സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ





Sunday, July 24, 2011

സച്ചാറിന്‌ ജയ്‌ പാടുന്നവരോട്‌

അഡ്വ. പി. എസ്‌. ശ്രീധരന്‍പിള്ള
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും പരമാധികാരവും പരിരക്ഷിക്കാനുള്ള പ്രതിബദ്ധത ഓരോ ഇന്ത്യന്‍ പൗരനുമുണ്ട്‌. നാടിനെ ശിഥിലമാക്കുവാന്‍ ഇറങ്ങി പുറപ്പെടുന്നവരുമായി സഹകരിച്ച്‌ നടത്തുന്ന ഏതുതരം പ്രവൃത്തിയും കുറ്റവും രാജ്യദ്രോഹവുമാകുന്നു. പാക്‌ ചാരസംഘടനയായ ഐഎസ്‌ഐയുടെ പ്രത്യക്ഷവും പരോക്ഷവുമായ കര്‍മ്മപദ്ധതികള്‍ പരിശോധിച്ചാല്‍ എക്കാലത്തും മുഴച്ചുനില്‍ക്കുന്നത്‌ ഇന്ത്യയെ തകര്‍ക്കാനുള്ള അവരുടെ ആസൂത്രിത ശ്രമങ്ങളാണ്‌. രാജ്യത്തിനകത്തും പുറത്തും നമ്മുടെ നാട്‌ നേരിടേണ്ടിവന്ന പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ മിക്ക യുദ്ധങ്ങളും ദുരന്തങ്ങളും ഇക്കൂട്ടരുടെ മസ്തിഷ്കത്തില്‍ രൂപം കൊണ്ടവയാണ്‌. കാശ്മീരിന്റെ പേരിലുള്ള വിഘടനവാദ ശ്രമങ്ങളും ഇന്ത്യാവിരുദ്ധ കോലാഹലങ്ങളും പാക്കിസ്ഥാന്റെ സൃഷ്ടിയാണെന്നകാര്യം പരക്കെ അറിയാവുന്നതാണ്‌.

കാശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയ്ക്കെതിരെ പരസ്യ നിലപാടുകളുമായി ഒരു പറ്റം ബുദ്ധിജീവികള്‍ മുന്നോട്ടുവന്നത്‌ അടുത്ത കാലത്താണ്‌. അവരെ നേരിടാന്‍ കപടമതേതരക്കാര്‍ക്കോ ഭരണകൂടത്തിനോ കഴിയുന്നുമില്ല. ബിജെപി ഭരണത്തിന്‍ കീഴില്‍ പാക്‌ അനുകൂല അട്ടിമറിക്കാരും അവരുടെ കുഴലൂത്തുകാരായ ബുദ്ധിജീവികളും പ്രായേണ ഉള്‍വലിഞ്ഞ നിലയിലായിരുന്നു. എന്നാല്‍ ഒന്നാം യുപിഎ അധികാരമേറ്റതിനേ തുടര്‍ന്ന്‌ ഭീകര വിരുദ്ധ നിയമങ്ങള്‍ ഇല്ലാതാക്കപ്പെട്ടു. ഇന്ത്യയില്‍ പലപ്രദേശങ്ങളും ഭീകരവാദികള്‍ക്ക്‌ തഴച്ചുവളരാനും തണലേകാനും പാകമായ അന്തരീക്ഷം സംജാതമാകുകയും ചെയ്തു. മതേതരത്വത്തിന്റെയും മനുഷ്യാവകാശത്തിന്റെയും പേരില്‍ രാജ്യദ്രോഹശക്തികള്‍ അരങ്ങും അണിയറയും തീര്‍ത്ത്‌ തിമിര്‍ത്താടുന്ന സ്ഥിതിയാണിപ്പോഴുള്ളത്‌. രാജ്യദ്രോഹികളെ തളയ്ക്കാന്‍ ആരുണ്ടിവിടെ എന്നതാണ്‌ പ്രസക്തമായ കാലിക ചോദ്യം!

അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ്‌ ഇന്‍വെസ്റ്റിഗേഷന്‍ നാലുദിവസം മുമ്പ്‌ അറസ്റ്റുചെയ്ത ഗുലാം നബിഫൈയുടെ വെളിപ്പെടുത്തല്‍ മുഴുവന്‍ ഇന്ത്യാക്കാരുടെയും കണ്ണുതുറപ്പിക്കേണ്ട വാര്‍ത്തയാണ്‌. അമേരിക്കന്‍ പൗരനും കാശ്മീരി വംശജനുമായ ഗുലാം നബിയെ അറസ്റ്റുചെയ്തത്‌ ഐഎസ്‌ഐയുടെ പ്രതിഫലം കൈപ്പറ്റി കാശ്മീര്‍ കാര്യത്തില്‍ അമേരിക്കന്‍ സംവിധാനത്തെയും മറ്റും വശത്താക്കാന്‍ ശ്രമിച്ച കുറ്റത്തിനാണ്‌. പാക്കിസ്ഥാനുവേണ്ടി കാശ്മീര്‍ പ്രശ്നത്തില്‍ പ്രമുഖരെ സ്വാധീനിക്കുക എന്ന കൃത്യമാണ്‌ ഗുലാം ചെയ്തു വന്നിരുന്നത്‌. കാശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയ്ക്കെതിരെ പ്രവര്‍ത്തിച്ചു എന്നത്‌ അമേരിക്കയില്‍ നിയമപ്രകാരം കുറ്റകരമല്ല. എന്നാല്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരെ പാക്‌ അനുകൂലമാക്കാന്‍ വഴിവിട്ടു പ്രവര്‍ത്തിക്കുന്നത്‌ ശിക്ഷാര്‍ഹമായ കുറ്റമാണ്‌. വാഷിങ്ങ്ടണ്‍ ടൈംസ്‌ 2011 ജൂലൈ 19ന്‌ പ്രസിദ്ധപ്പെടുത്തിയ വാര്‍ത്തയനുസരിച്ച്‌ ഗുലാം എന്ന പ്രതി പാക്കിസ്ഥാനിലെ മേലാളന്മാര്‍ക്കുവേണ്ടി അവരില്‍നിന്ന്‌ പണം വാങ്ങി ആ പണം ചെലവഴിച്ച്‌ ചാരപ്പണി ചെയ്തു എന്നാണ്‌ ആരോപിക്കപ്പെട്ടിട്ടുള്ളത്‌.

പാക്കിസ്ഥാന്‍ ഇന്റര്‍ സര്‍വ്വീസ്‌ ഇന്റലിജന്‍സില്‍ നിന്നും പ്രതിവര്‍ഷം ഗുലാം നബി ഫായിക്ക്‌ കിട്ടിയിരുന്ന തുകയില്‍ 5 ലക്ഷം ഡോളര്‍ മുതല്‍ 7 ലക്ഷം ഡോളര്‍ വരെ ഇയാള്‍ ഉപയോഗിച്ചിരുന്നത്‌ കാശ്മീര്‍ ചര്‍ച്ചകള്‍ പാക്കിസ്ഥാന്‌ അനുകൂലമാക്കാന്‍ വേണ്ടിയായിരുന്നു. ഇതിനായി അയാള്‍ സംവാദങ്ങളും സെമിനാറുകളും സംഘടിപ്പിച്ചുകൊണ്ടേയിരുന്നു. ഇന്ത്യയെ കാശ്മീരില്‍ നിന്നും പുറത്താക്കുക എന്നതായിരുന്നു ഐഎസ്‌ഐയുടെ നിര്‍ദ്ദേശമനുസരിച്ച്‌ ഫായി നടത്തിവന്ന സെമിനാറുകളുടെയും പ്രചരണത്തിന്റെയും ലക്ഷ്യം അമേരിക്കന്‍ ഫെഡറല്‍ ഏജന്‍സി എല്ലാവിധ തെളിവുകളും ശേഖരിച്ച ശേഷമാണ്‌ ഈ വന്‍സ്രാവിനെ നിയമത്തിന്റെ വലയിലാക്കിയിട്ടുള്ളത്‌. ഇന്ത്യയിലെപ്പോലെ വന്‍ മീനുകള്‍ക്ക്‌ അമേരിക്കയില്‍ വലമുറിക്കാനാവില്ല. ഇയാള്‍ ചെയ്ത കുറ്റത്തിന്റെ ദോഷഫലം കൂടുതല്‍ അനുഭവിക്കുന്ന രാജ്യം ഇന്ത്യയാണെങ്കിലും നമുക്കിതൊന്നും ഒരു വന്‍ വാര്‍ത്തപോലുമാകുന്നില്ല എന്നതാണ്‌ ആശങ്കയുണര്‍ത്തുന്ന സത്യം.

