സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ





Tuesday, January 25, 2011

നിയമം കൈയിലെടുക്കുകയല്ലാതെ മറ്റെന്തു മാര്‍ഗമാണ്‌ ഉള്ളത്‌?

മനുഷ്യന്‍ നിയമം കൈയിലെടുക്കുന്നതു നിയമവ്യവസ്‌ഥ നിലനില്‍ക്കുന്ന ഒരു ജനാധിപത്യ രാജ്യത്തും അനുവദിക്കപ്പെടാന്‍ പാടില്ലാത്ത കാര്യമാണ്‌. ആ നടപടിയെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നതുപോലും തെറ്റാണ്‌. നിയമം നടപ്പാക്കേണ്ടതു നിയമപാലകരായ പോലീസുകാരാണ്‌. അല്ലെങ്കില്‍ അതിനു നിര്‍ദേശം നല്‍കേണ്ടതു നീതിന്യായപീഠമാണ്‌. അവര്‍ക്കെല്ലാം മുകളില്‍ പൗരന്മാരുടെ മാനത്തിനും സ്വത്തിനും ജീവനും സംരക്ഷണം നല്‍കാന്‍ ആവശ്യമായ ഏതു നിയമവും നിര്‍മിക്കാന്‍ അധികാരമുള്ള ജനപ്രതിനിധികളുമുണ്ട്‌.

പക്ഷേ, ഈ നിയമസംരക്ഷകരിലൊന്നില്‍നിന്നും നീതി ലഭിച്ചില്ലെങ്കില്‍ ഒരു പൗരന്‌ എന്താണു ചെയ്യാന്‍ കഴിയുക? ഒന്നുകില്‍ ആത്മഹത്യ ചെയ്‌തു ജീവിതം ഒടുക്കുക, അല്ലെങ്കില്‍ നീതി നേടിയെടുക്കാന്‍ നിയമം സ്വയം കൈയിലെടുക്കുക. അതാണിന്നു രാജ്യത്തിന്റെ പലേ ഭാഗത്തും നടക്കുന്നത്‌. നീതിനിഷേധകരും ചൂഷകരുമായ പോലീസുകാര്‍ക്കും ഉദ്യോഗസ്‌ഥവര്‍ഗത്തിനുമെതിരേ നൂറുകണക്കിനാളുകളാണ്‌ ഇപ്പോള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിയമവും ആയുധവും കൈയിലെടുത്തുകൊണ്ടിരിക്കുന്നത്‌. ചൂഷകരാല്‍ ചവിട്ടിയരയ്‌ക്കപ്പെട്ട്‌ പുഴുക്കളെപ്പോലെ ജീവിക്കുന്നതിനേക്കാള്‍ ഭേദം മരിച്ചുവീഴേണ്ടി വന്നാല്‍പോലും ആയുധം കൊണ്ട്‌ അവരെ നേരിട്ട്‌ രക്‌തസാക്ഷിത്വം വരിക്കുക എന്ന തത്വശാസ്‌ത്രം രാജ്യത്തു വളരെ ശക്‌തിയായി തലയുയര്‍ത്തിയിരിക്കുന്നു എന്നതിന്റെ പ്രകടമായ തെളിവാണു വളര്‍ന്നുകൊണ്ടിരിക്കുന്ന മാവോയിസ്‌റ്റ്-നക്‌സലൈറ്റ്‌ പ്രസ്‌ഥാനങ്ങള്‍.

ആ വിധ്വംസക പ്രസ്‌ഥാനത്തെ ഒരു സാമൂഹികപ്രശ്‌നമായി കണ്ട്‌ അതിനു പരിഹാരം കാണുക മാത്രമാണ്‌ ഈ പ്രവണത ഇല്ലായ്‌മ ചെയ്യുന്നതിന്‌ ഏക മാര്‍ഗമെന്ന ദൃഢമായ നിലപാടില്‍ കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും എത്തിച്ചേരാനുള്ള കാരണവും അതാണ്‌. ചൂഷകരുടേയും അവര്‍ക്കു കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്‌ഥവര്‍ഗത്തിന്റേയും രാഷ്‌ട്രീയനേതാക്കളുടേയും സംരക്ഷകരായി ഭരണകൂടം മാറിയാല്‍ അന്തിമമായി ജനാധിപത്യം നശിക്കുകയും അരാജകത്വത്തിലേക്കു രാജ്യം ചെന്നുവീഴുകയും ചെയ്യുമെന്ന ദൃഢമായ കാഴ്‌ചപ്പാടു ഭരണകൂടത്തിനുണ്ടായിരിക്കുന്നു. സാമൂഹികനീതി നടപ്പാക്കലിലൂടെയും സാമൂഹിക വികസനത്തിലൂടെയും ഈ വിപത്തിനു പരിഹാരം കാണാന്‍ മന്‍മോഹന്‍ സര്‍ക്കാര്‍ ബൃഹത്തായ പദ്ധതികള്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നത്‌ ഇതിന്റെ ഫലമാണ്‌. പട്ടാളത്തിന്റെയോ പോലീസിന്റെയോ ഉരുക്കുമുഷ്‌ടികൊണ്ട്‌ സായുധ വിപ്ലവപ്രസ്‌ഥാനത്തെ അടിച്ചമര്‍ത്താനാവില്ലെന്നു ചിന്താശക്‌തിയുള്ള നേതാക്കള്‍ക്കു മനസിലായിക്കഴിഞ്ഞു.

പക്ഷേ, ഇതൊന്നും മനസിലാക്കാത്തവരായ പലേ രാഷ്‌ട്രീയ നേതാക്കളും നിയമപാലകരും നമ്മുടെ രാജ്യത്തുണ്ട്‌. അവര്‍ക്കെല്ലാമുള്ള അതിശക്‌തമായ താക്കീതാണു ബിഹാറിലെ ഭാരതീയ ജനതാപാര്‍ട്ടി എം.എല്‍.എ. രാജ്‌കിശോര്‍ കേസരിയുടെ കൊലപാതകം. ബിഹാറിലെ ഭരണകക്ഷിയാണു ബി.ജെ.പി. സംയുക്‌ത ജനതാദള്‍ നേതാവ്‌ മുഖ്യമന്ത്രി നിതീഷ്‌ കുമാറിന്റെ മന്ത്രിസഭയിലെ ഘടകകക്ഷി.

പൂര്‍ണിയ നിയമസഭാ മണ്ഡലത്തില്‍നിന്നു രണ്ടുതവണ വിജയിച്ചിട്ടുള്ള എം.എല്‍.എ.യാണു രാജ്‌കിശോര്‍. കഴിഞ്ഞ ജനുവരി നാലിന്‌ അദ്ദേഹം തന്റെ വസതിയില്‍ സന്ദര്‍ശകരെ സ്വീകരിച്ചുകൊണ്ടിരിക്കെ സന്ദര്‍ശകരുടെ ക്യൂവില്‍ നിന്നിരുന്ന രൂപ പഥക്‌ എന്ന അധ്യാപിക തന്റെ ഊഴം വന്നപ്പോള്‍ ഷാളില്‍ ഒളിച്ചുവച്ചിരുന്ന കഠാരി പുറത്തെടുത്ത്‌ എം.എല്‍.എ.യുടെ കഴുത്തിലും വയറ്റിലും നിരവധി തവണ കുത്തി അവിടെത്തന്നെ കൊന്നുവീഴ്‌ത്തി. പകല്‍വെളിച്ചത്തില്‍ നടന്ന സംഭവമായിരുന്നു അത്‌. നിരവധി കാഴ്‌ചക്കാരെ ഞെട്ടിച്ച സംഭവം.

