സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ





Tuesday, August 2, 2011

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ സമ്പത്ത്‌ എന്തുചെയ്യും?


കെ.എം. റോയ്‌

തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ രഹസ്യ നിലവറകള്‍ തുറന്നപ്പോള്‍ കണ്ടെത്തിയ പതിനായിരക്കണക്കിനു കോടി രൂപ വിലവരുന്ന സമ്പദ്‌ശേഖരം എന്തുചെയ്യണമെന്നതാണ്‌ ഇന്നു രാജ്യത്താകെയുള്ള പ്രധാന ചര്‍ച്ചാവിഷയം. പണ്ഡിതന്മാരും സാമ്പത്തികവിദഗ്‌ധരും ഹൈന്ദവ നേതാക്കളും രാഷ്‌ട്രീയ നേതാക്കളും ദേശീയ മാധ്യമങ്ങളുമെല്ലാം ആ സമ്പത്തിന്റെ സംരക്ഷണത്തേപ്പറ്റിയും വിനിയോഗത്തേപ്പറ്റിയും വ്യത്യസ്‌തമായ അഭിപ്രായപ്രകടനങ്ങളാണു നടത്തിക്കൊണ്ടിരിക്കുന്നത്‌.

ഈ സമ്പദ്‌ശേഖരത്തിന്റെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്തുകൊണ്ട്‌ അതു സംരക്ഷിച്ചുനിര്‍ത്തുന്നതിന്റെ വമ്പിച്ച സാമ്പത്തികബാധ്യതയും സുരക്ഷാ ബാധ്യതയും ഏറ്റെടുക്കാന്‍ ഇപ്പോള്‍ത്തന്നെ 78,000 ല്‍പരം കോടി രൂപയുടെ കടബാധ്യതയുള്ള കേരള സംസ്‌ഥാന സര്‍ക്കാരിനു കഴിയുമോ എന്നതാണ്‌ ആദ്യത്തെ പ്രശ്‌നം. ഇപ്പോള്‍ ക്ഷേത്രത്തിന്റെ ഭരണച്ചുമതല വഹിക്കുന്ന തിരുവിതാംകൂര്‍ രാജകുടുംബത്തെ ഈ സമ്പത്തിന്റെ ഉടമാവകാശം ഏല്‍പ്പിക്കാന്‍ തീരുമാനിച്ചാല്‍ പ്രതിവര്‍ഷം കോടിക്കണക്കിനു രൂപ ചെലവുവരുന്ന അതിന്റെ സംരക്ഷണച്ചുമതല നിര്‍വഹിക്കാന്‍ രാജകുടുംബത്തിനു സാധിക്കുമോ എന്നതു മറ്റൊരു ഗുരുതര പ്രശ്‌നം.

കടല്‍ത്തീരത്തിന്റെ സമീപത്തു സ്‌ഥിതിചെയ്യുന്നതാണു ശ്രീപത്മനാഭസ്വാമി ക്ഷേത്രം. അതുകൊണ്ടുതന്നെ കരവഴിയും കടല്‍വഴിയുമുള്ള ഭീഷണി സദാ ഉയര്‍ന്നുനില്‍ക്കും. ഇപ്പോഴത്തെ ഏകദേശ കണക്കനുസരിച്ചുതന്നെ ഏതാണ്ട്‌ ഒരുലക്ഷം കോടി രൂപ വില വരുന്നതാണ്‌ ഈ സുവര്‍ണ-വജ്രശേഖരം. എത്രവലിയ രക്ഷാസംവിധാനം ഏര്‍പ്പെടുത്തിയാലും തിരുവിതാംകൂര്‍ രാജാവിനെയോ എന്തിന്‌, സംസ്‌ഥാന മുഖ്യമന്ത്രിയെയോ ബന്ദികളാക്കിക്കൊണ്ട്‌ ഈ ക്ഷേത്രസമ്പത്തിന്റെ കാര്യത്തില്‍ വിലപേശാന്‍ കഴിവുള്ള ഭീകരസംഘങ്ങളും പ്രസ്‌ഥാനങ്ങളുമാണ്‌ ഇന്നു ലോകത്തിലുള്ളത്‌. എല്ലാ ആധുനിക സംരക്ഷണ സംവിധാനമേര്‍പ്പെടുത്തിയിട്ടും കപ്പലുകള്‍ വരെ റാഞ്ചിക്കൊണ്ടുപോയി വിലപേശല്‍ നടത്തുന്ന കടല്‍ക്കൊള്ള സംഘങ്ങളും പാര്‍ലമെന്റ്‌ മന്ദിരം വരെ ആക്രമിക്കുന്ന ഭീകരസംഘങ്ങളും പ്രവര്‍ത്തിക്കുന്നത്‌ നാം ഇന്നു കാണുന്നുണ്ട്‌. ചാവേര്‍ ഭടന്മാരാകാന്‍ മടിയില്ലാത്ത നൂറുകണക്കിനു മനുഷ്യരുള്ള ഇന്നത്തെ ലോകത്തില്‍ അതൊക്കെ സംഭവിക്കുകയെന്നതു വലിയ കാര്യമൊന്നുമല്ല. ആ നിലയില്‍ ഏതു പട്ടാളത്തിനും പോലീസിനും സംരക്ഷിച്ചുനിര്‍ത്താന്‍ കഴിയാത്ത സ്‌ഥിതിയിലേക്കു കാര്യങ്ങള്‍ നീങ്ങിക്കൂടായ്‌കയില്ല. ഈ പശ്‌ചാത്തലത്തില്‍ നോക്കുമ്പോള്‍ ഈ അമൂല്യ സമ്പത്തിന്റെ സംരക്ഷണത്തിനു വളരെ ബൃഹത്തായ പരിപാടികള്‍തന്നെ ആവിഷ്‌കരിക്കാന്‍ ഒടുവില്‍ ഭരണകൂടങ്ങള്‍ നിര്‍ബന്ധിതമാകും. മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച്‌ സമ്പദ്‌ശേഖരത്തില്‍ ഗണ്യമായ ഭാഗം സ്വര്‍ണക്കട്ടികളും മറ്റുമാണ്‌. സ്വര്‍ണക്കട്ടികള്‍ക്കു ചരിത്രപരമായ പ്രാധാന്യമില്ല. അതുപോലെ, ചരിത്രപ്രാധാന്യമുള്ള മറ്റു സാമഗ്രികളും ഉണ്ട്‌. അത്തരം വസ്‌തുക്കള്‍ അവിടെനിന്നു കൂടുതല്‍ സുരക്ഷിതമായ സ്‌ഥലങ്ങളിലേക്കു മാറ്റി സംരക്ഷിച്ചു നിര്‍ത്തേണ്ടതായിവരും. അല്ലെങ്കില്‍ ആ സമ്പത്ത്‌ ജനക്ഷേമപരമായ കാര്യങ്ങള്‍ക്കു വിനിയോഗിക്കാന്‍ കഴിയുമോ എന്നും സുചിന്തിതമായ ചര്‍ച്ചകള്‍ക്കുശേഷം തീരുമാനിക്കേണ്ടതായിവരും.

ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ ഇത്രയും വലിയ നിധിശേഖരം എങ്ങനെയാണ്‌ എത്തിച്ചേര്‍ന്നത്‌? അതിനു ചരിത്രകാരന്മാര്‍ ഏറെ കാരണങ്ങള്‍ പറയുന്നുണ്ട്‌. കേരളത്തിന്റെ തെക്കേയറ്റത്തുള്ള വേണാട്‌ എന്ന ചെറിയ നാട്ടുരാജ്യത്തിന്‌ നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ വിദേശരാജ്യങ്ങളുമായി വ്യാപാരബന്ധങ്ങളുണ്ടായിരുന്നു. വേണാടില്‍നിന്നു കയറ്റി അയച്ചിരുന്ന ചുക്ക്‌, കുരുമുളക്‌ തുടങ്ങിയ സുഗന്ധദ്രവ്യങ്ങള്‍ക്കു വിലയായി കിട്ടിയ സ്വര്‍ണവും സ്വര്‍ണനാണയങ്ങളും സൂക്ഷിക്കാന്‍ കണ്ടെത്തിയ സുരക്ഷിതമായ ഇടം ഈ നിലവറകളായിരുന്നു. അത്‌ ഈ വലിയ ശേഖരത്തിന്റെ നിസാരഭാഗമേ ആകുന്നുള്ളൂ. പക്ഷേ, ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ഒരുലക്ഷത്തോളം കോടി രൂപ വിലമതിക്കുന്ന സമ്പത്തിന്റെ ഗണ്യമായ ഭാഗവും വേണാടിലേയും പിന്നീടു രൂപമെടുത്ത തിരുവിതാംകൂര്‍ രാജ്യത്തേയും രാജാക്കന്മാര്‍ അതിന്റെ പ്രാന്തപ്രദേശങ്ങളിലെ കൊച്ചുകൊച്ചു രാജ്യങ്ങള്‍ ആക്രമിച്ചു കീഴടക്കിയപ്പോള്‍ കവര്‍ന്നെടുത്തുകൊണ്ടുവന്ന സ്വത്തുക്കളായിരുന്നു. മാര്‍ത്താണ്ഡവര്‍മ രാജാവിന്റെയും രാമയ്യര്‍ ദളവയുടെയും നേതൃത്വത്തില്‍ ആറ്റിങ്ങല്‍, ദേശിംഗനാട്‌, കായംകുളം, തെക്കുംകൂര്‍, വടക്കുംകൂര്‍, ചെമ്പകശേരി എന്നീ കൊച്ചു നാട്ടുരാജ്യങ്ങള്‍ ആക്രമിച്ചു കീഴടക്കിയപ്പോള്‍ കൊണ്ടുവന്നതാണ്‌ ഈ സമ്പത്തിന്റെ ഗണ്യമായ ഭാഗവുമെന്നു ചരിത്രരേഖകള്‍ പറയുന്നു. അയല്‍ രാജ്യങ്ങളില്‍ നടത്തിയ ഈ ആക്രമണങ്ങള്‍ക്കിടയില്‍ അവിടത്തെ പട്ടാളക്കാരേയും ഒട്ടനവധി പ്രജകളേയും കൊലപ്പെടുത്തിയതിനുശേഷമാണ്‌ അന്നത്തെ തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ഈ സ്വത്തു മുഴുവന്‍ കവര്‍ന്നെടുത്തത്‌. അതിന്റെ പാപഭാരത്തില്‍നിന്നു വിമുക്‌തി നേടുന്നതിനുവേണ്ടി രാജാക്കന്മാര്‍ ആ സ്വത്തു സമ്പത്തുക്കളുടെ ഗണ്യമായ ഭാഗവും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ സമര്‍പ്പിക്കുകയായിരുന്നു.

