Monday, November 24, 2008
ലോഹ് പുരുഷ്
മാലേഗാവിലെ സാധ്വിയെയും സംഘത്തെയും പിടിച്ചപ്പോളാണ് ലോഹ് പുരുഷ് വെണ്ണ പോലെ ഉരുകിയത്. പോലീസ് പറയിക്കുകയും മാധ്യമങ്ങള്‍ പറയുകയും ചെയ്യുന്നതെല്ലാം സത്യമാവണമെന്നില്ലെന്ന ബോധോദയം ഉണ്ടാവുകയും ചെയ്‌തു. എന്തെല്ലാം കള്ളങ്ങളാണ് അവര്‍ നിര്‍മലയും പവിത്രയും എല്ലാമായ സംന്യാസിനിയെക്കുറിച്ച് പ്രചരിപ്പിക്കുന്നത്. ഇതള്‍ പോലെ മൃദുവായ സംന്യാസിനി രാജ്യസ്‌നേഹത്തിന്റെ പര്യായമായ സൈനികരുമായി കൂട്ടുചേര്‍ന്ന് ബോംബ് വെച്ചത്രെ. ആരുവിശ്വസിക്കുമത്. ആരുവിശ്വസിച്ചാലും സംഘപരിവാറുകാര്‍ വിശ്വസിക്കില്ല.
പോലീസ് പീഡിപ്പിച്ചതായി സംന്യാസിനി പറഞ്ഞതിനെക്കുറിച്ച്‌് ഉടന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് അദ്വാനിതന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. സംന്യാസിനി കള്ളംപറയാനിടയില്ല. അതുപോലെയല്ല ജാമിയ മില്ലിയ കേസ്. ബട്‌ലാഹൗസില്‍ രണ്ടുകോളേജ് കുട്ടികളെ പോലീസുകാര്‍ വെറുതെ വെടിവെച്ചുകൊന്നതാണെന്ന് ആ നാട്ടുകാര്‍ മുഴുവന്‍ പറഞ്ഞത് ശരിയാവാനിടയില്ല. നാട്ടുകാര്‍ സംന്യാസിനിമാരല്ലല്ലോ. അവര്‍ ഒന്നടങ്കം തീവ്രവാദികളുടെ പക്ഷം ചേര്‍ന്നതാകാനേ തരമുള്ളൂ. അതുകൊണ്ടുതന്നെ ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യംതന്നെ രാജ്യദ്രോഹമാണെന്ന് നമ്മള്‍ തീരുമാനിച്ചിട്ടുണ്ട്.
മാലേഗാവിലെ പോലീസ് പറഞ്ഞത് മുഴുവന്‍ സത്യവും ജാമിയ മില്ലിയയിലെയും കശ്‌മീരിലെയും അസംഗഢിലെയും ഹൈദരാബാദിലെയും കണ്ണൂരിലെയുമെല്ലാം ഉദ്യോഗസ്ഥര്‍ പറഞ്ഞത് പച്ചക്കള്ളവും ആണെന്ന് ന്യൂനപക്ഷസംരക്ഷകര്‍ക്ക് പൊതുവെ ബോധ്യപ്പെട്ടിട്ടുണ്ട്. മാലേഗാവിലൊഴികെ മറ്റെല്ലായിടത്തെയും പോലീസ് കഥകള്‍, മറിച്ച് തെളിയിക്കപ്പെടുന്നതുവരെ, സംഘപരിവാര്‍-പോലീസ്-മാധ്യമ മാഫിയ കൂട്ടുകെട്ടിന്റെ സൃഷ്‌ടികളാണ്. മറിച്ചുതെളിയിക്കപ്പെടുന്നതുവരെ മാലേഗാവിലെ പോലീസ് പറഞ്ഞതുമാത്രം സത്യമാണെന്നും എല്ലാവരും വിശ്വസിക്കേണ്ടതാണ്.
വല്ലാത്ത ലോകംതന്നെയിത്. പോലീസ് രഹസ്യമായും അല്ലാതെയും നല്‍കുന്ന വിവരങ്ങള്‍ തന്നെയാണ് പത്രക്കാരെല്ലാം പൊലിപ്പിച്ചും അല്ലാതെയും കൊടുക്കുന്നത്. കശ്‌മീരായാലും കേരളമായാലും അക്കാര്യത്തില്‍ വ്യത്യാസമില്ല. അങ്ങനെ കൊടുക്കുന്നതേറെയും അസംബന്ധങ്ങളാണെന്നാണ് കേരളത്തിന്റെ പോലീസ് മന്ത്രി പറഞ്ഞിരിക്കുന്നത്. സംബന്ധങ്ങളും അസംബന്ധങ്ങളും തിരിച്ചറിയാന്‍ മന്ത്രിക്ക് സംവിധാനം കാണും. അതുപക്ഷേ പത്രക്കാരുടെ കൈവശവുമില്ല, നാട്ടുകാരുടെ കൈവശവുമില്ല. സ്ഥിതി ഇനി കാര്യമായി മെച്ചപ്പെടാനിടയുണ്ട്. കേസന്വേഷണം തീരും മുമ്പ് മാധ്യമങ്ങളോട് ഒരക്ഷരം മിണ്ടിപ്പോകരുതെന്ന് കേന്ദ്രആഭ്യന്തരന്‍ പോലീസിന് കല്‌പന കൊടുത്തുകഴിഞ്ഞു. തത്തുല്യ കല്‌പന കേരള ആഭ്യന്തരനും ഇറക്കുമെന്ന് തീര്‍ച്ച. ഒരാഴ്‌ച മുമ്പ് ഈ ബുദ്ധിതോന്നിയിരുന്നെങ്കില്‍ കോട്ടയത്ത് അഭയക്കേസില്‍ അകത്തായ അച്ചന്മാര്‍ക്കുകൂടി പ്രയോജനപ്പെടുമായിരുന്നു. ഭാഗ്യം വേണം അച്ചനായാലും മനുഷ്യരായാലും.
