്നും പറയാം.
ഇത്തരം സൈനികനീക്കങ്ങളുടെ പണച്ചെലവിനെക്കുറിച്ച്‌ പറയുന്നത്‌ രണ്ടാംതരംവര്‍ത്തമാനമാവാം. അയ്യായിരംകോടി രൂപ പരാക്രമപരിപാടിക്ക്‌ ചെലവായി എന്നാണ്‌ പറഞ്ഞുകേട്ടത്‌. മുംബൈ ഭീകരാക്രമണത്തില്‍ മരിച്ചതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ പരാക്രമത്തിനിടയിലെ അപകടങ്ങളില്‍ മരിക്കുകയുണ്ടായി, ഒരു വെടിപോലും പൊട്ടിയില്ലെങ്കിലും. മരിച്ചവരില്‍ ഏറെയും നമ്മുടെ വീരസൈനികര്‍. ഒരുപാകിസ്‌താന്‍കാരന്‍പോലും പരാക്രമത്തില്‍ മരിച്ചിട്ടില്ല. യുദ്ധത്തിലോ ഏറ്റുമുട്ടലിലോ മരിക്കുക സൈനികന്‌ അഭിമാനമാണ്‌. തയ്യാറെടുപ്പിനിടയില്‍ അപകടങ്ങളില്‍ മരിക്കുന്നത്‌ നിര്‍ഭാഗ്യമാണ്‌. അവര്‍ക്ക്‌ ധീരരക്തസാക്ഷിപദവി കിട്ടില്ല. കടലാസില്‍ എഴുതിവെച്ചതിന്‌ അപ്പുറം ഒരാനുകൂല്യവും കിട്ടില്ല. ജനം അവരെ ഓര്‍ക്കുകയുമില്ല. പരാക്രമം മതി, യുദ്ധം വേണ്ട എന്ന്‌ ഭരണാധികാരികള്‍ തീരുമാനിച്ചാല്‍ സൈന്യത്തിനൊന്നും ചെയ്യാനാവില്ല.

പോയതുപോയി, അന്നത്തെ പരാക്രമം കൊണ്ട്‌ രാജ്യമെന്ത്‌ നേടി എന്ന്‌ വാജ്‌പേയിയോ അദ്വാനിയോ ഒന്നും പറയുകയുണ്ടായില്ല. പാകിസ്‌താന്റെ പ്രസിഡന്റ്‌ മുഷറഫ്‌ ഒരു കാര്യം വെളിപ്പെടുത്തിയിരുന്നു. പരാക്രമത്തിന്റെ ആദ്യത്തെ കുറെ രാത്രികളില്‍ തനിക്കുറങ്ങാന്‍ കഴിഞ്ഞിരുന്നില്ല എന്ന്‌. അതു വലിയ കാര്യം തന്നെ. ഇന്ത്യയെ തകര്‍ക്കാന്‍ ആകാവുന്നതെല്ലാം ചെയ്‌ത മുഷ്‌കരനായിരുന്നല്ലോ മുഷ്‌. എങ്കിലും, അയാളുടെ കുറച്ചുരാത്രിയിലെ ഉറക്കം നഷ്‌ടപ്പെടുത്താന്‍ 5000 കോടി രൂപ ചെലവിട്ടത്‌ കുറച്ചധികമായിപ്പോയില്ലേ എന്നാരും ചോദിച്ചുപോകും. രാജ്യത്തിന്റെ പാര്‍ലമെന്റ്‌ ആക്രമിച്ചിട്ട്‌ നിങ്ങളെന്തുചെയ്‌തു എന്നാരെങ്കിലും ചോദിച്ചാല്‍ അയ്യായിരം കോടി പൊട്ടിച്ചെന്നെങ്കിലും പറയാനായി വാജ്‌പേയി-അദ്വാനി നേതൃത്വത്തിന്‌. അത്രയും സമാധാനം.
ഇപ്പോഴിതാ, രണ്ടാം പരാക്രമം എന്നുവിളിക്കാവുന്ന ചിലതെല്ലാം നടക്കുന്നതായാണ്‌ റിപ്പോര്‍ട്ട്‌. മന്‍മോഹന്‍-പ്രണബ്‌- ആന്റണി നേതൃത്വത്തിന്റെ പരാക്രമം രാജ്യത്തെ യുദ്ധത്തിലേക്ക്‌ നയിക്കുമോ എന്ന ഭയം പലര്‍ക്കുമുണ്ട്‌. അന്നത്തെപ്പോലത്തെ കടുത്തസൈനികനീക്കമൊന്നുമില്ല. അതുകൊണ്ട്‌ അന്നത്തെ അത്ര പണച്ചെലവ്‌ കാണില്ലായിരിക്കും. യുദ്ധം അധികവും നടത്തുന്നത്‌ പ്രണബ്‌ മുഖര്‍ജിയുടെ നാക്കുകൊണ്ടാണ്‌. മന്‍മോഹന്‍ജിയും ആന്റണിജിയും അത്രയ്‌ക്ക്‌ പോര. പ്രണബിന്റെ വാചകം കേട്ട്‌ സര്‍ദാരിക്കെങ്കിലും ഉറക്കം നഷ്‌ടപ്പെടുവാനുള്ള സാധ്യത കുറവാണ്‌.
മുഷറഫും സര്‍ദാരിയും തമ്മിലുള്ള വലിയ വ്യത്യാസം പ്രണബ്‌-മന്‍മോഹന്‍മാര്‍ക്ക്‌അറിയാത്തതല്ല. മുഷറഫിന്റെ കൈയില്‍ത്തന്നെയായിരുന്നു ഭീകരന്മാരെ പോറ്റുന്ന.എസ്‌..യുടെയും കടിഞ്ഞാണ്‍. സര്‍ദാരി പ്രസിഡന്റായി എന്നത്‌ ശരിതന്നെ. രാജ്യത്ത്‌ നടക്കുന്ന കാര്യങ്ങള്‍ പത്രം വായിച്ചറിയാറുണ്ട്‌ സര്‍ദാരിയും. വേറെ ഒരുപിടിയുമില്ല. അദ്ദേഹത്തിന്റെ ഉറക്കം നഷ്‌ടപ്പെടുന്നത്‌ .എസ്‌.. എന്ത്‌ അക്രമമാണ്‌ ചെയ്യാന്‍ പോകുന്നത്‌ എന്നോര്‍ത്താണ്‌. സ്വന്തം ഭാര്യയെക്കൊന്ന ഭീകരരെ ഇതുവരെ പിടിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത സര്‍ദാരി എങ്ങനെയാണ്‌ മുംബൈ താജ്‌ ആക്രമിച്ച ഭീകരരെ പിടിക്കാന്‍ പോകുന്നത്‌?
മുംബൈയില്‍ നടന്നതുപോലുള്ള അനേകം ആക്രമണങ്ങള്‍ ഭീകരന്മാര്‍ പാകിസ്‌താനില്‍ നടത്തിയിട്ടുണ്ട്‌. അതൊന്നും നിയന്ത്രിക്കാന്‍ കഴിയാതെ ശ്വാസംമുട്ടുന്ന സര്‍ദാരിയോട്‌ ഇന്ത്യയില്‍ നടക്കുന്ന ആക്രമണവും തടയണമെന്ന്‌ ആവശ്യപ്പെടുന്നത്‌ കുറച്ച്‌ കടന്ന കൈയാണ്‌. പക്ഷേ മന്‍മോഹന്‍- പ്രണബുമാരും നിസ്സഹായരാണ്‌. പൊതുതിരഞ്ഞെടുപ്പിന്‌ മാസം മൂന്നേ മുന്നിലുള്ളൂ. ഭീകരര്‍ക്കെതിരെ ചിലതെല്ലാം ചെയ്‌തെന്നുവരുത്തുകയെങ്കിലും വേണം. ചില്ലറ വെടിയും പുകയുമെങ്കിലും ഉണ്ടാക്കാഞ്ഞാല്‍ ജനം പുച്ഛിക്കും. ഹോ, ഒരു തിരഞ്ഞെടുപ്പുകടമ്പ കടക്കാന്‍ എന്തെല്ലാം പരാക്രമം കാട്ടണം മനുഷ്യന്‌.
ചെയ്യുന്നതെന്ത്‌ എന്നതിനെക്കുറിച്ചുള്ള വ്യക്തതയാണ്‌ സൈന്യത്തിന്‌ ഏറ്റവും പ്രധാനമെന്ന്‌ സൈനികമേധാവികള്‍ പറയാറുണ്ട്‌. ഇപ്പോള്‍ സൈന്യം ആശയക്കുഴപ്പത്തിലാണ്‌. എന്നാല്‍ ഭരണാധികാരികളിലുള്ളിടത്തോളം ആശയക്കുഴപ്പം സൈന്യത്തിനില്ലെന്നതുകൊണ്ട്‌ അത്ര ഭയപ്പെടാനില്ല.


Tuesday, December 23, 2008

Sunday, December 21, 2008

ആശകള്‍ ആശങ്കകള്‍

വിശേഷാല്‍പ്രതി
ഇന്ദ്രന്‍


അന്ത്യമായെന്ന്‌ ഡോക്‌ടര്‍ സര്‍ട്ടിഫൈ ചെയ്‌ത്‌ മോര്‍ച്ചറിയിലേക്ക്‌ അയച്ച ആള്‍ സ്‌ട്രച്ചറില്‍ എഴുന്നേറ്റിരുന്ന്‌ വെളുക്കെ ചിരിച്ചാല്‍ ആരാണ്‌ ഞെട്ടാതിരിക്കുക? ഏതാണ്ട്‌ ആ അവസ്ഥയിലായിരുന്നു കോണ്‍ഗ്രസ്സുകാര്‍. മന്‍മോഹന്‍സിങ്‌-ചിദംബരം ഭരണത്തിന്റെ ഇപ്പോഴത്തെ ഗ്രഹനിലയനുസരിച്ച്‌ കേന്ദ്രത്തില്‍ മാത്രമല്ല സംസ്ഥാനങ്ങളിലും കെട്ടിവെച്ച തുക കാര്യമായൊന്നും തിരിച്ചുകിട്ടില്ലെന്ന്‌ പാര്‍ട്ടി ഏകകണ്‌ഠമായി ഉറപ്പിച്ചതായിരുന്നു. നേരിയ പ്രതീക്ഷ ഷീല ദീക്ഷിതിനും ഡല്‍ഹി കോണ്‍ഗ്രസ്സുകാര്‍ക്കും ഉണ്ടായിരുന്നു. അവിടെ വോട്ടുകുത്തിത്തുടങ്ങുന്നതിനു തൊട്ടുമുമ്പാണ്‌ മുംബൈ താജില്‍ ഭീകരാക്രമണമുണ്ടായത്‌. കോണ്‍ഗ്രസ്സിന്റെ നാലണമെമ്പര്‍ഷിപ്പുള്ള ആള്‍പോലും ആ നാളുകളില്‍ കൈപ്പത്തിച്ചിഹ്നത്തില്‍ വോട്ടുകുത്താനിടയില്ലെന്നാണ്‌ നിരീക്ഷകന്മാര്‍ കരുതിയിരുന്നത്‌.

ദുരന്തങ്ങള്‍ മാത്രമല്ല ചില വിജയങ്ങളും ഓര്‍ക്കാപ്പുറത്താണ്‌ വന്നുവീഴുക. പാര്‍ട്ടിയുടെ വിജയം പാര്‍ട്ടി പ്രസിഡന്റിനെപ്പോലും ഞെട്ടിച്ചുകാണണം. പാര്‍ട്ടിനേതാക്കന്മാര്‍ വിചാരിച്ചാലും പാര്‍ട്ടിയെ ചിലപ്പോള്‍ തോല്‌പിക്കാന്‍ കഴിയില്ലെന്ന്‌ തെളിയിക്കപ്പെട്ടത്‌ ആദ്യമായല്ല. വാജ്‌പേയിയുടെ എന്‍.ഡി.എ. ഭരണം തിരിച്ചുവരുമെന്ന്‌ ഉറച്ചുവിശ്വസിച്ചിരുന്നത്‌ എന്‍.ഡി.എ.ക്കാര്‍ മാത്രമായിരുന്നില്ലല്ലോ. ഇത്തവണത്തെ നിയമസഭാതിരഞ്ഞെടുപ്പുവിജയവും അത്തരത്തില്‍പ്പെട്ടതായിരുന്നു.
തീര്‍ച്ചയായും അതിന്റെ ലഹരി മുഴുവന്‍ കൊച്ചിയിലെ സമ്മേളനത്തിനെത്തിയ കോണ്‍ഗ്രസ്സുകാരില്‍ പ്രകടമായിരുന്നു. ആളുകൂടിയിട്ട്‌ ജാഥ വേണ്ടെന്നുവെച്ച ചരിത്രം കോണ്‍ഗ്രസ്സിനില്ല.