ഈ നാട്ടുരാജ്യങ്ങളില്‍ ചെമ്പകശേരി രാജ്യത്തിന്റെ ഭരണം ബ്രാഹ്‌മണരായ രാജാക്കന്മാരാണു നടത്തിയത്‌. തിരുവിതാംകൂറിന്റെ നെല്ലറയായ കുട്ടനാട്‌, തീരദേശപ്രദേശമായ പുറക്കാട്‌ എന്നിവ ഉള്‍പ്പെടുന്നതായിരുന്നു ചെമ്പകശേരി രാജ്യം. രാജാവിനേയും ഭടന്മാരേയും കൊലപ്പെടുത്തിയായിരുന്നു ആ രാജ്യം കീഴടക്കിയത്‌. ബ്രാഹ്‌മണഹത്യയെന്നതു കൊടുംപാതകമായിരുന്നതുകൊണ്ട്‌ അതിന്റെ പാപപരിഹാരമെന്ന നിലയില്‍, അവിടെനിന്നു കവര്‍ന്നെടുത്തുകൊണ്ടുവന്ന സ്വര്‍ണവും രത്നവുമടങ്ങിയ വമ്പിച്ച സമ്പത്തു മുഴുവന്‍ ശ്രീപത്മനാഭനു സമര്‍പ്പിക്കുകയാണുണ്ടായത്‌.

അതുപോലെതന്നെ, മൈസൂര്‍ രാജാവായിരുന്ന ടിപ്പുസുല്‍ത്താന്റെ ആക്രമണകാലത്ത്‌ വമ്പിച്ച സ്വത്തുക്കള്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു ലഭിക്കുകയുണ്ടായി. ടിപ്പുവിന്റെ പടയോട്ടവേളയില്‍ വടക്കന്‍ കേരളത്തില്‍നിന്നു സമ്പന്നമായ ഒട്ടനവധി നമ്പൂതിരി കുടുംബങ്ങളിലെ അംഗങ്ങള്‍ തെക്കോട്ടു പലായനം ചെയ്യുകയാണുണ്ടായത്‌. കൈയില്‍ എടുക്കാവുന്നത്ര സ്വര്‍ണവും രത്നങ്ങളുമായി ഓടി രക്ഷപ്പെട്ട ഈ നമ്പൂതിരിമാര്‍ക്കു തിരുവിതാംകൂറിലെ കാര്‍ത്തിക തിരുനാള്‍ രാമവര്‍മരാജാവാണ്‌ അഭയം നല്‍കിയത്‌. അവര്‍ കൊണ്ടുവന്ന സ്വര്‍ണസമ്പത്തത്രയും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനാണു സമര്‍പ്പിച്ചത്‌. അതോടൊപ്പംതന്നെ ടിപ്പുവിന്റെ ആക്രമണം തിരുവിതാംകൂര്‍ രാജ്യത്തുമുണ്ടാകുമെന്ന ഭയത്താല്‍ രാജവംശത്തിന്റെ നല്ലൊരുഭാഗം സ്വര്‍ണസമ്പത്തും ക്ഷേത്രത്തിന്റെ നിലവറകളിലേക്കു മഹാരാജാവ്‌ മാറ്റുകയുണ്ടായിയത്രേ. പക്ഷേ, ടിപ്പു തന്റെ പടയോട്ടം നിര്‍ത്തിയതുകൊണ്ട്‌ തിരുവിതാംകൂറും മറ്റും അതിനു വിധേയമായില്ല.

അതുകൊണ്ടാണ്‌ കൊടുംപാപത്തിന്റേയും തീരാദുഃഖത്തിന്റേയും കറപുരണ്ടതാണ്‌ ഈ നിധിയുടെ അധികഭാഗവുമെന്ന വിമര്‍ശനമുണ്ടായിരിക്കുന്നത്‌. അതുകൊണ്ടുതന്നെ ഈ നിധിശേഖരത്തിന്റെ ഒരു ഭാഗം ജനക്ഷേമകരമായ കാര്യങ്ങള്‍ക്കു വിനിയോഗിക്കേണ്ടതു കാലോചിതമായിരിക്കുമെന്നാണ്‌ എനിക്കു തോന്നുന്നത്‌. ഒന്നുകില്‍ ഇപ്പോള്‍ സംസ്‌ഥാന സര്‍ക്കാര്‍ ആസൂത്രണം ചെയ്‌തുകൊണ്ടിരിക്കുന്ന, കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ ആകാശത്തിലൂടെ പോകുന്ന ഒരു സൂപ്പര്‍ ഹൈവേ നിര്‍മിക്കാം, അല്ലെങ്കില്‍ ഗുജറാത്തില്‍ ആസൂത്രണം ചെയ്‌തിട്ടുള്ളതുപോലെ സൂര്യപ്രകാശം ഉപയോഗിച്ചുള്ള ഒരു വന്‍കിട വിദ്യുച്‌ഛക്‌തിനിലയം സ്‌ഥാപിക്കാം. എന്നുവച്ചാല്‍ ജനങ്ങള്‍ക്കു വളരെ കുറഞ്ഞ നിരക്കില്‍ വിദ്യുച്‌ഛക്‌തി ലഭ്യമാക്കുന്നതിനുള്ള ഒരു സംവിധാനം. അങ്ങനെ പലേ പലേ ജനക്ഷേമകരമായ പദ്ധതികള്‍ ഉണ്ടല്ലോ?