ഈ കൊലപാതകത്തെത്തുടര്‍ന്നു കസ്‌റ്റഡിയില്‍ കഴിയുന്ന രൂപയുടെ പരാതി ഈ എം.എല്‍.എ. കഴിഞ്ഞ കുറേ മാസങ്ങളായി അംഗരക്ഷകന്റെ സഹായത്തോടെ തന്നെ ബലാല്‍സംഗം ചെയ്‌തുകൊണ്ടിരിക്കുകയായിരുന്നെന്നും ഈ പീഡനത്തില്‍നിന്നു തന്നെ രക്ഷിക്കാന്‍ നീതിന്യായപീഠത്തേയും എല്ലാ അധികാരികളേയും സമീപിച്ചിട്ടും ഒരു പരിഹാരമാര്‍ഗവും കാണാതെവന്നുവെന്നുമാണ്‌. അതുകൊണ്ട്‌ എം.എല്‍.എ.യ്‌ക്കു വധശിക്ഷ നല്‍കിക്കൊണ്ടു താന്‍ നീതി നടപ്പാക്കിയെന്നാണു രൂപ പറയുന്നത്‌.

രാജ്‌കിശോറിന്റെ പീഡനങ്ങളെപ്പറ്റി താന്‍ പോലീസില്‍ നിരന്തരം പരാതിപ്പെട്ടിട്ടും ഒരു നടപടിയുമുണ്ടായില്ലെന്നു മാത്രമല്ല ഒടുവില്‍ എം.എല്‍.എ. പോലീസുകാരെക്കൊണ്ടു ഭീഷണിപ്പെടുത്തി തന്റെ പരാതി പോലും പിന്‍വലിപ്പിക്കുകയാണുണ്ടായതെന്നും രൂപ പഥക്‌ പറയുന്നു. ബിഹാറിലെ നിരവധി വനിതാ സംഘടനകള്‍ രൂപയ്‌ക്കു പിന്തുണ നല്‍കിക്കൊണ്ടു രംഗത്തിറങ്ങിക്കഴിഞ്ഞിരിക്കുന്നു. പട്‌ന നഗരത്തിലും മറ്റും രൂപയെ പിന്താങ്ങിക്കൊണ്ടുള്ള വലിയ പ്രകടനങ്ങള്‍തന്നെ വനിതാസംഘടനകള്‍ നടത്തിക്കഴിഞ്ഞിരിക്കുന്നു.

അതേസമയം ബി.ജെ.പി. നേതൃത്വം പറയുന്നതു രാജ്‌കിശോറിനെ സ്വഭാവഹത്യ ചെയ്യുന്നതിന്‌ എതിരാളികള്‍ നടത്തിയ രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമായി രൂപ പഥക്‌ കൊലപാതകം നടത്തുകയായിരുന്നു എന്നാണ്‌. വധശിക്ഷ വരെ ലഭിക്കാവുന്ന ഒരു കൊലപാതകം ഒരു രാഷ്‌ട്രീയ ചട്ടുകമായി മാറി ഒരു അധ്യാപിക ചെയ്യുമെന്നു ബിഹാറിലെ വനിതാസംഘടനകളും ഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നില്ല. ഒരു പ്രൈവറ്റ്‌ സ്‌കൂളിലെ പ്രിന്‍സിപ്പലാണു രൂപയെന്നോര്‍ക്കുക.

രൂപ സ്വഭാവദൂഷ്യമുള്ള ഒരു സ്‌ത്രീയാണെന്നു ബിഹാറിലെ ബി.ജെ.പി. ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോഡി പറഞ്ഞതു വളരെ കഠിനമായ പ്രതിഷേധങ്ങള്‍ക്കു കാരണമായി. ഉപമുഖ്യമന്ത്രി തന്റെ കുടുംബത്തെ ഒന്നടങ്കം അധിക്ഷേപിച്ചതിനെതിരേ രൂപയുടെ അമ്മ കുമുദ്‌ മിശ്ര കോടതിയെ സമീപിച്ചുകഴിഞ്ഞു. ഇന്ത്യയിലെ പല ദേശീയ പത്രങ്ങളും ബിഹാര്‍ ഉപമുഖ്യമന്ത്രിയെ അപലപിച്ചുകൊണ്ടു മുഖപ്രസംഗങ്ങള്‍ വരെ എഴുതി.

പലേ ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍നിന്നും ഇത്തരം ഞെട്ടിപ്പിക്കുന്ന കഥകളാണു പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌. ഉത്തര്‍പ്രദേശിലെ ഭരണകക്ഷിയായ ബി.എസ്‌.പി.യിലെ എം.എല്‍.എ.യായ പി.എന്‍. ദ്വിവേദി ഇപ്പോള്‍ ഒരു ബാലികയെ ബലാല്‍സംഗം ചെയ്‌ത കേസില്‍ ജയിലിലാണ്‌. പ്രായപൂര്‍ത്തിയാകാത്ത ബാലികയെയാണ്‌ ഈ എം.എല്‍.എ. തന്റെ വീട്ടില്‍വച്ചു ബലാല്‍സംഗം ചെയ്‌തത്‌. പക്ഷേ, നിയമപാലകരാകേണ്ട പോലീസ്‌ ഈ ജനപ്രതിനിധിയുടെ രക്ഷയ്‌ക്കെത്തി. ബലാല്‍സംഗ വാര്‍ത്ത പുറത്തുവരുമെന്നറിഞ്ഞപ്പോള്‍ ആ പെണ്‍കുട്ടിയെ മോഷണക്കുറ്റം ചുമത്തി പോലീസ്‌ അറസ്‌റ്റ് ചെയ്‌തു ജയിലിലാക്കി.

ഈ കിരാത നടപടിക്കെതിരേ ജനങ്ങള്‍ പ്രതിഷേധം തുടങ്ങി. ഒടുവില്‍ തന്റെ പാര്‍ട്ടി എം.എല്‍.എ.യെ അറസ്‌റ്റ് ചെയ്യാന്‍ യു.പി.യിലെ ബി.എസ്‌.പി. മുഖ്യമന്ത്രി മായാവതി നിര്‍ബന്ധിതയായി. ജയിലില്‍ കിടന്നിരുന്ന ബാലികയെ മോചിപ്പിക്കാനും അവര്‍ ഉത്തരവിട്ടു. അതിനു കാരണം മോഷണക്കുറ്റത്തിനുള്ള ഒരു തെളിവും ഹാജരാക്കാന്‍ പോലീസിനുണ്ടായിരുന്നില്ല എന്നതാണ്‌.

ഇതിനേക്കാളെല്ലാം ഹൃദയഭേദകമായ വാര്‍ത്തകളാണു ഹരിയാനയില്‍നിന്നു പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌. അവിടെ ബലാല്‍സംഗത്തിനു വിധേയരാകുന്ന പെണ്‍കുട്ടികള്‍ അതേപ്പറ്റി പരാതിപ്പെട്ടാല്‍ അന്വേഷണം പോലും നടക്കാത്ത സ്‌ഥിതിയില്‍ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. കാരണം ഈ ബലാല്‍സംഗ ക്രൂരതകളില്‍ പലതിലും പോലീസ്‌ ഒന്നുകില്‍ പ്രതികളോ അല്ലെങ്കില്‍ കൂട്ടാളികളോ ആണ്‌.

ബലാല്‍സംഗത്തിനു വിധേയരായ രണ്ടു പെണ്‍കുട്ടികള്‍ പോലീസില്‍ പരാതി നല്‍കിയിട്ടും ഒരന്വേഷണത്തിനും പോലീസ്‌ തയാറായില്ലെന്നു മാത്രമല്ല പോലീസ്‌ അവരെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കുകയും ചെയ്‌തു. പോലീസ്‌ ഐ.ജിക്കു വരെ പരാതി നല്‍കിയിട്ടും അതേക്കുറിച്ചൊന്നും അന്വേഷണം പോലുമുണ്ടായില്ല. ഒടുവില്‍ അവര്‍ ഇരുവരും സംസ്‌ഥാന പോലീസ്‌ ഐ.ജിയുടെ ഓഫീസിനു മുന്നില്‍ചെന്ന്‌ ആത്മഹത്യ ചെയ്യുകയാണുണ്ടായത്‌. നിരാലംബരും നിസഹായരുമായ ആ സ്‌ത്രീകള്‍ക്കു തങ്ങളുടെ നഷ്‌ടപ്പെട്ട മാനം രക്ഷിക്കാന്‍ വേറെ മാര്‍ഗമില്ലായിരുന്നു.

