സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ





Tuesday, June 28, 2011

ആശങ്കാകുലം ഇന്ദ്രപ്രസ്‌ഥം : കെ.എം. റോയി

പ്രഥമദര്‍ശനത്തില്‍ കാണികള്‍ക്കെല്ലാം സ്‌ഥലജലവിഭ്രാന്തിയുണ്ടാക്കുംവിധം സ്‌ഫടിക സോപാനങ്ങളും മറ്റുംകൊണ്ടു പഞ്ചപാണ്ഡവര്‍ക്കായി നിര്‍മിച്ച മനോഹര നഗരമായിരുന്നു ഇന്ദ്രപ്രസ്‌ഥം. ആ പാണ്ഡവരുടെ രാജധാനി നഗരമാണിന്ന്‌ ഇന്ത്യാ മഹാരാജ്യത്തിന്റെ തലസ്‌ഥാനമായ ഡല്‍ഹി. പാണ്ഡവരുടെ കാലത്ത്‌ ഇന്ദ്രപ്രസ്‌ഥത്തില്‍ നടന്ന കരുനീക്കങ്ങളെയെല്ലാം വെല്ലുന്ന രാഷ്‌ട്രീയ നീക്കങ്ങളുടെ സങ്കേതമായി ഇപ്പോള്‍ ഡല്‍ഹി മാറിക്കഴിഞ്ഞു.

ആ ഡല്‍ഹിയിലെ രാഷ്‌ട്രീയ കരുനീക്കങ്ങള്‍ക്കു പിന്നില്‍ യഥാര്‍ഥത്തില്‍ സംഭവിക്കുന്നതെന്താണെന്നു മനസിലാക്കാന്‍ ജനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മാത്രമല്ല രാഷ്‌ട്രീയ നേതാക്കള്‍ക്കും കഴിയാത്ത സ്‌ഥിതിയാണ്‌ ഇന്നുള്ളത്‌. രാഷ്‌ട്രീയ ഭാവിയെക്കുറിച്ച്‌ ഇത്രയധികം ആശങ്കയും ഉത്‌കണ്‌ഠയും സൃഷ്‌ടിക്കപ്പെട്ടിട്ടുള്ള കാലഘട്ടം ഡല്‍ഹിയില്‍ സമീപകാലത്തൊന്നുമുണ്ടായിട്ടില്ല.

ഡല്‍ഹിയില്‍ ഈയിടെ മൂന്നുനാലു ദിവസം ചെലവഴിച്ചപ്പോള്‍ എന്റെ മനസില്‍ വരയ്‌ക്കപ്പെട്ട രാഷ്‌ട്രീയചിത്രം അങ്ങനെയുള്ള ഒരുതരം അവിശ്വസനീയതയുടേതാണ്‌. മാധ്യമപ്രവര്‍ത്തകരോടും ഭരണകക്ഷിയായ കോണ്‍ഗ്രസിലെ നേതാക്കളോടും സംസാരിച്ചപ്പോള്‍ അവര്‍ക്കൊന്നുംതന്നെ ഭാവിയെക്കുറിച്ചു വ്യക്‌തമായ രൂപമില്ല. ഓരോരുത്തരും ഓരോരോ നിഗമനത്തിലെത്തിച്ചേരുന്നു എന്നുമാത്രം.

മൂന്നു സംഭവവികാസങ്ങളിലേക്കാണു ഡല്‍ഹി രാഷ്‌ട്രീയത്തിന്റെ ശ്രദ്ധയിപ്പോള്‍ തിരിഞ്ഞിരിക്കുന്നത്‌. അതിലാദ്യത്തേതു ദിവസങ്ങള്‍ക്കുള്ളില്‍ നടക്കാന്‍ പോകുന്ന കേന്ദ്ര മന്ത്രിസഭയുടെയും കോണ്‍ഗ്രസിന്റെയും പുനഃസംഘടനയാണ്‌. മറ്റൊന്ന്‌, ധനമന്ത്രിയും കേന്ദ്രഭരണത്തിന്റെയും പാര്‍ട്ടിയുടെയും അഞ്ചു സൂത്രധാരന്മാരിലൊരാളുമായ പ്രണബ്‌ മുഖര്‍ജിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന ചാരവൃത്തിയാണ്‌. മൂന്നാമത്തേത്‌ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ പുതിയ അവതാരമായി വന്നിരിക്കുന്ന ഗാന്ധിയന്‍ അണ്ണാ ഹസാരെയുടെ ഭാവി കരുനീക്കങ്ങളും.

കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസ്‌ പാര്‍ട്ടിയും അഭിമുഖീകരിക്കുന്ന പുതിയ പ്രതിസന്ധികളെ തരണംചെയ്യുന്നതിനു കേന്ദ്രമന്ത്രിസഭയെ കൂടുതല്‍ കരുത്തുറ്റതാക്കി മാറ്റാനാണു പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും പരിപാടി ആവിഷ്‌കരിച്ചിരിക്കുന്നത്‌. ഏറ്റവും വേഗം ആ മന്ത്രിസഭാ പുനഃസംഘടന നടക്കും.

ആ അഴിച്ചുവാര്‍ക്കലില്‍ ആരെല്ലാം തെറിക്കും ആര്‍ക്കെല്ലാം അധികാരാവരോഹണം ഉണ്ടാകും എന്നതിനേപ്പറ്റിയാണ്‌ ഊഹാപോഹങ്ങള്‍. ഈ അഴിച്ചുവാര്‍ക്കലില്‍ കേരളത്തില്‍നിന്നുള്ള അഞ്ചു കോണ്‍ഗ്രസ്‌ മന്ത്രിമാരില്‍ ഒരാള്‍ക്കു സ്‌ഥാനം നഷ്‌ടപ്പെടുമെന്നാണ്‌ ഇപ്പോഴുള്ള സൂചനകള്‍. അതൊരുപക്ഷേ രണ്ടായിരിക്കാനുമിടയുണ്ടത്രേ.

അങ്ങനെ സ്‌ഥാനം നഷ്‌ടപ്പെടുന്ന മന്ത്രിമാരെ സംഘടനാ പ്രവര്‍ത്തനത്തിന്റെ ചുമതലകള്‍ ഏല്‍പ്പിക്കുമെന്നാണു കരുതുന്നത്‌. മന്ത്രിസഭാ പുനഃസംഘടനയ്‌ക്കുശേഷം രാജസ്‌ഥാനിലെ മൗണ്ട്‌ അബുവില്‍ നടക്കുന്ന കോണ്‍ഗ്രസ്‌ നേതൃത്വ സമ്മേളനത്തിലെ സംഘടനാ അഴിച്ചുവാര്‍ക്കലില്‍ ഈ മാറ്റങ്ങള്‍ പ്രഖ്യാപിക്കപ്പെടും.

എന്നു മാത്രമല്ല മറ്റു സംസ്‌ഥാനങ്ങളില്‍നിന്നുള്ള ചില കേന്ദ്രമന്ത്രിമാരെ അവരുടെ സംസ്‌ഥാനങ്ങളിലെ സംഘടനാ നേതൃത്വത്തിലേക്കു കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതുകൊണ്ടാണ്‌ അവര്‍ക്കു കേന്ദ്രത്തില്‍ അധികാരം ഒഴിയേണ്ടിവരിക. അല്ലാതെതന്നെ കേന്ദ്രമന്ത്രിപദം നഷ്‌ടപ്പെടേണ്ടിവരുന്നവരില്‍ സീനിയര്‍ നേതാക്കളായ കമ്പനികാര്യ മന്ത്രി മുരളി ദേവ്‌റ, പരിപാടി നടപ്പാക്കല്‍ മന്ത്രി എം.എസ്‌. ഗില്‍, ചെറുകിട വ്യവസായമന്ത്രി വീരഭദ്രസിംഗ്‌ എന്നിവര്‍ ഉള്‍പ്പെടുമത്രേ.

ഒന്നുകില്‍ ഒഴിവാക്കപ്പെടുകയോ വകുപ്പുമാറ്റത്തിന്‌ വിധേയമാകുകയോ ചെയ്യുന്ന പ്രമാണിമാരില്‍ വിദേശകാര്യമന്ത്രി എസ്‌.എം. കൃഷ്‌ണ, നിയമമന്ത്രി വീരപ്പമൊയ്‌ലി, നഗരവികസന മന്ത്രി കമല്‍നാഥ്‌, ഗ്രാമവികസനമന്ത്രി വിലാസ്‌ റാവു ദേശ്‌മുഖ്‌, തൊഴില്‍മന്ത്രി മല്ലികാര്‍ജുന ഖാര്‍ഗെ എന്നിവരുള്‍പ്പെടുമെന്നാണു സൂചനകള്‍. കമല്‍നാഥിനു വിനയായി വന്നിരിക്കുന്നത്‌ അദ്ദേഹം വിവാദവിധേയനായ ബാബ രാംദേവിന്റെ ശിഷ്യനാണെന്നതാണ്‌. രാംദേവിന്റെ യോഗാശിഷ്യനായ കമല്‍നാഥിനെ നീക്കംചെയ്യണമെന്നു ചില കോണ്‍ഗ്രസ്‌ എം.പിമാര്‍തന്നെ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക്‌ എഴുതിയിട്ടുണ്ട്‌.

കപില്‍ സിബല്‍, ഗുലാം നബി ആസാദ്‌, ജയറാം രമേശ്‌, സല്‍മാന്‍ ഖുര്‍ഷിദ്‌ എന്നീ സീനിയര്‍ മന്ത്രിമാര്‍ക്കു വലിയ വകുപ്പുമാറ്റങ്ങളും പ്രതീക്ഷിക്കപ്പെടുന്നു. പക്ഷേ, ഈ രാഷ്‌ട്രീയനീക്കങ്ങള്‍ക്കിടയിലാണു കേന്ദ്ര ധനമന്ത്രി പ്രണബ്‌ മുഖര്‍ജിയുടെ ഓഫീസില്‍നിന്നു രഹസ്യങ്ങള്‍ ചോര്‍ത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശ്രമം നടത്തിയെന്ന ആരോപണം വാര്‍ത്തയായി വന്നത്‌. ഇതുസംബന്ധിച്ച്‌ അന്വേഷണം നടത്തണമെന്നു മുഖര്‍ജി പ്രധാനമന്ത്രിയോട്‌ കത്തില്‍ ആവശ്യപ്പെടുകയാണു ചെയ്‌തത്‌. ധനമന്ത്രിയുടെ ഓഫീസിലെ മേശയ്‌ക്കിടയില്‍ പശപോലെ ഒട്ടിച്ചുവയ്‌ക്കുന്ന വസ്‌തുക്കളാണു കണ്ടെത്തിയത്‌. അതു സംഭാഷണങ്ങള്‍ ടേപ്പ്‌ ചെയ്യാനുള്ള സംവിധാനമായിരുന്നത്രേ. ആഭ്യന്തരമന്ത്രി പി. ചിദംബരമാണു ശ്രമത്തിന്റെ പിന്നിലെന്ന വാര്‍ത്തയും ഇതോടെ പുറത്തുവന്നു.

പക്ഷേ, കേന്ദ്ര രഹസ്യാന്വേഷണ വകുപ്പു നടത്തിയ അന്വേഷണത്തില്‍ ഓഫീസിലെ കാര്യങ്ങള്‍ ടേപ്പ്‌ ചെയ്‌ത് ചോര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നില്ല അതെന്നും മറിച്ച്‌ ആരോ ചവച്ചുകൊണ്ടിരുന്ന ച്യൂയിംഗത്തിന്റെ ഭാഗങ്ങള്‍ മേശയ്‌ക്കുതാഴെ തേച്ചുവച്ചതായിരുന്നു അവയെന്നുമാണു വിശദീകരിക്കപ്പെട്ടത്‌. അതേത്തുടര്‍ന്ന്‌ വാര്‍ത്താവിതരണ മന്ത്രി അംബികാസോണി വിശദീകരിച്ചതു ധനമന്ത്രിയുടെ ഓഫീസില്‍ അങ്ങനെ ഒരുവിധത്തിലുള്ള ചാരവൃത്തിയും നടന്നിട്ടില്ലെന്നാണ്‌. എന്നുമാത്രമല്ല, ഇത്തരം വാര്‍ത്തകളില്‍നിന്നു മാധ്യമങ്ങള്‍ പിന്തിരിയണമെന്നും അംബികാസോണി അഭ്യര്‍ഥിച്ചു. സംഭാഷണങ്ങള്‍ ചോര്‍ത്താന്‍ ഓഫീസുകളിലെ മേശയ്‌ക്കടിയില്‍ ചെറിയ ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍ ഒട്ടിച്ചുവയ്‌ക്കുന്നതു പഴയ സമ്പ്രദായമാണ്‌. ഇന്ന്‌ ആ സ്‌ഥാനത്ത്‌ അത്യന്താധുനിക ഉപകരണങ്ങള്‍ വന്നുകഴിഞ്ഞു എന്നതു മറ്റൊരു കാര്യം. പക്ഷേ, പഴയ സമ്പ്രദായമാണോ പ്രണബ്‌ മുഖര്‍ജിയുടെ ഓഫീസില്‍ സംഭവിച്ചതെന്ന സംശയമാണിപ്പോള്‍ വളര്‍ന്നിരിക്കുന്നത്‌. ഇതേക്കുറിച്ച്‌ സമഗ്ര അന്വേഷണം നടത്തണമെന്ന്‌ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദ്വിഗ്‌വിജയ്‌ സിംഗ്‌ ആവശ്യപ്പെട്ടതു പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കി.