Sunday, November 23, 2008
കൊടും ഭീകരതയും മൃദു ഭീകരതയും
*****
ചിലരുടെ നെറ്റി ചുളിഞ്ഞത് കാണാനുണ്ട്. കുറച്ച് പള്ളി കത്തിക്കുകയോ ചിലരെ കത്തിച്ചുകൊല്ലുയോ വേറെ ചിലരെ കൊന്നുകത്തിക്കുകയോ കുറച്ചുബോംബ് പൊട്ടിക്കുകയോ ചെയ്‌തതുകൊണ്ടുമാത്രം ഒരു സംഘടന ഭീകര സംഘടനയാകുമോ ?കറയറ്റ രാജ്യസ്‌നേഹികളെ ഭീകരരെന്ന് വിളിക്കുന്നതല്ലേ തെറ്റ് ? ലോകത്തെ ഒരു നിയമവും ഭീകരന്‍ രാജ്യസ്‌നേഹിയാണോ എന്ന് അന്വേഷിക്കുന്നില്ല. രാഷ്ട്രീയമോ മതപരമോ വ്യക്തിപരമോ ആശയപരമോ ആയ ലക്ഷ്യംനേടുന്നതിന് വ്യക്തികള്‍ക്കെതിരായ ആക്രമണങ്ങളിലൂടെ പൊതുസമൂഹത്തില്‍ ഭീകരത സൃഷ്‌ടിക്കുന്നവരാണ് ഭീകരര്‍ എന്ന് ബ്രിട്ടീഷ് അമേരിക്കന്‍ നിയമങ്ങള്‍ പറയുന്നുണ്ട്. ഇന്ത്യന്‍ സൂപ്രീംകോടതി ഒരടി കൂടിക്കടന്ന്, വ്യക്തികളില്‍ ഉണ്ടാക്കുന്ന മുറിവുകളേക്കാളേറെ സമൂഹമനസ്സില്‍ ഉണ്ടാക്കുന്ന ഭീതിയാണ് പ്രധാനമെന്ന് പറയുന്നുണ്ട്. അതാണ് പ്രധാനം. ഒരു ജനവിഭാഗത്തെ ഭീതിയിലേക്ക് തള്ളിയിട്ട് ചില ലക്ഷ്യങ്ങള്‍ നേടിയെടുക്കലാണ് ഭീകരപ്രവര്‍ത്തനമെങ്കില്‍ ഭീകരവാദി രാജ്യസ്‌നേഹിയും ഈശ്വരഭക്തനും ആയതുകൊണ്ടൊന്നും ഭീകരനല്ലാതാവുന്നില്ല.
*****
ജാമിയ മില്ലിയ വൈസ് ചാന്‍സലറോട് ഒരു കാര്യത്തില്‍ കടുത്ത ഭിന്നതയുണ്ട്. കുട്ടികള്‍ ഇന്നതരം കേസുകളിലേ ചെന്നുപെടാവൂ എന്ന് നിര്‍ബന്ധിക്കുന്നതുശരിയല്ല. ഓരോരുത്തരും അവരുടെ അഭിരുചിക്കൊത്ത കേസുകളിലാണ് ചെന്നുപെടുക. അതില്‍ സ്‌ഫോടനം, തീവ്രവാദിയാക്രമണം തുടങ്ങിയ അപ്പര്‍ക്ലാസ് കേസുകള്‍ക്ക് മാത്രം യൂണിവേഴ്‌സിറ്റി ചെലവുസഹായം നല്‌കുന്നത് നീതിയല്ല.നിര്‍ഭാഗ്യംകൊണ്ട് കുട്ടികള്‍ ഏതുതരം കേസിലും ചെന്നുപെടാം. നിരപരാധികളാണ് കുട്ടികളെന്ന് ഉറപ്പുണ്ടെങ്കില്‍ വൈസ് ചാന്‍സലര്‍ക്ക് അവരെ ജാമ്യത്തിലിറക്കാം, കേസ് നടത്താന്‍ സംഭാവനയും നല്‌കാം. പക്ഷേ, കൊടും ഭീകര കേസിലേ യൂണി. ഫണ്ടില്‍ നിന്നെടുത്ത് സഹായം നല്‍കൂ എന്നുപറയുന്നത് വിവേചനപരമാണ്. തീവ്രവാദികളായി മുദ്രകുത്തപ്പെടുന്ന വിദ്യാര്‍ഥികള്‍ക്കാണ് യൂണിവേഴ്‌സിറ്റിയുടെ സഹായം ആവശ്യമില്ലാത്തത്. അവര്‍ നിരപരാധികളാണെങ്കില്‍ സഹവിദ്യാര്‍ഥികളും അധ്യാപകരുമെല്ലാം സഹായിക്കും. തീവ്രവാദികളാണെങ്കില്‍ പറയാനുമില്ല, പണമൊഴുകിവരും. കാര്‍മോഷണക്കേസ്സിലോ സ്‌ത്രീപീഡനക്കേസ്സിലോ ചെന്നുപെടുന്നവരെയും സഹായിച്ചൂകൂടേ ബഹുമാനപ്പെട്ട വൈസ് ചാന്‍സലര്‍ക്ക്... ?