ഇതിനുവേണ്ടി വിനിയോഗിക്കേണ്ടിവന്നിരിക്കുന്നത്‌ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന വമ്പിച്ച സമ്പത്തിന്റെ ചെറിയൊരു ഭാഗം മാത്രമായിരിക്കും. ചരിത്രപ്രാധാന്യമുള്ളത്‌ ഒഴിച്ചുള്ള സ്വര്‍ണക്കട്ടികളുടെ ഒരു ഭാഗം വാസ്‌തവത്തില്‍ ഇതിനു ചെലവഴിച്ചുകളയേണ്ടിവരികയുമില്ല. കാരണം, അവ സര്‍ക്കാര്‍ ഉടമയിലുള്ള ധനകാര്യ സ്‌ഥാപനങ്ങളില്‍ പണയപ്പെടുത്തിത്തന്നെ ഇതിനുള്ള തുകയുണ്ടാക്കാവുന്നതേയുള്ളൂ. അത്തരം പദ്ധതികളില്‍നിന്നുള്ള വരുമാനംകൊണ്ട്‌ കാലക്രമത്തില്‍ ആ പണയബാധ്യത നിറവേറ്റുവാനും കഴിയും. അതോടൊപ്പംതന്നെ ഭാരതീയ വിചാരകേന്ദ്രം ഡയറക്‌ടര്‍ പി. പരമേശ്വരന്‍ അഭിപ്രായപ്പെട്ടിട്ടുള്ളതുപോലെ ഹിന്ദുരാജാക്കന്മാരാണു തിരുവിതാംകൂറിന്റെ ഭരണം നടത്തിയിരുന്നതെന്ന ചരിത്ര യാഥാര്‍ഥ്യം കണക്കിലെടുത്ത്‌ സനാതനധര്‍മപഠനത്തിനു പ്രാധാന്യം നല്‍കുന്ന വിശ്വവിദ്യാപീഠം എന്ന ബൃഹത്തായ ഒരു അന്തര്‍ദേശീയ സര്‍വകലാശാല, മറ്റു ധര്‍മപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്‌ഥാപനങ്ങള്‍ തുടങ്ങുന്നതിനും ഈ സമ്പത്ത്‌ ഉപയോഗപ്പെടുത്താവുന്നതാണ്‌. അതിനെല്ലാം ഈ സമ്പത്തിന്റെ ഒരംശം മാത്രമേ വേണ്ടിവരൂ എന്നതു മറ്റൊരുകാര്യം.

ഈ കാര്യങ്ങളിലെല്ലാം അനാവശ്യ തര്‍ക്കങ്ങളും മറ്റുമുണ്ടാക്കി കാലവിളംബം വരുത്തുന്നത്‌ ഒടുവില്‍ പുരാവസ്‌തു സംരക്ഷണത്തിന്റേയും പൈതൃക സംരക്ഷണത്തിന്റേയുമെല്ലാം പേരില്‍ ഈ അമൂല്യ സമ്പത്ത്‌ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുന്നതിലേ അവസാനം ചെന്നെത്തുകയുള്ളൂ. അക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്‌ അധികാരങ്ങള്‍ നല്‍കുന്ന ഒട്ടേറെ നിയമങ്ങള്‍ രാജ്യത്തു നിലവിലുണ്ട്‌ എന്ന വസ്‌തുത തര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ വിസ്‌മരിക്കുകയും അരുത്‌.

ഇന്ത്യ നടത്തേണ്ടത്‌ പ്രത്യാക്രമണം

കാഞ്ചന്‍ഗുപ്ത: ഇന്ത്യയും ഇസ്രായേലും ഭീകരതയുടെ ഭീഷണിയും വെല്ലുവിളിയും ഒരുപോലെ നേരിടുന്ന രണ്ട്‌ രാജ്യങ്ങളാണ്‌. ഈ ഭീഷണിയെ നേരിടുന്നതില്‍ ഇസ്രായേല്‍ “ഉന്നമിട്ട കൊലപാതക”ങ്ങളും ചൂടന്‍ പിന്തുടരലുകളും നടത്തി അസാമാന്യമായ നിശ്ചയദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. രണ്ട്‌ മാസങ്ങള്‍ക്ക്‌ മുമ്പ്‌ പാക്കിസ്ഥാനിലെ ഒളിത്താവളങ്ങളില്‍ കഴിഞ്ഞ ഒസാമ ബിന്‍ലാദനെ വധിക്കുകവഴി “ഉന്നമിട്ട്‌ കൊലപ്പെടുത്തുക” എന്ന മാര്‍ഗം അമേരിക്കയും അനുകരിച്ചിരിക്കയാണ്‌. ഭീകരതയെ നേരിടുന്നതില്‍ അത്തരം മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിനെ പലരും എതിര്‍ക്കുന്നുണ്ട്‌. നിരായുധരായ ശത്രുക്കളെ കൊലപ്പെടുത്തുന്നതിന്റെ നിയമസാധുതയെയും ധാര്‍മികതയെയും അവര്‍ ചോദ്യം ചെയ്യുന്നു. യുഎന്‍ മനുഷ്യാവകാശസമിതി ഒസാമ കൊല്ലപ്പെടുമ്പോള്‍ അയാള്‍ നിരായുധനായിരുന്നുവെന്ന്‌…..