ആളില്ലാഞ്ഞിട്ട്‌ ജാഥ വേണ്ടെന്ന്‌ വെച്ചാലോ എന്നാലോചിച്ച അനുഭവംപോലും കണ്ടേക്കാം.. ഇനി ജാഥ നടന്നാല്‍ത്തന്നെ പിറ്റേന്നും കുത്തിയിരുന്നു പാര്‍ട്ടിക്കാര്യം ചര്‍ച്ച ചെയ്യാനൊന്നും അധികം കോണ്‍ഗ്രസ്സുകാരെ കിട്ടാറില്ല. ഇക്കുറി ചര്‍ച്ചയും പ്രമേയം പാസ്സാക്കലുമെല്ലാം നടന്നത്രെ. തല്ലും മുണ്ടുരിയലും ഇല്ലാതെ സമ്മേളനം പിരിഞ്ഞത്രെ. തിരഞ്ഞെടുപ്പുജയവും ഭരണവും കൈയെത്തുന്ന അകലത്തില്‍ എത്തിയെന്ന്‌്‌്‌ കണ്ടാല്‍പ്പോലും നന്നാകാന്‍ കൂട്ടാക്കാത്ത പാര്‍ട്ടിയിലാണല്ലോ ഈ മാറ്റം എന്നോര്‍ത്ത്‌ കോണ്‍ഗ്രസ്സുകാര്‍ക്കുണ്ടായ രോമാഞ്ചം നാട്ടില്‍തിരിച്ചെത്തിയിട്ടും അടങ്ങിയില്ലത്രെ. ഈ നിലയ്‌ക്ക്‌ പോയാല്‍ പാര്‍ലമെന്റിലേക്ക്‌ കുറച്ചുമാസങ്ങള്‍ക്കകം നടക്കുന്ന തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഭൂരിപക്ഷം സീറ്റുകളില്‍ ജയിച്ചുകളയാമെന്നുപോലും കോണ്‍ഗ്രസ്സുകാര്‍ വിശ്വസിച്ചുകളയും. അതുകൊണ്ടാണ്‌ ഒരാള്‍ക്ക്‌ ഒരു സ്ഥാനം എല്ലാവര്‍ക്കും സ്ഥാനം, രണ്ടുതവണ തോറ്റവര്‍ക്കും രണ്ടുതവണ ജയിച്ചവര്‍ക്കും സീറ്റില്ല തുടങ്ങിയ വിചിത്രാശയങ്ങള്‍ സമ്മേളനത്തില്‍ ഉന്നയിക്കാന്‍ ചിലര്‍ക്ക്‌ ധൈര്യമുണ്ടായത്‌.

അതിനിടെയാണ്‌, ഇപ്പോഴും മരുന്നുതീര്‍ന്നിട്ടില്ലാത്ത പഴയ വന്‍തോക്കായ വി.എം. സുധീരന്‍ സമ്മേളനത്തിലൊരു വെടിപൊട്ടിച്ചത്‌. പാര്‍ട്ടിയില്‍ പണാധിപത്യം വളരുകയാണുപോലും. അതിനെ ചെറുക്കാന്‍ അദ്ദേഹം ആഹ്വാനിക്കുകയും ചെയ്‌തു.പണമില്ലാത്തവര്‍ക്ക്‌ എന്താണ്‌ പറഞ്ഞുകൂടാത്തത്‌. കോണ്‍ഗ്രസ്സുകാര്‍ക്ക്‌ സംഗതിയുടെ കിടപ്പ്‌ പിടികിട്ടിയിട്ടില്ല. ലോക്‌സഭയിലെ വിശ്വാസവോട്ടെടുപ്പിനെക്കുറിച്ചല്ല സുധീരന്‍ പറഞ്ഞതെന്നുറപ്പ്‌. ബില്‍ ക്ലിന്റന്‌ കോടികള്‍ സംഭാവന നല്‍കാന്‍ ശേഷിയുള്ള അമര്‍സിങ്ങുമാര്‍ സോഷ്യലിസം നടപ്പാക്കാന്‍ രാഷ്ട്രീയം കളിക്കുന്ന രാജ്യത്ത്‌ പണത്തിന്റെ സ്വാധീനത്തെക്കുറിച്ചെന്തുപറയാന്‍. മന്‍മോഹന്‍സിങ്ങും ചിദംബരവും പോലും സോഷ്യലിസം പറയുമ്പോള്‍ സുധീരന്‌ മാവോയിസവും പറയാം. കോണ്‍ഗ്രസ്സുകാര്‍ ഞെട്ടുകയില്ല. പക്ഷേ, സംഗതി അതല്ല.

തിരഞ്ഞെടുപ്പ്‌ അടുക്കുമ്പോള്‍ ലോക്‌സഭാ മണ്ഡലങ്ങള്‍ക്ക്‌ മുകളില്‍ ഡല്‍ഹി തുടങ്ങിയ നഗരങ്ങളില്‍ നിന്ന്‌ വരുന്ന തടിയന്‍ സീറ്റുറാഞ്ചിപ്പക്ഷികള്‍ ചുറ്റിക്കറങ്ങുന്ന സമ്പ്രദായം പണ്ടേ ഉള്ളതാണ്‌ പാര്‍ട്ടിയില്‍. സ്ഥാനാര്‍ഥിത്വം ഉറപ്പായെന്ന്‌ ധരിച്ച്‌ സ്ഥാനാര്‍ഥി ചുമരെഴുതിത്തുടങ്ങിയ ഘട്ടത്തില്‍ പാരച്യൂട്ടില്‍ പുതിയ സ്ഥാനാര്‍ഥി വന്നിറങ്ങിയ ചരിത്രമുള്ള പാര്‍ട്ടിയാണത്‌. അത്തരക്കാര്‍ ലാന്‍ഡിങ്‌ പരിശീലനം നേരത്തേ തുടങ്ങിയെന്നാണ്‌ കേള്‍ക്കുന്നത്‌.പണ്ടെല്ലാം ഹൈക്കമാന്‍ഡ്‌ സ്വാധീനം കൊണ്ടുമാത്രമാണ്‌ സീറ്റ്‌ റാഞ്ചാറുള്ളത്‌. ഇപ്പോള്‍ ആവശ്യത്തിന്‌ നോട്ടുകെട്ടുകള്‍ മതിയെന്ന നിലയായിട്ടുണ്ട്‌ എന്നാണ്‌ കോണ്‍ഗ്രസ്സുകാര്‍ തന്നെ പറയുന്നത്‌. തൃശ്ശൂര്‍, തിരുവനന്തപുരം, കാസര്‍കോട്‌, ഇടുക്കി മണ്ഡലങ്ങള്‍ക്കു മുകളില്‍ ഏതാനും മാസം മുമ്പുതന്നെ അജ്ഞാതപക്ഷികള്‍ സംശയകരമായ നിലയില്‍ പറന്നുതുടങ്ങിയിരുന്നു.

പാവപ്പെട്ട വിദേശകോടീശ്വരന്മാര്‍ക്ക്‌ പ്രത്യേകപരിഗണന നല്‍കുന്ന പാര്‍ട്ടിയാണെന്ന്‌ കേട്ടറിഞ്ഞ്‌ പലേടത്തുനിന്നും ആ ജനുസ്സില്‍പ്പെട്ടവരും കാലേക്കൂട്ടി പറന്നിറങ്ങിയിട്ടുണ്ട്‌. കെ.പി.സി.സി. ഓഫീസിനകത്തും ഇവര്‍ ചിരകാലപരിചിതരെപ്പോലെ ഖദര്‍ വേഷത്തില്‍ ഉപവിഷ്‌ടരായെന്നാണ്‌ കേള്‍ക്കുന്നത്‌. ജാഥയും സോണിയാസ്‌തുതിയുമെല്ലാം ജോറായി നടക്കും. അതിനിടയില്‍ മണ്ണുംചാരിനിന്ന്‌ കോടീശ്വരന്മാര്‍ സീറ്റും കൊണ്ടുപോകും. പാര്‍ട്ടി സീറ്റുകള്‍ മുഴുവന്‍ കോടീശ്വരന്മാര്‍ക്ക്‌ സംവരണ പെയ്‌മെന്റ്‌ സീറ്റുകളാക്കുന്നതിന്‌ എതിരെ പ്രക്ഷോഭം നയിക്കണമോ അതല്ല കോടികള്‍ ഇല്ലാത്തവരെ ബി.പി.എല്‍. ലിസ്റ്റില്‍പെടുത്തി പ്രത്യേക സംവരണം ആവശ്യപ്പെടണമോ എന്ന ആശയക്കുഴപ്പത്തിലാണ്‌ കോണ്‍ഗ്രസ്സുകാര്‍. സ്ഥാനാര്‍ഥി നിര്‍ണയത്തിന്‌ മുമ്പ്‌ പ്രശ്‌നം തീര്‍ത്തല്ലേ പറ്റൂ.

സിസ്റ്റര്‍ അഭയ മരിച്ചതെങ്ങനെയെന്നറിയാതെ പതിനാറുവര്‍ഷമായി നട്ടംതിരിയുകയായിരുന്നു മലയാളികള്‍. സാധാരണക്കാരുടെ കാര്യമാണ്‌ പറഞ്ഞത്‌. ദിവ്യദൃഷ്‌ടിയുള്ള വിശുദ്ധാത്മാക്കള്‍ സംഭവത്തിന്റെ ഉള്ളുകള്ളികള്‍ അന്നേ അറിഞ്ഞിട്ടുണ്ട്‌. ആരുകൊന്നു എങ്ങനെ കൊന്നു എന്നെല്ലാം അവര്‍ക്കറിയാം. പക്ഷേ, മിണ്ടില്ല. കൊലക്കേസ്‌ അന്വേഷണത്തില്‍ മതം ഇടപെടാന്‍ പാടില്ലല്ലോ. ക്രിസ്‌തുദേവനെ കാല്‍വരിയിലേക്ക്‌ കൊണ്ടുപോകുന്നതുപോലെ ജയിലിലേക്ക്‌ കൊണ്ടുപോകപ്പെട്ട വിശുദ്ധപിതാക്കളല്ല അഭയയെ കൊന്നത്‌ എന്നുമാത്രമേ ഇപ്പോള്‍ പറഞ്ഞിട്ടുള്ളൂ. ദിവ്യദൃഷ്‌ടിയില്‍ സംഭവം മുഴുവന്‍ കാണുകയുണ്ടായി. അതില്‍ ആവശ്യമുള്ളവ മാത്രം വെളിപാടുകള്‍ പോലെ അപ്പോഴപ്പോള്‍ വെളിപ്പെടുത്തുകയാണ്‌ അംഗീകൃതരീതി.