ച്യൂയിംഗ്‌ ഗം തിന്നുന്ന ഏതെങ്കിലും കേന്ദ്ര മന്ത്രിമാരാണോ ധനമന്ത്രിയുടെ മേശയ്‌ക്കടിയില്‍ അതിന്റെ അവശിഷ്‌ടം ഒട്ടിച്ചുവച്ചതെന്ന സംശയം ഇതോടെ വളര്‍ന്നു. മുഖര്‍ജിയുടെ ഓഫീസില്‍ കയറാന്‍ അത്ര സ്വാതന്ത്ര്യമുള്ള ഏതെങ്കിലും കേന്ദ്രമന്ത്രിമാരായിരിക്കുമല്ലോ അങ്ങനെ ചെയ്‌തിരിക്കുക? കാബിനറ്റ്‌ അംഗങ്ങളില്‍ കമല്‍നാഥും സാമൂഹ്യനീതി വകുപ്പു മന്ത്രി മുകുള്‍ വാസ്‌നിക്കുമാണു പതിവായി ച്യൂയിംഗ്‌ ഗം ഉപയോഗിക്കുന്നവര്‍. പുകവലി നിയന്ത്രിക്കാന്‍ വേണ്ടിയാണു കമല്‍നാഥ്‌ ഏറെക്കാലമായി ച്യൂയിംഗ്‌ ഗം കഴിക്കുന്നത്‌. പക്ഷേ, വാസ്‌നിക്ക്‌ രണ്ടുവര്‍ഷം മുമ്പു പക്ഷാഘാതം ഉണ്ടായതിനെത്തുടര്‍ന്ന്‌ പുകവലി നിര്‍ത്തി ച്യൂയിംഗം ഉപയോഗിക്കാന്‍ തുടങ്ങുകയായിരുന്നു. ഇവര്‍ പ്രണബ്‌ മുഖര്‍ജിയുടെ ഓഫീസില്‍ പോയിട്ട്‌ കുറഞ്ഞത്‌ അഞ്ചുമാസമെങ്കിലും ആയിട്ടുണ്ടത്രേ.

എന്തായാലും മുഖര്‍ജിയും പി. ചിദംബരവും തമ്മിലുള്ള അഭിപ്രായഭിന്നതയുടെ കാര്യങ്ങളാണിപ്പോള്‍ മറനീക്കി പുറത്തുവന്നിരിക്കുന്നത്‌. അല്ലെങ്കില്‍തന്നെ ചിദംബരം ഇപ്പോള്‍ കേന്ദ്ര മന്ത്രിസഭാംഗങ്ങളില്‍ വിവാദ പുരുഷനാണ്‌. തമിഴ്‌നാട്ടില്‍ ജയലളിത മുഖ്യമന്ത്രിയായതിനെത്തുടര്‍ന്ന്‌ ചിദംബരവുമായുള്ള അവരുടെ വഷളായ ബന്ധം പ്രധാനമന്ത്രിക്കും കോണ്‍ഗ്രസ്‌ നേതൃത്വത്തിനും തലവേദനയായി മാറിയിട്ടുണ്ട്‌. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്റെ സ്വാധീനം ഉപയോഗിച്ച്‌ ഉദ്യോഗസ്‌ഥര്‍ക്കു കൈക്കൂലി നല്‍കി ഇലക്‌ട്രോണിക്‌ യന്ത്രത്തില്‍ വന്‍ കൃത്രിമം നടത്തിയാണു ചിദംബരം ജയിച്ചതെന്നാണു ജയലളിതയുടെ പരസ്യ ആരോപണം.

ഇന്നത്തെ കലങ്ങിമറിഞ്ഞ രാഷ്‌ട്രീയാന്തരീക്ഷത്തില്‍ യു.പി.എയില്‍നിന്നു കരുണാനിധിയുടെ ഡി.എം.കെ. തെറ്റിപ്പിരിഞ്ഞാല്‍ പകരം ജയലളിതയുടെ പാര്‍ട്ടിയെ കൂടെച്ചേര്‍ക്കാനാണു കോണ്‍ഗ്രസിന്റെ നീക്കം.

ഇപ്പോള്‍ ലോക്‌സഭയില്‍ ജയലളിതയ്‌ക്ക് ഒന്‍പത്‌ അംഗങ്ങളേ ഉള്ളുവെങ്കിലും പുതിയ നിയമസഭാംഗങ്ങളുടെ അടിസ്‌ഥാനത്തില്‍ രാജ്യസഭയില്‍ ഇപ്പോള്‍ നാലംഗങ്ങളുള്ള എ.ഐ.ഡി.എം.കെയുടെ നില വളരെ മെച്ചപ്പെടും. എന്തെങ്കിലും നിയമനിര്‍മാണം മന്‍മോഹന്‍ സിംഗ്‌ സര്‍ക്കാരിനു നടത്തണമെങ്കില്‍ രാജ്യസഭയില്‍ അവരുടെ പിന്തുണ ആവശ്യമായി വരും. അതാണു കോണ്‍ഗ്രസിനെ വിഷമിപ്പിക്കുന്ന പ്രശ്‌നം.

ആ നിലയില്‍ ആസന്നമായ മന്ത്രിസഭാ അഴിച്ചുവാര്‍ക്കലില്‍ ആഭ്യന്തരവകുപ്പില്‍നിന്നു ചിദംബരത്തെ മാറ്റി മറ്റൊരു വകുപ്പു നല്‍കാന്‍ പ്രധാനമന്ത്രിയും സോണിയാഗാന്ധിയും നിര്‍ബന്ധിതമായാലും അത്ഭുതമില്ല.

അതേപോലെ ലോക്‌പാല്‍ ബില്ലിന്റെ കാര്യത്തില്‍ അണ്ണാ ഹസാരെ കൈക്കൊള്ളുന്ന കര്‍ക്കശ നിലപാടും കോണ്‍ഗ്രസ്‌ നേതൃത്വത്തെ വല്ലാതെ അലോസരപ്പെടുത്തുകയാണ്‌. കയ്‌ച്ചിട്ട്‌ ഇറക്കാനും മധുരിച്ചിട്ട്‌ തുപ്പാനും വയ്യ എന്ന നിലയിലാണു കേന്ദ്രം. അഴിമതിക്കെതിരേ ശബ്‌ദിക്കുന്നവരെ ഒതുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന്‌ ആരോപിച്ച്‌ വീണ്ടും ഉപവാസസമരം നടത്തുമെന്നാണു ഹസാരെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്‌. പാചകവാതകത്തിന്റെയും ഡീസലിന്റെയും വിലയില്‍ കേന്ദ്രം ഇപ്പോള്‍ നടത്തിയിരിക്കുന്ന വര്‍ധന സര്‍ക്കാരിനെതിരേ കൂടുതല്‍ ജനരോഷം വളര്‍ത്തിയിരിക്കുന്ന പശ്‌ചാത്തലത്തില്‍ ഹസാരെയുടെ ജനപിന്തുണ അസാമാന്യമായി വര്‍ധിക്കുമെന്നും കോണ്‍ഗ്രസ്‌ നേതൃത്വം ഭയപ്പെടുന്നു. എന്തെന്തു വീഴ്‌ചകളുണ്ടെങ്കിലും ഹസാരെ വീണ്ടും കൂടുതല്‍ ജനപിന്തുണ ആര്‍ജിക്കുന്ന ഈ ഘടകവും കോണ്‍ഗ്രസ്‌ നേതൃത്വത്തിനു വലിയ പ്രശ്‌നമായി വളരുകയാണ്‌.

Sunday, June 19, 2011

Wednesday, June 15, 2011

ആണ്‍മക്കളെപ്പറ്റി ഒരു ഓര്‍മ്മപ്പെടുത്തല്‍ - N.Susmitha

ചുരുണ്ട മുടിയും നക്ഷത്രം പോലെ തിളങ്ങുന്ന കണ്ണുകളുമുള്ള ഒരു പെണ്‍കുഞ്ഞിന്റെ ചിത്രം കുറെ ദിവസങ്ങളായി വേട്ടയാടുന്നു. അവള്‍ നാലര വയസ്സുകാരി ശ്രീജ. പൂമ്പാറ്റയെപ്പോലെ പാറിനടന്നവള്‍. ജീവിതദുരിതങ്ങളും ദാരിദ്ര്യവുമൊന്നും അറിയാതെ കളിച്ചു നടന്നവള്‍. പിന്നെ ഒരു നാളില്‍ മരപ്പൊത്തില്‍ ഒളിപ്പിച്ചു വച്ച നിര്‍ജ്ജീവ ശരീരമായി നാട്ടുകാരെ മുഴുവന്‍ കരയിച്ചവള്‍. അതുകൊണ്ട് അരിശം തീരാഞ്ഞ് എന്ന മട്ടില്‍ ആ കുരുന്നു ശരീരത്തില്‍ അക്രമി ചെയ്തു വച്ച ക്രൂരതകള്‍ കണ്ട ഒരാള്‍ക്കും അന്നുറങ്ങാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. പക്ഷേ, അതിലും വലിയ ഞെട്ടലാണ് പിന്നാലെ വന്നത്. ഈ ക്രൂരതയ്ക്ക് പിടിയിലായത് വെറും പതിമൂന്നു വയസ്സുള്ള ഒരു കുട്ടി. അവന്‍ മാത്രമാണോ അതു ചെയ്തത്? അതോ മുതിര്‍ന്ന ആരുടെയെങ്കിലും കയ്യിലെ കരുവായിപ്പോയതാണോ അവന്‍? ചോദ്യങ്ങള്‍ അനവധി അവശേഷിക്കുന്നുണ്ട്. പക്ഷേ, അതൊന്നുമല്ല ഇപ്പോള്‍ പറയാനുള്ളത്. അത് നമ്മുടെ ആണ്‍മക്കളെ കുറിച്ചാണ്.

മുമ്പ് തൃശ്ശൂരില്‍ ഏഴു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്നതിന് ശിക്ഷിക്കപ്പെട്ട 13-കാരനെ ഓര്‍മ്മയില്ലേ? തെളിവെടുപ്പിന് അവനെ കൊണ്ടുവന്നപ്പോള്‍ ജനക്കൂട്ടം അവന്റെ ചോരയ്ക്കായി ആര്‍ത്തിരമ്പി. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ജനത്തിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചതിന് പോലീസ് കുറെ പഴിയും കേട്ടു. പക്ഷേ, കുട്ടിക്കുറ്റവാളികള്‍ക്കായുള്ള ജുവനൈല്‍ ഹോമില്‍ എത്തിയ അവന്‍ ആളാകെ മാറി. അവിടുത്തെ വിശാലമായ ലൈബ്രറിയായിരുന്നു അവന് അഭയം. ഹോമിലെ വായനാ മത്സരത്തില്‍ ഒന്നാമനായും കയ്യെഴുത്തു മാസികയില്‍ ഒന്നാന്തരം കവിതകളെഴുതിയും അവന്‍ ശ്രദ്ധ പിടിച്ചുപറ്റി. തൊഴില്‍ പരിശീലനത്തിനായി പോയ അവന്‍ അവിടെയും എല്ലാവരുടെയും പ്രിയപ്പെട്ടവനായി. എന്നിട്ടും വിധി അവനെ വേട്ടയാടുക തന്നെയായിരുന്നു. ആരോടും പങ്കുവയ്ക്കാനാവാത്ത വേദനകളോ കുറ്റബോധമോ എന്തൊക്കയോ ആ കുഞ്ഞുമനസ്സിനെ വേട്ടയാടിക്കൊണ്ടിരുന്നിരിക്കണം. അല്ലെങ്കില്‍ പിന്നെ അവന്‍ പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വച്ചു എന്ന് ആശ്വസിച്ചിരുന്ന എല്ലാവരേയും വേദനിപ്പിച്ചുകൊണ്ട് എന്തിനാണ് അവന്‍ സ്വയം ജീവന്‍ ഒടുക്കിയത്?

മാതാപിതാക്കള്‍ ഉപേക്ഷിച്ചു പോയ അവന്‍ ചില ബന്ധുക്കളുടെ വീട്ടിലായിരുന്നു വളര്‍ന്നത്. അറസ്റ്റിനു ശേഷം അവനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പോലീസിലെ ചില സുഹൃത്തുക്കള്‍ പറഞ്ഞതിങ്ങനെ : അവന്‍ ഇതൊക്കെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ. ഈ ചെറിയ പ്രായത്തില്‍ അവന്‍ അനുഭവിക്കാത്ത പീഡനങ്ങളില്ല. മുതിര്‍ന്ന പല ചേട്ടന്മാരുടെയും കാമസംതൃപ്തിക്ക് ഏറ്റവും എളുപ്പത്തില്‍ വീണുകിട്ടുന്ന ഇരയായിരുന്ന അവന്‍. ചോദിക്കാനും പറയാനും ആരുമില്ലാത്തവന്‍. ഒരു ബിരിയാണിക്കു വേണ്ടി, ഒരു ഷര്‍ട്ടിനു വേണ്ടി, പലപ്പോഴും ഭീഷണിയും ദേഹോപദ്രവും ഭയന്ന് ഒന്നിനും വേണ്ടിയല്ലാതെ അവന്‍ അവര്‍ക്ക് വഴങ്ങി. ആര്‍ക്കും വേണ്ടാത്ത, ആരോരുമില്ലാത്ത ഒരു കുട്ടിക്ക് നമ്മുടെ സമൂഹം കാത്തുവച്ചിരിക്കുന്നതെന്തെന്ന് അറിയാന്‍ അവന്റെ അനുഭവം മാത്രം മതിയായിരുന്നു. പീഡനങ്ങളുടെ ബാല്യത്തില്‍ നിന്ന് കുറ്റവാളിയെന്നു മുദ്ര ചാര്‍ത്തപ്പെട്ട കൗമാരത്തിലൂടെ അവന്‍ മരണത്തിലേക്ക് നടന്നു നീങ്ങിയെങ്കില്‍ ആരാണ് ഉത്തരവാദി? തീര്‍ച്ചയായും ആ കുട്ടിയല്ല. അവനെ അങ്ങനെയാക്കിയവരൊക്കെ ഇന്നും നമുക്കിടയില്‍ സര്‍വ്വസ്വതന്ത്രരായി വിലസുന്നുണ്ടാവാം. അവര്‍ക്ക് പുതിയ ഇരകളെയും കിട്ടിയിട്ടുണ്ടാവാം.