മാര്‍ക്ക്സോഫര്‍: വേള്‍ഡ്ട്രേഡ്‌ സെന്ററില്‍ കൊല്ലപ്പെട്ട 1700 പേര്‍, മാഡ്രിഡ്‌ റെയില്‍വേ സ്റ്റേഷനിലെ നൂറുകണക്കിനാളുകള്‍, മൊറോക്കോക്കാര്‍ ഇവരൊക്കെ ഒസാമയേക്കാള്‍ കൂടുതല്‍ നിരായുധരായിരുന്നു. ഒസാമ ബിന്‍ലാദന്‍ മറ്റുള്ളവരുടെ പക്കല്‍ ആയുധമുണ്ടോ ഇല്ലയോ എന്ന്‌ ചിന്തിച്ച്‌ വിഷമിച്ചിരുന്നുവെന്ന്‌ ഞാന്‍ കരുതുന്നില്ല. അയാള്‍ വെറുതേയങ്ങ്‌ കൊല്ലുക മാത്രമായിരുന്നു. ഒസാമയുടെ കൈയില്‍ കത്തിയുണ്ടായിരുന്നോ, അയാള്‍ക്ക്‌ ശരിയായ ശവസംസ്ക്കാരം കിട്ടിയോ, എന്തിനയാളെ കടലില്‍ സംസ്ക്കരിച്ചു ഈവക ചോദ്യങ്ങള്‍ കേട്ട്‌ ഞാന്‍ അന്തംവിട്ടുപോയി. അയാള്‍ ലോകത്തിലെ ഏറ്റവും ഹീനമായ കൊലപാതകിയായിരുന്നു. ജനങ്ങളെ കൂട്ടക്കൊല നടത്താന്‍ സ്വജീവിതം സമര്‍പ്പിച്ചവന്‍ ആണയാള്‍. ഒന്നാംനമ്പര്‍ അന്തര്‍ദേശീയ കൊലയാളി. ഇന്ന്‌ അയാള്‍ നമ്മോടൊപ്പമില്ല, സത്യം പറഞ്ഞാല്‍ ഇന്ന്‌ ലോകം അല്‍പ്പംകൂടി മികച്ച ഒരു സ്ഥലമാണ്‌. നിഷേധാത്മകമായി അതില്‍ എന്തെങ്കിലും കാണുവാന്‍ പ്രയാസമുണ്ട്‌.

കാഞ്ചന്‍ ഗുപ്ത: എങ്കിലും, ഭീകരതയെ പരാജയപ്പെടുത്താന്‍ ഉന്നംവെച്ചുള്ള കൊലപാതകങ്ങള്‍ നടത്തുന്നതിന്റെ ധാര്‍മിക-നിയമപ്രശ്നങ്ങള്‍ ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനെക്കുറിച്ച്‌?
മാര്‍ക്ക്‌ സോഫര്‍: ഉന്നംവെച്ചുള്ള കൊലപാതകങ്ങളുടെ നിയമപരതയെക്കുറിച്ച്‌ ഇസ്രായേലില്‍ തുറന്ന ചര്‍ച്ച വര്‍ഷങ്ങളോളം നടന്നിട്ടുണ്ട്‌. അത്‌ യഥാര്‍ത്ഥത്തില്‍ ഗുണം ചെയ്യുമോ എന്നും ചര്‍ച്ച ചെയ്തിട്ടുണ്ട്‌. ഭീകരതയെ തടുക്കാനുള്ള വിവിധ മാര്‍ഗങ്ങളിലൊന്ന്‌ മാത്രമാണ്‌. ഭീകരതക്കെതിരെയുള്ള യുദ്ധം ബഹുമുഖമാകണം. അതിന്‌ ഒരു ആക്രമികഭാവവും വേണം. കാരണം, ഒരു രാജ്യത്തിന്റെ സുരക്ഷാ സംവിധാനത്തിന്റെ ദൗര്‍ബല്യങ്ങളാണ്‌ അവന്മാര്‍ മുതലെടുക്കുന്നത്‌. സുരക്ഷാ പാളിച്ചകളിലാണ്‌ അവന്മാരുടെ കണ്ണ്‌. നിങ്ങളുടെ ജാഗ്രതാ സംവിധാനം അയവുള്ളതാകാന്‍ അവര്‍ കാത്തിരിക്കയാണ്‌- കൂട്ടക്കൊല നടത്താന്‍!