നമുക്കു വേണ്ടപ്പെട്ട ദിവ്യന്മാരാരെങ്കിലും പിടിയിലാകുമ്പോഴേ വെളിപാടുണ്ടാകാവൂ. ഇപ്പോള്‍ നടന്ന സംഭവം നോക്കുക. സിസ്റ്റര്‍ അഭയ മരിക്കുകയും അവരെ പോറ്റിവളര്‍ത്തി കര്‍ത്താവിന്റെ ദാസിയാക്കിയ അപ്പനമ്മമാരും ബന്ധുക്കളുമെല്ലാം അലമുറയിടുകയും വിശ്വാസികള്‍ ദുഃഖസാഗരത്തില്‍ വീഴുകയും ചെയ്‌തപ്പോള്‍ അഭയയെ കൊന്നതാണോ അല്ലയോ എന്നുപറയാന്‍ ദിവ്യദൃഷ്‌ടികള്‍ക്കായില്ല. ആദ്യം സാദാ പോലീസും പിന്നെ അതിന്റെ വീര്യം കൂടിയ ക്രൈംബ്രാഞ്ചും എത്രകാലമാണ്‌ തെളിവുണ്ടാക്കാനും തെളിവില്ലാതാക്കാനും നടന്നത്‌. മാനസികപ്രശ്‌നമുള്ളതുകൊണ്ട്‌ സിസ്റ്റര്‍ കിണറ്റില്‍ചാടിയതാണെന്ന്‌ പോലീസ്‌ അന്നു കണ്ടെത്തുകയുണ്ടായി. അഭയയുടെ മാതാപിതാക്കള്‍ക്കുപോലുമറിയാത്ത രോഗം കണ്ടുപിടിച്ചതിന്‌്‌ ആരും പോലീസിനെ അഭിനന്ദിച്ചുകണ്ടില്ല. സത്യമാര്‍ഗത്തില്‍ ചരിച്ച കുഞ്ഞാടിനെ ചില മഹാപാപികള്‍ കൊന്നതാണ്‌ പോലീസേ എന്നെങ്കിലും, ഇന്നുമുറവിളികൂട്ടുന്നവര്‍ക്ക്‌ അന്ന്‌ വിളിച്ചുപറയാമായിരുന്നു, പറഞ്ഞില്ല. ഒരു പ്രാര്‍ഥനാശുശ്രൂഷയും വിശ്വാസിക്കൂട്ടായ്‌മയുമെങ്കിലും നടത്താമായിരുന്നു, അതുമുണ്ടായില്ല.

പിന്നെ സി.ബി.ഐ.യും കുറെ മെനക്കെട്ടു. കേസുണ്ടാക്കാന്‍ കുറെപ്പേര്‍, കേസില്ലാതാക്കാന്‍ കുറെപ്പേര്‍. തെളിവുണ്ടാക്കാന്‍ ചിലര്‍, തെളിവില്ലാതാക്കാന്‍ പലര്‍. അവസാനം അഭയ എന്നൊരാള്‍ ജീവിച്ചിരുന്നിട്ടേ ഇല്ലെന്ന്‌ സി.ബി.ഐ.കണ്ടെത്തിയേക്കുമോ എന്ന ഭയമുണ്ടായിരുന്നു നാട്ടുകാര്‍ക്ക്‌. മൃതദേഹമൊന്നുകണ്ടാല്‍ത്തന്നെ ഒരുവിധപ്പെട്ട ഹെഡ്‌കോണ്‍സ്റ്റബിളിനുപോലും സംഗതി ആത്മഹത്യയോ കൊലപാതകമോ എന്ന്‌ തിരിയും. സി.ബി.ഐ.ക്ക്‌ അതറിയാന്‍ വര്‍ഷംകുറെ വേണ്ടിവന്നു. അഭയയെ കൊന്നതുതന്നെ, പക്ഷേ, ആരെന്ന്‌ അറിയില്ല. മനുഷ്യരൊന്നും ആകാന്‍ ഇടയില്ല, നരകത്തില്‍നിന്ന്‌ ചെകുത്താന്റെ മക്കളായിരിക്കാം വന്ന്‌ കൃത്യം നിര്‍ഹിച്ചതെന്നുപോലും സി.ബി.ഐ.ക്ക്‌ തോന്നിയ ഘട്ടമുണ്ടായിരുന്നു. പക്ഷേ, അങ്ങനെ കോടതിയില്‍ ബോധിപ്പിച്ചില്ല. ചെകുത്താന്മാരെ അറസ്റ്റ്‌ ചെയ്യാന്‍ കോടതി ഉത്തരവിട്ടാലും വലയുക സി.ബി.ഐ. തന്നെയാണല്ലോ.

കൊന്നത്‌ ആരെന്നുമാത്രം പിടികിട്ടുന്നില്ല എന്ന സി.ബി.ഐ. കുമ്പസാരം കോടതി സ്വീകരിക്കുകയുണ്ടായില്ല. അപ്പോഴെങ്കിലും നമ്മുടെ ദിവ്യജ്ഞാനികള്‍ക്ക്‌ കൊലയാളികളെ കാട്ടിക്കൊടുക്കാമായിരുന്നു. കുറ്റവാളികളെ പിടിക്കല്‍ സഭയുടെ ചുമതലയല്ല എന്നാരും സമ്മതിക്കും. കുറ്റവാളികളെ പിടിച്ചില്ലെങ്കില്‍ സഭ മിണ്ടേണ്ട കാര്യവുമില്ല. നിരപരാധികളെന്ന്‌ സഭയ്‌ക്ക്‌ ഉറപ്പുള്ളവരെ പിടിച്ചാല്‍ മാത്രമേ സഭ ഇടപെടേണ്ടതുള്ളൂ. അപരാധികളെയും നിരപരാധികളെയും അറിയാന്‍ അന്വേഷണവും സാക്ഷിമൊഴിയും വിസ്‌താരവും ഒന്നും വേണ്ട. ആളെക്കണ്ടാലറിയാം കൊല്ലുമോ എന്ന്‌, കൈത്തണ്ട കണ്ടാലറിയാം മഴു പൊങ്ങുമോ എന്ന്‌. അതിനാണ്‌ ദിവ്യദൃഷ്‌ടി എന്നുപറയുന്നത്‌. സി.ബി.ഐ.ക്ക്‌ അതില്ല.

തങ്ങളുടെ സ്വന്തക്കാര്‍ ജയിലഴി എണ്ണേണ്ടിവരുമ്പോള്‍ മാത്രമേ കോടതിക്ക്‌ പുറത്ത്‌ വിചാരണ നടത്തി പ്രതിയെ നിരപരാധിയായി പ്രഖ്യാപിക്കാന്‍ മതക്കാരും മറ്റും തുനിയാറുള്ളൂ. മാധ്യമങ്ങള്‍ക്ക്‌ പക്ഷേ, അത്തരം വിവേചനങ്ങളൊന്നുമില്ല. കൊലക്കേസില്‍ ആരെയെങ്കിലും ചോദ്യംചെയ്യാന്‍ വിളിച്ചാല്‍ത്തന്നെ അവന്റെ മുതുമുത്തച്ഛന്‍ മുതലെല്ലാവരും ക്രിമിനലുകളായിരുന്നെന്ന്‌ കണ്ടെത്തിക്കളയും. സ്‌കോട്ട്‌ലന്‍ഡ്‌ യാര്‍ഡ്‌ പോലീസിനേക്കാള്‍ കുറ്റാന്വേഷണചാതുര്യം തങ്ങള്‍ക്കുണ്ടെന്ന്‌ ഭാവിക്കും. എഫ്‌.ഐ.ആര്‍. എഴുതുംമുമ്പ്‌ കേസില്‍ വിധിപറയും. കോടതിയില്‍ വിചാരണതുടങ്ങുംമുമ്പെ പ്രതിയെ തൂക്കിക്കൊല്ലുന്ന തീയതി നിശ്ചയിച്ചുകളയും. മതക്കാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മാധ്യമങ്ങളോട്‌ ഇക്കാര്യത്തില്‍ കടുത്ത വിരോധമുണ്ട്‌. തങ്ങളുടെ സ്വന്തക്കാരുടെ കാര്യത്തില്‍ ഇങ്ങനെ ചെയ്യുന്നതിലേ അവര്‍ക്ക്‌ വിരോധമുള്ളൂ. വേറെ വല്ലവരുമാണെങ്കില്‍ അതാസ്വദിക്കും. പോലീസുപിടിക്കുന്നതിന്‌ മുമ്പെ പത്രങ്ങളില്‍ പ്രതിയുടെ ഫോട്ടോ വരാത്തതിലാകും അവരുടെ പരിഭവം. മാധ്യമക്കാര്‍ക്ക്‌ അങ്ങനെ വിവേചനം വല്ലതുമുണ്ടോ. പള്ളിയായാലും ശരി, പട്ടക്കാരനായാലും ശരി പാര്‍ട്ടിക്കാരനായാലും ശരി - വഴിയേ പോകുന്ന ആരുടെ തലയിലും ചെളി കോരിയൊഴിക്കും.

അധികാരശക്തിയും രാഷ്ട്രീയസ്വാധീനവും ഉള്ളതാണ്‌ ഒരു വിധത്തില്‍ ദോഷമായത്‌. അതൊന്നുമില്ലായിരുന്നെങ്കില്‍ പതിനാറുകൊല്ലംമുമ്പ്‌ അറസ്റ്റിലാകാമായിരുന്നു. കേസ്സും വിചാരണയുമെല്ലാം കഴിഞ്ഞ്‌, ഇപ്പോള്‍ വീട്ടില്‍ വിശ്രമിക്കാമായിരുന്നു. ജീവപര്യന്തം തടവുപോലും പത്തുപതിന്നാലു വര്‍ഷമേ നില്‍ക്കൂ. ഇത്രയും കാലം പോലീസിന്റെ കാലൊച്ച ഭയന്ന്‌ പ്രതികളൊന്നും നേരാംവണ്ണം ഉറങ്ങിയിട്ടുണ്ടാവില്ല, ഇനിയും ഉറങ്ങാന്‍ കഴിയില്ല. കാലം കുറെ കഴിഞ്ഞ്‌ കേസില്‍വെറുതെ വിട്ടാലും ജയിലായിരുന്നു ഭേദമെന്ന്‌ തോന്നുന്ന നിലയിലെത്തും. ദൈവത്തിന്റെ വികൃതികള്‍ തന്നെയിതെല്ലാം.

സി.ബി.ഐ. ഇങ്ങനെയും ചെയ്യും എന്ന്‌ ആന്തമാന്‍ കൊലക്കേസില്‍ സുരേഷ്‌ കുമാറിനെ പ്രതിയാക്കിയ സംഭവം മുന്‍നിര്‍ത്തി ചില മാധ്യമങ്ങള്‍ എടുത്തുപറയുന്നുണ്ട്‌. സി.ബി.ഐ. എന്തെല്ലാം ചെയ്യുമെന്ന്‌ കണ്ടെത്താന്‍ ആന്തമാനിലോ അന്തര്‍സിന്ധിലോ ഒന്നും പോകേണ്ടതില്ല. അഭയ കേസില്‍ അര ഡസന്‍ സി.ബി.ഐ. സംഘങ്ങള്‍ എന്തെല്ലാം ചെയ്‌തു എന്നുനോക്കിയാല്‍മതി. സി.ബി.ഐ. യുടെ കൈയില്‍പ്പെട്ട്‌ ജീവച്ഛവമായ എത്രയോപേര്‍ ഇപ്പോഴും നടക്കുന്നുണ്ട്‌. സി.ബി.ഐ. കുറ്റവാളിയാക്കിയ എത്രയോ പേരെ സുപ്രീംകോടതിവരെ വെറുതെവിട്ടിട്ടുണ്ട്‌. സി.ബി.ഐ. പിടിച്ചവരെല്ലാം കുറ്റവാളികളാകണമെന്നില്ല, കോടതി വിട്ടവരെല്ലാം നിരപരാധികളാകണമെന്നുമില്ല. അതെല്ലാം ദൈവത്തിന്റെ വികൃതികള്‍ തന്നെ. ദൈവം പാപികളെ പന പോലെയാണത്രേ വളര്‍ത്തുക. പിന്നെയെന്തിന്‌ സി.ബി.ഐ.യെയും കോടതിയെയും കുറ്റം പറയുന്നു

Saturday, December 20, 2008

കാഴ്‌ചയ്‌ക്കപ്പുറം......