പെണ്‍കുട്ടികളെക്കുറിച്ച് ആവശ്യത്തിനും അനാവശ്യത്തിനും ആശങ്കകളാണ് നമുക്ക്. സ്‌കൂളില്‍ നിന്ന് തിരിച്ചെത്താന്‍ അഞ്ചു മിനിട്ട് വൈകിയാല്‍, ഒന്നുറക്കെ ചിരിച്ചാല്‍, അടുത്ത വീട്ടില്‍ ടി.വി കാണാന്‍ പോയാല്‍, ഇത്തിരി ഇറുകിയ വസ്ത്രം ധരിച്ചാല്‍ ഒക്കെ നമ്മള്‍ ഇടപെടുകയായി. സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പോലും നമ്മള്‍ അവരെ അനുവദിക്കാറില്ല. സ്‌കൂളില്‍ ഏതെങ്കിലും കായിക വിനോദത്തില്‍ ഏര്‍പ്പെടാനോ, ഒരു നാടകത്തില്‍ അഭിനയിക്കാനോ ശാസ്ത്ര മേളയ്്ക്ക് ഒരു പ്രോജക്ട് അവതരിപ്പിക്കാനോ പോലും കഴിയുന്നതും നമ്മള്‍ അവരെ അനുവദിക്കില്ല. പൊന്‍തത്തയെ കൂട്ടിലിട്ട് സ്വര്‍ണ്ണത്താഴിട്ടു പൂട്ടി കണ്ണിമവെട്ടാതെ കാവലിരിക്കുകയാണ് നമ്മള്‍. അതിന്റെ പകുതി പരിഗണനയെങ്കിലും ആണ്‍കുട്ടികള്‍ക്കും കൊടുക്കണ്ടേ?

കുട്ടികള്‍ക്ക് നേരെ നടക്കുന്ന ലൈംഗിക പീഡനങ്ങളെ കുറിച്ച് രാജ്യത്ത് ആദ്യമായി പഠനം നടന്നത് 2007-ല്‍ ആണ്. കേന്ദ്ര വനിതാ, ശിശു ക്ഷേമ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് 53% കുട്ടികള്‍ ഏതെങ്കിലും തരത്തിലുള്ള ലൈംഗികപീഡനം അനുഭവിക്കുന്നു. ഇതില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും നിരക്ക് തുല്യം ആയിരുന്നു. 2006-ല്‍ ചെന്നെയിലെ 2211 സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ നടത്തിയ പഠനം അനുസരിച്ച് 48% ആണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ 39% പെണ്‍കുട്ടികളാണ് അതിനിരയായത്. അഞ്ചു മുതല്‍ 12 വയസ്സു വരെയുള്ള കുട്ടികളാണ് ഏറ്റവുമധികം പീഡനത്തിന് ഇരയാകുന്നതെന്നും ഇതില്‍ ഏറെയും റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ലെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ലൈംഗികപീഡനങ്ങള്‍ ഉള്‍പ്പടെ എല്ലാത്തരം അതിക്രമങ്ങള്‍ക്കും ഇരയാകുന്നത് പെണ്‍കുട്ടികള്‍ മാത്രമാണെന്നും അതിനാല്‍ സ്വയം സംരക്ഷിക്കാന്‍ അവരെയാണ് പ്രാപ്തരാക്കേണ്ടതെന്നും നാം വിശ്വസിക്കുന്നു. അതിനായി ജീവിതനൈപുണി പഠനം എന്ന ഓമനപ്പേരില്‍ അവര്‍ക്ക് പലതരം ക്ലാസ്സുകള്‍ നല്‍കുന്നു. സ്‌കൂളുകള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, വനിതാ സംഘടനകള്‍ അങ്ങനെ പലരും പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ മുന്നിട്ടിറങ്ങുന്നു.

ഈ നൈപുണി ആണ്‍കുട്ടികള്‍ക്കും വേണ്ടതല്ലേ? സ്വന്തം ശരീരത്തെക്കുറിച്ചും കൗമാരത്തില്‍ അതിനു സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചും പെണ്‍കുട്ടികള്‍ അറിയുന്നത്ര പോലും ആണ്‍കുട്ടികള്‍ അറിയുന്നില്ല. അഥവാ അവര്‍ക്ക് എന്തെങ്കിലും വിവരം കിട്ടുന്നുണ്ടെങ്കില്‍ അത് ശാസ്ത്രീയവും ആയിരിക്കില്ല. സഹപാഠികളോ, ചേട്ടന്മാരോ, മഞ്ഞപ്പുസ്തകങ്ങളോ ഇപ്പോഴത്തെ കാലത്ത് ഇന്റര്‍നെറ്റോ ഒക്കെ നല്‍കുന്ന അബദ്ധധാരണകളോടെയാണ് അവര്‍ കൗമാരത്തെ നേരിടുന്നത്. ഈ പ്രായത്തില്‍ എതിര്‍ലിംഗത്തില്‍ പെട്ടവരോട് ആകര്‍ഷണം തോന്നുക സ്വാഭാവികമാണെന്നും അതിനെ നിയന്ത്രിച്ച് സംസ്‌കാരത്തോടെ പെരുമാറുമ്പോഴാണ് മനുഷ്യന്‍ ഒരു സാമൂഹ്യജീവിയായി മാറുന്നതെന്നും അവന് ആരാണ് പറഞ്ഞു കൊടുക്കുന്നത്? അവന്‍ വായിക്കുന്നതും സിനിമകളില്‍ കാണുന്നതും കുടുംബത്തിനുള്ളില്‍ അനുഭവിച്ചറിയുന്നതുമെല്ലാം സ്ത്രീശരീരം പുരുഷന് ഇഷ്ടം പോലെ ഉപയോഗിക്കാനുള്ള ഒരു ചരക്ക് മാത്രമാണെന്ന പാഠമാണ്. അതങ്ങനെയല്ലെന്നും സ്ത്രീയെ ഒരു വ്യക്തി എന്ന നിലയില്‍ ബഹുമാനിക്കണമെന്നും ആരാണ് അവന് പറഞ്ഞു കൊടുക്കുക? നമ്മുടെ പാഠപുസ്തകങ്ങളോ സിലബസ്സോ ഒന്നും ഇത്തരമൊരു സന്ദേശം നല്‍കുന്നതില്‍ വിജയിക്കുന്നില്ലെന്ന് വ്യക്തം. മതങ്ങളോ സമുദായങ്ങളോ പോലും അതു പ്രദാനം ചെയ്യുന്നില്ല.

വീടുകളില്‍ നിന്ന് പകര്‍ന്നു കിട്ടുന്ന പാഠങ്ങളോ? കഴിഞ്ഞ ദിവസം തീവണ്ടി യാത്രയ്ക്കിടയില്‍ കണ്ട ഒരു ദൃശ്യം ഓര്‍മ്മ വരുന്നു. ഒരു അ മ്മയും രണ്ട് മക്കളുമായിരുന്നു സഹയാത്രികര്‍. കോളേജില്‍ പഠിക്കുന്ന മകളെ പരീക്ഷ കഴിഞ്ഞ്് കൂട്ടിക്കൊണ്ടു പോവുകയാണ് അമ്മ. 12 വയസ്സ് തോന്നിക്കും മകന്. കൂട്ടത്തില്‍ മകളുടെ ചില കൂട്ടുകാരികളുമുണ്ട്. അവര്‍ ചിരിയ്ക്കുകയും പാട്ടുപാടുകയും ക്രിക്കറ്റിനെക്കുറിച്ച് ആവേശപൂര്‍വ്വം സംസാരിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ആ പ്രായത്തിലുള്ള ഏതു കുട്ടികളെയും പോലെ സ്മാര്‍ട്ടായ ഒരു സംഘം. അതിരു കവിഞ്ഞ ബഹളമോ മോശമായ പെരുമാറ്റമോ ഒന്നുമില്ല. പക്ഷേ, ഇതൊന്നും ആദ്യം മുതലേ അനിയന്് രസിക്കുന്നുണ്ടായിരുന്നില്ല. യാത്ര തുടങ്ങി ഒരു മണിക്കൂറോളം കഴിഞ്ഞിട്ടുണ്ടാവും. ഈ കുഞ്ഞു ചെക്കന്‍ എഴുനേറ്റു നിന്ന് ചേച്ചിയുടെ നേരെ ഒരു അലര്‍ച്ച, 'നിന്നോടല്ലേ പറഞ്ഞിട്ടുള്ളത് ഉറക്കെ ചിരിക്കരുതെന്ന്.' ആ പെണ്‍കുട്ടിയേക്കാള്‍ 6-7 വയസ്സിനെങ്കിലും ഇളയാതായിരിക്കും അവന്‍. പെണ്‍കുട്ടിയുടെ മുഖത്തു തെളിഞ്ഞ ഭയം കണ്ടപ്പോള്‍ അമ്പരന്ന് പോയി. കേട്ടിരിക്കുന്ന അമ്മയാവട്ടെ ഒരക്ഷരം മിണ്ടുന്നില്ല. ആ കുടുംബത്തില്‍ സ്്്ത്രീയ്ക്കുള്ള സ്ഥാനമെന്തെന്ന് വ്യ്ക്തമാകാന്‍ കൂടുതല്‍ ഒന്നും വേണ്ടല്ലോ. തരം കിട്ടിയാല്‍ അവന്‍ അമ്മയോടും ഇങ്ങനെ തന്നെ പെരുമാറുമായിരിക്കും. സ്വന്തം അമ്മയേയും മുതിര്‍ന്ന സഹോദരിയേയും ബഹുമാനിക്കാന്‍ പഠിക്കാത്തവന്‍ എങ്ങനെ സമൂഹത്തിലെ മറ്റുള്ളവരെ ബഹുമാനിക്കും?

തീവണ്ടി മുറിയില്‍ സൗമ്യയെ ആക്രമിച്ച ഗോവിന്ദച്ചാമിയെക്കുറിച്ച് ഒരു ലേഖനത്തില്‍ വായിച്ചത് ഓര്‍ക്കുന്നു: 'അമ്മയുടെ മുഖത്ത് നോക്കി നിഷ്‌കളങ്കമായി ചിരിച്ചു കളിച്ചു കിടന്ന ഒരു ഗോവിന്ദന്‍ ഉണ്ടാവുമല്ലോ. അവന്‍ എങ്ങനെ ഇങ്ങനെ ആയി എന്ന് ആരും തിരക്കാത്തതെന്താണ്.' ആ ചോദ്യം ഹൃദയത്തില്‍ തറച്ചതു പോലെ തോന്നി. ഇന്ന് നമ്മുടെ നെഞ്ചോട് ചേര്‍ന്നുറങ്ങുന്ന ഏതൊരു ആണ്‍കുട്ടിയും നാളെ ഒരു ക്രിമിനല്‍ ആയി മാറാം. സ്വര്‍ണ്ണവും ബൈക്കും മൊബൈലും ഒക്കെ മോഷ്ടിക്കുന്ന കുട്ടിക്കുറ്റവാളികളെക്കുറിച്ച് പതിവായി വാര്‍ത്തകള്‍ വരുന്നുണ്ട്. അവരും ഏതെങ്കിലും അമ്മയുടെയും അച്ഛന്റേയും ഓമനമക്കള്‍ ആയി വളരുന്നവരാകില്ലേ? രാവിലെ അമ്മ ഉരുട്ടിക്കൊടുത്ത ചോറുണ്ട്, അച്ഛന്‍ ഇസ്തിരിയിട്ടു കൊടുത്ത യൂണിഫോമുമിട്ട് സ്‌കൂളിലേക്ക് പോകുന്നവന്‍ വൈകിട്ട് പോലീസ് സ്‌റ്റേഷനില്‍ കുറ്റവാളികളുടെ കൂട്ടത്തില്‍. കുറ്റകൃത്യങ്ങളിലേക്ക് കുട്ടികളെ നയിക്കാവുന്ന സാഹചര്യങ്ങള്‍ ധാരാളമുണ്ടിപ്പോള്‍. ഈസി മണി എന്നത് ഒരു സമൂഹത്തിന്റെ മുഴുവന്‍ പ്രത്യയ ശാസ്ത്രമാകുമ്പോള്‍ ഏറ്റവും വേഗത്തില്‍ വീഴുന്ന ഇരകളും കുട്ടികളായിരിക്കും. നിയമങ്ങളെയും വരുംവരായ്കകളേയും കുറിച്ചുള്ള അജ്ഞതയും എന്തും പരീക്ഷിച്ചു നോക്കാനുള്ള സഹജമായ ജിജ്ഞാസയും സാഹസികതയും ചേരുമ്പോള്‍ അവര്‍ വളരെ വേഗം കുറ്റകൃത്യങ്ങളിലേക്ക് നീങ്ങുന്നു. പൊതു സമൂഹത്തില്‍ അവര്‍ക്ക് മാതൃകയാക്കാവുന്ന ആദര്‍ശവാന്മാരുടെ എണ്ണം കുറഞ്ഞു വരിക കൂടി ചെയ്യുമ്പോള്‍ ചിത്രം പൂര്‍ണ്ണം.