കാഞ്ചന്‍ ഗുപ്ത: പ്രതിരോധവും പ്രത്യാക്രമണവും കൂടാതെ മറ്റുചില വശങ്ങളും ഭീകരവിരുദ്ധ പോരാട്ടത്തിനില്ലേ?
മാര്‍ക്ക്‌ സോഫര്‍: തീര്‍ച്ചയായും, അവരുടെ സാമ്പത്തികസ്രോതസുകളും രാഷ്ട്രീയ പിന്തുണയും തടയേണ്ടതുണ്ട്‌. ഇസ്രായേലികളെ കൊല്ലുന്ന ഹമാസിന്‌ സഹായം കിട്ടുന്നത്‌ എവിടെ നിന്നെന്ന്‌ ഞാന്‍ പറയാം. ഇറാനില്‍നിന്നും സിറിയയില്‍നിന്നും ഹമാസ്‌ ഒസാമയുടെ വധത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്‌. ലഷ്കറെ തൊയ്ബയും.

കാഞ്ചന്‍ ഗുപ്ത: ലഷ്കറെ തൊയ്ബ ഞങ്ങളുടെ അയലത്തെ ഹമാസാണ്‌.
മാര്‍ക്ക്‌ സോഫര്‍: ഈ സംഘടനകള്‍ തമ്മില്‍ വ്യത്യാസമൊന്നും ഞാന്‍ കാണുന്നില്ല. ഹമാസ്‌, ലഷ്കര്‍, അല്‍ഖ്വയ്ദ ഇവക്കൊക്കെ തീവ്ര രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്‌, ആ ലക്ഷ്യങ്ങള്‍ നേടാന്‍ നിരപരാധികളെ കൊന്നൊടുക്കാന്‍ അവര്‍ തല്‍പ്പരരുമാണ്‌. ഈ മൂന്നിനുമെതിരെ സംയുകമായ ആക്രമണം ആവശ്യമാണ്‌. മുംബൈയില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്ക്‌ ആരാണ്‌ പണം നല്‍കിയത്‌? ആരാണവര്‍ക്ക്‌ ആയുധങ്ങള്‍ നല്‍കിയത്‌? അവര്‍ക്ക്‌ ധാര്‍മികവും രാഷ്ട്രീയവുമായ പിന്തുണ നല്‍കുന്നതാണ്‌? ഹമാസിന്‌ പണം നല്‍കുന്നത്‌ സിറിയ ആണെന്ന്‌ ഞങ്ങള്‍ക്കറിയാം.

കാഞ്ചന്‍ ഗുപ്ത: ഇസ്രായേലിനെ പഠിക്കണമെന്നും, ഭീകരര്‍ രാജ്യത്തെ ആക്രമിക്കുന്നത്‌ തടയാന്‍ ‘ഉന്നമിട്ടുള്ള കൊലപാതകങ്ങള്‍’ നടത്തണമെന്നും പറയുന്ന ഒരുപാടുപേര്‍ ഇന്ത്യയിലുണ്ട്‌.
മാര്‍ക്ക്‌ സോഫര്‍: അത്‌ ചിന്തിച്ച്‌ ചെയ്യേണ്ട കാര്യമാണ്‌. മധ്യപൂര്‍വ ദേശത്ത്‌ ഈ മാര്‍ഗം വിജയിച്ചിട്ടുണ്ട്‌. ഇവിടെയും അത്‌ ഫലപ്രദമാകും.
കാഞ്ചന്‍ ഗുപ്ത: എവിടെയും ഏത്‌ ഗ്രൂപ്പിലും ഭീകരതക്ക്‌ പൊതുവായ ചില ഘടകങ്ങളുണ്ട്‌….
മാര്‍ക്ക്‌ സോഫര്‍: ഇസ്ലാമിക്‌ ഭീകരതക്ക്‌ ഞാന്‍ എടുത്തുപറയട്ടെ, ഇസ്ലാമിക്‌ അല്ല ഇസ്ലാമിസ്റ്റ്‌ പൊതുവായ ചില തത്വങ്ങളുണ്ട്‌, ഏത്‌ ഗ്രൂപ്പായാലും; ഉദാഹരണത്തിന്‌ നിരപരാധികളായ ബഹുജനങ്ങളെ വിവേചനരഹിതമായി കൊന്നൊടുക്കല്‍, അവരുടെ തീവ്രവാദപരമായ നിലപാടുകളോട്‌ യോജിക്കാത്ത സകലരെയും കൊന്നൊടുക്കാന്‍- അല്ലാഹുവിന്റെ നാമം ഉപയോഗപ്പെടുത്തുകയോ ദുരുപയോഗപ്പെടുത്തുകയോ ചെയ്ത്‌- തങ്ങള്‍ക്ക്‌ ദൈവദത്തമായ അവകാശമുണ്ടെന്ന്‌ പ്രഖ്യാപിക്കല്‍.

കാഞ്ചന്‍ ഗുപ്ത: ഇസ്രായേലിന്‌ ഇത്ര കാര്യക്ഷമമായി ഭീകരതയെ തളയ്ക്കുവാന്‍ കഴിയുമ്പോള്‍ മറ്റ്‌ രാജ്യങ്ങള്‍ക്ക്‌ അത്‌ സാധിക്കാത്തതെന്ത്‌ എന്ന്‌ ഞാന്‍ അതിശയിക്കാറുണ്ട്‌.

മാര്‍ക്ക്‌ സോഫര്‍: അത്‌ നല്ലൊരു ചോദ്യമാണ്‌. പക്ഷേ ദക്ഷിണേഷ്യന്‍ സംഘര്‍ഷവും പശ്ചിമേഷ്യന്‍ സംഘര്‍ഷവും തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ട്‌. ഇന്ത്യക്ക്‌ സ്വതന്ത്രവും ധീരവുമായ തീരുമാനങ്ങളെടുക്കാന്‍ തടസങ്ങളുണ്ട്‌.