ഇതൊക്കെ ഒറ്റപ്പെട്ട സംഭവമാണെന്നു പറഞ്ഞു നമുക്കു തള്ളിക്കളയാന്‍ പറ്റുമോ? ഒരുകാര്യം വ്യക്‌തമായിക്കഴിഞ്ഞു. ഈ രാജ്യത്ത്‌, ഏറെ രാഷ്‌ട്രീയ പ്രബുദ്ധതയുണ്ടെന്നു നാം ദുരഭിമാനിക്കുന്ന കേരളത്തില്‍ പോലും അതു സംഭവിക്കുകയാണ്‌. ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരുമെന്ന രണ്ടു വിഭാഗമായി മനുഷ്യര്‍ മാറുകയാണ്‌. ഏതു പാര്‍ട്ടി ഭരിച്ചാലും അതാണു സ്‌ഥിതിയെന്നതാണു യാഥാര്‍ഥ്യം. ഭരിക്കുന്നവര്‍, അതു രാഷ്‌ട്രീയ നേതാക്കളും ഉദ്യോഗസ്‌ഥ മേധാവികളും നീതിപാലകരുമടങ്ങിയ സംഘമാണ്‌, എല്ലാ നിയമങ്ങള്‍ക്കും അതീതരായി മാറിക്കൊണ്ടിരിക്കുന്നത്‌.

പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ വി.എസ്‌. അച്യുതാനന്ദന്‍ ഏറ്റവും കൂടുതല്‍ ശബ്‌ദമുയര്‍ത്തിയതു ലൈംഗിക പീഡനങ്ങള്‍ക്കെതിരെയാണ്‌. അതില്‍ പ്രമുഖമായതു കിളിരൂര്‍-കവിയൂര്‍ ലൈംഗിക പീഡന സംഭവമാണ്‌. പീഡിപ്പിക്കപ്പെട്ട ശാരി എസ്‌. നായര്‍ എന്ന പെണ്‍കുട്ടി മരണമടയുകയും ചെയ്‌തു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുവേളയില്‍ ശാരിയുടെ പീഡകരേയും ഘാതകരേയും കൈയാമംവച്ചു തെരുവിലൂടെ നടത്തുമെന്നാണ്‌ അച്യുതാനന്ദന്‍ ഗര്‍ജനസ്വരത്തില്‍ പ്രഖ്യാപിച്ചത്‌. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഘാതകര്‍ക്കു കൈയാമം വയ്‌ക്കാന്‍ അച്യുതാനന്ദന്‍ സര്‍ക്കാരിനു കഴിയാതെ വന്നപ്പോള്‍ അക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ ശാരിയുടെ മാതാപിതാക്കള്‍ സത്യഗ്രഹമിരുന്നു. ഉടനടി മാതാപിതാക്കളേയും സഹോദരിയേയും പോലീസ്‌ അറസ്‌റ്റ് ചെയ്‌തു.

ശാരിയുടെ പീഡകരേയും ഘാതകരേയും അറസ്‌റ്റ് ചെയ്യാന്‍ കഴിയാതിരുന്ന അച്യുതാനന്ദന്റെ പോലീസ്‌ പീഡിപ്പിച്ചു കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളെ അറസ്‌റ്റ് ചെയ്‌തു എന്ന വിരോധാഭാസത്തിനു കേരളം സാക്ഷ്യം വഹിച്ചു. ഇങ്ങനെ എന്തെല്ലാം നാം കാണണം?

ഒരു കാര്യം തീര്‍ച്ച. ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള വിടവ്‌ അനുദിനം വര്‍ധിക്കുകയാണെന്ന യാഥാര്‍ഥ്യമാണത്‌.

Monday, January 17, 2011

എല്ലാ അധ്യാപകരും വായിച്ചിരിക്കേണ്ട ഒരു കത്ത്‌

അമേരിക്കന്‍ പ്രസിഡണ്ട് അബ്രഹാം ലിങ്കണ്‍ തന്റെ മകന്‍ പഠിക്കുന്ന സ്‌കൂളിലെ അധ്യാപകനെഴുതിയ കത്തിന്റെ മലയാളം ചുവടെ. എല്ലാ അധ്യാപകരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒന്ന്. എങ്ങനെയായിരിക്കണം തന്റെ വിദ്യാര്‍ത്ഥി വളരേണ്ടത് എന്നതിനുള്ള വലിയ ഉത്തരം കവിത തുളുമ്പുന്ന ഈ ചെറിയ കത്തില്‍ കാണാം. കത്തിന്റെ ഇംഗ്ലീഷ് രൂപവും താഴെ കൊടുക്കുന്നു.



''എല്ലാ മനുഷ്യരും
നീതിമാന്മാരല്ലെന്നും
എല്ലാവരും സത്യമുള്ളവരല്ലെന്നും
അവന് പഠിക്കേണ്ടിവരും, എനിക്കറിയാം.
പക്ഷേ ഓരോ തെമ്മാടിക്കും
പകരമൊരു നായകനുണ്ടെന്നും
ഓരോ സ്വാര്‍ത്ഥമതിയായ രാഷ്ട്രീയക്കാരനും
പകരം അര്‍പ്പണബോധമുള്ള
ഒരു നേതാവുണ്ടെന്നും അവനെ പഠിപ്പിക്കണം.

എല്ലാ ശത്രുക്കള്‍ക്കുമപ്പുറം
ഒരു സുഹൃത്തുണ്ടാവുമെന്ന് അവനെ പഠിപ്പിക്കുക.

അസൂയയില്‍ നിന്നവനെ
അകറ്റി നിര്‍ത്തുക, നിങ്ങള്‍ക്കാവുമെങ്കില്‍
നിശബ്ദമായ പൊട്ടിച്ചിരിയുടെ മൂല്യമവനെ പഠിപ്പിക്കുക.

വഴക്കാളികളെയാണ് തോല്പിക്കാനെളുപ്പമെന്ന്
ആദ്യമേയവന്‍ പഠിക്കട്ടെ.

പുസ്തകങ്ങള്‍ കൊണ്ട്
അല്‍ഭുതം സൃഷ്ടിക്കാനാവുമെന്ന് അവന്റെ കാതുകളിലോതുക.
പക്ഷേ അവന്റെ മാത്രമായ ലോകം
അവന് നല്കണം.

ശാന്തതയില്‍ മുങ്ങിയൊരു
ലോകം. അവിടെയിരുന്ന്
ആകാശത്തിലെ പക്ഷികളുടേയും
പച്ചക്കുന്നിന്‍ചെരിവുകളിലെ
പൂക്കളുടെ നിതാന്തവിസ്മയത്തെക്കുറിച്ചും അവന്‍ ചിന്തിക്കട്ടെ.

സ്‌കൂളില്‍ തോല്‍ക്കുന്നതാണ്
ചതിക്കുന്നതിനേക്കാള്‍
മാന്യമാണെന്നവനെ പഠിപ്പിക്കുക.
എല്ലാവരും തെറ്റാണെന്ന്
തള്ളിപ്പറഞ്ഞാലും
സ്വന്തം ആശയങ്ങളില്‍ വിശ്വസിക്കാനവനെ പഠിപ്പിക്കുക.

മൃദുലരായ മനുഷ്യരോട്
മൃദുലമാകാനും കഠിനരായവരോട്
കഠിനമാകാനും പഠിപ്പിക്കുക.
എല്ലാവരും ഘോഷയാത്രയില്‍
അലിഞ്ഞുചേരുമ്പോള്‍
ആള്‍ക്കൂട്ടത്തെ
പിന്തുടരാതിരിക്കാനുള്ള കരുത്ത് എന്റെ മകനേകുക.