പാക്‌ ചാര സംഘടനയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അമേരിക്കയില്‍ നിന്നു പിടികൂടിയ വിഘടനവാദി ഗുലാം നബി ഫായിക്കൊപ്പം പ്രവര്‍ത്തിച്ചവരിലും വേദി പങ്കിട്ടവരിലും നിരവധി പ്രമുഖ ഇന്ത്യാക്കാര്‍ ഉള്‍പ്പെടുന്നു. കാശ്മീരി അമേരിക്കന്‍ കൗണ്‍സിലിന്റെ പേരില്‍ ഫായി സംഘടിപ്പിച്ച ചര്‍ച്ചകളും സെമിനാറുകളും ഇന്ത്യയില്‍ നിന്നും കാശ്മീരിനേ വേര്‍പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടിയുള്ളവയായിരുന്നു. ഫായിക്കൊപ്പം ഇത്തരം ചര്‍ച്ചകളില്‍ പങ്കെടുത്ത്‌ വേദി പങ്കിട്ട പ്രമുഖരില്‍ ദല്‍ഹി ഹൈക്കോടതി മുന്‍ ചീഫ്‌ ജസ്റ്റിസ്‌ രജീന്ദര്‍ സച്ചാര്‍, മാധ്യമപ്രവര്‍ത്തകരായ കുല്‍ദീപ്‌ നയ്യാര്‍, പ്രഫുല്‍ ബിദ്വായ്‌, പ്രൊഫ.കമല്‍മിത്ര ഷിനോയ്‌, കാശ്മീര്‍ ചര്‍ച്ചയ്ക്ക്‌ ഭരണകൂടം നിയോഗിച്ച ദിലീപ്‌ പട്ഗോങ്കര്‍ തുടങ്ങിയവരുള്‍പ്പെടുന്നു. മാധ്യമങ്ങളെ വ്യാപകമായി ഈ ചാരന്‍ സ്വാധീനിച്ചിരുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്‌. കുല്‍ദീപ്‌ നയ്യാര്‍ തനിക്ക്‌ ഫായിയുമായി കുറേ കൊല്ലത്തെ അടുപ്പമുണ്ടായിരുന്നുവെന്ന കാര്യം ഇപ്പോള്‍ സമ്മതിച്ചിട്ടുണ്ട്‌. ജ.രജിന്ദര്‍ സച്ചാര്‍ കുറ്റകരമായ മൗനത്തിലാണുള്ളത്‌.