കാഴ്‌ചയ്‌ക്കപ്പുറം......
ടി.വി.ആര്‍. ഷേണായ്‌

ഡല്‍ഹിയിലെ ദുര്‍ബല സര്‍ക്കാറിനു ജനങ്ങളുടെ സമ്മര്‍ദത്തെ അതിജീവിക്കാനാവില്ലെന്നും പാക്‌ അധീന കശ്‌മീരിലും അല്ലെങ്കില്‍
പാകിസ്‌താനില്‍ത്തന്നെയുമുള്ള തീവ്രവാദി ക്യാമ്പുകള്‍ ആക്രമിക്കാന്‍ അവര്‍ നിര്‍ബന്ധിതരാവുമെന്നും അതോടെ യുദ്ധം പൊട്ടിപ്പുറപ്പെടുമെന്നും അല്‍ഖ്വെയ്‌ദയും താലിബാനും കണക്കുകൂട്ടിയിട്ടുണ്ടാവാം

മുംബൈ ഭീകരാക്രമണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍ രാജ്യസഭയില്‍ സീതാറാം യെച്ചൂരി പറഞ്ഞത്‌ നിങ്ങള്‍ കേട്ടില്ലേ?
''ആണവക്കരാറോടെ ഇന്ത്യയും അമേരിക്കയും തമ്മിലുണ്ടായ തന്ത്രപരമായ പങ്കാളിത്തം കാരണം താലിബാന്റെയും അല്‍ഖ്വെയ്‌ദയുടെയും പുതിയ ഭീകരാക്രമണ ഭീഷണിയുണ്ടായിരിക്കുന്നു. ഇവയെ നേരിടാന്‍ നമ്മള്‍ തയ്യാറായിട്ടുണ്ടോ? ഈ കരാറോടെ നമ്മള്‍ ഇതുവരെയില്ലാത്ത പുതിയതരം ഭീകരാക്രമണഭീഷണിക്ക്‌ വിധേയരാണെന്നത്‌ നമ്മുടെ ചിന്തയുടെ റഡാറില്‍പെട്ടിട്ടുണ്ടോ? ഇന്ത്യയെ ഇപ്പോള്‍ അമേരിക്കയുടെ പങ്കാളിയായി കണക്കാക്കുന്നതുകൊണ്ടാണ്‌ ഇത്തരം ഭീഷണികള്‍.''
എനിക്ക്‌ ആദ്യം തോന്നുന്നത്‌ യെച്ചൂരി തന്റെ സ്ഥിരം അമേരിക്കന്‍ വിരോധം പറഞ്ഞുതീര്‍ത്തുവെന്നാണ്‌. അതല്ല, ആത്മാര്‍ഥമായാണ്‌ ഇതു പറഞ്ഞതെങ്കില്‍ ഇന്ത്യന്‍ വിദേശനയത്തിനുമേല്‍ താലിബാനെപ്പോലുള്ളവര്‍ക്ക്‌ വീറ്റോ അധികാരം വെച്ചുകൊടുക്കുകയല്ലേ അദ്ദേഹം ചെയ്യുന്നത്‌.
മുഖ്യമന്ത്രി അച്യുതാനന്ദന്‍ മേജര്‍ സന്ദീപ്‌ ഉണ്ണിക്കൃഷ്‌ണന്റെ കുടുംബത്തെപ്പറ്റി നടത്തിയ പരാമര്‍ശങ്ങള്‍ ഉടന്‍ തന്നെ തള്ളിപ്പറയാന്‍ സഖാവ്‌ കാരാട്ട്‌ തയ്യാറാവുകയുണ്ടായി. യെച്ചൂരി പറഞ്ഞത്‌ സി.പി.എമ്മിന്റെ ഔദ്യോഗിക നിലപാടാണോ? അതോ, നമുക്കൊരു വിശദീകരണം പ്രതീക്ഷിക്കാമോ?
ഇക്കാര്യത്തില്‍ യെച്ചൂരി പറയുന്നത്‌ തെറ്റാണ്‌. താലിബാന്റെയും അല്‍ഖ്വെയ്‌ദയുടെയും ഹിറ്റ്‌ലിസ്റ്റില്‍ ഇന്ത്യ വരുന്നത്‌ ഇത്‌ ആദ്യമല്ല.
2001 ഒക്ടോബര്‍ 26ന്‌ താലിബാന്‍ നേതാവായ മുല്ല ഒമറിന്റെ പ്രസ്‌താവന അല്‍ജസീറ ചാനല്‍ സംപ്രേഷണം ചെയ്‌തു. അതിന്റെ പ്രസക്ത ഭാഗം ഇതാണ്‌. ''വളരെനാളായി ലോകം പ്രശ്‌നങ്ങളിലും യുദ്ധങ്ങളിലുമാണ്‌..... ഈ പ്രശ്‌നങ്ങള്‍ തുടരും. ഈ യുദ്ധങ്ങള്‍ രൂക്ഷമാവും. അമേരിക്ക, ഇന്ത്യ, റഷ്യ, ഇസ്രായേല്‍ എന്നീ നാലുരാജ്യങ്ങളാണ്‌ ഇതിനുകാരണം. അല്ലാതെ തീവ്രവാദമല്ല. ഈ നാലുരാജ്യങ്ങള്‍ക്കാണ്‌ തീവ്രവാദത്തിന്റെ ഉത്തരവാദിത്വം. അതുകൊണ്ടാണ്‌ മുസ്‌ലിങ്ങള്‍ ഈ രാജ്യങ്ങളെ വെറുക്കുന്നതും പ്രതികാരം ചെയ്യാന്‍ ആഗ്രഹിക്കുന്നതും.''
അമേരിക്കന്‍ സെനറ്റ്‌ ആണവക്കരാര്‍ അംഗീകരിക്കുന്നതിന്‌ ഏഴു വര്‍ഷം മുമ്പാണ്‌ മുല്ല ഒമര്‍ ഇത്‌ പറഞ്ഞത്‌. ഇന്ത്യ മുസ്‌ലിം ഭരണത്തിലേക്ക്‌ തിരിച്ചുപോകേണ്ടതാണെന്ന ഒമറിന്റെ വിശ്വാസമാണ്‌ ഈ അനിഷ്‌ടത്തിന്‌ കാരണം. ഇത്‌ ഒറ്റപ്പെട്ട വീക്ഷണമല്ല. മുംബൈ ഭീകരാക്രമണത്തിനുശേഷം അറിന്‍ ബേക്കറുടെ പേരില്‍ ടൈം മാഗസിനില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. അതില്‍ ഇസ്‌ലാമാബാദ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ പോളിസി സ്റ്റഡീസിലെ മാന്യപണ്ഡിതന്‍ താരിക്‌ ജാനിന്‍േറതായി ഇങ്ങനെ ഒരു ഉദ്ധരണി ചേര്‍ത്തിട്ടുണ്ട്‌: ''ഞങ്ങള്‍ മുസ്‌ലിങ്ങള്‍ ഇന്ത്യയുടെ യഥാര്‍ഥ ഭരണാധികാരികളാണ്‌. 1857-ല്‍ ബ്രിട്ടീഷുകാര്‍ ഞങ്ങളില്‍നിന്ന്‌ അധികാരം തട്ടിയെടുത്തു. 1947-ല്‍ ഈ അധികാരം അവര്‍ മുസ്‌ലിങ്ങള്‍ക്ക്‌ തിരിച്ചേല്‌പിക്കേണ്ടതായിരുന്നു.'' ഇങ്ങനെയാണ്‌ പാകിസ്‌താനിലെ മാന്യന്മാരായ പണ്ഡിതന്‍മാര്‍ ചിന്തിക്കുന്നതെങ്കില്‍ തീവ്രവാദികളുടെ കാര്യം പറയേണ്ടതുണ്ടോ?
ഇത്തരം ആളുകളെ സംബന്ധിച്ച്‌ യുക്തിക്കൊന്നും സ്ഥാനമില്ല. ഇരു രാജ്യത്തെയും ജനങ്ങള്‍ തമ്മില്‍ ബന്ധം ഊട്ടിയുറപ്പിക്കുക എന്ന ആശയത്തിനൊന്നും മുല്ല ഒമറിനെപ്പോലുള്ളവരെ പിന്തിരിപ്പിക്കാനാവില്ല. ഇപ്പോഴത്തെ അഫ്‌ഗാനിസ്‌താനില്‍ മുമ്പുണ്ടായിരുന്ന മുഹമ്മദ്‌ ഗസ്‌നിയുടെയും മുഹമ്മദ്‌ ഗോറിയുടെയും മറ്റും പാത പിന്തുടരുകയാണ്‌ താനെന്ന്‌ മുല്ല ഒമര്‍ ധരിക്കുന്നുണ്ടാവും.
സംഭവങ്ങളുടെ ഗൗരവം കണക്കാക്കുന്നതിലെ അങ്ങേയറ്റത്തെ ധാരണയില്ലായ്‌മയെപ്പറ്റി യെച്ചൂരി രാജ്യസഭയില്‍ പറഞ്ഞു. എന്നാല്‍ മനഃപൂര്‍വവും അല്ലാതുള്ളതുമായ അന്ധത ഇടതിനാണുള്ളത്‌. മാര്‍ക്‌സിസ്റ്റ്‌ നേതാവ്‌ പറഞ്ഞതില്‍ ഒരു കാര്യത്തോട്‌ ഞാന്‍ യോജിക്കുന്നു. മുംബൈ ദുരന്തത്തിനു പിന്നില്‍ വലിയൊരു തന്ത്രപരമായ ലക്ഷ്യമുണ്ട്‌. മുംബൈയെ നിശ്ചലമാക്കാന്‍ പറ്റില്ലെന്ന്‌ മുമ്പുള്ള ആക്രമണങ്ങള്‍ തെളിയിച്ചതാണ്‌. ഔദ്യോഗിക കണക്കുകള്‍ ശരിയാണെന്ന്‌ ധരിച്ചാല്‍ 2008 നവംബറിലെ ആക്രമണത്തില്‍ മരിച്ചത്‌ 173 പേരാണ്‌. 209 പേര്‍ മരിച്ച 2006 ജൂലായ്‌ 11ന്‌ തീവണ്ടികളിലുണ്ടായ സ്‌ഫോടനങ്ങളേക്കാള്‍ മരണസംഖ്യ കുറവ്‌. അപ്പോള്‍ എന്തായിരുന്നു ഈ ആക്രമണത്തിന്റെ ഉദ്ദേശ്യം?
തന്റെ ഇന്ത്യാവിരോധം മുല്ല ഒമര്‍ വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാല്‍ ഏഷ്യയുടെ ഭൂപടം നോക്കുക. അഫ്‌ഗാന്‍ യുദ്ധപ്രഭുക്കള്‍ക്കും ഇന്ത്യയ്‌ക്കുമിടയില്‍ വലിയൊരു ഭൂപ്രദേശമുണ്ട്‌. പാകിസ്‌താനെന്നാണ്‌ അതിന്റെ പേര്‌. പാകിസ്‌താനുമായി യുദ്ധം പ്രഖ്യാപിക്കാന്‍ ഇന്ത്യയെ പ്രകോപിപ്പിക്കുക എന്നതായിരുന്നോ മുംബൈയിലുണ്ടായ കൂട്ടക്കൊലയ്‌ക്കു പിന്നിലെ ലക്ഷ്യം? ഡല്‍ഹിയില്‍ പലരും അങ്ങനെ വിശ്വസിക്കുന്നുണ്ട്‌. പക്ഷേ, താലിബാനും അല്‍ഖ്വെയ്‌ദയും എന്തിനിങ്ങനെ ചെയ്യണം? ഇതിന്റെ ഉത്തരം ബരാക്‌ ഒബാമയുടെ സ്ഥാനാരോഹണത്തിലുണ്ട്‌. ഇറാഖിലെ യുദ്ധത്തോടുള്ള അദ്ദേഹത്തിന്റെ എതിര്‍പ്പ്‌ പ്രശസ്‌തമാണ്‌. എന്നാല്‍ അഫ്‌ഗാനിസ്‌താനിലെ പോരാട്ടം കൂടുതല്‍ ശക്തമാക്കണമെന്ന അദ്ദേഹത്തിന്റെ താത്‌പര്യം അത്ര പരസ്യമല്ല. അഫ്‌ഗാനിസ്‌താനില്‍ 20,000 സൈനികരെക്കൂടി അയയ്‌ക്കണമെന്ന ആവശ്യത്തെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു മുമ്പും ശേഷവും അദ്ദേഹം പിന്തുണയ്‌ക്കുന്നു. സൈനികരുടെ എണ്ണത്തിലും സൈനിക ഇടപെടലിന്റെ കാലാവധിയിലും പരിധി ഏര്‍പ്പെടുത്തുന്നതിനെയും അദ്ദേഹം അനുകൂലിക്കുന്നില്ല.
ഭൂബന്ധിതമായ അഫ്‌ഗാനിസ്‌താനില്‍ ഞെരുക്കപ്പെട്ടാല്‍ താലിബാനും അല്‍ഖ്വെയ്‌ദയും എവിടെ താവളം തേടും? മധ്യേഷ്യയിലെ റഷ്യന്‍ പ്രാമുഖ്യപ്രദേശങ്ങളില്‍നിന്ന്‌ സഹായം കിട്ടില്ല. (മുല്ലാഒമര്‍ കണ്ടെത്തിയ നാലു ശത്രുക്കളിലൊന്നാണ്‌ റഷ്യയെന്ന്‌ ഓര്‍ക്കുക.) ഇറാനിലെ ഷിയ ഭരണാധികാരികള്‍ക്കാകട്ടെ മുല്ലാഒമറും ബിന്‍ലാദനും നയിക്കുന്ന സുന്നി മൗലികവാദികളോട്‌ ഒരു സ്‌നേഹവും ഇല്ല. അപ്പോള്‍ അവശേഷിക്കുന്നത്‌ പാകിസ്‌താന്‍ മാത്രമാണ്‌. അല്‍ഖ്വെയ്‌ദയെയും താലിബാനെയും പിന്തുണയ്‌ക്കുന്ന തീവ്രവാദ സംഘടനകള്‍ക്ക്‌ പാകിസ്‌താനില്‍ ഒരു ക്ഷാമവുമില്ല. പക്ഷേ, പാക്‌സൈന്യവും പാക്‌ ജനതയുടെ ഒരു ഭാഗവും അമേരിക്കയുടെ കോപം നേരിടാന്‍ തയ്യാറായെന്നുവരില്ല.
എന്നാല്‍ , 'ഹൈന്ദവ' ഇന്ത്യയുടെ ഭീഷണിപോലെ, പാകിസ്‌താനെ അത്ര വേഗത്തിലും ശക്തിയിലും ഒരുമിച്ചു നിര്‍ത്തുന്ന മറ്റൊന്നില്ല. യുദ്ധത്തിന്റെ മേഘങ്ങള്‍ ഉരുണ്ടുകൂടുമ്പോള്‍ താലിബാനും അല്‍ഖ്വെയ്‌ദയും മറ്റു തീവ്രവാദ പ്രസ്ഥാനങ്ങളും പാകിസ്‌താനില്‍ നായകപരിവേഷം നേടും. ഹൈന്ദവ ഇന്ത്യക്കെതിരെ വാളോങ്ങിനില്‍ക്കുന്ന സായുധ ഇസ്‌ലാം പോരാളികളായി അവര്‍ വാഴ്‌ത്തപ്പെടും. ഈ പ്രതിച്ഛായയാണ്‌ അവര്‍ ഇഷ്‌ടപ്പെടുന്നതും. സിവിലിയന്‍ ഭരണത്തെ അട്ടിമറിച്ച്‌ മൗലികവാദ സര്‍ക്കാറിനെ വാഴിക്കാന്‍ ആഗ്രഹിക്കുന്ന നല്ലൊരു വിഭാഗം പാകിസ്‌താന്‍ സൈന്യത്തിലുണ്ടെന്നത്‌ യാഥാര്‍ഥ്യമാണ്‌. ഇന്ത്യയുമായുള്ള യുദ്ധമോ യുദ്ധഭീഷണിയോ പോലും ഈ നീക്കത്തിനു നല്ലൊരു മറ സൃഷ്‌ടിക്കും. ഇസ്‌ലാമാബാദിന്റെ നിയന്ത്രണം കിട്ടുന്നതോടെ അല്‍ഖ്വെയ്‌ദയ്‌ക്കും താലിബാനും ആത്യന്തികമായ ഒരു സമ്മാനം കൂടി ലഭ്യമാകും-പാകിസ്‌താന്റെ അണുവായുധ ശേഖരമാണിത്‌.
പക്ഷേ, ഇതെല്ലാം നടക്കണമെങ്കില്‍ ഇന്ത്യ പാകിസ്‌താനുമായി യുദ്ധത്തിനു തയ്യാറാവണം. ഇവിടെയാണ്‌ മുംബൈ ആക്രമണവും അതിനുശേഷമുണ്ടായ ജനരോഷവും കടന്നുവരുന്നത്‌. ഡല്‍ഹിയിലെ ദുര്‍ബല സര്‍ക്കാറിനു ജനങ്ങളുടെ സമ്മര്‍ദത്തെ അതിജീവിക്കാനാവില്ലെന്നും പാക്‌ അധീന കശ്‌മീരിലും അല്ലെങ്കില്‍ പാകിസ്‌താനില്‍ത്തന്നെയുമുള്ള തീവ്രവാദി ക്യാമ്പുകള്‍ ആക്രമിക്കാന്‍ അവര്‍ നിര്‍ബന്ധിതരാവുമെന്നും അതോടെ യുദ്ധം പൊട്ടിപ്പുറപ്പെടുമെന്നും അല്‍ഖ്വെയ്‌ദയും താലിബാനും കണക്കുകൂട്ടിയിട്ടുണ്ടാവാം. ഇന്ത്യയില്‍ മുഹമ്മദ്‌ ഗസ്‌നി ഓര്‍മിക്കപ്പെടുന്നത്‌ സോമനാഥ്‌ ആക്രമിച്ചതിനാണ്‌. പക്ഷേ, ഗസ്‌നിയില്‍നിന്ന്‌ ഗുജറാത്തിലെത്താന്‍ പല വര്‍ഷങ്ങള്‍ നീണ്ട ആസൂത്രണം അദ്ദേഹത്തിനുവേണ്ടിവന്നു. ഇന്ത്യയില്‍ എത്തും മുമ്പ്‌ ആദ്യം ലാഹോറിലും പിന്നെ മുള്‍ട്ടാനിലും താവളങ്ങള്‍ ഉറപ്പിക്കേണ്ടിവന്നു. മുല്ലാ ഒമര്‍ ചരിത്രം മറക്കില്ലെന്ന്‌ എനിക്ക്‌ തീര്‍ച്ചയുണ്ട്‌.
താലിബാന്റെ നേതാവായാണ്‌ മുല്ലാ ഒമര്‍ പരാമര്‍ശിക്കപ്പെടാറ്‌. ഒമറിന്റെ വിശാലമായ വീക്ഷണത്തെ ആദരിച്ചുകൊണ്ട്‌ 'വിശ്വാസികളുടെ നേതാവ്‌' എന്നാണ്‌ ബിന്‍ലാദന്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്‌. ഖലീഫമാര്‍ക്ക്‌ കിട്ടിയിരുന്ന പദവിയാണിത്‌. വെറുമൊരു സുല്‍ത്താനായിരുന്ന മുഹമ്മദ്‌ ഗസ്‌നിയെക്കാള്‍ വളരെ ഉയരെയാണ്‌ ഒമര്‍. ഇത്രയും അഹങ്കാരം നിറഞ്ഞ അതിമോഹമുള്ള ഒരു മനുഷ്യനെ സംബന്ധിച്ച്‌ മുംബൈയിലെ ആക്രമണം ഒരു ചൂതാട്ടത്തിനു പോന്നതല്ലേ?


