പണ്ടെന്നോ ചിത്രവധം എന്നൊരു പ്രാകൃതശിക്ഷാരീതി രാജാക്കന്‍മാര്‍ നടപ്പാക്കിയിരുന്നത്രേ. കുറ്റവാളികളെ പ്രാണന്‍ പറിഞ്ഞുപോകുന്ന വേദനയറിയിച്ച് ഇഞ്ചിഞ്ചായി കൊലപ്പെടുത്തുന്ന രീതിയാണത്. കുറ്റവാളിയുടെ തല മാത്രം മണ്ണിനു മുകളിലാക്കി കുഴിച്ചിട്ട് ആനയെക്കൊണ്ടു ചവിട്ടിക്കൊല്ലിക്കുക, ഇരുകാലുകളും രണ്ടു കുതിരകളോടു ബന്ധിച്ച് അവയെ വിപരീത ദിശയില്‍ ഓടിച്ച് വലിച്ചുകീറി കൊല്ലിക്കുക...ഇതൊക്കെയായിരുന്നു ചില ചിത്രവധരീതികള്‍.
കൊടുംകുറ്റവാളികളെപ്പോലും വേദനയറിയിക്കാതെ എങ്ങനെ വധശിക്ഷ നടപ്പാക്കാമെന്നു ലോകം ചര്‍ച്ച ചെയ്യുമ്പോഴും മതതീവ്രവാദശക്‌തികളുടെ നീതിശാസ്‌ത്രം വേറെയാണ്.
ഹിറ്റ്‌ലിസ്‌റ്റില്‍ പേരുചേര്‍ത്ത ഹതഭാഗ്യരെ 'എളുപ്പത്തില്‍ തീര്‍ക്കുന്നതല്ല' അത്. പഴയ ചിത്രവധത്തെ ഓര്‍മിപ്പിക്കുന്ന വിധത്തില്‍ കൈവെട്ടിയും ജീവനോടെ പോസ്‌റ്റ്മോര്‍ട്ടം ചെയ്‌തുമൊക്കെയാണു പകപോക്കല്‍. മലപ്പുറം വളാഞ്ചേരി കാര്‍ത്തല മഠത്തില്‍ താമിയെന്ന നിര്‍ഭാഗ്യവാന്റെ വിധി അത്തരത്തിലൊന്നായിരുന്നു. വയറു കീറിയുള്ള നിഷ്‌ഠുരമായ വധശിക്ഷയാണു മതതീവ്രവാദികള്‍ താമിക്കു വിധിച്ചത്. 1996 ഓഗസ്‌റ്റ് 23-ന് ഉത്രാടത്തലേന്നു രാത്രി പെയ്‌ത മഴയുടെ ആരവത്തിനിടെ വിജനമായ റോഡില്‍ തീവ്രവാദികള്‍ വധശിക്ഷ നടപ്പാക്കി. വയറുകീറി കുടല്‍മാല പുറത്തുചാടിയ നിലയിലാണു പിറ്റേന്നു വെളുപ്പിനു താമിയുടെ മൃതദേഹം നാട്ടുകാര്‍ കണ്ടത്.
തലേന്നു രാത്രി കുറ്റിപ്പുറം ടൗണില്‍നിന്നു മക്കള്‍ക്കു പുത്തനുടുപ്പും വീട്ടുസാമാനങ്ങളും വാങ്ങി മടങ്ങിയതായിരുന്നു താമി. മൂടാല്‍വരെ ഓട്ടോറിക്ഷയില്‍ വന്നു. പിന്നീടു വിജനമായ റോഡിലൂടെ മഴയത്തു വീട്ടിലേക്കു നടന്നു. ഇതിനിടെയാണു തക്കംപാര്‍ത്തിരുന്ന കൊലയാളികള്‍ ശിക്ഷ നടപ്പാക്കിയത്. ഇരമ്പിയാര്‍ക്കുന്ന മഴയില്‍ താമിയുടെ നിലവിളി ആരും കേട്ടില്ല. മക്കള്‍ക്കു വാങ്ങിയ പുത്തനുടുപ്പുകള്‍ ചോരയിലും മഴവെള്ളത്തിലും കുതിര്‍ന്നു. വിധി നടപ്പാക്കിയ സംതൃപ്‌തിയോടെ കൊലയാളികള്‍ അവയ്‌ക്കുമീതേ ചവിട്ടിക്കടന്നുപോയി.