പക്ഷേ, നമുക്ക് നമ്മുടെ ആണ്‍മക്കളെ ഇങ്ങനെ വിട്ടാല്‍ മതിയോ? ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും മാനേജ്‌മെന്റ് വിദഗ്ധരും ഒക്കെ ആക്കുന്നതിനൊപ്പം അവരെ നല്ല മനുഷ്യര്‍ കൂടി ആക്കാനുള്ള ഉത്തരവാദിത്വം രക്ഷിതാക്കള്‍ക്കില്ലേ? അതോ കുഞ്ഞിന് മുല കൊടുക്കുന്ന അമ്മയുടെയും ക്ലാസ്സില്‍ പഠിപ്പിക്കുന്നതിനിടെ സാരി അല്പം നീങ്ങിപ്പോയ അധ്യാപികയുടെയും നഗ്നത മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്ന ഞരമ്പു രോഗികളായി അവര്‍ വളര്‍ന്നോട്ടെ എന്നു വയ്്ക്കണോ? മദ്യത്തിനും മയക്കുമരുന്നിനും വേണ്ടി സ്വന്തം അച്ഛനമ്മമാരെപ്പോലും ഉപദ്രവിക്കാന്‍ മടിയില്ലാത്തവരായി അവര്‍ വളരണോ? അയല്‍വക്കത്തെ പിഞ്ചുകുഞ്ഞിനെ പിച്ചിച്ചീന്തുന്ന നരാധമന്മാരായി അവര്‍ മാറണോ? ശ്രീജയുടെ മരണം ഒരു ഓര്‍മ്മപ്പെടുത്തലാണ്. പെണ്‍കുഞ്ഞുങ്ങളുടെ എന്ന പോലെ ആണ്‍കുഞ്ഞുങ്ങളുടെയും സുരക്ഷയെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍. സുഗതകുമാരി ടീച്ചര്‍ പറഞ്ഞതു പോലെ നല്ല ആങ്ങളമാരുടെ വംശം കുറ്റിയറ്റു പോകാതിരിക്കാന്‍ ഇനിയെങ്കിലും ശ്രദ്ധിക്കണമെന്ന ഓര്‍മ്മപ്പെടുത്തല്‍.

സ്വാമി നിഗ്മാനന്ദയുടെ മരണത്തിന്‌ ഉത്തരവാദിയാര്‌?‍

ഡെറാഡൂണ്‍: കോടീശ്വരനായ ബാബ രാംദേവ്‌ നിരാഹാരം അനുഷ്‌ഠിച്ചപ്പോള്‍ ഏറ്റുപിടിക്കാന്‍ ഏവരുമുണ്ടായിരുന്നു. എസി പന്തലൊരുക്കാന്‍ അനുയായികള്‍, കാത്തുനില്‍ക്കാന്‍ കേന്ദ്രമന്ത്രിമാര്‍, പ്രതിഷേധിക്കാന്‍ സാമൂഹ്യ പ്രവര്‍ത്തകര്‍... അണ്ണാ ഹസാരെക്കും ബാബ രാംദേവിനും മുമ്പാണ്‌ സ്വാമി നിഗ്മാനന്ദ (36) നിരാഹാരം തുടങ്ങിയത്‌ . ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നമായിരുന്നു അദ്ദേഹത്തിന്‌ ഉയര്‍ത്താനുണ്ടായിരുന്നത്‌ . ഗംഗയുടെ തീരത്തെ അനധികൃത കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം തടയണമെന്നായിരുന്നു സ്വാമി നിഗ്മാനന്ദയുടെ പ്രധാന ആവശ്യം. ഫെബ്രുവരി 19 ന്‌ ആരംഭിച്ച സമരത്തെ തുടര്‍ന്ന്‌ അവശനായ സ്വാമിയെ ഏപ്രില്‍ 27-ന്‌ പ്രദേശത്തെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നിരാഹാരം തുടര്‍ന്നതിനാല്‍ ഹിമാലയ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഞായറാഴ്‌ച നിരാഹാരം അവസാനിപ്പിച്ച ബാബ രാംദേവ്‌ ആരോഗ്യനില വീണ്ടെടുക്കാന്‍ ആശുപത്രിയില്‍ കഴിയവേ തൊട്ടടുത്ത മുറിയില്‍ സ്വാമി നിഗ്മാനന്ദ മരണത്തെ പുല്‍കിയത്‌ അധികമാരും അറിഞ്ഞില്ല.

ബാബാ രാംദേവിന് ആശംസയര്‍പ്പിക്കാന്‍ ആശുപത്രിയിലെത്തിയ ഉത്തരഖണ്ഡ് മുഖ്യമന്ത്രിയും സ്വാമിയെ അവഗണിച്ചു.

രാംദേവിന്റെ പിന്നാലെ നടന്ന മാധ്യമങ്ങളും നിഗ്മാനന്ദയെ കണ്ടില്ലെന്നതാണ്‌ യാഥാര്‍ഥ്യം.

അതേസമയം, സ്വാമി നിഗ്മാനന്ദയ്‌ക്ക് ആശുപത്രിയില്‍ വച്ച്‌ വിഷം നല്‍കിയിരുന്നുവെന്നും ഇതാണ്‌ മരണത്തിന്‌ കാരണമെന്നും ആരോപിച്ച്‌ അദ്ദേഹത്തിന്റെ അനുയായികളും രംഗത്തെത്തി. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന്‌ അനുയായികള്‍ ആവശ്യപ്പെട്ടു.

114 ദിവസം നീണ്ട ഉപവാസത്തിന്‌ ശേഷമാണ്‌ സ്വാമി മരണം വരിച്ചത്‌ .

സ്വാമിയുടെ മരണത്തിന്‌ കാരണം ബിജെപി ഭരിക്കുന്ന ഉത്തരഖണ്ഡ്‌ സര്‍ക്കാരാണെന്നാണ്‌ കേന്ദ്രമന്ത്രി ജയറാം രമേഷിന്റെ വാദം. അനധികൃത ഖനനത്തിനെതിരെ നടപടിയെടുക്കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ തയാറായില്ല. കഴിഞ്ഞ ജനുവരി ആറിന്‌ തന്നെ ഉത്തരഖണ്ഡ്‌ സര്‍ക്കാരിന്‌ അനധികൃത ഖനനം നിര്‍ത്താന്‍ ആവശ്യപ്പെട്ട്‌ താന്‍ കത്തു നല്‍കിയിരുന്നതെന്നാണ്‌ കേന്ദ്ര മന്ത്രി പറയുന്നത്‌ .

സ്വാമി നിഗ്മാനന്ദയുടെ ആശ്രമമായ മന്ത്രിസദനും സംസ്‌ഥാന സര്‍ക്കാരിനെതിരെ രംഗത്തുണ്ട്‌ . അദ്ദേഹത്തെ അവഗണിച്ചെന്ന്‌ ആരോപിച്ച്‌ സ്വാമി ശിവാനന്ദ്‌ ഹരിദ്വാര്‍ ജില്ലാ ആശുപത്രി സൂപ്രണ്ടിനെതിരെ സ്വാമി ശിവാനന്ദ്‌ പരാതി നല്‍കി. ഗംഗയെ രക്ഷിക്കാനുളള ശ്രമത്തിനിടെ സ്വാമി ജീവന്‍ വെടിഞ്ഞെന്നാണ്‌ അനുയായികള്‍ പറയുന്നത്‌ .

സ്വാമിയുടെ മരണത്തിന്‌ കോടതിയെയാണ്‌ സംസ്‌ഥാന സര്‍ക്കാര്‍ പഴിക്കുന്നത്‌ . 'ഗംഗ സംരക്ഷിക്കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. എന്നാല്‍ കോടതി ഉത്തരവാണ്‌ തടസം സൃഷ്‌ടിച്ചത്‌ . ഇതാണ്‌ സ്വാമിയുടെ മരണത്തിന്‌ കാരണം'- ബിജെപി വക്‌താവ്‌ പ്രകാശ്‌ ജാവ്‌ദേക്കര്‍ പറഞ്ഞു. അണ്ണാ ഹസാരെയും ശ്രീ ശ്രീ രവിശങ്കറും സ്വാമിയുടെ നിര്യാണത്തില്‍ അനുശോചിച്ചു. എന്നാല്‍ താന്‍ ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ സ്വാമിയുടെ നില അതീവ ഗുരുതരമായിക്കഴിഞ്ഞിരുന്നെന്നാണ്‌ ശ്രീ ശ്രീരവിശങ്കറുടെ വാദം.

രാംദേവിനെ കാണാന്‍ പാഞ്ഞെത്തിയ പ്രമുഖര്‍ സ്വാമി നിഗ്മാനന്ദയെ ഗൗനിച്ചതേയില്ല. കോടികളുടെ ആസ്‌തിയുള്ള ബാബയ്‌ക്കു മുന്നില്‍ സന്യാസത്തില്‍ ഉറച്ചു നിന്ന സ്വാമി നിഗ്മാനന്ദ വിലകുറഞ്ഞവനാണോ? . സ്വാമിയുടെ മരണത്തിന്‌ കാരണം ആരാണ്‌?

Monday, June 13, 2011

ജനാധിപത്യത്തില്‍ രാഷ്‌ട്രീയക്കാര്‍ കഴിഞ്ഞിട്ടേ മറ്റാര്‍ക്കും സ്‌ഥാനമുള്ളൂ

കെ.എം. റോയ്‌
ഒരുകാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടാ. പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തില്‍ രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രകടനത്തെ നയിക്കേണ്ടതു ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ തന്നെയാണ്‌. അത്‌ ഏതു രാഷ്‌ട്രീയ പാര്‍ട്ടിയില്‍പ്പെട്ട ജനപ്രതിനിധികള്‍ ആയാലും ശരി രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം വിധികര്‍ത്താക്കള്‍ അവര്‍ തന്നെയാണ്‌. അവരുടെ ഭാഗത്തുനിന്നു തെറ്റ്‌ സംഭവിച്ചാല്‍ തെരഞ്ഞെടുപ്പു വരുമ്പോള്‍ ഭരണം നയിക്കുന്ന ജനപ്രതിനിധികളെ മാറ്റാനും പുതിയ പ്രതിനിധികളെ തെരഞ്ഞെടുക്കാനും ജനങ്ങള്‍ക്കു പൂര്‍ണ അധികാരമുണ്ട്‌. ആത്യന്തികമായി ഈ രാജ്യത്തിന്റെ ഉടമസ്‌ഥന്മാര്‍ ജനങ്ങളാണെന്നുള്ളതാണു കാരണം. ആ ജനങ്ങളുടെ ഏറ്റവും മൂര്‍ച്ചയേറിയ ആയുധം തെരഞ്ഞെടുപ്പു സമയത്ത്‌ അവരുടെ കൈയില്‍ കിട്ടുന്ന ബാലറ്റ്‌ പേപ്പറാണ്‌. ജനങ്ങള്‍ക്ക്‌ ആരെയും അധികാരത്തില്‍ നിന്നിറക്കാനും ആരെയും അധികാരത്തില്‍ കയറ്റാനും കൈയില്‍ കിട്ടുന്ന ആയുധം.

പക്ഷേ, സമീപദിനങ്ങളില്‍ ഇന്ത്യയിലുണ്ടായ സംഭവവികാസങ്ങള്‍ അപഹാസ്യമായ ചിത്രങ്ങളാണ്‌ വരച്ചുകാട്ടിയിരിക്കുന്നത്‌. പ്രകൃത്യതീതമായ പരമാത്മജ്‌ഞാനമുണ്ടെന്നവകാശപ്പെടുന്ന ചിലര്‍ രാജ്യഭരണം തങ്ങളുടെ കര്‍ത്തവ്യമാണെന്ന ധാരണയില്‍ രംഗത്തിറങ്ങിയിരിക്കുന്നു. ബാബാ രാംദേവ്‌ എന്ന യോഗാചാര്യസ്വാമി ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ സമരത്തിലെ അതിനാടകീയ രംഗങ്ങള്‍ വരച്ചുകാട്ടിയ ചിത്രം അതാണ്‌. അദ്ദേഹം ഡല്‍ഹിയില്‍ നടത്തിയ നിരാഹാരവും ആ സമരവേദിയും തികച്ചും അസാധാരണമായ ഒന്നായിരുന്നു.

അഴിമതിക്ക്‌ ഒരുപരിധിവരെയെങ്കിലും കടിഞ്ഞാണിടാന്‍ സഹായിക്കുന്ന ലോക്‌പാല്‍ സംവിധാനം കൊണ്ടുവരുന്നതിനുവേണ്ടി ലോക്‌പാല്‍ ബില്‍ ഉടനടി പാര്‍ലമെന്റില്‍ എത്തിക്കുന്നതിനു കേന്ദ്രമന്ത്രിസഭയുടെയും രാജ്യത്തെ മറ്റെല്ലാ പാര്‍ട്ടികളുടെയും മേല്‍ സമ്മര്‍ദം ചെലുത്താന്‍ പ്രഖ്യാത ഗാന്ധിയന്‍ നേതാവ്‌ അണ്ണാ ഹസാരെ ആരംഭിച്ച പ്രക്ഷോഭം വിജയിച്ചതാണ്‌ രാംദേവിന്റെ രംഗപ്രവേശത്തിനു കാരണം.