ജ.രജീന്ദര്‍ സച്ചാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കും മറ്റും പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും വേണമെന്ന മുറവിളി ഇന്ത്യയില്‍ വ്യാപകമായത്‌. ഇത്തരം കുത്സിത ശ്രമങ്ങളില്‍ സംതൃപ്തി ലഭിക്കുന്ന രാജ്യം പാക്കിസ്ഥാനാണ്‌. ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തിലൂന്നിയ ഇന്ത്യന്‍ വ്യവസ്ഥയില്‍ മുസ്ലീങ്ങളുള്‍പ്പെടെ എല്ലാവരുടേയും ക്ഷേമം ഉറപ്പുവരുത്താന്‍വേണ്ട സക്രിയ നടപടികള്‍ സ്വീകരിക്കാവുന്നതാണ്‌. എന്നാല്‍ ഹിന്ദു- മുസ്ലീം വേര്‍തിരിവിലൂടെ പ്രത്യേക അവകാശങ്ങള്‍ നല്‍കുന്നത്‌ രാജ്യതാല്‍പര്യത്തിന്‌ ഹാനികരമാണ്‌. സച്ചാര്‍ റിപ്പോര്‍ട്ട്‌ ജനങ്ങളെ പലതട്ടുകളിലാക്കി ഹിന്ദു- മുസ്ലീം വേറിടലിനും നാടിന്റെ അഖണ്ഡത തകര്‍ക്കാനും ഇടയാക്കുമെന്ന്‌ ദേശസ്നേഹികള്‍ ഭയപ്പെടുന്നു. പാക്കിസ്ഥാന്‍ വാദത്തിലേക്ക്‌ അവിഭക്ത ഇന്ത്യയെ കൊണ്ടെത്തിച്ച വാദങ്ങളുടെ ആവര്‍ത്തനം സച്ചാര്‍ റിപ്പോര്‍ട്ടില്‍ പതിയിരിക്കുന്നതായി പലരും ചൂണ്ടിക്കാട്ടുന്നു. ജ.സച്ചാര്‍ ഗുലാംനബിഫായിബന്ധം ആഴത്തിലുള്ള അന്വേഷണത്തിന്‌ വിധേയമാക്കുകയാണ്‌ വേണ്ടത്‌.

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേശകന്‍ ഹരീഷ്ഖരേ, കാശ്മീര്‍ കാര്യത്തില്‍ സര്‍ക്കാര്‍ഭാഗം നിയോഗിച്ച മദ്ധ്യസ്ഥന്‍ ദിലീപ്‌ എന്നിവരും ഗുലാം നബിയുടെ വലയില്‍ കുടുങ്ങിയ പ്രമുഖരുടെ പട്ടികയില്‍പ്പെടുന്നു. അഭിമാനത്തോടെ നാം ഉയര്‍ത്തിക്കാട്ടുന്ന ഇന്ത്യന്‍ ഇന്റലിജന്‍സിന്‌ ഗുലാമിന്റെ കുത്സിത ശ്രമങ്ങളും അയാളുടെ ബന്ധങ്ങളും അറിയാനോ അറിയിക്കോനോ തടയാനോ കഴിയാതെ പോയതില്‍ നിന്നുതന്നെ വര്‍ത്തമാന ഇന്ത്യന്‍ സംവിധാനത്തിന്റെ കെടുകാര്യസ്ഥതയും കഴിവുകേടും പ്രകടമാണ്‌. മതേതരത്വത്തിന്റെയും മനുഷ്യാവകാശപ്രശ്നങ്ങളുടെയും പേരില്‍ കാടിളക്കി കയ്യടി വാങ്ങുന്ന നമ്മുടെ ബുദ്ധിജീവി- മാധ്യമ ഉദരപൂരണക്കാരുടെ അപഹാസ്യതയും അപകടവും ഒരിക്കല്‍കൂടി ഗുലാംനബി സംഭവം വിളിച്ചോതുന്നു. ഈ പ്രശ്നത്തെ അടിസ്ഥാനമാക്കി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. നിയമം ചിലന്തിവലയല്ലെന്നും വന്‍ സ്രാവുകളെ കുടുക്കാന്‍ കെല്‍പുള്ളവയാണെന്നും തെളിയിക്കേണ്ട സന്ദര്‍ഭമാണിത്‌. രാജ്യസുരക്ഷയ്ക്ക്‌ വേണ്ടി ഇനിയെങ്കിലും കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌.

No comments:

Followers