കാഞ്ചന്‍ ഗുപ്ത: ഭീകരതയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇന്ത്യയും ഇസ്രായേലും പങ്കുവെക്കുന്നുണ്ടോ?
മാര്‍ക്ക്‌ സോഫര്‍: ദൈനംദിന വ്യവസ്ഥയില്ല. എങ്കിലും പൊതുവായ തലത്തിലുണ്ട്‌. ഇന്ത്യാ-ഇസ്രായേല്‍ ബന്ധങ്ങള്‍ 1992-ല്‍ നയതന്ത്രബന്ധം സ്ഥാപിച്ചശേഷം അതിവേഗം പുരോഗമിച്ചിട്ടുണ്ട്‌. മാധ്യമങ്ങള്‍ സൈനിക-പ്രതിരോധതലത്തിലുള്ള ഇടപാടുകള്‍ക്ക്‌ ആവശ്യത്തിലധികം പ്രാധാന്യം കൊടുക്കുന്നു. ഇതിലും വളരെ വിപുലമാണ്‌ ഇസ്രായേല്‍-ഇന്ത്യാ ബന്ധങ്ങള്‍. ഞാന്‍ ഇവിടെ വരുമ്പോള്‍ പരസ്പര വ്യാപാരം 3.2 ബില്യണ്‍ ഡോളറായിരുന്നു. ഇപ്പോള്‍ അത്‌ അഞ്ച്‌ ബില്യണ്‍ ഡോളറിലേക്ക്‌ കുതിച്ചിരിക്കുന്നു. അത്‌ സൈനികേതര ഇടപാടുകളാണ്‌. പ്രതിരോധ ഇടപാടുകളെക്കുറിച്ച്‌ ഞാന്‍ പറയില്ല. സിവിലിയന്‍ വ്യാപാരത്തില്‍ ഇസ്രായേലിന്റെ രണ്ടാമത്തെ വലിയ മാര്‍ക്കറ്റാണ്‌ ഇന്ത്യ. അടുത്തുതന്നെ ഇന്ത്യയുമായി ഞങ്ങള്‍ സ്വതന്ത്ര വ്യാപാരക്കരാര്‍ ഒപ്പുവെയ്ക്കുന്നുണ്ട്‌. അതോടെ, കുറച്ച്‌ വര്‍ഷങ്ങള്‍ക്കുള്ളില്‍ വ്യാപാരം പതിനഞ്ചോ ഇരുപതോ ബില്യണ്‍ ഡോളറാകും.

കാഞ്ചന്‍ ഗുപ്ത: വ്യാപാരത്തിന്‌ പുറമെ, കാര്‍ഷിക രംഗത്തെ സഹകരണം….
മാര്‍ക്ക്‌ സോഫര്‍: അതെ, അത്‌ വളരെ പ്രധാനമെന്ന്‌ ഞാന്‍ കരുതുന്നു. മൂന്നില്‍ രണ്ട്‌ ഇന്ത്യക്കാര്‍ കാര്‍ഷികരംഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിതയ്ക്കുന്നതിന്‌ മുമ്പുതൊട്ട്‌ കൊയ്ത്തിനുശേഷം വരെയുള്ള കാര്‍ഷികവൃത്തിയുടെ സകല വശങ്ങളെക്കുറിച്ചും നമുക്ക്‌ പരസ്പരം പഠിക്കാനുണ്ട്‌. ഇസ്രായേലിന്റെ, ലോകത്തെ ഏറ്റവും വലിയ കാര്‍ഷിക സഹകരണ പദ്ധതികള്‍ ഇവിടെ ഇന്ത്യയിലാണ്‌. പക്ഷേ അത്‌ വാര്‍ത്തയാകുന്നില്ല. ഹരിയാനയില്‍ ആരംഭിച്ചിരിക്കുന്ന വൈശിഷ്ട്യ കേന്ദ്രത്തില്‍, ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക്‌ അനുരൂപമാക്കിയ ഇസ്രായേലി കാര്‍ഷിക സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കാന്‍ കര്‍ഷകര്‍ അഹമഹമികയാ എത്തുന്നു: ജലസേചനവിദ്യകള്‍, വിളകള്‍ കൃഷി ചെയ്യാനുള്ള പുതിയ രീതികള്‍, വിളകള്‍ മാറിമാറി കൃഷി ചെയ്യല്‍, ഗ്രീന്‍ ഹൗസുകളില്‍ ചെടികള്‍ വളര്‍ത്തുന്നത്‌ അങ്ങനെയങ്ങനെ. ഇതുപോലുള്ള ഇസ്രായേലി കാര്‍ഷികകേന്ദ്രങ്ങള്‍ രാജസ്ഥാനിലും മഹാരാഷ്ട്രയിലുമുണ്ട്‌. തമിഴ്‌നാട്ടില്‍ ഉടനെ ആരംഭിക്കും. അനന്തമായ സാധ്യതകളാണ്‌ കാര്‍ഷികമേഖലയില്‍.