എല്ലാവരും പറയുന്നത്
ശ്രദ്ധിക്കാനവനെ പഠിപ്പിക്കുക,
പക്ഷേ നന്മയെ മാത്രം സ്വീകരിക്കാന്‍ പഠിപ്പിക്കുക.
നിങ്ങള്‍ക്കാവുമെങ്കില്‍ ദു:ഖിതനായിരിക്കുമ്പോള്‍
പൊട്ടിച്ചിരിക്കുന്നതെങ്ങനെയെന്നവനെ പഠിപ്പിക്കുക.
കണ്ണീരില്‍ ലജ്ജിക്കാനൊന്നുമില്ലെന്നും
അവനെ പഠിപ്പിക്കുക. ദോഷൈകദൃക്കുകളെ
ആട്ടിയകറ്റാനും
അതിമധുരം പറയുന്നവരെ സൂക്ഷിക്കാനുമവനെ പഠിപ്പിക്കുക.

സ്വന്തം ബുദ്ധിയും ശക്തിയും
ഏറ്റവും വില പറയുന്നവന് വില്ക്കാന്‍ അവനെ പഠിപ്പിക്കുക.,
പക്ഷേ സ്വന്തം
ആത്മാവിനും ഹൃദയത്തിനും വിലയിടാതിരിക്കാനും.

ആര്‍ത്തലയക്കുന്ന ആള്‍ക്കൂട്ടത്തിന്
നേരെ ചെവിയടച്ച് വെച്ച്
തനിക്ക് ശരിയാണെന്ന് തോന്നുന്ന
കാര്യത്തില്‍ ഉറച്ച് വിശ്വസിക്കാനും
അതിന് വേണ്ടി നിലകൊള്ളാനും
പോരാടാനും അവനെ പഠിപ്പിക്കുക.
അവനോട് മാന്യതയോടെ പെരുമാറുക,
പക്ഷേ അമിതസ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കരുത്.
അഗ്നിയോടടുക്കുമ്പോഴേ ഈടുറ്റ ലോഹമുണ്ടാവുകയുള്ളൂ.

അക്ഷമനായിരിക്കാനുള്ള ധൈര്യമവന് നല്കുക.
ബുദ്ധിമാനായിരിക്കുവാനുള്ള ക്ഷമയവന് നല്കുക.
തന്നെക്കുറിച്ച് വലിയ രീതിയില്‍
സ്വയം
വിശ്വസിക്കാനാവനെ പഠിപ്പിക്കുക, എന്നാല്‍ മാത്രമേ മനുഷ്യരില്‍
വലുതായ വിശ്വാസമുണ്ടാവൂ.

നിങ്ങള്‍ക്കെന്ത് ചെയ്യാനാവുമെന്ന് ഞാന്‍ നോക്കട്ടെ.

എല്ലാത്തിനപ്പുറം അവന്‍ എന്റെ അരുമയാണ്.

ഞാന്‍ അവനെ ഏറെ സ്‌നേഹിക്കുന്നു.''


Lincoln’s Letter to his Son’s Teacher




He will have to learn, I know,
that all men are not just,
all men are not true.
But teach him also that
for every scoundrel there is a hero;
that for every selfish Politician,
there is a dedicated leader…

Teach him for every enemy there is a friend,
Steer him away from envy,
if you can,
teach him the secret of
quiet laughter.

Let him learn early that
the bullies are the easiest to lick…
Teach him, if you can,
the wonder of books…
But also give him quiet time
to ponder the eternal mystery of birds in the sky,
bees in the sun,
and the flowers on a green hillside.

In the school teach him
it is far honourable to fail
than to cheat…
Teach him to have faith
in his own ideas,
even if everyone tells him
they are wrong…

Teach him to be gentle
with gentle people,
and tough with the tough.

Try to give my son
the strength not to follow the crowd
when everyone is getting on the band wagon…

Teach him to listen to all men…
but teach him also to filter
all he hears on a screen of truth,
and take only the good
that comes through.

Teach him if you can,
how to laugh when he is sad…

Teach him there is no shame in tears,
Teach him to scoff at cynics
and to beware of too much sweetness…

Teach him to sell his brawn
and brain to the highest bidders
but never to put a price-tag
on his heart and soul.

Teach him to close his ears
to a howling mob
and to stand and fight
if he thinks he’s right.
Treat him gently,
but do not cuddle him,
because only the test
of fire makes fine steel.

Let him have the courage
to be impatient…
let him have the patience to be brave.

Teach him always
to have sublime faith in himself,
because then he will have
sublime faith in mankind.

This is a big order,
but see what you can do…
He is such a fine little fellow,
my son!

~ Abraham Lincoln

Saturday, January 8, 2011

വിമതരുടെ വായ മൂടുന്ന വെടിയുണ്ടകള്‍-എം. സുധീന്ദ്രകുമാര്‍

മതനിന്ദാനിയമത്തെ എതിര്‍ത്തതിനാണ് പാക് പഞ്ചാബ് പ്രവിശ്യയിലെ ഗവര്‍ണര്‍ സല്‍മാന്‍ തസീറിനെ സ്വന്തം അംഗരക്ഷകന്‍ വെടിവെച്ചുകൊന്നത്. മതനിന്ദാനിയമത്തെ എതിര്‍ക്കുന്നതിലുപരി, തസീര്‍ മരണശിക്ഷ കാത്തു ജയിലില്‍ കഴിയുന്ന ഒരു ക്രിസ്ത്യന്‍ സ്ത്രീയെ ന്യായീകരിച്ചതാണ് മതതീവ്രവാദികളെ പ്രകോപിപ്പിച്ചത്. മതനിന്ദ നടത്തി എന്ന കുറ്റത്തിനാണ് ആസീയാബീബി എന്ന 46-കാരിക്ക് പാകിസ്താനിലെ കോടതി മരണശിക്ഷ വിധിച്ചത്. മരണം കാത്തുകഴിയുന്ന ആസിയാബീബിയെ സല്‍മാന്‍ തസീര്‍ ഭാര്യയോടും പെണ്‍മക്കളോടുമൊപ്പം ജയിലില്‍ സന്ദര്‍ശിക്കുകയുണ്ടായി.