N.P.Rajendran
Saturday, November 22, 2008
മാലേഗാവ് ഉയര്ത്തു ന്ന ചോദ്യങ്ങള്‍
ഒരു തീവ്രവാദിയെ പ്രതിപക്ഷ നേതാവ് എന്തിനു പിന്താങ്ങുന്നു എന്നാണ് പ്രധാനമന്ത്രിയുടെ ചോദ്യം. പ്രജ്ഞാസിങ്ങിന്റെ സത്യവാങ്‌മൂലം പരിശോധിക്കാന്‍ അദ്വാനി മന്‍മോഹന്‍സിങ്ങിനോട് ആവശ്യപ്പെട്ടു. ഈ കേസ് സംബന്ധിച്ച് ഗവണ്‍മെന്റിന്റെ കൈയിലുള്ള വിവരങ്ങള്‍ പ്രതിപക്ഷ നേതാവിനെ കാണിക്കാന്‍ തയ്യാറാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. വിവരങ്ങളുമായി ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് എം.കെ. നാരായണന്‍ പ്രതിപക്ഷ നേതാവിനെ കാണുകയും ചെയ്‌തു. ഇനിയെന്ത് എന്നത് സ്വാഭാവികമായ ചോദ്യം. മാലേഗാവ് സ്‌ഫോടനക്കേസ് ഒരു രാഷ്ട്രീയപ്രശ്‌നമായി മാറുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രതിപക്ഷ നേതാവ് അദ്വാനിയെ ടെലിഫോണില്‍ ബന്ധപ്പെട്ടത്. മാലേഗാവ് സ്‌ഫോടനവും അതിലുള്‍പ്പെട്ട ലെഫ്. കേണല്‍ പ്രസാദ് പുരോഹിതില്‍ ആരോപിക്കപ്പെട്ട പഴയ സംഝോതാ എക്‌സ്‌പ്രസ് ദുരന്തവും കേവലം ക്രിമിനല്‍ കുറ്റങ്ങള്‍ക്കുപരി വലിയ രാഷ്ട്രീയ കൊടുങ്കാറ്റായി മാറുന്ന അവസ്ഥയിലാണ്. മാലേഗാവ് സ്‌ഫോടനവും ഗുജറാത്തിലെ സംഝോതാ എക്‌സ്‌പ്രസ് ദുരന്തവും സംബന്ധിച്ച ആരോപണങ്ങളെ ബി.ജെ.പി. സ്വന്തം ശരീരത്തിലേറ്റ മുറിവായെടുക്കുന്നതാണ് പ്രശ്‌നം.
