സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ





Wednesday, July 27, 2011

സാമ്പത്തിക പരിഷ്‌കാരങ്ങളുടെ 20 വര്‍ഷങ്ങള്‍

ഡോ. വി.കെ. വിജയകുമാര്‍


 
ഉദാരീകരണ നടപടികളിലൂടെ ഇന്ത്യയുടെ സാമ്പത്തിക ഭാഗധേയത്തെ മാറ്റിമറിച്ച ബജറ്റിന് 20 വര്‍ഷം തികഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിലെ നാഴികക്കല്ലാണ് അന്നു ധനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ് അവതരിപ്പിച്ച ആ ബജറ്റ്


''സാമ്പത്തികശാസ്ത്രത്തില്‍ അത്ഭുതങ്ങളില്ല; ഫലങ്ങള്‍ മാത്രം'' - ജെ.എം. കെയ്ന്‍സ്

1991 ജൂലായ് 24-നായിരുന്നു ഇന്ത്യയുടെ സാമ്പത്തിക ഭാഗധേയത്തെ മാറ്റിമറിച്ച പ്രസിദ്ധമായ ബജറ്റ് അന്നത്തെ ധനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ് അവതരിപ്പിച്ചത്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട് സര്‍ക്കാറിന്റെ കൈവശമുണ്ടായിരുന്ന സ്വര്‍ണം വില്‍ക്കുകയും റിസര്‍വ് ബാങ്കിന്റെ സ്വര്‍ണശേഖരത്തിലെ ഒരുഭാഗം ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ പണയം വെക്കുകയും ചെയ്ത 1991-ലെ ഇന്ത്യയല്ല, 2011-ലെ ഇന്ത്യ. പോരായ്മകളേറെയുണ്ടെങ്കിലും ഉയര്‍ന്നുവരുന്ന സാമ്പത്തിക വന്‍ശക്തിയായാണ് ഇന്ത്യയെ ഇന്ന് ലോകം കാണുന്നത്. 2030-ഓടെ 20 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള (ഇപ്പോള്‍ 1.7 ട്രില്യണ്‍ ഡോളര്‍) കൂറ്റന്‍ സമ്പദ്‌വ്യവസ്ഥയായി രൂപാന്തരപ്പെട്ട് ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമ്പോള്‍ ആ മാറ്റത്തിന് നാന്ദികുറിച്ച നയമാറ്റത്തിലെ നാഴികക്കല്ലായി 20 കൊല്ലം മുമ്പ് അവതരിപ്പിച്ച ആ പ്രസിദ്ധ ബജറ്റിനെ സാമ്പത്തിക ചരിത്രകാരന്മാര്‍ രേഖപ്പെടുത്തും.

1930-കളിലെ വന്‍തകര്‍ച്ചയ്ക്ക് ശേഷമുണ്ടായ ഏറ്റവും രൂക്ഷമായ സാമ്പത്തികമാന്ദ്യത്തെ അതിജീവിക്കാനും ഉയര്‍ന്ന വളര്‍ച്ച കൈവരിക്കാനും ഇന്ത്യയെ പ്രാപ്തമാക്കിയത് 1991 മുതല്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങളായിരുന്നു എന്നത് ഇന്ന് ലോകസാമ്പത്തിക മണ്ഡലങ്ങളില്‍ പരക്കെ അംഗീകരിക്കപ്പെടുന്ന വസ്തുതയാണ്. രാഷ്ട്രീയ-സാമൂഹിക സ്വീകാര്യത വലിയൊരു പരിധിവരെ ഉറപ്പുവരുത്തി ഘട്ടംഘട്ടമായി സാമ്പത്തികപരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. ഈ സമീപനത്തിന് ആഗോളതലത്തില്‍ ഇന്ന് വലിയ അംഗീകാരമുണ്ട്. ഇന്ത്യയില്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ആവിഷ്‌കരിച്ചതും മുന്നോട്ട് കൊണ്ടുപോയതും പ്രഗല്ഭരായിരുന്നു. റിസര്‍വ് ബാങ്കിന്റെ മുന്‍ ഗവര്‍ണറായിരുന്ന വൈ.വി. റെഡ്ഡിയുടെ 'ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ക്രൈസിസ്' എന്ന പുസ്തകത്തിന്റെ പുറംചട്ടയില്‍ പ്രശസ്ത സാമ്പത്തികവിദഗ്ധനും നൊബേല്‍ ജേതാവുമായ ജോസഫ് സ്റ്റിഗ്ലിസ് എഴുതിയ ഒരു വാചകം, ഇന്ത്യയുടെ ധനകാര്യ മാനേജ്‌മെന്റിന്റെ മേന്മയിലേക്ക് വിരല്‍ ചൂണ്ടുന്നു. സ്റ്റിഗ്ലിസ് എഴുതി: ''ഡോ. റെഡ്ഡിയെപ്പോലൊരു കേന്ദ്രബാങ്ക് തലവന്‍ അമേരിക്കയ്ക്കുണ്ടായിരുന്നെങ്കില്‍ നാം ഇത്ര വലിയൊരു പ്രതിസന്ധിയില്‍ അകപ്പെടില്ലായിരുന്നു.''