വെടിയേറ്റു മരിക്കുന്നതിന് ഏതാനും ദിവസംമുമ്പ് ടി.വി. ചാനലിനു നല്‍കിയ അഭിമുഖത്തില്‍ തസീര്‍ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയുമുണ്ടായി. തന്റെ മതവിശ്വാസത്തെ ചോദ്യംചെയ്യാന്‍ നിരക്ഷരരായ ഈ മൗലവിമാര്‍ക്ക് ആരാണ് അധികാരം നല്‍കിയതെന്നും തസീര്‍ വെട്ടിത്തുറന്ന് ചോദിച്ചു. ആസിയാബീബിക്കൊപ്പം നില്‍ക്കുന്ന അവസാനത്തെ ആള്‍ താനാണെങ്കിലും ശരി ഇക്കാര്യത്തില്‍ ഉറച്ച നിലപാടു തന്നെയാണെന്നും തസീര്‍ പ്രഖ്യാപിച്ചു. 80-കളില്‍ മതമൗലികവാദിയായ പ്രസിഡന്റ് സിയാവുല്‍ ഹഖ് കൊണ്ടുവന്ന പിന്തിരിപ്പന്‍ നിയമത്തിന്റെ അവശിഷ്ടമാണ് ഇപ്പോഴത്തെ മതനിന്ദാനിയമമെന്നും തസീര്‍ അഭിമുഖത്തില്‍ പറഞ്ഞു. മരണത്തെ താന്‍ കാര്യമാക്കുന്നില്ല എന്നുള്ള സന്ദേശം തന്നെയാണ് അഭിമുഖത്തിലുടനീളം തസീര്‍ പരോക്ഷമായി പ്രകടിപ്പിച്ചത്. ഒടുവില്‍ മൗലിക തീവ്രവാദ സംഘടനയായ 'മോവിയ ഗ്രൂപ്പി'ലെ അംഗമായ മാലിക് മുംതാസ് ഗുസൈന്‍ ഖദ്രി എന്ന അംഗരക്ഷകന്‍ തസീറിനെ ഇസ്‌ലാമാബാദിലെ തെരുവില്‍ വെടിവെച്ചുവീഴ്ത്തി. 26 വെടിയുണ്ടകളാണ് ഖദ്രി താന്‍ സംരക്ഷണം നല്‍കേണ്ട ഗവര്‍ണര്‍ക്കുനേരെ ഉതിര്‍ത്തുവിട്ടത്. ഭീകരഭീഷണി ചെറുക്കുന്നതിനായി രൂപവത്കരിച്ച പ്രത്യേക സേനയിലെ സൈനികനായിരുന്നു ഖദ്രി. കൃത്യത്തിനുശേഷം, മുഹമ്മദിന്റെ ശത്രുക്കള്‍ക്ക് മരണമാണ് വിധിച്ചിരിക്കുന്നത് എന്നായിരുന്നു അക്ഷോഭ്യനായി ഖദ്രി പ്രതികരിച്ചത്. അറസ്റ്റ് ചെയ്യപ്പെട്ട് പോലീസ് ജീപ്പിലേക്കു കയറുമ്പോഴും അയാളുടെ മുഖത്തു നിഴലിച്ചത് സംതൃപ്തിമാത്രം.

തസീറിന്റെ ജീവനെടുത്തിട്ടും അദ്ദേഹത്തിന്റെ കൊലയാളികള്‍ക്ക് കലിയടങ്ങിയില്ല. തസീറിന്റെ ശവസംസ്‌കാരത്തില്‍ പങ്കെടുക്കുന്നതിനും അവര്‍ വിലക്ക് പ്രഖ്യാപിച്ചു. സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കുന്നതും മതനിന്ദയ്ക്കു തുല്യമാണെന്നായിരുന്നു മതമൗലികവാദികളുടെ ഭീഷണി.

ഭരണകക്ഷിയിലെ പ്രബലരായ 'പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി' (പി.പി.പി.) യുടെ കരുത്തനും മൂല്യങ്ങള്‍ എന്നു മുറുകെപ്പിടിക്കുകയും ചെയ്ത നേതാവായിരുന്നു തസീര്‍. അദ്ദേഹത്തിന്റെ മരണം പി.പി.പി.യെ മാത്രമല്ല ലിബറല്‍ ചിന്താഗതി പുലര്‍ത്തുന്ന എല്ലാവരെയും ഭീതിയിലാഴ്ത്തിയിരിക്കുന്നു. തസീറിന്റെ നിലപാടിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച പലരും ഇന്ന് നിശ്ശബ്ദത പാലിക്കുന്നു. മതനിന്ദാനിയമത്തെ എതിര്‍ത്തിരുന്ന പ്രധാനമന്ത്രി ഗിലാനിപോലും ഇപ്പോള്‍ ഇക്കാര്യത്തില്‍ നിലപാട് മയപ്പെടുത്തിയിരിക്കുന്നു. സി.ഐ.എ. ഏജന്റെന്ന് മതതീവ്രവാദികള്‍ ഒരിക്കല്‍ മുദ്രകുത്തിയിരുന്ന പ്രശസ്ത പത്രപ്രവര്‍ത്തക മെഹര്‍ ബൊഖാറി തസീറിനോട് ഒരു അഭിമുഖത്തില്‍ ചോദിച്ചത്, അദ്ദേഹത്തിന്റെ നിലപാട് പാശ്ചാത്യശക്തികള്‍ക്ക് പിന്തുണ പകരുന്നതല്ലേ എന്നായിരുന്നു. ചോദ്യം തസീറിനെ പ്രകോപിപ്പിച്ചു. നിങ്ങള്‍ എന്താണ് ചോദിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല എന്നദ്ദേഹം പൊട്ടിത്തെറിച്ചുകൊണ്ട് പ്രതികരിക്കുകയും ചെയ്തു. ജീവിതത്തിലുള്ള ഭയമാണ് പാകിസ്താനില്‍ ഇന്ന് സ്വതന്ത്ര ചിന്താഗതിക്കാരെ സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നതില്‍നിന്ന് തടയുന്നത്. എന്നാല്‍, ഷെറി റഹ്മാന്‍ എന്ന വനിതാ പാര്‍ലമെന്റംഗം ഇക്കാര്യത്തില്‍ കാണിക്കുന്ന ചങ്കൂറ്റം അവിശ്വസനീയമാണ്. മതനിന്ദാനിയമം ഭേദഗതി ചെയ്യണമെന്നവര്‍ പാര്‍ലമെന്റില്‍ പരസ്യമായി ആവശ്യപ്പെട്ടു. ജീവനുനേരെ ഭീഷണി ഉയര്‍ന്നിട്ടും അവര്‍ അതു കൂസാതെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. എന്താവും ഷെറി റഹ്മാന്റെ ഗതി എന്ന ആശങ്കയിലാണ് അവരെ സ്‌നേഹിക്കുന്നവര്‍.

വയലില്‍ ജോലിചെയ്യുന്ന സ്ത്രീകളുമായുള്ള നിസ്സാര കലഹമാണ് ആസിയാബീബിയുടെ മരണശിക്ഷയില്‍ കലാശിച്ചത്. ആസിയാബീബി കുടിക്കാന്‍ നല്‍കിയ വെള്ളം സ്ത്രീകളില്‍ ചിലര്‍ നിരസിച്ചു. ക്രിസ്ത്യാനി നല്‍കുന്ന വെള്ളം ശുദ്ധമല്ലെന്നായിരുന്നു അവര്‍ അതിനു പറഞ്ഞ കാരണം. പ്രകോപിതയായ ആസിയാബീബി തന്റെ മതത്തിനുവേണ്ടി അവരുമായി ഉറക്കെ ശണ്ഠകൂടി. അതാണ് പിന്നീട് മതനിന്ദയായി വ്യാഖ്യാനിക്കപ്പെട്ടത്. തൊട്ടടുത്ത പള്ളിയിലെ മൗലവി മതരക്ഷയ്ക്കായി ആളുകളെ ഉച്ചഭാഷണിയിലൂടെ വിളിച്ചുകൂട്ടി. ആസിയാബീബിയുടെ വീട് ജനങ്ങള്‍ വളഞ്ഞു. കൈയേറ്റത്തില്‍നിന്ന് അവരെ രക്ഷിക്കാനെത്തിയ പോലീസ് ഒടുവില്‍ മതനിന്ദാക്കുറ്റം ചുമത്തി ആസിയാബീബിയെ ജയിലിലടച്ചു.

ഇതിന്റെ ക്രൂരമായ വശം തന്റെ ഭാഗം വിശദീകരിക്കാന്‍ ആസിയാബീബിക്ക് ഒരിക്കലും അവസരം കിട്ടിയില്ല എന്നതാണ്. എന്താണ് ആസിയാബീബി നടത്തിയ മതനിന്ദ എന്നും പുറംലോകം ഒരിക്കലും അറിയില്ല. അവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍പോലും അത് വെളിപ്പെടുത്തില്ല. കാരണം അവ പുറത്തുപറയുന്നതുതന്നെ മതനിന്ദയ്ക്ക് തുല്യമായിത്തീരുമെന്നാണ് വാദം.