പ്രജ്ഞാസിങ്ങിനെയും കേണല്‍ പുരോഹിതിനെയും പ്രതികളാക്കിയത് സംന്യാസികളെയും പട്ടാളത്തെയും കരിതേക്കുന്ന സംഭവമാണ് എന്നാണ് അദ്വാനി കുറ്റപ്പെടുത്തിയത്. സംന്യാസി ലോകത്തും പട്ടാളത്തിലും ചില മോശം വ്യക്തികളെ മുമ്പും കണ്ടിട്ടുണ്ട്. അതുകൊണ്ട് പട്ടാളമാകെയും സംന്യാസി ലോകമാകെയും മോശം എന്ന് പറയാനാവില്ല. മാലേഗാവ് കേസില്‍ ബി.ജെ.പി. പ്രസിഡന്റ് രാജ്‌നാഥ്‌സിങ്ങാണ് പോലീസിനും സര്‍ക്കാറിനും കോണ്‍ഗ്രസ്സിനുമെതിരെ കടുത്ത ആക്രമണത്തിന് ഒരുമ്പെട്ടത്. 'ഇസ്‌ലാമിക തീവ്രവാദ'ത്തിനെതിരെ കോണ്‍ഗ്രസ് 'ഹിന്ദു തീവ്രവാദം' കെട്ടിച്ചമയ്‌ക്കുകയാണെന്നും ഇത് രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുമെന്നുമൊക്കെയാണ് രാജ്‌നാഥ് സിങ് പറഞ്ഞത്. തീവ്രവാദി ആക്രമണങ്ങളെ നേരിടുന്നതില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് ഗവണ്മെന്റ് 'ഹിന്ദു തീവ്രവാദം' കെട്ടിച്ചമച്ച് രക്ഷപ്പെടാന്‍ നോക്കുകയാണ് എന്നാണ് കഴിഞ്ഞദിവസം ലഖ്‌നൗവില്‍ കച്ചവടക്കാരുടെ ഒരു റാലിയില്‍ കുറ്റപ്പെടുത്തിയത്. ഇസ്‌ലാമിക തീവ്രവാദം, ഹിന്ദുതീവ്രവാദം എന്നൊക്കെ പ്രചരിപ്പിക്കുന്നത് രാജ്യദ്രോഹമാണ് എന്ന് പറയേണ്ടതില്ല. ഏതെങ്കിലും ഒരു ഹിന്ദു, അത് സംന്യാസിയായാല്‍പ്പോലും ചെയ്യുന്ന അക്രമത്തിനു മുഴുവന്‍ ഹിന്ദുക്കളെയും അപമാനിക്കുന്നതു ശരിയല്ല. മുസ്‌ലിങ്ങളുടെ കാര്യത്തിലും ഇതുപോലെ തന്നെ. രാജ്യം ആഭ്യന്തര യുദ്ധത്തിലേക്കെത്തുമെന്നൊക്കെ പറയുന്നത് അപകടകരമാണെന്ന് രാജ്‌നാഥ് സിങ് ആണ് ഓര്‍ക്കേണ്ടത്. അതും വളരെ വികാരപരമായ ഒരുപ്രശ്‌നത്തില്‍ ഊന്നിയാണ് ഇതു പറയുന്നത്. സാധ്വിയും കേണല്‍ പുരോഹിതും കുറ്റക്കാരാണോ എന്നു വിധിക്കാറായിട്ടില്ല. അത് ഇനിയങ്ങോട്ടുള്ള അന്വേഷണങ്ങളും കോടതിയും തീരുമാനിക്കും. അതിനു മുമ്പുതന്നെ അവരെ കുറ്റക്കാരായി പ്രഖ്യാപിക്കുന്നതു പോലെത്തന്നെ കുറ്റകരമാണ് അവരെ നിരപരാധികളായി ചിത്രീകരിക്കുന്നതും.
ഡല്‍ഹി സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ജാമിയാനഗറില്‍ നടന്ന ഏറ്റുമുട്ടല്‍ വ്യാജമാണ് എന്നു പറഞ്ഞ സ്യൂഡോ സെക്യുലറിസ്റ്റുകളേക്കാള്‍ ഒട്ടും പിന്നിലല്ല സാധ്വിയെയും കേണല്‍ പുരോഹിതിനെയും പിന്തുണയ്‌ക്കാനുള്ള തിടുക്കം. അഭിമാനത്തോടെ രാജ്യം ഭരിച്ച ഉത്തരവാദപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനമാണ് ബി.ജെ.പി. ജനങ്ങള്‍ക്കു വിശ്വാസമുള്ള പാര്‍ട്ടി. ഇക്കാലമത്രയും ആ പാര്‍ട്ടിയുടെ ഏറ്റവും ശ്രദ്ധേയമായ മുഖം രാജ്യസ്‌നേഹത്തിന്‍േറതാണ്. ജാമിയാനഗറില്‍ തീവ്രവാദികളെ വെള്ളപൂശുന്ന ഫാഷന്‍ സെക്യുലറിസ്റ്റുകളുടെ നിലയിലേക്ക് അധഃപതിക്കാന്‍ അദ്വാനിയെപ്പോലുള്ള ദേശീയ നേതാക്കള്‍ക്കു കഴിയുകയില്ല. തീവ്രവാദികള്‍, അവര്‍ ഹിന്ദുക്കളായാലും സംന്യാസികളായാലും ബി.ജെ.പി. എന്തിനു വ്യാകുലപ്പെടണം? അവരെ നിയമത്തിന്റെ വഴിക്കുവിടുക. ആവശ്യമെങ്കില്‍ നിയമസഹായം നല്‌കുക. കുറ്റവാളിയായ ഒരു ഹിന്ദുവിനെ സംരക്ഷിക്കുന്നത് ഹിന്ദുത്വവും ഹിന്ദുസംരക്ഷണവുമാവില്ല. ഇനി അതല്ല രാജ്‌നാഥ് സിങ് കുറ്റപ്പെടുത്തിയതുപോലെ 'ഇസ്‌ലാമിക തീവ്രവാദത്തി'നെതിരെ 'ഹിന്ദുതീവ്രവാദവും' കോണ്‍ഗ്രസ് കെട്ടിച്ചമയ്‌ക്കുന്നതാണെങ്കില്‍ ബി.ജെ.പി. എന്തിന് ആ ചതിക്കുഴിയില്‍ വീഴണം? രാഷ്ട്ര സ്‌നേഹത്തിന്റെ മുഖം നഷ്‌ടപ്പെടുത്തുന്നത് ബി.ജെ.പി.ക്ക് വലിയ നഷ്‌ടം തന്നെയാകും.