ഇന്ന് ഗ്രീസിന്റെയും പോര്‍ച്ചുഗലിന്റെയും അയര്‍ലന്‍ഡിന്റെയും സ്‌പെയിനിന്റെയും ദുരവസ്ഥ ലോകമാകെ ചര്‍ച്ചാവിഷയമാണ്. 1991-ല്‍ ഇന്ത്യയും സമാനമായൊരു പ്രതിസന്ധിയിലായിരുന്നു. 1991-ലെ പ്രതിസന്ധിയാണ് സാമ്പത്തിക പരിഷ്‌കാരങ്ങളിലേക്ക് നയിച്ചത്. അല്പം പശ്ചാത്തലം:

1990 ആഗസ്തില്‍ സദ്ദാം ഹുസൈന്‍ കുവൈത്തിനെ ആക്രമിച്ചതിനെത്തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നു. വിദേശവിനിമയശേഖരം നന്നെ കുറവായിരുന്ന ഇന്ത്യയെ ഇത് ഗുരുതരമായി ബാധിച്ചു. 1990 സപ്തംബറില്‍ ഐ.എം.എഫിലെ ഇന്ത്യയുടെ റിസര്‍വില്‍ നിന്ന് നാം 660 ദശലക്ഷം ഡോളര്‍ പിന്‍വലിച്ചു. സ്ഥൂലസാമ്പത്തിക സൂചികകള്‍ വഷളായതിനെത്തുടര്‍ന്ന് ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളായ മൂഡിയും സ്റ്റാന്‍ഡേര്‍ഡ് പുവറും ഒക്ടോബറില്‍ ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് ഊഹക്കച്ചവട നിലവാരത്തിലേക്ക് (സ്‌പെക്യുലേറ്റീവ് ഗ്രേഡ്) താഴ്ത്തി. ഇത് ഇന്ത്യയിലേക്കുള്ള മൂലധന ഒഴുക്കിനെ ബാധിച്ചു. വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ അവരുടെ ഇന്ത്യന്‍ ബാങ്ക് എക്കൗണ്ടുകളില്‍ നിന്ന് ഒരു ബില്യണ്‍ ഡോളര്‍ പിന്‍വലിച്ചു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലും രൂപയിലും നിക്ഷേപകര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ട സമയമായിരുന്നു അത്. 1991 മെയില്‍ വിദേശവിനിമയക്കമ്മി രൂക്ഷമായപ്പോള്‍ സര്‍ക്കാര്‍ 20 ടണ്‍ സ്വര്‍ണം (കള്ളക്കടത്തുകാരില്‍ നിന്ന് പിടിച്ചെടുത്ത ശേഖരം) വിറ്റ് 200 ദശലക്ഷം ഡോളര്‍ സമാഹരിച്ചു. ഇത് തികയാതെ വന്നപ്പോള്‍ റിസര്‍വ് ബാങ്കിന്റെ സ്വര്‍ണശേഖരത്തില്‍ നിന്ന് 47 ടണ്‍ സ്വര്‍ണം ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ പണയംവെച്ച് 405 ദശലക്ഷം ഡോളര്‍ കടം വാങ്ങി. സമ്പദ് വ്യവസ്ഥ രക്ഷപ്പെടുമോ എന്നുറപ്പില്ലാത്തതിനാല്‍ വായ്പയ്ക്ക് സര്‍ക്കാറിന്റെ ഗ്യാരന്റി പോരാ, സ്വര്‍ണശേഖരം ഇംഗ്ലണ്ടിലേക്ക് മാറ്റുക തന്നെ വേണമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ശഠിച്ചു. 1991 ജൂണില്‍ ഇന്ത്യയുടെ വിദേശവിനിമയ ശേഖരം കേവലം 1 ബില്യണ്‍ ഡോളറായി ചുരുങ്ങി. രണ്ടാമത്തെ ഇറക്കുമതിക്ക് മാത്രം തികയുന്ന പണം. രൂക്ഷമായ വിദേശവിനിമയ പ്രതിസന്ധിയും 16 ശതമാനത്തിലധികമായ വിലക്കയറ്റവും ഇന്ത്യയില്‍ നിന്ന് പുറത്തേക്കുള്ള മൂലധന പലായനവും... എല്ലാംകൂടി സമ്പദ്‌വ്യവസ്ഥ അതിഗുരുതരാവസ്ഥയിലായി. ഇതിനകം ഇന്ത്യ ഐ.എം.എഫിനെ സമീപിച്ച് രണ്ട് വ്യത്യസ്ത സ്‌കീമുകളിലായി 1.03 ബില്യണ്‍ ഡോളറും 789 മില്യണ്‍ ഡോളറും വായ്പയായി വാങ്ങി.