കാഞ്ചന്‍ ഗുപ്ത: കാര്‍ഷികരംഗത്തെ സഹകരണത്തിനപ്പുറം:
മാര്‍ക്ക്‌ സോഫര്‍: ക്ഷീരവികസനരംഗത്തെ ഇസ്രായേലില്‍ ഇന്ത്യ സഹകരണം ശ്രദ്ധിക്കൂ. ചൂടുള്ള കാലാവസ്ഥയിലും ഒരു ഇസ്രായേലി പശു 36 ലിറ്റര്‍ പാല്‍ ചുരത്തും. ഒരു ഇന്ത്യന്‍ പശുവിന്‌ അത്രയും ഉല്‍പ്പാദനശേഷി കൈവരിക്കാനാകുമോ? അതത്ര പ്രയാസമുള്ള കാര്യമല്ല. ക്ഷീരവികസനത്തില്‍ ശ്രദ്ധ ചെലുത്താന്‍ ഞങ്ങളാഗ്രഹിക്കുന്നു. സാങ്കേതികവിദ്യകള്‍ ഇന്ത്യക്ക്‌ കൈമാറാന്‍ ഞങ്ങള്‍ക്ക്‌ മടിയില്ല.
സ്വകാര്യ ഇസ്രായേല്‍ കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കയാണ്‌, ചെറിയ രീതിയില്‍ അല്ല, ഭീമമായ പദ്ധതികളാണവയ്ക്ക്‌. അതാണ്‌ ഏറ്റവും നല്ലതും. ഇന്ത്യയില്‍ ക്ഷീരോല്‍പ്പാദന സാങ്കേതികവിദ്യക്ക്‌ ആവശ്യക്കാരേറെ. ഒരു പശുവോ രണ്ട്‌ എരുമകളോ ഉള്ള ചെറുകിട കര്‍ഷകര്‍ ഇന്ത്യയില്‍ ധാരാളം. ഇന്ന്‌ ലഭിക്കുന്നതിനേക്കാന്‍ മൂന്നിരട്ടി പാല്‍ ദിനവും അവര്‍ക്ക്‌ ലഭിച്ചാല്‍ അവര്‍ ഇന്നത്തേക്കാള്‍ മൂന്നിരട്ടി സമ്പന്നരാകും. ഇത്തരം കാര്യങ്ങളാണ്‌ എന്നെ ആവേശഭരിതനാക്കുന്നത്‌.

കാഞ്ചന്‍ ഗുപ്ത: ഞങ്ങള്‍ക്ക്‌ ഇസ്രായേലില്‍നിന്നും ജലവിനിയോഗം, മലിനജലത്തിന്റെ ശുദ്ധീകരണം എന്നിവയില്‍ ഏറെ പഠിക്കാനുണ്ട്‌….
മാര്‍ക്ക്‌ സോഫര്‍: ലോകത്തെ പ്രധാന പ്രശ്നങ്ങളില്‍ ഒന്നായി വെള്ളം മാറുകയാണ്‌. കേക്ക്‌, സാന്‍ഡ്‌വിച്ച്‌, ബിസ്ക്കറ്റ്‌ ഇത്യാദികളില്ലാതെ നിങ്ങള്‍ക്ക്‌ കഴിയാനാകും. പക്ഷേ വെള്ളമില്ലാതെ പറ്റില്ല. ജലവിഭവത്തെ കാര്യക്ഷമമായി വിനിയോഗിക്കല്‍, ജലവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകള്‍ എന്നിവയാണ്‌ നിര്‍ണായകമാകുന്നത്‌. ഇസ്രായേലില്‍ ഞങ്ങള്‍ മലിനജലത്തിന്റെ 70 ശതമാനം കൃഷിക്ക്‌ ഉപയോഗിക്കുന്നു. മലിനജലത്തെ ശുദ്ധീകരിക്കാനുള്ള പുത്തന്‍ സാങ്കേതികവിദ്യ ഞങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. മലിനജലം റീസൈക്കിള്‍ ചെയ്യുന്നതില്‍ ഞങ്ങള്‍ ലോകത്ത്‌ ഒന്നാമതാണ്‌. ഇത്‌ മലിനജലം ഉയര്‍ത്തുന്ന ആരോഗ്യപ്രശ്നങ്ങളെ അതിജീവിക്കുവാന്‍ സഹായിക്കുകയും കാര്‍ഷികോല്‍പ്പാദനത്തിന്‌ സംഭാവന നല്‍കുകയും ചെയ്യും. ഇന്ത്യയുമായി ഇക്കാര്യത്തിലുള്ള സഹകരണം വളരെ സാധ്യതകള്‍ നിറഞ്ഞതാണ്‌.

കാഞ്ചന്‍ ഗുപ്ത: ഈ നല്ല സംഭാഷണത്തിന്‌ നന്ദി. മിസ്റ്റര്‍ സോഫര്‍ അങ്ങേയ്ക്ക്‌ എല്ലാ ഭാവുകങ്ങളും നേരുന്നു.
മാര്‍ക്ക്‌ സോഫര്‍: നന്ദി, എന്റെ ഇന്ത്യാ വാസകാലത്തെ ഒരുപിടി നല്ല ഓര്‍മകളുമായാണ്‌ ഞാന്‍ സ്വരാജ്യത്തേക്ക്‌ തിരികെ പോകുന്നത്‌.

Followers