Friday, November 14, 2008
Monday, November 3, 2008
വോട്ട് തീവ്രവാദം
എന്‍.ഡി.എഫിന്റെ വോട്ട് സ്വീകരിക്കണമോ വേണ്ടയോ എന്നത് സംബന്ധിച്ച് മുസ്‌ലിം ലീഗിന്റെ നേതൃതലത്തില്‍ കാര്യമായ ചര്‍ച്ച നടക്കുന്നതായി മാധ്യമറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്‍.ഡി.എഫുകാര്‍ വോട്ടുകള്‍ ചാക്കുകളിലാക്കി ചുമന്നുകൊണ്ടുവന്ന് ലീഗ് ഹൗസിന്റെ വരാന്തയില്‍ നില്‍ക്കുന്നത് സംഗതി സുരക്ഷിത ഹസ്‌തങ്ങളിലേക്ക് വേഗം കൈമാറാനാണ്. ഉടനെ തീരുമാനമെടുത്തേ പറ്റൂ. എത്ര നേരമാണ് പാവങ്ങളെ വെറുതെ പുറത്തുനിര്‍ത്തുക. സാധാരണനിലയിലാണെങ്കില്‍ യുക്തമായ സമയത്ത് യുക്തമായ തീരുമാനം പാണക്കാട് തങ്ങള്‍ എടുത്താല്‍ മതി. ഇതങ്ങനെപോരാ. നാഷണല്‍ ഡമോക്രാറ്റിക് ഫ്രണ്ട് എന്ന മൊഞ്ചന്‍ പേരുള്ള സംഘടനയുടെ പ്രവര്‍ത്തകര്‍ വോട്ടുതരാം വോട്ടുതരാം എന്ന് പറഞ്ഞ് പിറകെ നടക്കുമ്പോള്‍ വേണ്ട എന്നുപറയുന്നത് മറ്റൊരുതരം തീവ്രവാദംതന്നെയാണ്. നാഷണലിനോടും നമുക്ക് എതിര്‍പ്പില്ല, ഡമോക്രാറ്റിക്കിനോടും ഇല്ല. പിന്നെയെന്തിന് ആ ഫ്രണ്ടിന്റെ വോട്ട് വേണ്ട എന്ന് പറയണം! മുസ്‌ലിം ലീഗില്‍ മുസ്‌ലിം എന്നുള്ളതുകൊണ്ടാണ് അത് വര്‍ഗീയമാണെന്ന് സി.പി.എമ്മുകാരും മറ്റും പറയുന്നത്. ശുദ്ധമതേതര സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയ പി.ഡി.പി., ഐ.എന്‍.എല്‍. പാര്‍ട്ടികളെപ്പോലെ എന്‍.ഡി.എഫിന്റെയും നെയിംബോര്‍ഡ് തീര്‍ത്തും മതേതരമാണ്. ദേശീയ ജനാധിപത്യ മുന്നണിയെന്ന് പച്ചമലയാളം. വെള്ളം ചേര്‍ക്കാത്തത്, തികച്ചും സുതാര്യം. പുറത്തൊന്നും അകത്ത് മറ്റൊന്നും കൊണ്ടുനടക്കുന്ന ഏര്‍പ്പാട് അവര്‍ക്കില്ല. മതവുമായോ മൗലികവാദവുമായോ തീവ്രവാദവുമായോ ഒരു ബന്ധവുമില്ല. താടിയും തലേക്കെട്ടുംപോലുമില്ല. ഇടത്തുകൈയിലെ പിച്ചാത്തി പിറകില്‍ ഒളിപ്പിച്ച് വലതുകൈ കൊണ്ട് ഷെയ്‌ക്ക്‌ഹാന്‍ഡ് കൊടുക്കുന്ന പരിപാടിയും അവര്‍ക്കില്ല. സാധനം വലതുകൈയില്‍ നാലാളുകാണെത്തന്നെ പിടിച്ചിട്ടുണ്ട്. എം.കെ.മുനീറിനെപ്പോലെ ചില മതേതര തീവ്രവാദികളാണ് എന്‍.ഡി.