വഷളായ ഈ സാമ്പത്തികസാഹചര്യത്തിലാണ് രാജീവ്ഗാന്ധിയുടെ വധത്തെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ അനിശ്ചിതാവസ്ഥയില്‍ നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള ന്യൂനപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. സാമ്പത്തിക, ഭരണരംഗങ്ങളിലും അക്കാദമിക രംഗത്തും മികവ് പ്രകടിപ്പിച്ച മന്‍മോഹന്‍ സിങ്ങിനെ റാവു ധനമന്ത്രിയാക്കി. അതുവരെ തുടര്‍ന്നുവന്ന സാമ്പത്തികനയങ്ങളുടെ അലകും പിടിയും മാറ്റിയ ധീരമായ പരിഷ്‌കാരങ്ങള്‍ ഘട്ടം ഘട്ടമായി സൗമ്യനായ ധനമന്ത്രി പ്രഖ്യാപിക്കാന്‍ തുടങ്ങി. 1991 ജൂണ്‍ ഒന്നിനും മൂന്നിനും രൂപയുടെ മൂല്യം യഥാക്രമം ഒന്‍പത് ശതമാനവും 11 ശതമാനവും കുറച്ചു. ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് ഉയര്‍ത്താനും അതുവഴി കൂടുതല്‍ കടം വാങ്ങാനും സഹായമാവുന്ന തരത്തിലുള്ള വ്യാപാര, ഉദാരീകരണ നയങ്ങള്‍ പ്രഖ്യാപിച്ചു. 1991 ജൂലായ് 24-നായിരുന്നു ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ ധീരമായ ബജറ്റ് മന്‍മോഹന്‍ സിങ് അവതരിപ്പിച്ചത്. വ്യാവസായിക ലൈസന്‍സിങ് ഇല്ലാതാക്കിയും വിദേശവിനിമയ നിയന്ത്രണങ്ങള്‍ കുറച്ചും വ്യാപാരമേഖലയെ ഉദാരീകരിച്ചും സ്വദേശ നിക്ഷേപത്തിന്മേലുള്ള നിയന്ത്രണങ്ങള്‍ നീക്കിയും വിദേശ നിക്ഷേപം പ്രോത്സാഹിപ്പിച്ചും പ്രത്യക്ഷ, പരോക്ഷ നികുതികള്‍ യുക്തിസഹമാക്കിയും ധനകാര്യ മേഖലയിലും മൂലധന വിപണിയിലും ശ്രദ്ധേയമായ പരിഷ്‌കാരങ്ങള്‍ വരുത്തിയും ദൂരവ്യാപകമായ ഫലങ്ങള്‍സൃഷ്ടിക്കാനുതകുന്ന ഘടനാപരമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് ഉദാരീകരണ നയം മുന്നോട്ട് പോയി. റാവു സര്‍ക്കാറിന് ശേഷം അധികാരത്തില്‍ വന്ന ദേവഗൗഡ, ഗുജ്‌റാള്‍, വാജ്‌പേയി സര്‍ക്കാറുകളും പ്രതിപക്ഷത്തായിരുന്നപ്പോള്‍ വിമര്‍ശിച്ചിരുന്നെങ്കിലും അധികാരത്തില്‍ വന്നപ്പോള്‍ ഉദാരീകരണ പ്രക്രിയ തുടര്‍ന്നു എന്ന് മാത്രമല്ല, അതിനെ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്തു.