അണ്ണാ ഹസാരെയുടെയും അനുയായികളുടെയും നിര്‍ദേശത്തിനു വഴങ്ങി ലോക്‌പാല്‍ബില്ല്‌ പഠിച്ച്‌ അതിന്‌ അവസാനരൂപം നല്‍കുന്നതിനുവേണ്ടി അണ്ണാ നിര്‍ദേശിച്ച പ്രമുഖരും കേന്ദ്രമന്ത്രിമാരും ചേര്‍ന്ന്‌ ഒരു കമ്മിറ്റി രൂപീകരിക്കാന്‍ മന്‍മോഹന്‍ സിംഗ്‌ സര്‍ക്കാര്‍ തയാറായി. അതിനു കാരണം അഴിമതിക്കെതിരായ ജനവികാരം മറ്റെന്നത്തേക്കാള്‍ രാജ്യത്ത്‌ അലയടിക്കുകയാണെന്നു കേന്ദ്രസര്‍ക്കാരിനു പൂര്‍ണമായും ബോധ്യപ്പെട്ടെന്നതാണ്‌. ഏതായാലും ഓഗസ്‌റ്റ് പതിനഞ്ചിനു മുന്‍പ്‌ ബില്ല്‌ ലോക്‌സഭയില്‍ പാസാക്കാനുള്ള തകൃതിയായ ശ്രമങ്ങളാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. ഭരണതലത്തിലും ഉദ്യോഗസ്‌ഥതലത്തിലുമുള്ള അഴിമതികൊണ്ട്‌ പൊറുതിമുട്ടിയിരിക്കുന്ന ഇന്ത്യന്‍ ജനതയ്‌ക്ക് ഏറ്റവും ആശ്വാസം നല്‍കുന്ന ഒരു സംഭവവികാസമാണ്‌ അത്‌.

ഇതു കണ്ടപ്പോള്‍ ബാബ രാംദേവ്‌ എന്ന യോഗാഭ്യാസ വിദഗ്‌ധനും രാജ്യഭരണകാര്യത്തിലും മറ്റും കൈകടത്തണമെന്ന്‌ ആഗ്രഹം തോന്നിയിരിക്കണം. അതിനുവേണ്ടിയാണ്‌ ഡല്‍ഹിയില്‍ അദ്ദേഹം വലിയ ഉപവാസസമരം പ്രഖ്യാപിച്ചത്‌. ലക്ഷക്കണക്കിനു രൂപ ചെലവിട്ട്‌ എയര്‍കണ്ടീഷന്‍ ചെയ്‌ത പടുകൂറ്റന്‍ പന്തലാണു സമരവേദിയാക്കിമാറ്റിയത്‌. ആര്‍.എസ്‌.എസ്‌. നയിക്കുന്ന സംഘപരിവാരത്തിന്റെ പ്രതിനിധിയാണ്‌ ബാബാ രാംദേവ്‌ എങ്കിലും രാജ്യത്തു യോഗാഭ്യാസത്തില്‍ താല്‍പ്പര്യമുള്ള ആയിരക്കണക്കിനാളുകളുടെ ഗുരുവാണ്‌ അദ്ദേഹമെന്നതുകൊണ്ട്‌ ആ സമരം ഒഴിവാക്കുന്നതിന്‌ അദ്ദേഹവുമായി ചര്‍ച്ച നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായി. ഉജ്‌ജയിനിയില്‍നിന്നു വാടകവിമാനത്തില്‍ വരികയായിരുന്ന ബാബയെ കാണുന്നതിനു കേന്ദ്രമന്ത്രിമാരായ പ്രണബ്‌ മുഖര്‍ജിയടക്കമുള്ള നാലു മന്ത്രിമാര്‍ ഡല്‍ഹി വിമാനത്താവളത്തില്‍ ചെന്നു കെട്ടിക്കിടക്കുകയും ചെയ്‌തു.

അഴിമതിക്കെതിരായ അടിയന്തര നടപടികള്‍ വേണമെന്ന അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്നു വിമാനത്താവളത്തില്‍ നടത്തിയ ചര്‍ച്ചയില്‍ കേന്ദ്രമന്ത്രിമാര്‍ സമ്മതിച്ചതിനെത്തുടര്‍ന്നു സമരം പിന്‍വലിക്കുന്നതായി ബാബാ രാംദേവ്‌ സമ്മതിക്കുകയും ചെയ്‌തു. പക്ഷേ, പെട്ടെന്നു തീരുമാനം മാറ്റി പന്തലില്‍ ബാബ ഉപവാസം ആരംഭിക്കുകയാണുണ്ടായത്‌. ഏറ്റവും ലജ്‌ജാകരമായ കാര്യം സമരത്തിന്‌ അദ്ദേഹം ഉയര്‍ത്തിയ ചില ആവശ്യങ്ങളാണ്‌. അഴിമതി നടത്തുന്നവര്‍ക്കു വധശിക്ഷ നല്‍കുക, ആയിരം രൂപയുടെയും അഞ്ഞൂറു രൂപയുടെയും കറന്‍സി നോട്ടുകള്‍ പൂര്‍ണമായും പിന്‍വലിക്കുക, അഴിമതിക്കേസുകളില്‍ ഒരു മാസത്തിനകം വിധി പ്രസ്‌താവിക്കുക തുടങ്ങിയ അപ്രായോഗികമായ ആവശ്യങ്ങള്‍. ഒരു സ്‌കൂള്‍ വാദപ്രതിവാദത്തില്‍ വിദ്യാര്‍ഥികളുടെ കൈയടി വാങ്ങാന്‍ കൊള്ളാവുന്ന കാര്യങ്ങളാണ്‌ അതെല്ലാം.

എന്തായാലും രാംദേവിന്റെ സത്യഗ്രഹം ഗുരുതരമായ പ്രശ്‌നങ്ങളാണു സര്‍ക്കാരിന്റെ മുമ്പിലുയര്‍ത്തിയത്‌. മൂവായിരം പേര്‍ പങ്കെടുക്കുമെന്നു പറഞ്ഞിരുന്ന സമരപ്പന്തലില്‍ മുപ്പതിനായിരം പേരാണെത്തിയത്‌. അതിനിടയിലാണ്‌ ഈ ആള്‍ക്കൂട്ടത്തിനിടയില്‍ ഭീകരപ്രവര്‍ത്തകര്‍ നുഴഞ്ഞുകയറാനിടയുണ്ടെന്ന രഹസ്യവിവരം പോലീസിനു ലഭിച്ചത്‌. അതിര്‍ത്തികടന്നുവരുന്ന ഭീകരവാദികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സ്‌ഥലമാണു ഡല്‍ഹി. ഭീകരവാദികളിലെ ചാവേര്‍ പടയില്‍പ്പെട്ടവര്‍ സമരപ്പന്തലില്‍ ആക്രമണം നടത്തുകയും ബാബാ രാംദേവിനും അനുയായികള്‍ക്കും അപമൃത്യു സംഭവിക്കുകയും ചെയ്‌താല്‍ എന്താകുമായിരുന്നു സ്‌ഥിതി? ഡല്‍ഹിയിലെ ക്രമസമാധാനനിലയുടെ ചുമതല വഹിച്ചിരുന്ന സ്‌പെഷല്‍ പോലീസ്‌ കമ്മിഷണര്‍ ധര്‍മ്മേന്ദ്രകുമാര്‍ പിന്നീടു വെളിപ്പെടുത്തിയത്‌ ഉടനടി രാംദേവിനേയും മറ്റും അറസ്‌റ്റ് ചെയ്‌തു നീക്കുകയും സമരപ്പന്തലിലുള്ളവരെ ഒഴിവാക്കുകയുമായിരുന്നു ഏക മാര്‍ഗമെന്നാണ്‌. അതാണ്‌ അടിയന്തരാവസ്‌ഥക്കാലത്തെ അറസ്‌റ്റ് നടപടികളെപ്പോലെ ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനമായി പിന്നീടു ബി.ജെ.പി.യും മറ്റും വിമര്‍ശിച്ചത്‌.

രാംദേവിനെ അറസ്‌റ്റ് ചെയ്യാന്‍ പോലീസ്‌ നടത്തിയ ശ്രമങ്ങള്‍ക്കിടയില്‍ എന്തെല്ലാം അപഹാസ്യ സംഭവങ്ങളാണു നടന്നത്‌! ബാബാ രാംദേവ്‌ സ്‌ത്രീവേഷം കെട്ടി ഒളിവില്‍ രക്ഷപ്പെടാന്‍വരെ ശ്രമം നടത്തി. ഈ സംഭവവികാസത്തെത്തുടര്‍ന്നു രാംദേവും സംഘവുമായി ഇനി യാതൊരു ചര്‍ച്ചയുമില്ലെന്നു പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തിന്റെ അവിഹിത സ്വത്തുക്കളെക്കുറിച്ചു വിവിധ ഏജന്‍സികള്‍ അന്വേഷണം നടത്താന്‍ ഉത്തരവിടുകയും ചെയ്‌തു. അതോടെ ചിത്രമാകെ മാറി.

രാംദേവിനു രണ്ടായിരം കോടി രൂപയുടെ സ്വത്തുണ്ടെന്ന വിവരമാണ്‌ ആദ്യം പുറത്തുവന്നത്‌. പക്ഷേ, യഥാര്‍ഥ സ്വത്ത്‌ അതിന്റെ എത്രയോ ഇരട്ടിവരുമെന്നാണ്‌ പ്രതിയോഗികള്‍ പറയുന്നത്‌. ഇതു വലിയ വിവാദമായപ്പോള്‍ തനിക്ക്‌ 1,100 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ്‌ അദ്ദേഹം ഇക്കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്‌. അതിനുപുറമേ വിവിധ ട്രസ്‌റ്റുകളിലായുള്ള സമ്പാദ്യത്തെക്കുറിച്ചു പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അവയ്‌ക്കൊന്നും മറുപടി പറയാന്‍ കൂട്ടാക്കാതെ ബാബാ രാംദേവ്‌ സ്‌ഥലംവിടുകയാണുണ്ടായത്‌. വിദേശരാജ്യങ്ങളിലുള്ള സമ്പാദ്യമടക്കം ഇത്രയധികം സമ്പാദ്യം എവിടെനിന്നാണ്‌ അദ്ദേഹത്തിനു ലഭിച്ചത്‌?

ഹരിയാനയിലെ ഒരു കുഗ്രാമത്തില്‍ ജനിച്ച രാംദേവ്‌ എട്ടാംക്ലാസില്‍ പഠനം നിര്‍ത്തി സ്‌കൂള്‍ വിട്ടിറങ്ങിയതാണ്‌. പിന്നീടു സൈക്കിളില്‍ സഞ്ചരിച്ചിരുന്ന രാംദേവിനെപ്പറ്റി എട്ടുകൊല്ലം മുമ്പുവരെ അധികമാരും അറിഞ്ഞിരുന്നില്ല. അവിടംതൊട്ട്‌ അദ്ദേഹത്തിനു വച്ചടി കയറ്റമായിരുന്നു. യോഗാ പരിശീലനത്തില്‍ അദ്ദേഹം ആചാര്യനായതോടെ ബാബാ രാംദേവ്‌ എന്നായി പേര്‌. വിമാനംവരെ സ്വന്തമായുള്ള ഒരു യോഗാചാര്യന്‍. അതോടെ രാഷ്‌ട്രീയ സ്വയംസേവക്‌ സംഘത്തിന്റെ ഭാഗമായി. വലിയ കള്ളപ്പണക്കാരനെന്നു കോണ്‍ഗ്രസ്‌ നേതൃത്വം ആക്ഷേപിച്ച രാംദേവിന്റെ രാഷ്‌ട്രീയം അലസിപ്പോയ ഈ സമരത്തോടെ മറനീക്കി പുറത്തുവരികയും ചെയ്‌തു.

ബാബയോടൊപ്പം സമരവേദിയിലെത്തിയത്‌ ബി.ജെ.പി. നേതാവ്‌ ഉമാഭാരതിയും സ്വാധ്വി ഋതംബരെയെപ്പോലുള്ള സംഘപരിവാര നേതാക്കളുമാണ്‌. രാംദേവിനെ അറസ്‌റ്റ് ചെയ്യുകയും ഡല്‍ഹിയിലെ സമരം പരാജയപ്പെടുകയും ചെയ്‌തപ്പോള്‍ ബി.ജെ.പിയും പ്രതിഷേധവുമായി രംഗത്തിറങ്ങി. ലോക്‌പാല്‍ ബില്ലിന്റെ പ്രശ്‌നത്തില്‍ അണ്ണാ ഹസാരെ ഡല്‍ഹിയില്‍ ഉപവാസമാരംഭിച്ചപ്പോള്‍ ഓംപ്രകാശ്‌ ചൗതാല, ഉമാഭാരതി തുടങ്ങിയവര്‍ ആ സമരവേദിയിലേക്ക്‌ ഓടിക്കയറിയതാണ്‌. ഈ സമരം രാഷ്‌ട്രീയ മുതലെടുപ്പിന്‌ അവസരം നല്‍കില്ലെന്നു പറഞ്ഞ്‌ ഉമാഭാരതിയേയും ചൗതാലയേയും മറ്റും അണ്ണാ ഇറക്കിവിടുകയാണുണ്ടായത്‌. അഴിമതിക്കെതിരായ സമരത്തിനാണു ജനങ്ങളുടെ പിന്തുണയെന്നു മനസിലായാല്‍ അതിന്റെ മുന്‍നിരയില്‍ നില്‍ക്കാന്‍ സുരേഷ്‌ കല്‍മാഡിയും എ. രാജയും കനിമൊഴിയുമെല്ലാം മുന്നോട്ടുവരുമായിരുന്നു എന്ന്‌ ആര്‍ക്കാണറിയാത്തത്‌.