Saturday, December 6, 2008

ലഷ്കര്‍ പറയുന്നു, കൊല്ലുക നീ ദൈവഭക്താ...

Killing is a pious man's obligation. ദൈവഭക്തന്റെ കടമയാണ് കൊലപാതകം. പറയുന്നത് ഹാഫിസ് മൊഹമ്മദ് സയീദ്. മരണമെന്നാണ് ഈ പേരിന് ഇന്ത്യയില്‍ അര്‍ത്ഥം. കാരണം ഇയാളാകുന്നു, ലോകം ഭയക്കുന്ന ലഷ്കര്‍ ഇ തോയിബ എന്ന ഭീകര സംഘടനയുടെ അധിപന്‍.

തിന്മയും അവിശ്വാസവും ലോകത്തു നിന്ന് തുടച്ചു നീക്കേണ്ടത് ഒരു സത്യവിശ്വാസിയുടെ കടമയാണെന്ന് ഉദ്ബോധിപ്പിക്കുന്ന ഈ മനുഷ്യനാണ്, ഇന്ത്യ അന്വേഷിക്കുന്ന കൊടുംഭീകരരില്‍ ഒന്നാം സ്ഥാനക്കാരന്‍.

കുഞ്ഞുന്നാളില്‍ അമ്മയില്‍ നിന്ന് കേട്ടു പഠിച്ച ഖുര്‍ആന്‍ മുഴുവന്‍ ഹാഫീസിന് മനപ്പാഠം. ഏറ്റവും പ്രിയപ്പെട്ട ആയത്ത് (സൂക്തം) വജാഹിതു ഫി സബിലളളാഹ്... അര്‍ത്ഥം, സര്‍വശക്തനു വേണ്ടി വിശുദ്ധ യുദ്ധത്തിന് സജ്ജരാകുക..

2000 ഡിസംബര്‍ 22ന് ചെങ്കോട്ട ആക്രമിച്ചത്, 2001 ഡിസംബര്‍ 13ന് ഇന്ത്യയിലെ പാര്‍ലമെന്റ് ആക്രമിക്കാന്‍ ആത്മഹത്യാ സ്ക്വാഡിനെ ഒരുക്കി അയച്ചത്‍, 2003 ആഗസ്റ്റ് 25ന് മുംബൈയില്‍ ബോംബ് സ്ഫോടനം നടത്തിയത്, 2002 സെപ്തംബര്‍ 24ന് അക്ഷര്‍ധാം ക്ഷേത്രം ആക്രമിച്ചത്, 2005 ഒക്ടോബര്‍ 29ന് ദില്ലിയിലെ ദീപാവലി ആഘോഷങ്ങളില്‍ ചാവേര്‍ സ്ഫോടനം നടത്തിയത്... സ്വന്തം കടമ നിറവേറ്റാന്‍ വേണ്ടി ഹാഫിസ് നിയോഗിച്ച ദൈവഭക്തര്‍ വിതച്ച ഭീതിയുടെ മുഹൂര്‍ത്തങ്ങള്‍ അങ്ങനെയെത്രയെത്ര? ഏറ്റവും ഒടുവില്‍ മുംബെയില്‍ നടന്ന നരമേധത്തിലും പ്രതിസ്ഥാനത്ത് സംശയിക്കപ്പെടുന്ന ഏറ്റവും പ്രസക്തമായ പേര് ലഷ്കര്‍ ഇ തോയിബയുടേത്.

പാഴ്‍ശ്രമങ്ങള്‍ക്ക് തലച്ചോറു പുകയ്ക്കുന്നവനല്ല ഹാഫിസ്. ആവര്‍ത്തിച്ചു വായിച്ച് പുളകം കൊളളാന്‍ കൊളളാവുന്നൊരു കണക്കു പുസ്തകം അവശേഷിപ്പിച്ചാണ് ഓരോ നിയോഗവുമേല്‍ക്കുന്നവര്‍ സ്വര്‍ഗസ്ഥരാകുന്നത്. ചെറിയൊരു സാമ്പിള്‍ വായിക്കുക.

തുടരുന്ന ജിഹാദ്, പെരുകുന്ന ശവങ്ങള്‍


കഴിഞ്ഞ പതിനൊന്നു വര്‍ഷമായി കശ്മീരില്‍ തുടരുന്ന ജിഹാദില്‍ ലഷ്കര്‍ ഇ തോയിബക്കാര്‍ കൊന്നു തളളിയത് 14,369 പട്ടാളക്കാരെ. ലഷ്കറിന് നഷ്ടപ്പെട്ടതോ വെറും 1016 പേരെ.