സാമ്പത്തികപരിഷ്‌കാരങ്ങള്‍ക്ക് അനുയോജ്യമായ രാഷ്ട്രീയപശ്ചാത്തലവും ഇക്കാലയളവില്‍ പതുക്കെ രൂപപ്പെട്ട് വരികയായിരുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ തൂത്തെറിയപ്പെട്ടതും ചൈനയുടെ നയംമാറ്റവും സോഷ്യലിസ്റ്റ് സാമ്പത്തിക നയങ്ങള്‍ക്ക് തിരിച്ചടിയാവുകയും വിപണിയിലധിഷ്ഠിതമായ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് അനുകൂല ബൗദ്ധിക സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു.

സാമ്പത്തിക പരിഷ്‌കാരങ്ങളുടെ 20 വര്‍ഷങ്ങള്‍ക്കു ശേഷം എന്താണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥ? ഒരു ലേഖനത്തില്‍ വിശദമായ വിശകലനത്തിന് പരിമിതികളുണ്ട്. അതുകൊണ്ട് ചില സൂചനകള്‍ മാത്രം: 1950-'80 കാലയളവില്‍ 3.5 ശതമാനം മാത്രമായിരുന്ന ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ച സാമ്പത്തിക പരിഷ്‌കാരങ്ങളെത്തുടര്‍ന്ന് '90-കളില്‍ ആറ് ശതമാനത്തിലധികമായി വര്‍ധിച്ചു. 2000-'10 കാലയളവില്‍ 7.3 ശതമാനം വളര്‍ച്ചയോടെ ലോകത്തിലെ രണ്ടാമത്തെ ഉയര്‍ന്ന സാമ്പത്തികവളര്‍ച്ച നമുക്ക് കൈവരിക്കാനായി. (1979-ല്‍ സാമ്പത്തിക പരിഷ്‌കാരങ്ങളാരംഭിച്ച ചൈനയാണ് ഒന്നാം സ്ഥാനത്ത്). 2005-'11 കാലയളവ് മാത്രമെടുത്താല്‍ ഇന്ത്യയുടെ വളര്‍ച്ചനിരക്ക് 8.4 ശതമാനമാണ്. കഴിഞ്ഞ 30 കൊല്ലക്കാലത്തെ ഏറ്റവും രൂക്ഷമായ വരള്‍ച്ചയെയും ആഗോള സാമ്പത്തികമാന്ദ്യത്തെയും അതിജീവിച്ചാണ് കഴിഞ്ഞ ആറ് വര്‍ഷങ്ങളില്‍ നാം ഈ വളര്‍ച്ച നേടിയത് എന്നത് ശ്രദ്ധേയമാണ്.