കൂലിപ്പണിയെടുത്തു കുടുംബം പുലര്‍ത്തുന്ന താമിയോട് ആര്‍ക്കും വിരോധമില്ല. പിന്നെന്തിനു താമി വധിക്കപ്പെട്ടു എന്ന ചോദ്യത്തില്‍നിന്നാണു തീവ്രവാദികളുടെ പങ്ക് വെളിപ്പെട്ടത്. മുസ്ലീം സ്‌ത്രീകളോടുള്ള താമിയുടെ സൗഹാര്‍ദ സമീപനം തീവ്രവാദികള്‍ക്ക് ഇഷ്‌ടപ്പെടാതിരുന്നതാണത്രേ കിരാതനീതി നടപ്പാക്കുന്നതിലേക്കു നയിച്ചത്. വളാഞ്ചേരി പോലീസ് രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ ആദ്യം അറസ്‌റ്റിലായയാളാണ് 'അല്‍ ഉമ്മ' എന്ന തീവ്രവാദസംഘടനയുടെ പേരു പുറത്തുവിട്ടത്. പോലീസ് അന്വേഷണം കാര്യക്ഷമമായില്ല. പിന്നീടു ക്രൈംബ്രാഞ്ചാണു പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. താമി മരിച്ചതോടെ നിര്‍ധനകുടുംബത്തിന്റെ ജീവിതം ഗതിമുട്ടി. താമിയുടെ വിധവയ്‌ക്ക് ഇ.കെ നായനാര്‍ സര്‍ക്കാര്‍ റവന്യൂവകുപ്പില്‍ ജോലി നല്‍കി.
മതതീവ്രവാദത്തിന്റെ 'കൈവെട്ട് നീതിശാസ്‌ത്രം' മൂവാറ്റുപുഴയിലെ പ്രഫ. ടി.ജെ. ജോസഫിലോ അതിനും പിന്നിലേക്കു പോയാല്‍ മഞ്ചേരിയിലെ പുന്നയ്‌ക്കല്‍ ഷംസുവിലോ മാത്രം ഒതുങ്ങുന്നതല്ല. കഴിഞ്ഞ നവംബര്‍ രണ്ടിനാണു കായംകുളം നഗരത്തില്‍ പോപ്പുലര്‍ ഫ്രണ്ടുകാരെന്ന് ആരോപിക്കപ്പെടുന്നവര്‍ പട്ടാപ്പകല്‍ എസ്.എഫ്.ഐക്കാരനായ സജിത്തിന്റെ കൈ വെട്ടിയത്. കായംകുളം എം.എസ്.എം. കോളജില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ഥിവിഭാഗമായ ക്യാംപസ് ഫ്രണ്ടും എസ്.എഫ്.ഐയുമായുള്ള സംഘര്‍ഷമാണ് അക്രമത്തിലേക്കു നയിച്ചത്. എസ്.എഫ്.ഐയുടെ കോളജ് യൂണിറ്റ് ജോയിന്റ് സെക്രട്ടറിയും ബി.കോം വിദ്യാര്‍ഥിയുമായ സജിത്തിനെ രണ്ടു ബൈക്കില്‍ എത്തിയ അക്രമിസംഘം റോഡിലിട്ടു ക്രൂരമായി വെട്ടി ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയായിരുന്നു. കോളജ് ദിനാഘോഷത്തോടനുബന്ധിച്ചുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ആ സംഭവം പ്രാദേശികപ്രശ്‌നം മാത്രമായി ഒതുങ്ങുകയായിരുന്നു. അന്ന് ഇര കോളജ് വിദ്യാര്‍ഥിയായിരുന്നെങ്കില്‍ ആറുമാസം പിന്നിട്ടപ്പോഴേക്ക് ഒരു കോളജ് അധ്യാപകന്റെതന്നെ കൈ വെട്ടുന്നതിലേക്ക് സംഘടന ശക്‌തിയാര്‍ജിച്ചു.