വിരുദ്ധ അഭിപ്രായം പറഞ്ഞവനെ നിശ്ശബ്ദനാക്കി എന്നതു മാത്രമല്ല ഗവര്‍ണര്‍ തസീറിന്റെ മരണത്തിന്റെ ദുരന്തഫലം. ഇത്തരം അഭിപ്രായം പറയാന്‍ ധൈര്യം കാണിച്ച മഹാന്യൂനപക്ഷത്തില്‍ ഒരാള്‍കൂടി ഇല്ലാതായി എന്നതാണ് യഥാര്‍ഥ ദുരന്തം. മതമൗലികവാദികള്‍ കൂടുതല്‍ക്കൂടുതലായി പിടിമുറുക്കുന്ന പാകിസ്താന്റെ ദുര്‍ബലമായ രാഷ്ട്രീയചട്ടക്കൂടിന് തസീറിന്റെ വധം താങ്ങാനാവാത്ത പ്രഹരമാണ്. കൊലയെ അപലപിക്കുകയും അതിനെതിരെ പൊതുജനാഭിപ്രായം സ്വരൂപിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കുകയും ചെയ്യുന്നതില്‍ നിലവിലെ ഭരണകൂടം പരാജയപ്പെടാല്‍ പാകിസ്താന്റെ ജനാധിപത്യ ഭാവി ഇരുളടഞ്ഞതാവും.

Tuesday, January 4, 2011

സമ്പന്നമായ കേരളത്തിലെ യാചകരായ മന്ത്രിമാര്‍‍

സമ്പന്നമായ ഒരു രാജ്യത്തെ രാജാവ്‌ സ്വന്തം പ്രജകളുടെ ക്ഷേമത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ അന്യരാജ്യത്തെ ജനങ്ങളുടെ നേരേ കൈ നീട്ടിയതായി ചരിത്രത്തില്‍ കേട്ടിട്ടുണ്ടോ? ഒരിക്കലും ആരും കേട്ടുകാണില്ല. എന്നാല്‍, കേരളത്തിന്റെ ചരിത്രത്തില്‍ നാം ഇത്‌ ഇപ്പോള്‍ കേള്‍ക്കുന്നു. ജനാധിപത്യത്തിലെ രാജാക്കന്മാരായ മന്ത്രിമാര്‍ ഇപ്പോള്‍ കേരളത്തില്‍ ഇരുന്നുകൊണ്ടു സ്വന്തം പ്രജകളുടെ ക്ഷേമത്തിനായി അന്യരാജ്യങ്ങളിലെ സമ്പന്നരോടു യാചിക്കുന്നതാണു നാം ഇന്നു കാണുന്നത്‌. കേരളത്തില്‍ സ്‌മാര്‍ട്‌സിറ്റി പണിയാന്‍ ഗള്‍ഫ്‌ രാജ്യത്തെ ഷെയ്‌ക്കുമാരോടും റോഡ്‌ പണിയാന്‍ കൊറിയയിലെ നിര്‍മാണക്കമ്പനികളോടും യാചിക്കുന്നത്‌ ഒരുവിധത്തില്‍ പറഞ്ഞാല്‍ അതിസമ്പന്നനായ രാജാവ്‌ സ്വന്തം നാടു നന്നാക്കാന്‍ അന്യരാജ്യങ്ങളുടെ നേരേ കൈ നീട്ടുന്നതിനു തുല്യമാണ്‌.

ജനങ്ങളോടു യാചിച്ചു സംഭാവന വാങ്ങി ലക്ഷംവീടു പോലുള്ള പലേ സംരംഭങ്ങളും നടത്തിയിട്ടുള്ളവരാണു കേരളത്തിലെ മന്ത്രിമാര്‍. ആ സംരംഭങ്ങള്‍ വിജയകരമായിരുന്നു എന്നതു മറ്റൊരു കാര്യം. ഭരണഭാരമേറ്റ രാജാവ്‌ ജനങ്ങളോടു യാചിച്ചു പണമുണ്ടാക്കി കാര്യം നടത്തിയത്‌ അനഭിലഷണീയമായ ഒരു പ്രവൃത്തി തന്നെയാണെന്നതില്‍ സംശയമില്ല. പക്ഷേ, ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കുമെന്നു വിശ്വസിക്കുന്നവര്‍ക്ക്‌ എന്തു മാര്‍ഗവുമാകാമല്ലോ?

എല്ലാ രാജാക്കന്മാരും ഭാവനാപരവും ബുദ്ധിപൂര്‍വവുമായ മാര്‍ഗങ്ങളിലൂടെ സമ്പത്തുണ്ടാക്കിയാണു ജനക്ഷേമകരമായ ഭരണം നടത്തിയിട്ടുള്ളത്‌. അല്ലാതെ ഒരു രാജാവും തെരുവിലിറങ്ങി ജനങ്ങളുടെ നേരേ കൈ നീട്ടിയിട്ടില്ല. തിരുവിതാംകൂര്‍ മഹാരാജാവ്‌ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുവേണ്ടി തിരുവനന്തപുരത്തെ ചാലക്കമ്പോളത്തിലിറങ്ങി ജനങ്ങളുടെ മുന്നില്‍ കൈ നീട്ടി നില്‍ക്കുന്നതിനെക്കുറിച്ച്‌ ആര്‍ക്കെങ്കിലും ആലോചിക്കാന്‍ കഴിയുമായിരുന്നോ? അങ്ങനെയൊരവസ്‌ഥയേക്കുറിച്ചു ചിന്തിക്കാന്‍ പോലും മഹാരാജാവിനു കഴിയില്ല. അങ്ങനെയൊരു ദരിദ്രാവസ്‌ഥ രാജ്യത്തിനുണ്ടായാല്‍ അദ്ദേഹം വൈരക്കല്ലു വിഴുങ്ങി ആത്മഹത്യ ചെയ്‌തെന്നിരിക്കും. അല്ലാതെ ജനങ്ങളോടോ അന്യരോടോ യാചിച്ച്‌ ഒരു മഹാരാജാവും ഒരുനിമിഷം പോലും ജീവിക്കുകയില്ല. അതു കുലീനതയുടേയും ആഢ്യത്വത്തിന്റേയും കാര്യം.

കേരളത്തില്‍ ഒരു സ്‌മാര്‍ട്‌സിറ്റി പണിയാന്‍ കേരളത്തിലെ സര്‍ക്കാര്‍ ദുബായിലെ ഷെയ്‌ക്കുമാരുടേയോ അവരുടെ കമ്പനിയുടേയോ പിറകെ നടക്കാന്‍ തുടങ്ങിയിട്ടു പലേ വര്‍ഷങ്ങളായി. കഴിഞ്ഞ യു.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലത്തു തുടങ്ങിയതാണു സ്‌മാര്‍ട്‌സിറ്റിക്കുവേണ്ടി മുതലിറക്കാനുള്ള ഈ യാചിക്കല്‍. ഒടുവില്‍ ഇടതുപക്ഷമുന്നണി സര്‍ക്കാരിന്റെ താണുവീണു കേണുള്ള അപേക്ഷകള്‍ക്കു മുന്നില്‍ ഷെയ്‌ക്കുമാരുടെ മനസ്‌ അലിയാത്തതുകൊണ്ട്‌ ഗള്‍ഫില്‍ വലിയ ബിസിനസ്‌ നടത്തി വിജയിച്ച്‌ അന്തസ്‌ നേടിയ എം.എ. യൂസഫലിയെ വരെ കേരളമന്ത്രിസഭ നിയോഗിച്ചു.

അങ്ങനെ നോക്കിയാല്‍ ലോകത്തിലെ പല രാജ്യങ്ങളിലേയും കമ്പനികളോടു പല അപേക്ഷകളും കേരളസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്‌. ഇതിനുമുമ്പ്‌ യു.ഡി.എഫ്‌. സര്‍ക്കാരും ഇതുതന്നെയാണു നടത്തിയിരുന്നത്‌. വികസനത്തിന്‌, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക്‌ വിദേശസഹകരണവും വിദേശ മുതല്‍മുടക്കും സ്വീകരിക്കുന്നത്‌, അല്ലെങ്കില്‍ ഏഷ്യന്‍ വികസനബാങ്കിനെ (എ.ഡി.ബി) പോലെയുള്ള സ്‌ഥാപനങ്ങളില്‍നിന്നു വായ്‌പ വാങ്ങുന്നതുമെല്ലാം പുതിയ ആഗോള സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നതു സമ്മതിക്കുന്നു.