1950-'80 കാലയളവില്‍ 3.5 ശതമാനം വളര്‍ച്ച കൈവരിച്ചപ്പോള്‍ ഉയര്‍ന്ന ജനസംഖ്യാവര്‍ധന (2.3 ശതമാനം) കാരണം, ആളോഹരി വരുമാനത്തില്‍ ഉദ്ദേശം 1.2 ശതമാനം വര്‍ധന മാത്രമേ ഉണ്ടായുള്ളൂ. ഇക്കാലയളവില്‍ ആളോഹരി വരുമാനവും ജീവിതനിലവാരവും ഇരട്ടിക്കാന്‍ 70 വര്‍ഷം വേണമെന്ന അവസ്ഥയായിരുന്നു. (1.2 ശതമാനം വളര്‍ച്ചയില്‍ ഇരട്ടിക്കാന്‍ 70 വര്‍ഷം വേണം). അതായത്, പ്രതീക്ഷിതായുസ്സ് ശരാശരി 50-ല്‍ താഴെയായിരുന്ന ആ കാലഘട്ടത്തില്‍ വരുമാനവും ജീവിതനിലവാരവും ഇരട്ടിയാകുന്ന അനുഭവം ആ കാലഘട്ടത്തിലെ ഇന്ത്യക്കാര്‍ക്ക് അവരുടെ ആയുഷ്‌കാലത്തില്‍ അനുഭവിക്കാനായില്ല എന്നര്‍ഥം. എന്നാല്‍, ഇന്നത്തെ അവസ്ഥയോ ? വളര്‍ച്ചനിരക്ക് കുതിച്ചുയരുകയും ജനസംഖ്യാനിരക്ക് കുറയുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തില്‍ ആളോഹരി വരുമാനം ഏഴ് ശതമാനം കണ്ട് വര്‍ധിച്ച് 10 വര്‍ഷംകൊണ്ട് ഇരട്ടിക്കുന്നു. ആളോഹരി വരുമാനത്തിലുണ്ടാകുന്ന ഈ കുതിപ്പാണ് ഇന്ത്യയുടെ ആഭ്യന്തര ഉപഭോഗത്താല്‍ നയിക്കപ്പെടുന്ന സാമ്പത്തികവളര്‍ച്ചയുടെ ചാലക ശക്തി. ശതകോടീശ്വരന്മാരും കൂലിപ്പണിക്കാരും അടങ്ങുന്നവരുടെ വരുമാനത്തിന്റെ ശരാശരിയാണ് ആളോഹരിവരുമാനമെന്നത് സ്ഥിതിവിവരക്കണക്കിന്റെ കാഴ്ചപ്പാടില്‍ ശരിയാണെങ്കിലും കോടിക്കണക്കിന് സാധാരണക്കാരുടെ വരുമാനത്തിലും ജീവിതനിലവാരത്തിലും ഉണ്ടായിട്ടുള്ള പുരോഗതിയെ വിസ്മരിക്കരുത്.

സാമ്പത്തികപരിഷ്‌കാരങ്ങളുടെ ഒരു പ്രധാന ഫലം വിപണികളിലുണ്ടായ പരിവര്‍ത്തനമാണ്. ഒരു സ്‌കൂട്ടര്‍ കിട്ടാന്‍ അഡ്വാന്‍സ് പണമടച്ച് 10 കൊല്ലം കാത്തിരിക്കേണ്ടിയിരുന്ന വില്പനക്കാരന്റെ വിപണി (ടവാാവിയ്ത്തീ ൗമിക്ഷവറ) യില്‍നിന്ന് പണം കൊടുത്ത് ഉടനടി വാങ്ങാനാകുന്ന വാങ്ങുന്നവന്റെ വിപണി (ഏുള്‍വിയ്ത്തീ ൗമിക്ഷവറ)യിലേക്കുള്ള മാറ്റം ഉപഭോക്താവിന് ഏറെ ഗുണം ചെയ്തു. 1951-'91 കാലയളവില്‍ മൊത്തം 62 ലക്ഷം ടെലിഫോണ്‍ കണക്ഷന്‍ കൊടുത്ത സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ഓരോ മാസവും ശരാശരി 165 ലക്ഷം കണക്ഷനുകളാണ് നല്കിയത്. ടെലിഫോണില്‍ പൊതുമേഖലയുടെ കുത്തക അവസാനിപ്പിച്ച് സ്വകാര്യമേഖലയ്ക്ക് മത്സരത്തിന് തുറന്ന് കൊടുത്തപ്പോള്‍ ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ മൊബൈല്‍ സേവനം നല്കുന്ന കമ്പനിയായി (ഇപ്പോള്‍ 18 രാജ്യങ്ങളില്‍ സേവനം നല്‍കുന്ന ഇന്ത്യന്‍ എം.എന്‍.സി.) ഇന്ത്യയുടെ ഭാരതി എയര്‍ട്ടെല്‍ വളര്‍ന്നു. 1970-കളില്‍ ഒരു വര്‍ഷം ശരാശരി 15,000 സ്‌കൂട്ടര്‍/മോട്ടോര്‍ സൈക്കിളുകള്‍ ഉത്പാദിപ്പിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ പ്രതിദിനം 33,000 സ്‌കൂട്ടര്‍/മോട്ടോര്‍ സൈക്കിളുകളാണ് ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഉത്പാദനം 1,17,90,305. ഇതില്‍ പകുതിയിലധികം വില്‍ക്കുന്നത് ഗ്രാമങ്ങളിലാണെന്ന വസ്തുത പ്രത്യേകം ശ്രദ്ധേയമാണ്. ഇതുപോലെ നിരവധി ഉദാഹരണങ്ങളുണ്ട്.