1999 ല്‍ മാത്രം 11 ചാവേറാക്രമണങ്ങള്‍. ഫിദായേം എന്ന് പേരിട്ട് വാഴ്ത്തുന്ന കൊലപാതകങ്ങള്‍. കൊല്ലപ്പെട്ടത് ഓഫീസര്‍മാരുള്‍പ്പെടെ 258 പട്ടാളക്കാര്‍.

തൊട്ടടുത്ത വര്‍ഷമായപ്പോഴേയ്ക്കും കശ്മീരിലെ ഫിദായേം എന്ന പേരില്‍ നടത്തപ്പെട്ടത് 98 ആക്രമണങ്ങള്‍. കൊല്ലപ്പെട്ടത് 891 പട്ടാളക്കാര്‍. അവരില്‍ മൂന്നു കേണലുകള്‍, 10 മേജര്‍മാര്‍, ഒരു കമാന്‍ഡന്റ്, ഒരു കാപ്റ്റന്‍. മൂന്ന് എഞ്ചിനീയര്‍മാര്‍.

ഓരോ ജിഹാദ് കഴിയുമ്പോഴും തെരുവില്‍ വീഴുന്ന ശവങ്ങളെണ്ണി ഹാഫിസ് പതിയെ പറയും.. ദൈവഭക്തന്റെ കടമയാണ് കൊലപാതകം. വജാഹിതു ഫി സബിലളളാഹ്... ചാവേര്‍ മുജാഹിദ്ദീനുകള്‍ സര്‍വശക്തന്റെ സംവരണാവകാശങ്ങള്‍ അനുഭവിച്ച് സ്വര്‍ഗരാജ്യത്ത് സസുഖം വാഴും.

ലോകത്തിലെ ഏറ്റവും ശക്തമായ ഭീകര സംഘമായാണ് ലഷ്കര്‍ ഇ തോയിബ അറിയപ്പെടുന്നത്. ഏറ്റവും അപകടകാരികള്‍. പ്രഹര ശേഷി മാരകം.

ഖലീഫാ സാമ്രാജ്യത്തിന് എ കെ 47

എണ്‍പതുകളിലാണ് ലഷ്കര്‍ ഇ തോയിബയുടെ ജനനം. ലക്ഷ്യം ജമ്മു കശ്മീരില്‍ നിന്ന് ഇന്ത്യന്‍ പട്ടാളത്തെ തുരത്തി ഖലീഫയുടെ അധീശത്വം സ്ഥാപിക്കുക. ചാവേറാക്രമണത്തിലും പരമ്പരാഗതമായ ആക്രമണ തന്ത്രങ്ങളിലും ലഷ്കറിനെ വെല്ലാന്‍ ഇനിയൊരു ഭീകര സംഘം ജനിക്കേണ്ടിയിരിക്കുന്നു. 2002ല്‍ ഈ സംഘടനയെ പാകിസ്താന്‍ നിരോധിച്ചതോടെ ആക്രമണങ്ങളുടെ ഉത്തരവാദിത്വമേറ്റെടുക്കുന്ന പതിവ് ലഷ്കര്‍ അവസാനിപ്പിച്ചു. പേര് ജമാ ഉദ് ദവാ എന്ന് മാറ്റി. മുംബൈ ആക്രമണത്തിനിറങ്ങിയവര്‍ ഈ പേരില്‍ ഫേസ് ബുക്ക്‍ എന്ന ഇന്റര്‍നെറ്റ് സൗഹൃദ സൈറ്റില്‍ പ്രൊഫൈല്‍ തുറന്ന് പ്രചരണം നടത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മര്‍ക്കസ് അല്‍ ദവാ വാ അല്‍ ഇര്‍ഷാദ് എന്ന ഇസ്ലാമിക ക്ഷേമ സംഘടനയുടെ സേനയായിട്ടാണ് ലഷ്കറിന്റെ പിറവി. ഒസാമ ബിന്‍ ലാദന്റെ അല്‍ക്വായിദയുമായും നല്ല ബന്ധം. നിരോധനത്തിനു ശേഷം ലഷ്കര്‍ ചാവേറുകള്‍ക്ക് പരിശീലനം നല്‍കുന്നത് അല്‍ക്വായിദയുടെ ക്യാമ്പുകളിലാണത്രേ.

2005 ജൂലൈ ഏഴിന് ലണ്ടനിലെ ചാവേറാക്രമണത്തില്‍ പങ്കെടുത്ത ഷാഹ്സാദ് തന്‍വീറിനടക്കം അല്‍ക്വായിദയുടെ പരിശീലനം കിട്ടിയിരുന്നുവെന്ന് ബ്രിട്ടീഷ് അന്വേഷകര്‍ വിശ്വസിക്കുന്നു. അബു സുബൈദയെപ്പോലുളള അല്‍ ക്വായിദ നേതാക്കള്‍ അറസ്റ്റിലായതും ലഷ്കര്‍ ഇ തോയിബ കേന്ദ്രങ്ങളില്‍ നിന്നു തന്നെ.

തുറന്നു പിടിച്ചിരിക്കുന്ന പച്ചനിറത്തിലെ ഖുര്‍ആന്‍ ഗ്രന്ഥത്തില്‍ കുത്തി നിര്‍ത്തിയിരിക്കുന്ന കറുത്ത എകെ 47 റൈഫിള്‍. പശ്ചാത്തലത്തില്‍ മഞ്ഞ സൂര്യന്‍. ഖുര്‍ ആന്‍ എട്ടാം സൂറത്തിലെ മുപ്പത്തിയൊമ്പതാം ആയത്ത് അര്‍ദ്ധവൃത്താകൃതിയില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നു.

അതിങ്ങനെ. "കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന്‌ വേണ്ടിയാകുകയും ചെയ്യുന്നത്‌ വരെ നിങ്ങള്‍ അവരോട്‌ യുദ്ധം ചെയ്യുക. ഇനി, അവര്‍ വിരമിക്കുന്ന പക്ഷം അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാണ്‌".

മതബോധനത്തിനും അനുശാസനത്തിനുമുളള കേന്ദ്രം എന്നര്‍ത്ഥമുളള മര്‍ക്കസ് അല്‍ ദവാ വാ അല്‍ ഇര്‍ഷാദ് എന്ന പദം ചുവന്ന പശ്ചാത്തലത്തില്‍.

ലാഹോറില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ മുറിഡ്ക് എന്ന സ്ഥലത്താണ് ലഷ്കര്‍ ഇ തോയിബയുടെ കേന്ദ്രം. സംഘടനയെ നിരോധിച്ചപ്പോള്‍ സ്വത്തുവകകള്‍ കണ്ടുകെട്ടിയെന്നൊരു പ്രഹസനം പാകിസ്താന്‍ സര്‍ക്കാര്‍ നടത്തി. മതപാഠശാലയ്ക്ക് ഇന്നും ഒരു പോറലുമില്ല. നേതാക്കള്‍ക്ക് പലായനം ചെയ്യേണ്ടിയും വന്നില്ല. വിഷം വമിക്കുന്ന പ്രസംഗങ്ങളും ലേഖനങ്ങളുമായി ലഷ്കര്‍ നേതാക്കള് പാകിസ്താനില്‍ സസുഖം വാഴുന്നു.

ഹാഫീസിന്റെ ബുദ്ധി, ഒസാമയുടെ പണം

സൗദി ഭീകരന്‍ ഒസാമാ ബിന്‍ലാദന്റെ സാമ്പത്തിക സഹായത്തോടെ പടുത്തുയര്‍ത്തിയ വമ്പന്‍ സാമ്രാജ്യത്തിലാണ് മര്‍ക്കസ് അല്‍ ഇര്‍ഷാദ് പ്രവര്‍ത്തിക്കുന്നത്. മുറിഡ്കില്‍ ഏതാണ്ട് 200 ഏക്കറില്‍ പടര്‍ന്നു കിടക്കുന്ന വിശാലമായ സാമ്രാജ്യം. താമസിക്കാനും പഠിക്കാനും ആധുനിക സൗകര്യങ്ങളുളള കെട്ടിടങ്ങള്‍. വിശാലമായ പാടങ്ങള്‍, പളളികള്‍, മത്സ്യം വളര്‍ത്തുന്ന കുളങ്ങള്‍, കുതിരലായങ്ങള്‍. അതിവിപുലമായ ഒരു സാമ്രാജ്യത്തിന്റെ അധിപനാണ് ഹാഫിസ്.

ഇരുപതു വയസുവരെ പ്രായമുളള രണ്ടായിരത്തോളം കുട്ടികള്‍ പഠിക്കുന്ന സര്‍വകലാശാലയാണ് മര്‍ക്കസ്. പഠിതാക്കള്‍ പാകിസ്താനികളായിരിക്കണമെന്ന് നിഷ്കര്‍ഷയുണ്ട്. എല്ലാ അത്യന്താധുനിക സൗകര്യങ്ങളുമുളള ഈ കമ്പ്യൂട്ടറൈസ്ഡ് ഇസ്ലാമിക് യൂണിവേഴ്സിറ്റിയില്‍ ഇസ്ലാമിക മതപ്രചരണമാണ് പഠിതാക്കളുടെ ജീവിത ലക്ഷ്യമായി നിര്‍വചിച്ചിരിക്കുന്നത്.

എട്ടു മുതല്‍ ഇരുപതു വയസുവരെ കുട്ടികള്‍ക്ക് കുതിരസവാരിയിലും വെടിവെപ്പിലും കടുത്ത പരിശീലനമുണ്ട്. അണിയേണ്ടത് പട്ടാള യൂണിഫോം.

പ്രായപൂര്‍ത്തിയായാല്‍ അതിര്‍ത്തി കടന്നുളള ജിഹാദിന് അനുമതിയും ലഭിക്കും. അതിര്‍ത്തിയില്‍ വലിച്ചു കെട്ടിയ കമ്പി വേലി കടക്കുക. കണ്ണില്‍ കാണുന്നവരെ വെടിവെച്ചു വീഴ്ത്തുക. ആ വഴി നേരെ സ്വര്‍ഗരാജ്യത്തേയ്ക്ക് പോയി സ്വസ്ഥമായി ജീവിക്കുക. ചെറുപ്പക്കാര്‍ക്ക് നല്‍കുന്ന സന്ദേശം ഇതാണ്.

ഭാര്യയും മക്കളും പേരക്കുട്ടികളുമൊക്കെയായി മര്‍ക്കസു വാഴാനുളള ദൈവനിയോഗം ഹാഫിസിനും കുടുംബത്തിനുമാണ്. ദൈവത്തിനു വേണ്ടി ഭൂമിയിലെ വാസം എന്ന ത്യാഗം ഏറ്റെടുക്കുകയാണ് അവര്‍. ശഹീദുകളാകുന്നവര്‍ ഭാഗ്യവാന്മാര്‍. ജനിച്ച് മുപ്പതു തികയുന്നതിനു മുമ്പ് സര്‍വശക്തന്റെ അടുത്തെത്താമല്ലോ!!

പാട്ടു കേള്‍ക്കരുത് ഫോട്ടോയെടുക്കരുത്...

ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും പൂര്‍ണമായും കാമ്പസില്‍ നിരോധിച്ചിട്ടുണ്ട്. കാമറയും ടെലിവിഷന്‍ സെറ്റും സിനിമയും പാട്ടും അനിസ്ലാമികമാണെന്ന് പഠിപ്പിക്കുക മാത്രമല്ല, ഇവ നശിപ്പിക്കേണ്ടതിന്റെ അനിവാര്യത പ്രചരിപ്പിക്കാന്‍ ആഴ്ച തോറും ഹാഫിസിന്റെ കുട്ടികള്‍ പ്രചരണത്തിനും ഇറങ്ങുന്നുണ്ട്.