എഫിന്റെ വോട്ട് വേണ്ടാ എന്ന് പറയുന്നത്. എന്തൊരവിവേകം, അക്രമം. ഒരാള്‍ മനസ്സറിഞ്ഞ് തരുന്നത് നോട്ടായാലും വോട്ടായാലും രണ്ടുകൈയും നീട്ടിവാങ്ങണം. ദാനംകിട്ടുന്ന പയ്യിന്റെ പല്ലെണ്ണിക്കൂടാ. വോട്ട് തരണം എന്നാവശ്യപ്പെടാനല്ലാതെ വോട്ട് തരേണ്ട എന്നാവശ്യപ്പെടാന്‍ തിരഞ്ഞെടുപ്പു നിയമത്തില്‍ വകുപ്പില്ല. ഇലക്‌ട്രോണിക് പെട്ടിയില്‍ കുത്തിയ വോട്ടിന്റെ ഡി.എന്‍.എ. ടെസ്റ്റ് നടത്തി അവിഹിതം കണ്ടെത്തി ഡിലീറ്റ് ചെയ്‌തുകളയാന്‍ റിട്ടേണിങ് ഓഫീസര്‍ക്കോ സ്ഥാനാര്‍ഥിക്കുപോലുമോ കഴിയുകയില്ല. കേരളത്തില്‍ ഏതെങ്കിലും പാര്‍ട്ടി ആരുടെയെങ്കിലും വോട്ട് എന്നെങ്കിലും തോട്ടിലെറിഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സംഘപരിവാറുകാരുടെ വോട്ടുപോലും നമ്മള് വാങ്ങി സാക്ഷാല്‍ മുനീറിന്റെ പെട്ടിയിലും ഇട്ടിട്ടുണ്ട്. പിന്നെയാണോ എന്‍.ഡി.എഫ്.? ഒരു ശല്യവും ചെയ്യാത്ത സംഘടനയാണ് എന്‍.ഡി.എഫ്. എന്ന് കഴിഞ്ഞ യു.ഡി.എഫ്. ഭരണകാലത്ത് തെളിഞ്ഞതാണ്. അവര്‍ മത്സരിക്കാന്‍ പൊന്നാനി സീറ്റൊന്നും ചോദിക്കില്ല. സ്വാശ്രയ മെഡിക്കല്‍കോളേജോ എന്‍ജി. കോളേജോ വഖഫ് ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനമോ ചോദിച്ചുവരില്ല. ഓരോരുത്തരെ വെട്ടിക്കൊല്ലും, ബോംബുവെക്കും. അത്രയേ ഉള്ളൂ. അപ്പോള്‍ കേസിലൊന്നു സഹായിച്ചുകൊടുത്താല്‍ മതിയാകും. എത്ര കേസുകളാണ് നമ്മുടെ ഭരണകാലത്ത് പിന്‍വലിച്ചുകൊടുത്തത്. പക്ഷേ, നമുക്ക് ചെയ്‌തുതന്നിട്ടില്ലാത്ത സഹായമാണ് അവരിപ്പോള്‍ ഇടതുഭരണത്തിന് ചെയ്‌തുകൊടുക്കുന്നത്. അതത്ര പന്തിയായി തോന്നുന്നില്ല. സംസ്ഥാനത്തെ മികച്ച ക്രിമിനല്‍ കുറ്റവാളികളെ ചെല്ലും ചെലവും കൊടുത്ത് കശ്‌മീരിലേക്ക് കടത്തുകയാണ് അവര്‍. സംസ്ഥാനത്തോട് ചെയ്യുന്ന വലിയ സേവനംതന്നെ. കുടുംബത്തിനും നാട്ടുകാര്‍ക്കും പോലീസിനും അവരെക്കൊണ്ടുള്ള ശല്യം അതോടെ തീരും. ഇതിനേക്കാള്‍ വിഷമുള്ള സ്വദേശികളും വിദേശികളും അവിടെ മുമ്പേ തമ്പടിച്ചതുകൊണ്ട് വലിയ പ്രശ്‌നമൊന്നും കശ്‌മീരുകാര്‍ക്കും ഉണ്ടാകുന്നില്ല. സംസ്‌കരിക്കാനുള്ള ചെലവ് കശ്‌മീര്‍ സര്‍ക്കാര്‍ വഹിച്ചുകൊള്ളും. നമ്മളൊന്നും അറിയേണ്ട.