സാമ്പത്തികപരിഷ്‌കാരങ്ങള്‍ ആരംഭിച്ചപ്പോള്‍ അതിനെ എതിര്‍ത്ത ഇന്ത്യയിലെ ചില പ്രമുഖ സാമ്പത്തിക വിദഗ്ധര്‍ രണ്ട് പ്രധാനവിമര്‍ശങ്ങള്‍ ഉയര്‍ത്തുകയുണ്ടായി. ഒന്ന്: വിദേശ നിക്ഷേപം ഉദാരീകരിക്കുന്നതിന്റെ ഫലമായി ബഹുരാഷ്ട്ര കമ്പനികള്‍ ഇന്ത്യന്‍ കമ്പനികളെ വിഴുങ്ങും. രണ്ട്: സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഫലമായി ഉപഭോഗ സംസ്‌കാരം വളരുകയും സമ്പാദ്യനിരക്ക് കുറയുകയും സാമ്പത്തിക വളര്‍ച്ചനിരക്ക് ഇടിയുകയും ചെയ്യും. ഈ രണ്ട് വിമര്‍ശങ്ങളും അപ്പാടെ തെറ്റി എന്ന് മാത്രമല്ല, യഥാര്‍ഥത്തില്‍ സംഭവിച്ചത് മറിച്ചായിരുന്നു. ഇന്ന് ഒരു വിദേശ കമ്പനി ഇന്ത്യന്‍ കമ്പനിയെ ഏറ്റെടുക്കുമ്പോള്‍ ഇന്ത്യന്‍ കമ്പനികള്‍ നാല് വിദേശ കമ്പനികളെ ഏറ്റെടുക്കുന്നു. തങ്ങളേക്കാള്‍ നാലിരട്ടി വലിപ്പമുള്ള കോറസ് സ്റ്റീല്‍ *്ിുീ ടറവവാ എന്ന യൂറോപ്യന്‍ കമ്പനിയെയാണ് ടാറ്റാ സ്റ്റീല്‍ ഏറ്റെടുത്തത്. ഈ ഏറ്റെടുക്കലിന് വേണ്ടിവന്ന 12 ബില്യണ്‍ ഡോളര്‍(56,000 കോടി രൂപ) അന്തര്‍ദേശീയ മൂലധന വിപണിയില്‍ നിന്നാണ് ടാറ്റാ സ്റ്റീല്‍ സമാഹരിച്ചത്. സായ്പിന്റെ പണമുയോഗിച്ച് സായ്പിന്റെ കമ്പനിയെ ഏറ്റെടുക്കാന്‍ ഇന്ത്യന്‍ കമ്പനികളെ പ്രാപ്തരാക്കിയത് സാമ്പത്തിക പരിഷ്‌കാരങ്ങളാണെന്ന് ഓര്‍ക്കുക. ഭാരതി എയര്‍ടെല്‍ എന്ന ഇന്ത്യന്‍ കമ്പനി 10 ബില്യണ്‍ ഡോളറിനാണ് ബഹുരാഷ്ട്ര ഭീമനായ സെയിനിനെ ദമഹൃവ കഴിഞ്ഞ വര്‍ഷം ഏറ്റെടുത്തത്. ഇതും വിദേശത്തുനിന്ന് സമാഹരിച്ച മൂലധനം ഉപയോഗിച്ചായിരുന്നു.

1991-ലെ സമ്പാദ്യനിരക്ക് (22 ശതമാനം) കുത്തനെ ഇടിഞ്ഞ് സാമ്പത്തിക വളര്‍ച്ചനിരക്ക് കൂപ്പുകുത്തും എന്ന ആശങ്കയും പാടെ അസ്ഥാനത്തായി. ഇപ്പോള്‍ ഇന്ത്യയിലെ സമ്പാദ്യനിരക്ക് 34.7 ശതമാനമാണ്. ലോകത്തിലെ ഏറ്റവും മികച്ച നിരക്കുകളിലൊന്നാണിത്. ഉയര്‍ന്ന സാമ്പത്തികവളര്‍ച്ചയുടെ അടിസ്ഥാന കാരണവും ഇതുതന്നെ.