ലാഹോറിനും ഗുജ്റന്‍വാലയ്ക്കും ഇടയ്ക്കുളള പ്രദേശം ടെലിവിഷനും സംഗീതവും പുകവലിയുമൊക്കെ നിരോധിച്ച് പത്തരമാറ്റുളള ഇസ്ലാമിക സമൂഹം മര്‍ക്കസിനു ചുറ്റിലുമായി വികസിപ്പിച്ചിരിക്കുന്നു. ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളില്‍ പോലും സംഗീതം നിഷിദ്ധം. കാരണം അതൊന്നും ഇസ്ലാമിന് ഇഷ്ടമല്ലെന്ന് ഹാഫിസ് കല്‍പ്പിച്ചിട്ടുണ്ട്. ഹാഫിസിന്റെ ഇഷ്ടമാകുന്നു, ഇവിടെ ഇസ്ലാമിന്റെ ഇഷ്ടം.

ലാഹോറിലെ എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി യൂണിവേഴ്സിറ്റിയിലെ ഇസ്ലാമിക് പഠന വിഭാഗം പ്രൊഫസറായിരുന്ന ഹാഫിസ്, ജോലിയില്‍ നിന്ന് വിരമിച്ചതിനു ശേഷമാണ് ലഷ്കര്‍ ഇ തോയിബയ്ക്ക് ജന്മം നല്‍കിയത്. പത്തു വര്‍ഷങ്ങള്‍ക്കകം ആറു സ്വകാര്യ സൈനിക പരിശീലന ക്യാമ്പുകള്‍ പാകിസ്താനിലും പാക് അധിനിവേശ കാശ്മീരിലുമായി പ്രൊഫസര്‍ സ്ഥാപിച്ചു. പാകിസ്താനില്‍ ആകെ 2500 ഓഫീസുകളുണ്ടത്രേ സംഘടനയ്ക്ക്. അധിനിവേശ കശ്മീരിലെ നിയന്ത്രണ രേഖയില്‍ രണ്ടു ഡസനിലധികം യുദ്ധസജ്ജമായ ക്യാമ്പുകളുമുണ്ട്.

ലോകത്തിലെ ഏറ്റവും വലുതും ശക്തവും സ്വതന്ത്രവുമായ ജിഹാദി പ്രസ്ഥാനമാണ് ലഷ്കര്‍ ഇ തോയിബ. മുസ്ലിം മതമേധാവികളായ ഇമാമുമാരെ അംഗീകരിക്കുന്നില്ലെന്നൊരു പ്രത്യേകതയും ലഷ്കറിനുണ്ട്. മറ്റ് തീവ്രവാദി സംഘടനകളായ ഹര്‍ക്കത്തുള്‍ മുജാഹിദ്ദീന്‍, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ജയിഷെ മുഹമ്മദ് എന്നിവയൊക്കെ ഇമാമുകളുടെ അധികാരം അംഗീകരിക്കുന്നവരാണ്.

ഓര്‍മ്മകളില്‍ തിളയ്ക്കുന്നത് പ്രതികാരം

കശ്മീര്‍ മോചിപ്പിക്കാനും അചിരേണ ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാനും തുനിഞ്ഞിറങ്ങിയ ഹാഫീസ് മൊഹമ്മദ് സയീദിന്റെ മനസില്‍ പഴയൊരു പ്രതികാരം കിടപ്പുണ്ടോയെന്ന കാര്യം നിശ്ചയമില്ല. വിഭജനകാലത്തെ ചോര ചൊരിഞ്ഞ ഒരു ഭൂതകാലം ഹഫീസിന്റെ അബോധമനസില്‍ കിടന്നു തിളയ്ക്കുന്നുണ്ടോയെന്ന് മനശാസ്ത്ര വിദഗ്ധര്‍ വിശകലനം ചെയ്യേണ്ടതുണ്ട്. അന്നത്തെ കലാപങ്ങളില്‍ ഹഫീസിന്റെ കുടുംബത്തിലെ 36 പേര്‍ കൊല്ലപ്പെട്ടിരുന്നു.

കലാപത്തെ അതിജീവിച്ച ഹാഫീസിന്റെ പിതാവ് കമാലുദ്ദിനും കുടുംബവും പാകിസ്താനിലേയ്ക്ക് പലായനം ചെയ്യുകയും പഞ്ചാബിലെ സര്‍ഗോധ ജില്ലയില്‍ താമസമാരംഭിക്കുകയും ചെയ്തു. പിന്നീട് മിയാന്‍വാലി ജില്ലയിലെ ജനുബി ഗ്രാമത്തില്‍ സര്‍ക്കാര്‍ സ്ഥലം ലഭിക്കുകയും കഠിനാധ്വാനത്തിലൂടെ സമ്പല്‍ സമൃദ്ധിയുടെ പ്രൗഢിയിലേയ്ക്ക് മടങ്ങിയെത്തുകയും ചെയ്തു.

സര്‍ഗോധയിലെ സര്‍ക്കാര്‍ കോളജില്‍ നിന്ന് ബിരുദം നേടിയ ശേഷം ഹാഫീസ് സൗദി അറേബ്യയിലാണ് ഉപരിപഠനം നടത്തിയത്. റിയാദിലെ കിംഗ് സൗദ് സര്‍വകലാശാലയില്‍ നിന്നും ഇസ്ലാമിക പഠനത്തില്‍ മാസ്റ്റര്‍ ബിരുദം. അറേബ്യയിലെ മതപണ്ഡിതരില്‍ നിന്ന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആവോളം സ്വീകരിച്ച് പാകിസ്താനില്‍ മടങ്ങിയെത്തി ഇസ്ലാമിക് ഐഡിയോളജിക്കല്‍ കൗണ്‍സിലില്‍ റിസര്‍ച്ച് ഓഫീസറായി ജോലിയില്‍ പ്രവേശിച്ചു.

ഒരു ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന ചെറിയ കുടുംബമേയുളളൂ ഹാഫിസിന്. ഭാര്യമാരുടെ എണ്ണത്തെ സംബന്ധിച്ച കാന്തപുരം ശാഠ്യങ്ങളൊന്നും പ്രൊഫസര്‍ക്കില്ല. കുടുംബാംഗങ്ങളെല്ലാം ലഷ്കര്‍ ഇ തോയിബയുടെയും മര്‍ക്കസിന്റെയും താക്കോല്‍ സ്ഥാനങ്ങള്‍ വഹിക്കുന്നു. മുപ്പത്തിയേഴ് വയസ് പ്രായമുളള മകന്‍ തല്‍ഹയ്ക്കാണ് മുസഫറാബാദിലെ ലഷ്കര്‍ ബേസ് ക്യാമ്പിന്റെ ചുമതല. മകളുടെ ഭര്‍ത്താവ് ഖലീദ് വലീദ് ലാഹോറില്‍ ലഷ്കറിന്റെ സംഘടനാ ചുമതല വഹിക്കുന്നു. ആരും ജിഹാദികളല്ല. കൊലപാതകം ദൈവഭക്തന്റെ കടമയാണെന്ന് മറ്റുളളവരെ പഠിപ്പിക്കുക എന്നതാണ് ദൈവം ഇവരെ ഏല്പ്പിച്ചിരിക്കുന്ന കടമ. ഹാഫിസിന്റെ മകനോ, മകളുടെ ഭര്‍ത്താവോ പേരക്കുട്ടികളോ ഏതെങ്കിലും കാലത്ത് ജിഹാദിനിറങ്ങുമോയെന്ന സംശയം പഠിതാക്കളാരെങ്കിലും ചോദിച്ചിട്ടുണ്ടോയെന്നതിന് രേഖകളൊന്നും ലഭ്യമല്ല.

രണ്ടു സഹോദരന്മാര്‍ അമേരിക്കയിലുണ്ട്. ഒരാള്‍ അവിടെ ഇസ്ലാമിക് സെന്റര്‍ നടത്തുന്നു. മറ്റെയാള്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ പിഎച്ച്ഡി ചെയ്യുന്നു. എകെ 47 അല്ല ഇവരുടെയും ആയുധം. ദൈവഭക്തന്റെ കടമ അമേരിക്കയില്‍ നിര്‍വഹിക്കാനും കഴിയുന്നിടത്തോളം കൊലപാതകം നടത്താനും സഹോദരന്‍ അവരെ ചട്ടം കെട്ടിയിട്ടുണ്ടോയെന്നും അറിയില്ല . രണ്ടുപേര്‍ക്കും ഹഫീസുമായി നിരന്തര ബന്ധമുണ്ടെങ്കിലും പ്രൊഫസര്‍ ഇതുവരെ അമേരിക്കയില്‍ പോയിട്ടില്ല. എന്നല്ല, ഒരു പാശ്ചാത്യ രാജ്യങ്ങളിലും കാലു കുത്തിയിട്ടുമില്ല. എന്നാല്‍ മറ്റു മതശാഠ്യക്കാരെപ്പോലെ പടിഞ്ഞാറിനോട് കഠിനമായ വെറുപ്പു തുപ്പുന്ന ശൈലിയുമില്ല

ലഷ്കര്‍ പോരാളികള്‍ തീര്‍ക്കുന്ന കനത്ത സുരക്ഷാ സംവിധാനത്തിനുളളില്‍ നിന്നാണ് ഹാഫീസ് ലളിതജീവിതം ഉദ്ബോധിപ്പിക്കുന്നത്. സഞ്ചരിക്കുന്നത് പജേറോയില്‍. ചുറുചുറുക്കുളള പത്തു യുവാക്കളടങ്ങിയ സംഘത്തിനാണ് ലഷ്കര്‍ അമീറിന്റെ സുരക്ഷാ ചുമതല. അതിസമ്പന്ന കുടുംബങ്ങളില്‍ നിന്ന് മര്‍ക്കസില്‍ പഠിക്കാനെത്തിയവരാണ് ഇവര്‍.

നേതാവിന് കുട്ടികള്‍ രണ്ടേയുളളൂവെങ്കിലും അംഗസംഖ്യ കൂടിയ കുടുംബങ്ങള്‍ കെട്ടിപ്പെടുക്കണമെന്ന് അദ്ദേഹവും ഉത്ബോധിപ്പിക്കുന്നു. ലക്ഷ്യം സുവ്യക്തം. മറ്റു കുടുംബങ്ങളില്‍ എണ്ണം കൂടിയാല്‍ ജിഹാദ് പോരാളികളുടെയും എണ്ണം കൂടും. അവിശ്വാസികളുടെ കാര്യം കഷ്ടത്തിലാകും. സംഘടനയിലെ അംഗങ്ങള്‍ തമ്മിലുളള അടുപ്പവും വിശ്വാസവും ഊട്ടിയുറപ്പിക്കാന്‍ പ്രൊഫസര്‍ സദാജാഗരൂകനാണ്.

പാകിസ്താനിലെ ഇന്ത്യാ വിരുദ്ധ പ്രചരണത്തിന്റെ നാവും ഊര്‍ജവുമാണ് ഹാഫിസ്. കശ്മീരില്‍ നടക്കുന്ന ഓരോ സംഭവവും ഇന്ത്യയോടുളള വെറുപ്പിന്റെ ഇന്ധനമാക്കി മാറ്റുന്നതില്‍ അപാര വൈദഗ്ധ്യമുണ്ട് പ്രൊഫസര്‍ക്ക്. ഇക്കഴിഞ്ഞ ജൂലൈ 20ന് കശ്മീരില്‍ ഒരു പതിനാലുകാരിയെ അക്രമികള്‍ ബലാത്സംഗം ചെയ്ത് കൊന്നതിനെ തുടര്‍ന്ന് ഹഫീസ് ഇങ്ങനെ എഴുതി..

"ഇന്ത്യന്‍ സൈന്യം ഇസ്ലാമിന്റെ പെണ്‍മക്കളെ ബലാത്സംഗം ചെയ്യുകയാണ്. നമുക്കെങ്ങനെ ഇത് സഹിക്കാന്‍ കഴിയും? ഇന്ത്യന്‍ പട്ടാളത്തിലെ ഓരോ അംഗത്തെയും നാം കൊന്നു തളളും. നമ്മുടെ സഹോദരിമാര്‍ക്കു വേണ്ടി നാം പ്രതികാരം ചെയ്യും. കശ്മീരില്‍ ഇന്ത്യ കൂടുതല്‍ പട്ടാളക്കാരെ നിയോഗിക്കട്ടെ. അപ്പോള്‍ നമ്മുടെ മുജാഹിദ്ദീനുകള്‍ക്ക് വേട്ടയാടാന്‍ കൂടുതല്‍ പന്നികളെ കിട്ടും.. "..ഹാഫിസിന്റെ ഉദ്ബോധനം കേട്ട് ദൈവഭക്തര്‍ അതിര്‍ത്തി കടക്കുന്നു. പരമാവധി അവിശ്വാസികളെ കൊല്ലുന്നു. അവരും മരിക്കുന്നു. ഹാഫിസ് ജോലി തുടരുന്നു.