ഇന്ത്യന്‍ ജനതയ്‌ക്കു ചിന്തിക്കാനാവാത്തത്ര വലിയ സമ്പത്തിന്റെ ഉടമയായ ബാബാ രാംദേവിന്റെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്‌ അണ്ണാ ഹസാരെ രംഗത്തിറങ്ങിയത്‌ അദ്ദേഹത്തിന്റെ വില ഇടിയാനും കാരണമായി. തന്റെ സമരത്തിന്റെ ഭാഗമായി ലോക്‌പാല്‍ ബില്ലിനു രൂപം നല്‍കാന്‍ കമ്മിറ്റി രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായപ്പോള്‍ ആ കമ്മിറ്റിയിലേക്കു പ്രഖ്യാത അഭിഭാഷകനായ ശാന്തിഭൂഷണേയും പുത്രന്‍ പ്രശാന്ത്‌ ഭൂഷണേയും അണ്ണാ ഹസാരെ നാമനിര്‍ദേശം ചെയ്‌തത്‌ വിലകുറഞ്ഞ നടപടിയായിപ്പോയിയെന്നാണു ജനങ്ങള്‍ അധികവും വിശ്വസിക്കുന്നത്‌. ഏതു രംഗത്തേയും കുടുംബാധിപത്യത്തെ നീതിബോധമുള്ളവര്‍ എതിര്‍ക്കുന്നിടത്താണ്‌ അച്‌ഛനേയും മകനേയും ഒരേ കമ്മിറ്റിയിലേക്ക്‌ അണ്ണാ ഹസാരെ നിര്‍ദേശിച്ചത്‌.

ഒരു കാര്യം വ്യക്‌തമാണ്‌. അഴിമതിക്കെതിരായ ശക്‌തമായ പോരാട്ടം രാജ്യത്ത്‌ അനിവാര്യമാണ്‌. അതു നടത്തേണ്ടതു ജനാധിപത്യത്തിന്റെ പടത്തലവന്മാരായ രാഷ്‌ട്രീയനേതാക്കള്‍ തന്നെയാണ്‌. അല്ലാതെ പരമാത്മജ്‌ഞാനമുണ്ടെന്ന്‌ അവകാശപ്പെടുന്ന തിരുമ്മല്‍ വിദഗ്‌ധന്മാരൊന്നുമല്ല. രാഷ്‌ട്രീയക്കാരന്‍ പരാജയപ്പെടുന്നിടത്താണു മതം കടന്നുവരുന്നത്‌.

അതിന്‌ ഇടനല്‍കുന്നത്‌ അന്തിമമായി ജനാധിപത്യ വ്യവസ്‌ഥയെ ദുഷിപ്പിക്കുക മാത്രമല്ല, തകര്‍ക്കുകയും ചെയ്യും. ഒരിക്കലും രോഗത്തിന്റെ നിവാരണത്തിനുള്ള ഔഷധം രോഗത്തെക്കാള്‍ മാരകമായിത്തീരാന്‍ അനുവദിച്ചുകൂടാ. അതുകൊണ്ടുതന്നെ അഴിമതിക്കും കള്ളപ്പണത്തിനുമെതിരേ ഇന്നു രാജ്യത്താകെ ആഞ്ഞടിക്കുന്ന ജനരോഷത്തിന്റെ ആഴം മനസിലാക്കാന്‍ രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങള്‍ക്കു കഴിഞ്ഞില്ലെങ്കില്‍ അതിനുള്ള ശിക്ഷയനുഭവിക്കേണ്ടതു ജനാധിപത്യ വ്യവസ്‌ഥിതി തന്നെയായിരിക്കും.

Monday, June 6, 2011

പരിസ്ഥിതിയുടെ വര്‍ത്തമാനം-ജി.നിര്‍മ്മല

ഏതാണ്ട് നാലു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് സുന്ദര്‍ലാല്‍ ബഹുഗുണ വീണ്ടും കേരളത്തിലെത്തിയത്. സൈലന്റ്‌വാലി നാഷണല്‍ പാര്‍ക്കിന്റെ കോഴിക്കോട്ടു നടന്ന ജനകീയ രജതജൂബിലിയാഘോഷത്തില്‍ പങ്കെടുക്കാനാണ് ഇത്തവണ അദ്ദേഹം വന്നത്. ഒപ്പം ഭാര്യ വിമല നൗതിയാലും മകന്‍ രാജീവും ഉണ്ടായിരുന്നു. തെഹ്‌രി അണക്കെട്ടിന്റെ നിര്‍മാണത്തോടെ ഗംഗയുടെ മരണം കണ്‍മുന്നില്‍ കണ്ടുകൊണ്ടിരിക്കുന്ന അദ്ദേഹം അതുകൊണ്ടുതന്നെ ഏറെ ദുഖിതനും ക്ഷീണിതനുമായിരുന്നു. പക്ഷേ, താന്‍ കഴിഞ്ഞ തവണ കണ്ടതിനേക്കാള്‍ ആരോഗ്യവാനാണ് അദ്ദേഹമെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ പി.കെ. ഉത്തമന്‍ പറഞ്ഞത് എല്ലാവര്‍ക്കും ആശ്വാസമായി. കാരണം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ എല്ലാവരും ആശങ്കാകുലരായിരുന്നു.


പ്രകൃതിമാതാവ് ക്ഷീണിതയാണെന്നും ഓരോരുത്തരും വളരെക്കുറച്ചു മാത്രമേ അവിടെനിന്ന് എടുക്കാവൂ എന്നും വിശ്വസിക്കുന്ന അദ്ദേഹത്തിനുവേണ്ടി ഹോട്ടല്‍മുറികള്‍ ബുക്കു ചെയ്യുന്നത് ഉചിതമല്ലാത്തതിനാല്‍ കോഴിക്കോട്ടെ എടക്കാട് സി.വി.എന്‍ കളരിയിലായിരുന്നു താമസം ഏര്‍പ്പെടുത്തിയത്. അദ്ദേഹത്തിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഉത്തമന്‍സാര്‍ എന്നെയാണ് ചുമതലപ്പെടുത്തിയത്. പക്ഷേ, ചില പരിസ്ഥിതി പ്രവര്‍ത്തകരുടെ 'ലളിതജീവിത'ത്തെക്കുറിച്ച് അറിവുള്ളതിനാല്‍ അദ്ദേഹത്തിന്റെ ശീലങ്ങള്‍ എങ്ങനെയായിരിക്കുമെന്ന ആശങ്ക എനിക്കുണ്ടായിരുന്നു. അക്കാര്യം അനിതേച്ചിയും (സുധാകരന്‍ ഗുരുക്കളുടെ ഭാര്യ) ഞാനും പങ്കുവെക്കുകയും ചെയ്തു. എന്നാല്‍ 'എന്റെ ജീവിതമാണ് എന്റെ സന്ദേശ'മെന്നു പറഞ്ഞ ഗാന്ധിജിയെപ്പോലെ അദ്ദേഹവും പ്രകൃതിയില്‍നിന്ന് ഏറ്റവും കുറച്ചെടുത്തുകൊണ്ട് എങ്ങനെ ജീവിക്കാമെന്ന് തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാണിച്ചുതന്നു.

കുറച്ചു ഭക്ഷണം രണ്ടുനേരം. അതാണ് പതിവ്. ചിലപ്പോള്‍ ഭക്ഷണം ഒരു നേരമാകും. ബഹുഗുണാജി അരിയാഹാരം കഴിക്കാറില്ലെന്ന് വിമലാജി പറഞ്ഞപ്പോള്‍തന്നെ അദ്ദേഹത്തിന്റേതായ വിശദീകരണവുമുണ്ടായി. 'ഇനി വരാനിരിക്കുന്നത് വെള്ളത്തിനുവേണ്ടിയുള്ള യുദ്ധമാണ്. അമൂല്യമായ ജലസ്രോതസ്സുകള്‍ പലതും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഉള്ളവതന്നെ വന്‍നഗരങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കുംവേണ്ടി തീറെഴുതിക്കൊണ്ടിരിക്കുന്നു. നമ്മുടെ ആഡംബരജീവിതമാണ് കടുത്ത ജലദൗര്‍ലഭ്യത്തിന്റെ പ്രധാന കാരണം. നിങ്ങള്‍ക്കറിയുമോ, തെഹ്‌രി അണക്കെട്ട് നിറഞ്ഞുകിടക്കുമ്പോഴും ഞങ്ങളുടെ ഗ്രാമത്തിലെ സ്ത്രീകള്‍ കാതങ്ങള്‍ താണ്ടിയാണ് വെള്ളം കൊണ്ടുവരുന്നത്. തെഹ്‌രിയിലെ വെള്ളം ഡല്‍ഹിക്ക് അവകാശപ്പെട്ടതാണ്. ദേശീയസമ്പത്തായ ഇത്തരം പ്രകൃതിവിഭവങ്ങള്‍ സമ്പന്നരുടെ ആഡംബരത്തിനുവേണ്ടി ചൂഷണം ചെയ്യുന്നതിനെതിരെയാണ് ഞങ്ങളുടെ പോരാട്ടം. വെള്ളം അത്രയേറെ ദുര്‍ലഭവും അന്യവുമായിക്കൊണ്ടിരിക്കുന്നു. വെള്ളം ധാരാളമായി വേണ്ടിവരുന്നതാണ് നെല്‍കൃഷി. അതുകൊണ്ടാണ് ഞാന്‍ അരിയാഹാരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.' മുപ്പതു വര്‍ഷത്തിലേറെയായി ബഹുഗുണാജി അരിയാഹാരം കഴിച്ചിട്ട്.

തെഹ്‌രി ജലസംഭരണി നിറഞ്ഞുകിടക്കുമ്പോഴും തങ്ങളുടെ വീടിനു പിന്നിലെ ചെറിയൊരു നീരുറവയില്‍നിന്നും വെള്ളമെടുക്കാനായി രാപകല്‍ ഭേദമില്ലാതെ കാതങ്ങള്‍ താണ്ടിയെത്തുന്ന ഗഢ്‌വാളി സ്ത്രീകളുടെ ദുരിതത്തെക്കുറിച്ച് ക്ഷുഭിതയായാണ് വിമലാജി വിശദീകരിച്ചത്. 'ഒരു കുടം വെള്ളം നിറയാന്‍ പതിനഞ്ചു മിനിറ്റെങ്കിലും കാത്തിരിക്കണം. പുലര്‍ച്ചെ മുതല്‍ സ്ത്രീകളും കുട്ടികളും കുടങ്ങളുമായി ഒരു ചെറിയ നീരുറവയ്ക്കു ചുറ്റും കാവലിക്കുകയാണ്. അതേസമയം തൊട്ടപ്പുറത്ത്, ജലസംഭരണി നിറഞ്ഞുകിടക്കുന്നു; സമ്പന്നര്‍ക്കുവേണ്ടി. ഈ അനീതി ആരും കാണുന്നില്ല.''

തന്റെ തോറ്റുപോയ യുദ്ധത്തെക്കുറിച്ച് (തെഹ്‌രി അണക്കെട്ടിനെതിരെ) അസാധാരണമായ നിസ്സംഗതയോടെയാണ് ബഹുഗുണാജി സംസാരിച്ചത്. പക്ഷേ, സ്വാതന്ത്ര്യസമരകാലം മുതല്‍ ഓരോ സമരമുഖത്തിലും അദ്ദേഹത്തോടൊപ്പമോ ഒരുപടി മുന്നിലോ നിന്ന വിമലാജി പലപ്പോഴും പൊട്ടിത്തെറിക്കുകതന്നെ ചെയ്തു. എഴുപത്തിയെട്ടാം വയസ്സിലും മങ്ങാത്ത സമരവീര്യമാണ് അവര്‍ കാത്തുസൂക്ഷിക്കുന്നത്.
ബ്രിട്ടീഷ് ഭരണകാലത്തെ ലജ്ജിപ്പിക്കുന്ന യാതനകളും പീഡനങ്ങളുമാണ് സ്വതന്ത്ര ഇന്ത്യയിലും ഈ ദമ്പതികള്‍ക്കു നേരിടേണ്ടിവന്നത്. അതുകൊണ്ടാണ് മുന്‍പ് സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ സമൂഹം ഇനി പ്രകൃതിക്കുവേണ്ടി പോരാടണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്യുന്നത്. ഗംഗയുടെ തീരത്തെ ഒരു ഗ്രാമമായ മോറോമായില്‍ 1927 ജനവരി ഒന്‍പതിനു ജനിച്ച സുന്ദര്‍ലാല്‍ ബഹുഗുണ പതിമൂന്നാമത്തെ വയസ്സിലാണ് സ്വാതന്ത്ര്യസമരപ്രസ്ഥാനത്തില്‍ ചേരുന്നത്. പതിനേഴാം വയസ്സില്‍ ജയിലിലുമായി. 84 ദിവസത്തെ നിരാഹാരസമരത്തെത്തുടര്‍ന്ന് ജയിലില്‍ മരിച്ച സ്വാതന്ത്ര്യസമരപ്പോരാളി ദേവ് സുമനാണ് അദ്ദേഹത്തിന്റെ ഗുരു. ജയിലിലായിരുന്ന ദേവ് സുമന് പുറത്തുനിന്നുള്ള വിവരങ്ങള്‍ എത്തിച്ചുകൊണ്ടാണ് കുട്ടിയായിരുന്ന സുന്ദര്‍ലാല്‍ ഈ രംഗത്തേക്കു കടന്നുവരുന്നത്. ഇതിനിടയിലാണ് അദ്ദേഹം പിടിയിലാകുന്നതും പിന്നെ ജയിലില്‍നിന്ന് പുറത്തുചാടി ഒരു വര്‍ഷത്തോളം പഞ്ചാബില്‍ ഒളിവില്‍ കഴിഞ്ഞതും. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിനുശേഷം അദ്ദേഹം ഹിമാലയന്‍ ഗ്രാമങ്ങളില്‍ തന്റെ പ്രവര്‍ത്തനം കേന്ദ്രീകരിച്ചു. ദളിതരുടെ ഉന്നമനത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലാണ് അക്കാലത്ത് അദ്ദേഹം മുഴുകിയിരുന്നത്. ഗാന്ധിജിയുടെ രണ്ടു ശിഷ്യരായ മീരാബെന്നും സരളാബെന്നും ഉത്തരാഖണ്ഡില്‍ സ്ഥിരതാമസമാക്കുന്നതും ശക്തമായൊരു സര്‍വോദയാപ്രസ്ഥാനത്തിനു രൂപം കൊടുക്കുന്നതും ഇക്കാലത്താണ്. പ്രത്യേക പരിശീലനം നല്കി വനിതകളുടെ ഒരു സേനയെയും അവര്‍ രൂപീകരിച്ചു. ഇതാണ് പിന്നീട് ചിപ്‌കോ പ്രസ്ഥാനത്തിന്റെ അവിഭാജ്യ ഘടകമായി മാറുന്നത്.