സാമ്പത്തിക വളര്‍ച്ചയില്‍ നാം കൈവരിച്ച നേട്ടം അംഗീകരിക്കുന്നതിനൊപ്പം ഇത് സര്‍വാശ്ലേഷകമായ വളര്‍ച്ചയല്ല എന്ന വലിയ ന്യൂനതയും ഗൗരവത്തോടെ കാണേണ്ടതുണ്ട്. ദീര്‍ഘകാലത്തെ കഠിനദാരിദ്ര്യത്തിന്റെയും നിരക്ഷരതയുടെയും ഭാരം പേറുന്ന ഒരു സമൂഹത്തില്‍ വളര്‍ച്ചയുടെ ഗുണഫലങ്ങള്‍ താഴെത്തട്ടിലുള്ളവരിലെത്താന്‍ സമയമെടുക്കും. എന്നാല്‍, ഈ വെല്ലുവിളിയെ നേരിടാനുള്ള കെല്പ് ഇപ്പോള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്കുണ്ട്. ഉയര്‍ന്ന വളര്‍ച്ചയുടെ ഫലമായി നികുതിവരുമാനത്തില്‍ കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്. 1991-ല്‍ എട്ടു ശതമാനമായിരുന്ന ടാക്‌സ്-ജി.ഡി.പി. അനുപാതം, 2008-ല്‍ 11.9 ശതമാനമായി വര്‍ധിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ നികുതിവരുമാനം 1989-'90-ല്‍ 38,349 കോടി രൂപയായിരുന്നത്, 2010-'11-ല്‍ 5,34,094 കോടി രൂപയായി കുതിച്ചുയര്‍ന്നത് ഉയര്‍ന്ന വളര്‍ച്ചയുടെ ഫലമായാണ്. 1989-'90 കാലത്തെ മൊത്തം നികുതിവരുമാനത്തേക്കാള്‍ കൂടുതല്‍ തുക ഇപ്പോള്‍ നാം ഒരു വര്‍ഷം തൊഴിലുറപ്പ് പദ്ധതിക്കുവേണ്ടി മാത്രം ചെലവിടുന്നു. തൊഴിലുറപ്പ് പദ്ധതിക്കും വരാനിരിക്കുന്ന ഭക്ഷ്യസുരക്ഷാ പദ്ധതിക്കും വളര്‍ച്ചയുടെ ഗുണഫലങ്ങള്‍ താഴെത്തട്ടിലുള്ളവര്‍ക്ക് എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാനാവും.

പോരായ്മകള്‍ ഏറെയുണ്ടെങ്കിലും ഉയര്‍ന്നുവരുന്ന ഇന്ത്യയുടെ സാമ്പത്തിക പരിവര്‍ത്തനത്തിലേക്ക് വിരല്‍ചൂണ്ടുന്ന രണ്ട് സംഭവങ്ങള്‍ പറഞ്ഞ് അവസാനിപ്പിക്കട്ടെ. 1947 ആഗസ്ത് 14-ാം തീയതി രാത്രി ത്രിവര്‍ണപതാക ഉയര്‍ത്താന്‍ ജവാഹര്‍ലാല്‍ നെഹ്രു യാത്ര ചെയ്തത് ഇംഗ്ലണ്ടില്‍ നിര്‍മിച്ച ഓസ്റ്റിന്‍ കാറിലായിരുന്നു. 2010 മെയില്‍ തന്റെ സത്യപ്രതിജ്ഞാച്ചടങ്ങിന് നിയുക്ത പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ യാത്ര ചെയ്തത് ഇന്ത്യയിലെ ടാറ്റാ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ലാന്‍ഡ്‌റോവര്‍ കാറിലായിരുന്നു.

ഈസ്റ്റ് ഇന്ത്യാ കമ്പനി റിവേഴ്‌സ് ഗിയറിലാണ് !
ഇന്ത്യ അതിവേഗം മുന്നോട്ടും !

http://www.mathrubhumi.com/article.php?id=1074938

No comments:

Followers