ഇന്ത്യയ്ക്കെതിരെ നുരയുന്ന വെറുപ്പ്

ഹാഫിസ് മാത്രമല്ല, ഇന്ത്യാ വിരുദ്ധ പ്രചരണത്തിന് നേതൃത്വം കൊടുക്കുന്നത്. 2007 ആഗസ്റ്റ് 27ന് ഹൈദരാബാദിലുണ്ടായ സ്ഫോടനങ്ങള്‍ക്ക് ആഴ്ചകള്‍ക്ക് മുമ്പേ തന്നെ പാകിസ്താനിലെ ഇസ്ലാമിക മാധ്യമങ്ങള്‍ ഇന്ത്യയ്ക്കെതിരെ ജിഹാദിന് ആഹ്വാനം മുഴക്കിയിരുന്നു. ജമായത്തെ ഇസ്ലാമിയുടെ പത്രമായ ഡെയിലി ജെസാറത്ത് ആഗസ്റ്റ് 19ന് പുറത്തിറക്കിയ സപ്ലിമെന്റിലെ ആഹ്വാനം ഇങ്ങനെയായിരുന്നു..

"പാകിസ്താന്റെ ഓരോ മൂലയിലും ജിഹാദ് മുദ്രാവാക്യങ്ങള്‍ അലയടിക്കട്ടെ. ജിഹാദികളെ മുഴുവന്‍ ഇന്ത്യയിലേയ്ക്ക് കടക്കാന്‍ പാകിസ്താന്‍ അനുവദിച്ചാല്‍ കശ്മീര്‍ വെറും ആറുമാസം കൊണ്ട് സ്വതന്ത്രമാകും.."

പാക് ഭരണകൂടങ്ങളും ഇവര്‍ക്ക് അത്ര പഥ്യമല്ല. ഹഫീസ് മുഹമ്മദിന്റെ സ്യാലനും ലഷ്കര്‍ നേതൃത്വത്തിലെ രണ്ടാമനുമായ അബ്ദുള്‍ റഹ്മാന്‍ മക്കി ഇതേ പത്രത്തിലെഴുതിയ ലേഖനം ജനറല്‍ മുഷാറഫിന്റെ നേതൃത്വത്തെ നിശിതമായി വിമര്‍ശിക്കുന്നതാണ്. ജിഹാദ് നയത്തില്‍ വെളളം ചേര്‍ത്ത ഭരണമാണ് ജനറലിന്റേതെന്ന് മക്കി കുറ്റപ്പെടുത്തുന്നു. "പാകിസ്താന്റെ കശ്മീര്‍ നയത്തെ ദുര്‍ബലപ്പെടുത്തിയത് അമേരിക്കാനുകൂല നയങ്ങളാണ്. ജിഹാദിന് അനുകൂലമായ നയങ്ങള്‍ അംഗീകരിക്കേണ്ട സമയം കഴിഞ്ഞു.. ആറു മാസം ഞങ്ങള്‍ക്കു നല്‍കൂ. കശ്മീര്‍ ഞങ്ങള്‍ മോചിപ്പിച്ചു കാണിക്കാം. അഫ്ഗാനിസ്താനില്‍ നിന്ന് അമേരിക്കക്കാരെയും ‍ഞങ്ങള്‍ പായിക്കും".

പാക് ഭരണകൂടത്തെക്കുറിച്ച് ഹാഫീസ് എഴുതിയതിങ്ങനെ. "മുസ്ലിം ഭരണാധികാരികള്‍ ലോകമെങ്ങുമുളള മുസ്ലിം സമുദായത്തെ നിരാശരാക്കുന്നു. അവര്‍ക്കെതിരെയും ജിഹാദ് മുഴക്കണം. അവര്‍ മുസ്ലിങ്ങളല്ല, ജൂതന്മാരുടെ ഏജന്റുമാരാണ് അവര്‍"‍.

ജനാധിപത്യം തീരെയും ദഹിക്കുന്ന പ്രകൃതമല്ല ഹാഫിസിന്. ജനാധിപത്യത്തിനു വേണ്ടി മുറവിളികൂട്ടുന്നവരെ പ്രൊഫസര്‍ സ്നേഹബുദ്ധ്യാ ഇങ്ങനെ ഉപദേശിച്ചു. "നാം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ജനാധിപത്യം പരിഹാരമേയല്ല. ഖലീഫയുടെ സാമ്രാജ്യമാണ് പരമമായ ഉത്തരം". പാകിസ്താനിലെ പട്ടാളഭരണകൂടത്തോട് പ്രൊഫസര്‍ പറഞ്ഞത്, വിഡ്ഢികളേ, അമേരിക്കയല്ല, ജിഹാദികളാണ് നിങ്ങളുടെ എന്നത്തെയും മിത്രങ്ങള്‍ എന്നത്രേ!

സ്ക്കൂളില്‍ പഠിപ്പിക്കേണ്ടത് ജിഹാദ്


ജിഹാദും രക്തസാക്ഷിത്വവും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് അബ്ദുള്‍ റഹ്മാന്‍ മക്കി ആവശ്യപ്പെടുന്നു. സ്ക്കൂളിലും കോളെജിലും സര്‍വകലാശാലകളിലും ജിഹാദും രക്തസാക്ഷിത്വവും പഠനവിഷയമാക്കണമെന്നാണ് അദ്ദേഹം പറയുന്നത്. രാജ്യഭരണത്തിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ അഹമ്മദികള്‍ കയറിപ്പറ്റിയതാണ് പാകിസ്താന്റെ സകല ദുരിതങ്ങള്‍ക്കും കാരണമെന്നും മക്കി ആക്രോശിക്കുന്നു.

(പത്തൊമ്പതാം നൂറ്റാണ്ടില്‍ മുഖ്യധാരാ ഇസ്ലാമില്‍ നിന്ന് വഴിമാറി നടന്നവരാണ് അഹമ്മദീയക്കാര്‍. മിര്‍സാ ഗുലാം അഹമ്മദിന്റെ ആശയങ്ങളില്‍ ആകൃഷ്ടരായവരാണ് അഹമ്മദികള്‍. പ്രവാചകന്‍ മുഹമ്മദിന്റെ യഥാര്‍ത്ഥ അനുയായികള്‍ തങ്ങളാണെന്ന് അവര്‍ വാദിക്കുന്നു. എന്നാല്‍ പാകിസ്താനില്‍ അഹമ്മദീയരെ അമുസ്ലിമുകളായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. ഇതര മുസ്ലിം വിഭാഗക്കാരുടെ രൂക്ഷമായ വെറുപ്പിന് ഇരയാകുന്നവരാണ് അവിടെ അഹമ്മദീയര്‍)

കശ്മീരിനു പുറമെ ഹൈദരാബാദ്, ജുനഗഡ് എന്നീ പ്രദേശങ്ങളും ഇന്ത്യയില്‍ നിന്ന് മോചിപ്പിക്കുകയാണ് ലഷ്കര്‍ ഇ തോയിബയുടെ ലക്ഷ്യം. ഒരുകാലത്ത് മുസ്ലിം അധീനപ്രദേശങ്ങളായിരുന്ന ഇവ സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യ കയ്യടക്കിയതാണെന്ന് സംഘടന ആരോപിക്കുന്നു.

ലഘുലേഖകളും പോസ്റ്ററുകളും വഴി പാകിസ്താനില്‍ ലഷ്കര്‍ എത്രയോ കാലമായി പ്രചരിപ്പിക്കുന്ന വാദമാണിത്. ഈ പ്രദേശങ്ങള്‍ ഇന്ത്യയില്‍ നിന്ന് മോചിപ്പിക്കാന്‍ മരണം വരെ പോരാടാന്‍ സംഘടന ആഹ്വാനം ചെയ്യുന്നു.

മുറിഡ്ക്കില്‍ 2000 ഫെബ്രുവരിയില്‍ നടന്ന ലഷ്കര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത്, ജുനഗഡും ഹൈദരാബാദും മോചിപ്പിക്കുക എന്നത് തങ്ങള്‍ ഏറ്റവും മുന്‍ഗണന നല്‍കുന്ന വിഷയമാണെന്നു ഹാഫിസ് മൊഹമ്മദ് സയീദ് പ്രഖ്യാപിച്ചു.

വിശുദ്ധ വെറുപ്പിന്റെ തലച്ചോറുകള്‍


അതിനു തലേ വര്‍ഷമെഴുതിയ ലേഖനത്തില്‍ തന്റെ ഉളളിലിരുപ്പ് പ്രൊഫസര്‍ തെളിച്ചു പറഞ്ഞിരുന്നു. "അവിശ്വാസികളുടെ ഭരണവും പ്രദേശങ്ങളും ആക്രമിച്ച് കീഴടക്കുകയും ജസിയ നല്‍കുന്നതിന് അവരെ നിര്‍ബന്ധിതരാക്കുകയും ചെയ്യുന്നതു വരെ പോരാട്ടം തുടരും".

മുഴുവന്‍ ഇന്ത്യയും പാകിസ്താനില്‍ ലയിക്കുന്നതു വരെ ലഷ്കര്‍ പോരാട്ടം തുടരുമെന്ന് പ്രൊഫസര്‍ ആക്രോശിച്ചത് 1999 നവംബറിലാണ്.

സെപ്തംബര്‍ 11നെ തുടര്‍ന്ന് അമേരിക്കയെ ബോധ്യപ്പെടുത്താന്‍ ലഷ്കര്‍ ഇ തോയിബ എന്ന സംഘടനയെ പാകിസ്താന്‍ ഔദ്യോഗികമായി നിരോധിച്ചു. എങ്കിലും ഹഫീസ് മൊഹമ്മദ് സയീദ് എന്ന നേതാവും അദ്ദേഹത്തിന്റെ 200 ഏക്കര്‍ വിസ്തൃതിയുളള സര്‍വകലാശാലയും ഇപ്പോഴും രാജ്യത്ത് നിര്‍ബാധം നിര്‍ഭയം പ്രവര്‍ത്തിക്കുന്നു. അധിനിവേശ കശ്മീരില്‍ ക്യാമ്പുകള്‍, അല്‍ ക്വായിദയുടെ പരിശീലനം ഇവ തുടരുന്നു. കൂടുതല്‍ മാരകമായ പ്രഹര ശേഷിയോടെ ലഷ്കര്‍ ഇ തോയിബക്കാര്‍ ഇന്ത്യയില്‍ മരണം വിതയ്ക്കാനെത്തുന്നു.

വിശുദ്ധ വെറുപ്പിന്റെ വെടിമരുന്നു നിറച്ച തലച്ചോറുകള്‍. അത്യന്താധുനിക തോക്കുകള്‍, ബോംബുകള്‍. കൊല്ലുന്നതിനും ചാവുന്നതിനും വേദപുസ്തകത്തിലെ സൂക്തങ്ങള്‍ ന്യായങ്ങളാകുന്നു. ജാതിമതവര്‍ഗ വര്‍ണ ഭേദമെന്യേ കോടിക്കണക്കിന് മനസുകളില്‍ ഭീതിയുടെ നെരിപ്പോടുകളെരിച്ച് ഹാഫീസ് മൊഹമ്മദ് സയീദ് ചിരിക്കുന്നു. പതിഞ്ഞ ശബ്ദത്തില്‍ പറയുന്നു... Killing is the pious man's obligation..Wajahmu Fi Sabilillah.......

ജീവിച്ചിരിക്കാനുളള അവകാശം നമുക്കുമുണ്ടെന്ന് ആര്‍ക്ക് പറ‍ഞ്ഞു കൊടുക്കാനാവും ഇവരോട് ....

Followers