1956- ല്‍ പാര്‍ട്ടി രാഷ്ട്രീയം ഉപേക്ഷിച്ച സുന്ദര്‍ലാല്‍ സരളാബെന്നിന്റെ ശിഷ്യയും സര്‍വോദയസംഘത്തിന്റെ സജീവപ്രവര്‍ത്തകയുമായ വിമല നൗതിയാലിനെ വിവാഹം കഴിച്ചു. പിന്നീടുള്ള എല്ലാ പോരാട്ടങ്ങളും ഇവര്‍ ഒരുമിച്ചാണ് നടത്തിയത്. തങ്ങളുടെ ഗ്രാമങ്ങളിലെ സ്ത്രീകളുടെ ദുരിതത്തിന്റെ പ്രധാന കാരണം മദ്യമാണെന്നു മനസ്സിലാക്കി ഇരുവരും സര്‍വോദയ പ്രവര്‍ത്തകരെ കൂട്ടിക്കൊണ്ട് മദ്യനിരോധനത്തിനുവേണ്ടി ബൃഹത്തായൊരു സമരമാരംഭിച്ചു. ഒടുവില്‍, 1971-ല്‍ ഉത്തര്‍പ്രദേശിലെ നാലഞ്ചു ജില്ലകളിലെ നാടന്‍ മദ്യശാലകള്‍ പൂട്ടാന്‍ സര്‍ക്കാരിന് ഉത്തരവിടേണ്ടി വന്നു.

'ജനങ്ങളുടെ ശക്തിക്കു മുന്നില്‍ ഒരു സര്‍ക്കാരിനും പിടിച്ചുനില്ക്കാനാവില്ല. ആ ശക്തിയുപയോഗിച്ച് ഇന്നു നമ്മള്‍ വികസനത്തിന്റെ പേരില്‍ നടത്തുന്ന ചൂഷണത്തിനും പിടിച്ചുപറിക്കുമെതിരെ പോരാടണം. ഭൂമി ക്ഷീണിതയാണ്, മരിച്ചുകൊണ്ടിരിക്കുകയാണ്. മരിച്ചുകൊണ്ടിരിക്കുന്ന അമ്മയുടെ മാറില്‍ കിടന്ന് മുല കുടിക്കുന്ന കുഞ്ഞിനെപ്പോലെയാണിന്ന് മനുഷ്യന്‍. പ്രകൃതിവിഭവങ്ങള്‍ മനുഷ്യനുവേണ്ടി മാത്രമുള്ളതല്ല. അതു പൂക്കള്‍ക്കും മരങ്ങള്‍ക്കും ചെടികള്‍ക്കും പൂമ്പാറ്റകള്‍ക്കും എല്ലാം വേണ്ടിയുള്ളതാണ്. അവിടെനിന്ന് നമ്മള്‍ നമുക്കാവശ്യമായതു മാത്രം, വളരെ കുറച്ചുമാത്രം എടുക്കുക'-ബഹുഗുണാജി പറയുന്നു.

'പ്രകൃതി മരിച്ചുകൊണ്ടിരിക്കുന്നു. ജനസംഖ്യയിലെ ചെറിയൊരു ശതമാനം അധികാരവും ഭൂമിയിലെ സകല സമ്പത്തും കൈയടക്കി വെച്ചിരിക്കുന്നു. വെള്ളം, മരങ്ങള്‍, മണ്ണ്, ധാതുക്കള്‍ എന്തിന് പ്രകൃതിയുടെ അനന്യമായ സൗന്ദര്യമടക്കം എല്ലാം പണമാക്കി പരിവര്‍ത്തനം ചെയ്യുകയും അതിനെ വികസനമെന്നു പറയുകയും ചെയ്യുന്നു. അവരുടെ ഇത്തരം വികസനപദ്ധതികളുണ്ടാക്കുന്ന ദുരന്തങ്ങളെക്കുറിച്ച് അവര്‍ നിരന്തരം ജനങ്ങളോട് കള്ളം പറഞ്ഞുകൊണ്ടിരിക്കുന്നു. പരിസ്ഥിതിയെക്കുറിച്ചും വന്‍കിട വികസനപദ്ധതികള്‍ ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചും ആശങ്കപ്പെടുന്നവരെ ദേശദ്രോഹികളും വികസനവിരുദ്ധരുമായി ചിത്രീകരിക്കുന്നു. പണത്തിന്റെയും അധികാരത്തിന്റെയും ധാര്‍ഷ്ട്യത്തില്‍ എതിര്‍പ്പുകളെ ദുര്‍ബലപ്പെടുത്തുന്നു. എണ്ണത്തില്‍ എത്ര കുറവാണെങ്കിലും പ്രകൃതിയെ സ്‌നേഹിക്കുന്നവര്‍ ഇതിനെതിരെ കരുതിയിരിക്കണം' ബഹുഗുണാജിയുടെ മുന്നറിയിപ്പ് ലോകത്തിനു മുഴുവനുമുള്ളതാണ്. നമ്മെ വിഴുങ്ങാനെത്തുന്ന വന്‍കിട പദ്ധതികള്‍ക്കെതിരെയാണ് അദ്ദേഹത്തിന്റെ ആഹ്വാനം.

വന്‍കിട പദ്ധതികള്‍ ആര്‍ക്കുവേണ്ടിയെന്ന സമകാലിക പ്രസക്തമായ ചോദ്യം തനിക്കു ചുറ്റുമുള്ളവരോട് അദ്ദേഹം എപ്പോഴും ചോദിച്ചുകൊണ്ടിരിക്കുന്നു. 260.5 മീറ്റര്‍ ഉയരമുള്ള തെഹ്‌രി അണക്കെട്ടിനെ സാക്ഷിനിര്‍ത്തിക്കൊണ്ട് അദ്ദേഹംതന്നെ ഈ ചോദ്യത്തിന് മറുപടിയും തരും. 'ഹിമാലയത്തിന്റെ മടിത്തട്ടില്‍ പുണ്യനദിയായ ഗംഗയുടെ കുറുകെ അണക്കെട്ടുയര്‍ന്നപ്പോള്‍ ഒരു ലക്ഷത്തിലധികം ജനതയാണ് പിഴുതെറിയപ്പെട്ടത്. ഞങ്ങളുടെ പ്രകൃതിയെയും സംസ്‌കാരത്തെയുമാണ് ഈ അണക്കെട്ട് മുക്കിക്കളഞ്ഞത്. അണക്കെട്ടുകള്‍ ഒരിക്കലും പുരോഗതിയുടെ ലക്ഷണമല്ല, വിനാശത്തിന്റെ സന്തതിയാണത്. സ്വയം ഒരു ആവാസവ്യവസ്ഥയായ നദികളെ കൊല്ലുന്നതിനൊപ്പം സുസ്ഥിരവികസനത്തിന്റെ ആണിക്കല്ലായ പരിസ്ഥിതിയെയും അതു തകര്‍ക്കുന്നു. സ്ഥിരമായ ഒരു പ്രശ്‌നത്തിനുള്ള താല്ക്കാലിക പരിഹാരമാണ് അണക്കെട്ടുകള്‍. ഇക്കോളജി ഈസ് പെര്‍മനന്റ് ഇക്കോണമി-അതു നമ്മള്‍ മറന്നു.'

'എണ്ണായിരം കോടി രൂപ ചെലവില്‍ നിര്‍മിച്ച തെഹ്‌രി അണക്കെട്ട് ഉത്തര്‍പ്രദേശിലെ 270 ലക്ഷം ഹെക്ടര്‍ സ്ഥലത്തെ ജലസേചനത്തിനും ഡല്‍ഹി നഗരത്തിനാവശ്യമായ വെള്ളത്തിനും, 2,400 വാട്ട് വൈദ്യുതിയും ലക്ഷ്യമിട്ടാണ് നിര്‍മിച്ചത്. എന്നാല്‍, ഏറ്റവും അനുകൂലമായ സാഹചര്യത്തില്‍പ്പോലും തെഹ്‌രിക്ക് ഈ ലക്ഷ്യം നേടാനാവില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മാത്രമല്ല, ലോകത്തെ ഏറ്റവും അപകടകരമായ ഭൂകമ്പമേഖലകളിലൊന്നാണ് ഹിമാലയം. റിക്ടര്‍ സ്‌കെയിലില്‍ ഏഴു പോയിന്റ് വരെയുള്ള ഭൂകമ്പത്തെ അതിജീവിക്കാന്‍ തെഹ്‌രിക്കാവുമെന്നാണ് തെഹ്‌രി ജലവികസന കോര്‍പ്പറേഷന്‍ പറയുന്നത്. എന്നാല്‍, അതിനു മുകളില്‍ ശക്തിയുള്ള ഒരു ഭൂകമ്പം ഉണ്ടായാലോ? ദുരന്തം ഭീകരമായിരിക്കും. ഋഷികേശും ഹരിദ്വാറും ദേവപ്രയാഗും നാമവശേഷമാകും. ദശലക്ഷക്കണക്കിന് മനുഷ്യര്‍ മരിക്കും. മീററ്റും ബുലന്ദ്ഷറും കൂടാതെ ഉത്തര്‍പ്രദേശിലെ റോഡ്-റെയില്‍ സംവിധാനങ്ങളും തകര്‍ന്നു തരിപ്പണമാകും.'
ആര്‍ക്ക് ഉറപ്പുനല്കാനാനും, അങ്ങനൊന്ന് സംഭവിക്കില്ലെന്ന്? അതുകൊണ്ടാണ് പ്രകൃതിയെ അറിയുന്ന ഹിമാലയത്തെ അറിയുന്ന ബഹുഗുണാജിയെപ്പോലെയുള്ളവര്‍ പറയുന്നത് 'തെഹ്‌രി ദുരന്തങ്ങളുടെ അണക്കെട്ടാണ്. അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജനങ്ങളില്‍നിന്ന് മറച്ചുവെക്കപ്പെട്ടിരിക്കുന്നു.'

ഋഷിതുല്യനായ ഈ പ്രകൃതിസ്‌നേഹിയുടെ വാക്കുകള്‍ക്ക് നമ്മള്‍ ചെവികൊടുക്കണം. തുച്ഛമായ നേട്ടങ്ങളുടെ പേരില്‍ അതിരപ്പള്ളിയെന്നും പൂയംകുട്ടിയെന്നും വളന്തക്കാടെന്നും പറഞ്ഞ് നടക്കുന്നവര്‍ പ്രകൃതിക്കു വരുത്തുന്ന ദുരന്തം എത്രയോ വലുതാണ്. ഇപ്പോള്‍ത്തന്നെ മലിനീകരണംകൊണ്ട് പൊറുതിമുട്ടിയ കൊച്ചി നഗരത്തെ അതിന്റെ ശ്വാസകോശമായ വളന്തക്കാട്ടെ കണ്ടല്‍ക്കാടുകള്‍ വെട്ടിനീക്കി കൊല്ലാന്‍ ശ്രമിക്കുന്നവരും അതുതന്നെയാണ് ചെയ്യുന്നത്. ജനങ്ങളില്‍നിന്ന് സത്യം മറച്ചുവെക്കുന്നു. ആഗോളതാപനം മൂലം ഹിമാലയത്തിലെ മഞ്ഞ് അതിവേഗം ഉരുകിത്തീരുകയാണ്; ഒപ്പം ഗംഗയുടെ ആയുസ്സും. 'വെള്ളവും പച്ചപ്പും'കൊണ്ട് സമൃദ്ധമായ കേരളത്തിന്റെ സ്ഥിതിയെന്തെന്ന് ഇതിനിടയില്‍ വിമലാജി ആകാംക്ഷയോടെ തിരക്കി. ഒട്ടും ആശാവഹമല്ലെന്ന് പറഞ്ഞപ്പോള്‍, 'കണ്‍സ്യൂമറിസം മനുഷ്യനെ പ്രകൃതിയുടെ കൊള്ളക്കാരനാക്കുന്നു' വെന്ന് അവര്‍ മറുപടി നല്കി.