മുണ്ടുടുത്താല്‍ ബി.ജെ.പി. മുണ്ടഴിച്ചാല്‍ ആര്‍.എസ്.എസ്. എന്ന് സംഘപരിവാറുകാരെക്കുറിച്ച് പണ്ട് പറയാറുണ്ടായിരുന്നു. മുണ്ടഴിക്കേണ്ട ബുദ്ധിമുട്ടുപോലും എന്‍.ഡി.എഫുകാര്‍ക്കില്ല. പകല്‍ ഏതുപാര്‍ട്ടിയിലും പ്രവര്‍ത്തിക്കാം. രാത്രിയിലേ കത്തികൊണ്ടും തോക്കുകൊണ്ടും ബോംബുകൊണ്ടുമുള്ള കളിയുള്ളൂ. അത്യാവശ്യം കടുംകൈക്രിയകള്‍ നമുക്കുവേണ്ടിയും ചെയ്‌തുതരും. കൊട്ടേഷന്‍കാരെപ്പോലെയല്ല, കാശൊന്നും കൊടുക്കേണ്ട. എല്ലാറ്റിനും പുറമെ തനി ദേശീയ ജനാധിപത്യവാദികളായി നമുക്കു വോട്ടുപിടിച്ചുതരികയും ചെയ്യും. വോട്ട് വേണ്ടെന്നുപറയുന്നവര്‍ എന്‍.ഡി.എഫുകാരുടെ മനഃപ്രയാസം തീരെ കാണുന്നില്ല. എന്‍.ഡി.എഫും എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലെല്ലാം നെയിംബോര്‍ഡില്‍ ഓരോ അക്ഷരത്തിന്റെ വ്യത്യാസമേ ഉള്ളൂ എങ്കിലും മൂന്നിന്റെയും ഉള്ളിലിരിപ്പ് വ്യത്യസ്‌തങ്ങളാണ്. എന്‍.ഡി.എഫിനെ ജീവനോടെ പൊരിക്കാന്‍ നടക്കുന്നവരാണ് സംഘപരിവാറുകാര്‍. ഈയിടെയായി അവരേക്കാള്‍ കഠിനമാണ് സി.പി.എം. സഖാക്കളുടെ നിലപാട്. ഇവരെയും മാറ്റിനിര്‍ത്തിയാല്‍ പിന്നെ എന്‍.ഡി.എഫുകാര്‍ എവിടെയാണ് വോട്ടുകുത്തുക? ഇക്കാലത്ത് വോട്ട് അസാധുവാക്കാന്‍ പറ്റില്ല, കൊടിയ ദേശീയ ജനാധിപത്യവാദികളായതുകൊണ്ട് വോട്ടുചെയ്യാതിരിക്കാനും മനഃസാക്ഷി സമ്മതിക്കില്ല. എന്തൊരു ധര്‍മസങ്കടക്കടലിലാണ് ദേശീയജനാധിപത്യതീവ്രവാദികളെ നിങ്ങള്‍ തള്ളിയിട്ടിരിക്കുന്നത്. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും വ്യവസായമന്ത്രി എളമരം കരീം വ്യവസായനിക്ഷേപകരെ ആകര്‍ഷിക്കാനുമാണ് വിദേശത്തേക്ക് പോയത്. നല്ല ആശയം തന്നെ. പുതിയൊരു മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്‌തുകഴിഞ്ഞാല്‍ ഒരു കാരണവശാലും ഒഴിവാക്കാന്‍പാടില്ലാത്ത കീഴ്‌വഴക്കങ്ങളിലൊന്നാണ് ഈ യാത്ര. എത്ര മന്ത്രിമാര്‍ ഇതിന് മുമ്പ് പോയിരിക്കുന്നു, ഇനിയെത്രപേര്‍ പോകാനിരിക്കുന്നു. ഒരു ഗുണവും ഇല്ലെങ്കിലും കേരളത്തിന് ഒരു ദോഷവും ഇല്ലാത്തതുതന്നെയാണ് ആ യാത്രകള്‍. അര നൂറ്റാണ്ടിനിടയില്‍ വ്യവസായ-വിനോദസഞ്ചാരമന്ത്രിമാര്‍ക്ക് ലഭിച്ച നിക്ഷേപവാഗ്‌ദാനങ്ങള്‍ ആകെ കൂട്ടിനോക്കിയാല്‍ കേരളം അമേരിക്കയായി മാറേണ്ട സമയം എന്നേ കഴിഞ്ഞു. അമേരിക്ക നശിച്ച് നാറാണക്കല്ലാകേണ്ട സമയവും കഴിഞ്ഞു. അതൊന്നും നമ്മുടെ യാത്ര വേണ്ടെന്നുവെക്കാന്‍ മതിയായ കാരണമല്ലതന്നെ. കോടിയേരിയും കരീമും യാത്രപോയ സമയം ജ്യോതിഷവശാല്‍ ഉത്തമമാകാമെങ്കിലും സാമ്പത്തികശാസ്‌ത്രവശാല്‍ ഇത്തിരി മധ്യമമായിപ്പോയോ എന്ന സംശയം ചിലര്‍ക്കുണ്ട്. പാശ്‌്‌ചാത്യ സഞ്ചാരികള്‍ വിനോദയാത്രകള്‍ റദ്ദാക്കി ടിക്കറ്റിന്റെ കാശുകൊണ്ട് കുറച്ചുനാളെങ്കിലും കഴിഞ്ഞുകൂടാനാകുമോ എന്നുനോക്കുകയാണല്ലോ. വിദേശമലയാളികള്‍ പലരും നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റ് അന്വേഷിക്കുമ്പോഴാണ് മൂലധനം ചോദിച്ച് നമ്മള്‍ ചെല്ലുന്നത്. സാമ്പത്തികത്തകര്‍ച്ചയേ അമേരിക്കയിലുള്ളൂ. കേരളീയര്‍ക്ക് അതിനുപുറമെ ബുദ്ധിഭ്രമവും ഉണ്ടായോ എന്നവര്‍ക്ക് സംശയം ഉണ്ടാകാനിടയുണ്ടെന്നതും നേരുതന്നെ. പക്ഷേ, മന്ത്രിമാര്‍ ഇപ്പോള്‍ പോയതുതന്നെയാണ് ബുദ്ധി. ഓഹരിവില നന്നെ ഇടിയുമ്പോഴാണ് ഓഹരി വാങ്ങേണ്ടതെന്ന് പറയുന്നതുപോലെ ഒരു ഗതിയുമില്ലാതെ വിദേശികള്‍ വീട്ടില്‍ അടച്ചുകിടക്കുമ്പോളാണ് നമ്മള്‍ അവനെത്തേടിച്ചെല്ലേണ്ടത്‌്. ലോകം അവനെ തിരിഞ്ഞുനോക്കാത്ത കാലത്ത് അവിടെച്ചെന്ന് ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടില്‍ രണ്ടു ഡോളര്‍ തരുമോ എന്നുചോദിച്ചവരോട് അവര്‍ക്കെന്തായാലും കഠിനസ്‌നേഹം തോന്നാതിരിക്കില്ല. രണ്ടുകൊല്ലം കഴിഞ്ഞാലെങ്കിലും, അവന്‍ വീണേടത്ത് നിന്നെഴുനേറ്റാല്‍ ആദ്യംവരുന്നത് കേരളത്തിലേക്കായിരിക്കും. വന്ന് കോടിയേരിയെ കെട്ടിപ്പിടിച്ചുമ്മ വെക്കുകയും ചെയ്യും തീര്‍ച്ച. തീവ്രവാദിപ്രശ്‌നം ചൂടായിനി'ുമ്പോള്‍ മന്ത്രി പോകരുതായിരുന്നു എന്നു പറയുന്നവരുടെ, മന്ത്രിപദവിയെക്കുറിച്ചുള്ള ധാരണകള്‍ കുറച്ചേറെ അതിശയോക്തിപരമാണ്. മന്ത്രിയാരായാലും എവിടെയായാലും വല്ല വ്യത്യാസവുമുണ്ടോ കൂട്ടരേ?
ബദ്ധവൈരികളെങ്കിലും ഹിന്ദു മുസ്‌ലിം മിതവാദികള്‍ക്കും തീവ്രവാദികള്‍ക്കുമെല്ലാം ഒരു കാര്യത്തില്‍ യോജിപ്പാണ്. ഭീകരന്മാരെ മതത്തിന്റെ പേരുചേര്‍ത്ത് വിളിക്കരുത്. അതിനൊരു പുതിയ തിയറിയും ഉണ്ടാക്കിയിട്ടുണ്ട്. ഭീകരര്‍ക്ക് മതമില്ല. അസ്സല് തിയറി. കാല്‍നൂറ്റാണ്ട് മുമ്പ് രാജ്യത്തെ പിടിച്ചുകുലുക്കിയ ഭീകരപ്രവര്‍ത്തനപരമ്പരയെ സിഖ് ഭീകരവാദം എന്നുവിളിക്കുന്നതില്‍ ആര്‍ക്കും ഒരെതിരഭിപ്രായവും ഉണ്ടായിരുന്നില്ല. അതുമുഴുവന്‍ സിഖുകാര്‍ക്കും പേരുദോഷമുണ്ടാക്കുമെന്നൊരു ചിന്ത ഇപ്പോള്‍ മുസ്‌ലിം, ഹിന്ദു മതങ്ങള്‍ക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കുന്നവര്‍ക്കുണ്ടായിരുന്നില്ല. സിഖ് തീവ്രവാദത്തെ അടിച്ചമര്‍ത്തിയ, സിഖുകാരന്‍ തന്നെയായ പോലീസ് മേധാവി കെ.പി.എസ് . ഗില്ലും ആ ഭീകരവാദത്തെ സിഖ് ഭീകരവാദം എന്നുതന്നെയാണ് വിളിച്ചിരുന്നത്. മതത്തിന്റെ കൊടിയുയര്‍ത്തി, അതുമാത്രമുയര്‍ത്തി ഭീകരപ്രവര്‍ത്തനം നടത്തുന്നവര്‍ ആ മതത്തിന്റെ പേരില്‍ത്തന്നെയാണ് അറിയപ്പെടേണ്ടത്- ഹിന്ദുവായാലും മുസ്‌ലിമായാലും സിഖായാലും ബിന്‍ലാദനെ സൗദി അറേബ്യന്‍ ഭീകരന്‍ എന്നാണോ വിളിക്കേണ്ടത്? മിശ്രവിവാഹം നടത്തിയവര്‍ക്കുപോലും മതഭ്രഷ്‌ടും ഊരുവിലക്കും പ്രഖ്യാപിക്കുന്നവരാരും ഭീകരപ്രവര്‍ത്തനം നടത്തിയവരെ മതത്തിനു പുറത്താക്കിയിട്ടില്ല, ശിക്ഷിച്ചിട്ടില്ല, അവര്‍ക്കെതിരെ ഒരു മതശാസന പോലും ഇറക്കിയിട്ടില്ല. അതാദ്യം നടക്കട്ടെ, എന്നിട്ടാകാം ഭീകരര്‍ക്കു മേലുള്ള ലേബല്‍ പറിച്ചുമാറ്റുന്നത്.