പക്ഷേ, കേരളം അന്യദേശക്കാരുടെ മുന്നില്‍ ഇങ്ങനെ യാചകരായി മാറേണ്ട കാര്യമുണ്ടോ എന്നു കേരളീയര്‍ ആത്മാര്‍ഥമായി ചിന്തിക്കേണ്ട സമയം ഇപ്പോള്‍ സംജാതമായിക്കഴിഞ്ഞിരിക്കുന്നു. കാരണം, കേരളം ഇന്നു ലോകത്തിലെ തന്നെ അതിസമ്പന്നമായ ഒരു ഭൂപ്രദേശമാണ്‌. ഓരോ കേരളീയനും ഞെട്ടിപ്പോകുന്ന യാഥാര്‍ഥ്യങ്ങളാണു നമ്മുടെ മുന്നിലുള്ളത്‌. 2010 മാര്‍ച്ച്‌ വരെയുള്ള ഔദ്യോഗിക കണക്കുകളനുസരിച്ചു കേരളത്തിലെ ബാങ്കുകളിലുള്ള മൊത്തം നിക്ഷേപം ഒന്നര ലക്ഷത്തിലധികം കോടി രൂപയാണ്‌. കൃത്യമായി പറഞ്ഞാല്‍ 1,50,052 കോടി രൂപ. പൊതുമേഖലയിലും സ്വകാര്യമേഖലയിലും സഹകരണമേഖലയിലുമായി പ്രവര്‍ത്തിക്കുന്ന അമ്പത്തിരണ്ടു ബാങ്കുകളുടെ മാത്രം കണക്കാണിത്‌. ഇതില്‍ 34,000 കോടി രൂപ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിലും സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂറിലുമാണ്‌. ഇതില്‍ നല്ലൊരു ഭാഗം ഗള്‍ഫില്‍ അടക്കം മുപ്പതു വിദേശരാജ്യങ്ങളിലുള്ള പ്രവാസി കേരളീയരുടെ നിക്ഷേപമാണ്‌. ഈ കോടിക്കണക്കിനു രൂപ സ്‌മാര്‍ട്‌സിറ്റിക്കോ മറ്റേതെങ്കിലും വ്യവസായ വാണിജ്യ സംരംഭത്തിനുവേണ്ടിയോ മുതല്‍മുടക്കണമെന്ന്‌ ആവശ്യപ്പെട്ടാല്‍ കേരളീയരായ നിക്ഷേപകര്‍ അതിനു തീര്‍ച്ചയായും സന്നദ്ധരാകും. അവര്‍ക്കു ബാങ്കില്‍ നിന്നു ലഭിക്കുന്ന പലിശയേക്കാള്‍ ഒരു ശതമാനമോ രണ്ടു ശതമാനമോ കൂടുതല്‍ പലിശ നല്‍കാമെന്നു സര്‍ക്കാരിന്‌ ഉറപ്പുനല്‍കാന്‍ കഴിയണമെന്നേയുള്ളൂ. പക്ഷേ, അതു കുറുപ്പിന്റെ ഉറപ്പു പോലെയാകരുതെന്നുമാത്രം. അങ്ങനെയായാല്‍ മരുഭൂമിയിലെ പൊരിയുന്ന വെയിലത്ത്‌ രക്‌തം വിയര്‍പ്പാക്കി പണിയെടുത്തു മലയാളി ഉണ്ടാക്കിയ പണം കടലില്‍ കായം കലക്കിയതുപോലെയാകുമെന്ന്‌ അവര്‍ ഭയപ്പെടുന്നു.

പക്ഷേ അങ്ങനെ സംഭവിക്കുകയില്ലെന്നു തെളിയിക്കപ്പെട്ടിട്ടുള്ള സംസ്‌ഥാനമാണു കേരളം. സര്‍ക്കാര്‍-പൊതുജനസംരംഭം ഇത്ര വിജയകരമായി നടപ്പാക്കിയിട്ടുള്ള ഒരു സംസ്‌ഥാനം ഇന്ത്യയില്‍ വേറെയില്ല. ഏറ്റവും വലിയ ഉദാഹരണം നെടുമ്പാശേരി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ കമ്പനിയാണ്‌. ആ സ്വപ്‌നം പൂവണിഞ്ഞത്‌ സര്‍ക്കാരിന്റെയും പൊതുജനങ്ങളുടെയും നിക്ഷേപംകൊണ്ടാണ്‌. അന്നു നെടുമ്പാശേരി വിമാനത്താവളം വരുന്നതിനെതിരേ സര്‍വശക്‌തിയുമുപയോഗിച്ചു സമരംചെയ്‌ത സി.പി.എമ്മിന്റെ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ ഇന്ന്‌ മുഖ്യമന്ത്രിയാണെന്നു മാത്രമല്ല വിമാനത്താവള കമ്പനിയുടെ ഡയറക്‌ടര്‍ബോര്‍ഡ്‌ ചെയര്‍മാനുമാണ്‌.

ധനികര്‍ക്കു യാത്രചെയ്യാന്‍ പാവപ്പെട്ടവരുടെ നികുതിപ്പണംകൊണ്ട്‌ വിമാനത്താവളം നിര്‍മിക്കുന്നതെന്തിന്‌ എന്നുചോദിച്ച അതേ പാര്‍ട്ടിയുടെ മുഖ്യമന്ത്രി, കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 211.63 കോടി നികുതിയിനത്തില്‍ സര്‍ക്കാരിന്‌ കൊടുത്തശേഷം വിമാനക്കമ്പനി 77.5 കോടി രൂപ ലാഭമുണ്ടാക്കി എന്നിപ്പോള്‍ അഭിമാനത്തോടെ പറയുന്നു. കാലം മാറി, സി.പി.എമ്മും മാറി. ഇനി പാര്‍ട്ടി പണ്ടുചെയ്‌ത പമ്പരവിഡ്‌ഢിത്തങ്ങളെക്കുറിച്ചോ വിവരക്കേടിനെക്കുറിച്ചോ പറഞ്ഞുപറഞ്ഞ്‌ ആ പാര്‍ട്ടിയുടെ നേതൃത്വത്തെ നോവിക്കുന്നതുകൊണ്ട്‌ ഒരു പ്രയോജനവുമില്ലല്ലോ? അല്ലെങ്കില്‍ കമ്പ്യൂട്ടറിനെ എതിര്‍ത്ത ഹിമാലയന്‍ വിഡ്‌ഢിത്തത്തെക്കുറിച്ചെല്ലാം നമുക്ക്‌ ഓര്‍ക്കേണ്ടിവരുമല്ലോ? പഴയതെല്ലാം നമുക്കു മറക്കാം. കാരണം നാം ജീവിക്കുന്നത്‌ 21-ാം നൂറ്റാണ്ടിലാണല്ലോ?