പ്രകൃതിയെ കൊല ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്കെതിരെ സമൂഹത്തെ ജാഗരൂകരാക്കാനുള്ള ശ്രമമാണ് ഈ ദമ്പതികള്‍ ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നത്. അതിനവര്‍ കണ്ടെത്തിയ മാര്‍ഗം സംസാരിച്ചുകൊണ്ടേയിരിക്കുക എന്നതാണ്. വലിയ ജനക്കൂട്ടങ്ങളിലോ വലിയ വേദികളിലോ അല്ല; കൊച്ചു കൊച്ചു സംഘങ്ങളോടും കൂട്ടികളോടും വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ബഹുഗുണാജി ക്ഷീണം മറന്ന് ആഹ്ലാദവാനാകും. കോഴിക്കോട്ടെ അഞ്ചു ദിവസത്തെ താമസത്തിനിടയ്ക്ക് കളരിയില്‍ പഠിക്കാനെത്തുന്ന കുട്ടികളോടാണ് അദ്ദേഹം അധികവും സംവദിച്ചത്. തങ്ങളുടെ പാഠപുസ്തകത്തില്‍ ചിപ്‌കോ പ്രസ്ഥാനത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗം അദ്ദേഹത്തിനു കാണിച്ചുകൊടുത്തുകൊണ്ടാണ് കുട്ടികള്‍ സൗഹൃദം തുടങ്ങിയത്. കുട്ടികളോട് അദ്ദേഹത്തിന് ഒന്നേ പറയാനുള്ളൂ. 'എല്ലാവരും മരങ്ങളെ സ്‌നേഹിക്കണം. മരങ്ങളെ കെട്ടിപ്പിടിക്കണം.' മരങ്ങളെ എന്തിനു കെട്ടിപ്പിടിക്കണം എന്ന് അത്ഭുതപ്പെട്ടെങ്കിലും കുട്ടികളെല്ലാം അതിനു സമ്മതിച്ചു. മരങ്ങള്‍ക്ക് ജീവനുണ്ടെന്നും അവര്‍ക്ക് നമ്മള്‍ സ്‌നേഹം കൊടുക്കണമെന്നും അദ്ദേഹം കുട്ടികളെ പഠിപ്പിച്ചു. തങ്ങള്‍ക്ക് വായുവും വെള്ളവും തണലും തരുന്ന മരങ്ങള്‍ മുറിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും കുട്ടികള്‍ അദ്ദേഹത്തിന് വാക്കുകൊടുത്തു.

തുടര്‍ന്ന് ലോകത്തെ പരിസ്ഥിതിപ്രസ്ഥാനങ്ങളുടെ മാതാവായ, 'കെട്ടിപ്പിടിക്കുക' എന്നര്‍ഥം വരുന്ന ചിപ്‌കൊ പ്രസ്ഥാനത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഗ്രാമീണ ജനതയുടെ കൂട്ടായ്മയായ ചിപ്‌കൊ ഹിമാലയത്തിലെ മരംമുറിക്ക് അന്ത്യം കുറിച്ചതെങ്ങനെയെന്ന് അദ്ദേഹം കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു.

തുടക്കത്തില്‍ അശാസ്ത്രീയവും വികസനവിരുദ്ധവുമായ ഒരു പരിപാടിയായാണ് അധികാരിവര്‍ഗം ചിപ്‌കൊ പ്രസ്ഥാനത്തെ കണ്ടത്. 1974- ലും പിന്നീട് '79- ലും വ്യാവസായികാവശ്യത്തിനോ അല്ലാതെയോ മരംമുറിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം നിരാഹാരമാരംഭിച്ചു. ചിപ്‌കോയുടെ സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് ഉത്തര്‍പ്രദേശിലെയും ഹിമാചല്‍ പ്രദേശിലെയും ഗിരിവര്‍ഗ ജില്ലകളില്‍ അദ്ദേഹം പര്യടനം നടത്തി. പിന്നീട് 1981- ല്‍ ശ്രീനഗര്‍ മുതല്‍ കശ്മീര്‍ വരെയും കൊഹിമ മുതല്‍ നാഗാലാന്റ് വരെയും 14870 കിലോമീറ്റര്‍ അദ്ദേഹം പദയാത്ര നടത്തി. ഇന്ത്യ മുഴുവന്‍ ഈ സന്ദേശം പ്രചരിപ്പിച്ചു. അതില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഇന്ത്യയില്‍ നിരവധി പരിസ്ഥിതിപ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്നു. അതില്‍ ഏറ്റവും പ്രധാനം, കര്‍ണാടകയില്‍ പാണ്ഡുരംഗ് ഹെഗ്‌ഡെയുടെ നേതൃത്വത്തില്‍ സ്ഥാപിക്കപ്പെട്ട അപ്പിക്കൊ പ്രസ്ഥാനമാണ്. ഇങ്ങനെ രാജ്യത്താകമാനം സഞ്ചരിച്ച് പരിസ്ഥിതി സന്ദേശം നല്കിയ ചിപ്‌കൊ ഭൗതികതയിലൂന്നിയ ആധുനിക സംസ്‌കാരത്തിനെതിരായ യുദ്ധമായിരുന്നു. മരം മുറിക്കാനെത്തുന്നവരെ, ഓരോ മരത്തെയും കെട്ടിപ്പിടിച്ചുകൊണ്ട് തടഞ്ഞ ചിപ്‌കൊ പ്രവര്‍ത്തകര്‍ ഒടുവില്‍ വിജയം വരിച്ചു. ഹിമാലയത്തിലെ മരംമുറി തടഞ്ഞുകൊണ്ട് നാടാകെ പരിസ്ഥിതി സംബന്ധിച്ച അവബോധം ഉണര്‍ത്തിക്കൊണ്ടും.

പക്ഷേ, അണക്കെട്ടുലോബിയുടെ ധാര്‍ഷ്ട്യത്തിനു മുന്നില്‍ തെഹ്‌രിയില്‍ തങ്ങള്‍ തോറ്റുപോയെന്ന് വിമലാജി ഖേദത്തോടെ പറയുന്നു. ഓരോ വികസന പദ്ധതികള്‍ക്കുംവേണ്ടി പിഴുതെറിയപ്പെടുന്ന ലക്ഷക്കണക്കിനാളുകളുടെ വേദനയെക്കുറിച്ചും അവര്‍ പറഞ്ഞു: 'തെഹ്‌രിയില്‍ വെള്ളത്തിനടിയിലായത് ഞങ്ങളുടെ ബാല്യവും കൗമാരവും സംസ്‌കാരവും ഒക്കെയാണ്. പുനരധിവാസം ഒന്നിനും പരിഹാരമല്ല. പ്രകൃതിയോട് അനുരഞ്ജനപ്പെട്ട് ജീവിക്കാന്‍ നമ്മള്‍ മറന്നുപോയിരിക്കുന്നു.'
കൂടുതല്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കല്‍ മാത്രമാണ് ഇന്ന് നമ്മള്‍ നേരിടുന്ന പരിസ്ഥിതിപ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്ന് ബഹുഗുണാജി നിര്‍ദേശിക്കുന്നു. 'ജലദൗര്‍ലഭ്യത്തിനുള്ള ഏക പരിഹാരം മരങ്ങള്‍ നടുകയാണ്. വായുവും വെള്ളവും ഭക്ഷണവും വളവും ഇന്ധനവും എല്ലാം നല്കുന്ന മരങ്ങള്‍ സുസ്ഥിര വികസനത്തിന്റെ അടിത്തറയാണ്.' ഭൂമിയിലെ ഒഴിഞ്ഞ ഇടങ്ങള്‍ മുഴുവന്‍ മരങ്ങള്‍ നിറയട്ടെ. അങ്ങനെ വര്‍ധിച്ചുവരുന്ന ജനസംഖ്യയ്ക്ക് ആനുപാതികമായി ഭക്ഷണവും വെള്ളവും ലഭ്യമാകട്ടെ. ഭൂമി കൂടുതല്‍ പച്ചപ്പുള്ളതാകുമ്പോള്‍ നമ്മുടെ ജീവിതവും പച്ചപ്പുള്ളതാകും.

സൈലന്റ്‌വാലി ദേശീയ പാര്‍ക്കിന്റെ 25-ാം വാര്‍ഷികം പ്രകൃതിക്കുനേരെയുള്ള കൈയേറ്റങ്ങളെക്കുറിച്ച് നാം കൂടുതല്‍ ജാഗ്രത കാണിക്കാനുള്ള ഓര്‍മപ്പെടുത്തലാണെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. 'ശബ്ദമില്ലാത്തവര്‍ക്കുവേണ്ടി നിങ്ങള്‍ സംസാരിക്കണം. പുഴകള്‍ക്കുവേണ്ടി, നിസ്സഹായരായ മനുഷ്യര്‍ക്കുവേണ്ടിയെല്ലാം.' എംഎസ്.സി. ബോട്ടണി പഠിച്ച തന്റെ രണ്ട് ആണ്‍മക്കളും മാധ്യമ പ്രവര്‍ത്തകരാണെന്ന് പറഞ്ഞുകൊണ്ടാണ് അവരുടെ കടമകളെക്കുറിച്ച് അദ്ദേഹം ഓര്‍മപ്പെടുത്തിയത്. 'ഭരണകൂടം ജനങ്ങളില്‍നിന്നും മറച്ചുവെക്കുന്ന സത്യങ്ങള്‍ അവരോടു തുറന്നുപറയാനുള്ള ഈ ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്കുണ്ട്.'
ജീവന്‍ പണയപ്പെടുത്തിക്കൊണ്ട്, താന്‍ നടത്തിയ തെഹ്‌രി പോരാട്ടം തോറ്റുപോയതിലും പൊതുസമൂഹം ആ യുദ്ധത്തെ വേണ്ടവിധത്തില്‍ ഏറ്റെടുക്കാത്തതിലും ബഹുഗുണാജി ദുഃഖിതനാണ്. എങ്കിലും പ്രതീക്ഷ കൈവിടാന്‍ അദ്ദേഹം തയ്യാറല്ല. 'സത്യം പറയുന്നവര്‍ ഇല്ലാതാക്കപ്പെട്ടേക്കാം. പക്ഷേ, അവര്‍ പകര്‍ന്ന സന്ദേശം എന്നും നിലനില്ക്കും. സൈലന്റ്‌വാലി വാര്‍ഷികം ഇത്തരം ചില ഉത്തരവാദപ്പെടുത്തലും ഓര്‍മപ്പെടുത്തലുമാണ് നമുക്ക് നല്കുന്നത്.' ബഹുഗുണാജിയുടെ വാക്കുകള്‍ ശരിവെക്കുന്നതായിരുന്നു ജനകീയാഘോഷവേദിയില്‍ പി.കെ. ഉത്തമന്‍ നടത്തിയ ഓര്‍മപ്പെടുത്തല്‍. 'മുന്‍പെന്നത്തേക്കാളുമേറെ നമ്മുടെ കാടുകള്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ നമ്മള്‍ ഏറെ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. വനാവകാശ നിയമത്തിന്റെ തലതിരിഞ്ഞ നടത്തിപ്പ്, അണക്കെട്ടുപദ്ധതികള്‍, പുത്തന്‍ കൈയേറ്റങ്ങള്‍ അങ്ങനെ പലതും നമ്മുടെ കാടുകളെ കൊന്നുകൊണ്ടിരിക്കുന്നു. സൈലന്റ്‌വാലി വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന സര്‍ക്കാര്‍ ആഘോഷത്തില്‍ പട്ടും വളയും വാങ്ങിയവര്‍ ഒന്ന് ഓര്‍ക്കണം. അതു നിങ്ങള്‍ക്ക് തന്നവരുടെ കൈകളില്‍ കാട് ഭദ്രമല്ല എന്ന കാര്യം. അതുകൊണ്ട് നമ്മള്‍ കൂടുതല്‍ ജാഗ്രത കാട്ടേണ്ടിയിരിക്കുന്നു.'

കോഴിക്കോട്ടെ പരിപാടികള്‍ക്കുശേഷം, അദ്ദേഹം ഒരിക്കല്‍ക്കൂടി സൈലന്റ്‌വാലിയില്‍ എത്തി. നാലഞ്ചു ദിവസത്തിനുള്ളില്‍ പ്രകൃതിയില്‍നിന്ന് ഏറ്റവും കുറച്ചെടുക്കുക എന്ന മഹത്തായ സന്ദേശം തനിക്കു ചുറ്റുമുള്ളവര്‍ക്ക് നല്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അത്രയും ദിവസത്തെ പരിചയത്തിനുള്ളില്‍ ഒരു കാര്യം കൂടി ബോധ്യമായി. ബഹുഗുണാജി പരിസ്ഥിതിയെക്കുറിച്ചു മാത്രമേ പറയാറുള്ളൂ. മറ്റൊന്നും അദ്ദേഹത്തിന്റെ ചിന്തയില്‍ വരാറില്ല. അത് സത്യമായിരുന്നു. പലപ്പോഴായി അദ്ദേഹമെഴുതിയ ലേഖനങ്ങളുടെ ഒരു സമാഹാരവും കോഴിക്കോട് പ്രസിദ്ധീകരിച്ചു. മടങ്ങാന്‍നേരം ആ പുസ്തകത്തിന്റെ ഒരു കോപ്പിയില്‍ തന്റെ പ്രിയപ്പെട്ട വാചകങ്ങള്‍ കുറിച്ചുതരാന്‍ അദ്ദേഹം മറന്നില്ല, 'Yes to life, No to death'.

Followers