താലിബാന്‍ മോഡല്‍ സമാന്തരഭരണത്തിന്റെ കെടുതി ഏറെ അനുഭവിക്കുന്ന ജില്ലയാണു മലപ്പുറം. മതസൗഹാര്‍ദത്തിന് ഉലച്ചില്‍ തട്ടരുതെന്ന സദുദ്ദേശ്യത്തോടെയാണ് ഈ പരമാര്‍ത്ഥം എല്ലാവരും നിഷേധിക്കുന്നത്. ചേകന്നൂര്‍ മൗലവിയെ തട്ടിക്കൊണ്ടുപോയി ഇല്ലായ്‌മ ചെയ്‌തതു മുതല്‍ മൂന്നുവര്‍ഷം മുമ്പ് ഒതുക്കുങ്ങലില്‍ താനൂര്‍ മൂലക്കല്‍ സ്വദേശി ലക്ഷ്‌മണനെ വെട്ടിക്കൊന്നതില്‍വരെ താലിബാനിസം നിഴലിച്ചു. മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് ആര്‍.എസ്.എസുകാര്‍ തിരൂരില്‍ യാസീമിനെ കൊന്നതിനു പ്രതികാരമായാണു മൂന്നുവര്‍ഷം മുമ്പ് ജനുവരി 26-നു ബി.പി. അങ്ങാടിയില്‍ തിരുനിലത്തുകണ്ടി രവിയെ എന്‍.ഡി.എഫുകാര്‍ വെട്ടിക്കൊന്നത്. ഇതേ കാലയളവില്‍ മൂന്നുമാസം നീണ്ടുനിന്ന അക്രമ സംഭവങ്ങള്‍ക്കു പിന്നില്‍ ലഷ്‌കറെ ഭീകരന്‍ തടിയന്റവിട നസീറിന്റെ ചരടുവലി ഉണ്ടായിരുന്നതായി പിന്നീടു തെളിഞ്ഞു. ജില്ലയിലെ നിരവധി മഹല്ലുകളില്‍ തീവ്രവാദികള്‍ വീഡിയോഗ്രഫി നിരോധിച്ചിട്ടുണ്ട്. മുസ്ലിം സ്‌ത്രീകള്‍ പര്‍ദ ധരിക്കണമെന്ന ശാസനയും നിലനില്‍ക്കുന്നു. അനിസ്ലാമികമെന്ന പേരില്‍ കാശ്‌മീര്‍ മോഡലില്‍ സിനിമാ തീയറ്ററുകള്‍ക്കെതിരേ ആക്രമണമുണ്ടായതും മലപ്പുറം ജില്ലയിലാണ്. 'സിഗരറ്റ് ബോംബ്' ഉപയോഗിച്ച് 13 സിനിമാശാലകളാണ് അഗ്നിക്കിരയാക്കിയത്. ഈ കേസിലൊന്നും പ്രതികളെ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞില്ല, അല്ലെങ്കില്‍ കണ്ടെത്താന്‍ ശ്രമിച്ചില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീയറ്ററിനു തീപിടിക്കുകയായിരുന്നുവെന്നാണു പോലീസ് കരുതിയിരുന്നത്.