പക്ഷേ, ഒരുകാര്യം നമുക്ക്‌ ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല. അതു നെടുമ്പാശേരി വിമാനത്താവളം നിര്‍മിക്കുന്നതു സായ്‌പന്മാര്‍ക്കു കേരളത്തില്‍ വന്നു വ്യഭിചരിച്ചു മടങ്ങിപ്പോകാനാണെന്നു ലേഖനമെഴുതിയ ഒരു പ്രമുഖ പരിസ്‌ഥിതി പ്രവര്‍ത്തകനും കേരളത്തിലുണ്ടായി എന്നതാണ്‌. ഒരു വിദേശീയന്‍ വന്ന്‌ കറന്‍സി നീട്ടിയാല്‍ തുണിയുരിയുന്നവരാണു കേരളത്തിലുള്ളതെന്ന്‌ എഴുതിയ ആ കപട പരിസ്‌ഥിതിവാദി എത്ര നികൃഷ്‌ടനായിരിക്കണം. രണ്ടായിരം വര്‍ഷമായി ജൂതന്മാരും അറബികളും പിന്നീട്‌ ഫ്രഞ്ചുകാരും ഡച്ചുകാരും പോര്‍ച്ചുഗീസുകാരും ഇംഗ്ലീഷുകാരും വന്നിറങ്ങിയ നാടാണ്‌ കേരളം. അവരുടെ മുന്നില്‍ മാനം വിറ്റവരായിരുന്നോ മലയാളിപ്പെണ്ണുങ്ങള്‍? സ്വന്തം നാട്ടിലെ അമ്മപെങ്ങന്മാരെക്കുറിച്ച്‌ ഒരു മതിപ്പും വിശ്വാസവുമില്ലാത്ത നികൃഷ്‌ടര്‍ക്ക്‌ എന്തും വിളിച്ചുപറയാമല്ലോ? കേരളത്തില്‍ രംഗത്തിറങ്ങിയിട്ടുള്ള കുറേ കപട പരിസ്‌ഥിതി മൗലികവാദികളുടെ രഹസ്യ അജന്‍ഡ എന്താണെന്നതിനെപ്പറ്റി സമഗ്രമായ അന്വേഷണം വേണമെന്ന അഭിപ്രായക്കാരനാണു ഞാന്‍. കാരണം, നെടുമ്പാശേരി വിമാനത്താവള നിര്‍മ്മാണത്തെ ഏറ്റവും ശക്‌തിയായി എതിര്‍ത്തത്‌ ബോംബെ ലോബിയാണ്‌. ഇന്റര്‍നാഷണല്‍ ഫ്‌ളൈറ്റുകള്‍ കൊച്ചിയില്‍ തുടങ്ങിയാല്‍ ബോംബെ വിമാനത്താവളത്തിനും ഹോട്ടലുകള്‍ക്കും ഏറെ ബിസിനസ്‌ കുറയും. ആ ലോബി പണം മുടക്കിയാണു കേരളത്തില്‍ എതിര്‍പ്പു സൃഷ്‌ടിച്ചത്‌. ടൈംസ്‌ ഓഫ്‌ ഇന്ത്യയും ഇക്കണോമിക്‌ ടൈംസുമെല്ലാം കൊച്ചിക്കെതിരേ കൊണ്ടുപിടിച്ച്‌ എഴുതിയ കാര്യം വിസ്‌മരിക്കാനാവില്ല.

ഇപ്പോള്‍ കേരളത്തിലെ ബാങ്കുകളില്‍ നിക്ഷേപമായി കിടക്കുന്ന ആയിരക്കണക്കിനു കോടി രൂപ സംസ്‌ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി വിനിയോഗിക്കാനുള്ള ഒരു സമഗ്ര പരിപാടിക്കു രൂപം നല്‍കാനാണ്‌ കേരളത്തിലെ എല്ലാ പാര്‍ട്ടികളുടെയും നേതാക്കള്‍ തയാറാകേണ്ടത്‌. അതിനു നെടുമ്പാശേരി വിമാനത്താവളക്കമ്പനി പോലെ സര്‍ക്കാര്‍ - പൊതുജന സംരംഭം വലിയ ഉദാഹരണമായി നമ്മുടെ മുന്നിലുണ്ടല്ലോ? ഇപ്പോള്‍ കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളം വരാന്‍ പോകുന്നതും ഇങ്ങനെയുള്ള ഒരു സംരംഭമായിത്തന്നെയാണ്‌. ദീര്‍ഘദൃഷ്‌ടിയോടെ ചിന്തിച്ചിരുന്നെങ്കില്‍ പത്തുകൊല്ലം മുമ്പ്‌ കണ്ണൂരില്‍ ഒരു അന്താരാഷ്‌ട്ര വിമാനത്താവളം വരേണ്ടതായിരുന്നു. അങ്ങനെ പലതും. ലോകത്തിന്റെ മാറ്റം കാണാനും ദീര്‍ഘദൃഷ്‌ടിയോടെ ചിന്തിക്കാനും നമുക്കും നമ്മുടെ നേതാക്കള്‍ക്കും കഴിയുന്നില്ല എന്നതാണല്ലോ കേരളത്തിന്റെ ഒരു ശാപം. എന്നിട്ടു സംസ്‌ഥാനത്തെ ബാങ്കുകളിലെ നിക്ഷേപം അന്യസംസ്‌ഥാനത്തെ സ്‌ഥാപനങ്ങള്‍ വായ്‌പയായി കൊണ്ടുപോയി അവിടങ്ങളില്‍ വ്യവസായ വികസനം കൈവരിക്കുന്നതിനെ നാം എതിര്‍ക്കുന്നതിന്‌ എന്താണ്‌ ന്യായം?

കൊച്ചിയില്‍ ഒരു സ്‌മാര്‍ട്‌സിറ്റി നിര്‍മ്മിക്കാന്‍ രണ്ടായിരം കോടി രൂപ കണ്ടെത്താന്‍ സര്‍ക്കാരിനു കഴിയാത്തതുകൊണ്ടാണല്ലോ ഗള്‍ഫുകാരന്റെ പിന്നാലെ യാചിച്ചുകൊണ്ടു നടക്കുന്നത്‌. ബാങ്കിംഗ്‌ മേഖലയുടെ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ കേരളത്തിലെ സഹകരണ ബാങ്കുകളിലും സ്‌ഥാപനങ്ങളിലുമുള്ള മൊത്തം നിക്ഷേപം ഇപ്പോള്‍ എണ്ണായിരം കോടി രൂപ. അതിന്റെ ഒരംശം പോരേ കേരളത്തിനു സ്വന്തമായി ഒരു സ്‌മാര്‍ട്‌സിറ്റി നിര്‍മിക്കാന്‍?

പക്ഷേ, എന്തുകൊണ്ട്‌ നമ്മുടെ രാഷ്‌ട്രീയനേതൃത്വം ഇതിനു തയാറാകുന്നില്ല? അതിന്‌ ഒരു കാരണമേ പലരും കാണുന്നുള്ളൂ. അതു ലോകത്തിലെതന്നെ വിജയകരമായ ഒരു സംരംഭം - അമേരിക്കയിലെ ഹാര്‍വാഡ്‌ സര്‍വകലാശാല പോലും പ്രകീര്‍ത്തിക്കുന്ന നെടുമ്പാശേരി വിമാനത്താവള കമ്പനി - പോലെയുള്ള സ്‌ഥാപനങ്ങളുണ്ടാക്കി ഇതെല്ലാം ചെയ്യുന്നതില്‍ രാഷ്‌ട്രീയ നേതാക്കള്‍ക്കു വലിയ താല്‍പര്യമില്ലെന്നതുതന്നെ.

വിദേശത്തുനിന്നു കമ്പനികളോ സ്വകാര്യ കുത്തകകളോ വന്ന്‌ സംരംഭം തുടങ്ങിയാല്‍ അതില്‍നിന്നു പാര്‍ട്ടികള്‍ക്കോ നേതാക്കള്‍ക്കോ കമ്മീഷന്‍ കിട്ടുമെന്നതാണ്‌ ഇതിനടിയിലുള്ള യഥാര്‍ഥ രഹസ്യം. കിക്ക്‌ ബാക്ക്‌ എന്ന ഓമനപ്പേരുള്ള പുതിയ കമ്മീഷന്‍. കണ്ണു മഞ്ഞളിപ്പിക്കുന്ന ആ കമ്മീഷന്റെ കാര്യത്തില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും അഭിപ്രായവ്യത്യാസമില്ലെന്നതാണ്‌ മറ്റൊരു യാഥാര്‍ഥ്യം.

Followers