ഇന്ത്യയുടെ മതേതര മനഃസാക്ഷിയെ ഞെട്ടിച്ച അയോധ്യാ സംഭവത്തിനു ശേഷം മുസ്ലിം ഐക്യവേദി മലപ്പുറം ജില്ലയില്‍ നടത്തിയ അക്രമങ്ങള്‍ അതിഭീകരമായിരുന്നു. നൂറുകണക്കിനു വീടുകള്‍ ചുട്ടെരിച്ചു. രണ്ടു ക്ഷേത്രങ്ങള്‍ തകര്‍ത്തു. രണ്ടു മുസ്ലിംകള്‍ ഉള്‍പ്പെടെ ഏഴുപേരെ വെട്ടിക്കൊന്നു. താനൂരില്‍ പട്ടാളമിറങ്ങി. രജിസ്‌റ്റര്‍ ചെയ്‌ത മുന്നൂറിലേറെ കേസുകളില്‍ ഒന്നില്‍പ്പോലും പ്രതികളെ ശിക്ഷിച്ചിട്ടില്ല. റമദാന്‍ മാസത്തില്‍ ഹോട്ടലുകള്‍ തുറക്കരുതെന്ന ഫത്‌വ തീവ്രവാദികളുടേതായി ഇപ്പോഴുമുണ്ട്. പെട്ടിക്കടകളില്‍നിന്നു സര്‍ബത്ത് പോലും ഇക്കാലത്തു കിട്ടില്ല. തിരൂര്‍ മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡില്‍ നഗരസഭയുടെ ഉടമസ്‌ഥതയിലുള്ള ഹോട്ടല്‍ പോലും തീവ്രവാദ ഭീഷണിയെ തുടര്‍ന്ന് റമദാന്‍ കാലത്തു തുറക്കാനാവാത്ത അവസ്‌ഥയാണ്.
1999 മാര്‍ച്ച് 23-നു സി.പി.എം. നേതാവ് എന്‍. കണ്ണന്‍ നിയമസഭയില്‍ നടത്തിയ പരാമര്‍ശം ശ്രദ്ധേയമാണ്. മലപ്പുറം ജില്ലയില്‍ മതതീവ്രവാദികള്‍ അഴിഞ്ഞാടുകയാണെന്നായിരുന്നു അത്. എന്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ശക്‌തിപ്പെടുന്നു. ക്രിസ്‌മസ് കാലത്തു മുസ്ലിംകളുടെ കടകളില്‍ ക്രിസ്‌മസ് നക്ഷത്രങ്ങള്‍ വില്‍ക്കുന്നതിനും ശബരിമല തീര്‍ഥാടനവേളയില്‍ കറുപ്പുവസ്‌ത്രം വില്‍ക്കുന്നതിനും വിലക്ക്. വിവിധ മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണ് എന്‍.ഡി.എഫ്. നടത്തുന്നത്. ഇതിന്റെ ഫലമായി ഹിന്ദു വര്‍ഗീയതയും വളരുന്നു.
മതതീവ്രവാദത്തിനെതിരേ ശക്‌തമായ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രിക്കുവേണ്ടി അന്നു ധനമന്ത്രി ടി. ശിവദാസമേനോന്‍ നിയമസഭയില്‍ മറുപടി പറഞ്ഞു. പി.ഡി.പിക്കും എന്‍.ഡി.എഫിനും പാക് ഐ.എസ്.എയുടെ ധനസഹായം ലഭിക്കുന്നുണ്ടെന്ന് 1999 ഏപ്രില്‍ അഞ്ചിനു പാലക്കാട് ചെര്‍പ്പുളശേരിയില്‍ സി.പി.എം. ഏരിയാ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത മുഖ്യമന്ത്രി ഇ.കെ. നായനാര്‍ പറഞ്ഞു. എന്‍.ഡി.എഫ്. വിദേശശക്‌തികളുമായി ബന്ധമുള്ള താലിബാന്‍ മോഡല്‍ സംഘടനയാണെന്ന് അതേ യോഗത്തില്‍ പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ തുറന്നടിച്ചു. നായനാരും പിണറായിയും നടത്തിയ ഈ പ്രസംഗങ്ങളാണ് നായനാര്‍ വധശ്രമത്തിനു മതതീവ്രവാദികള്‍ക്കു പ്രേരണയായത്.