സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ





Saturday, February 19, 2011

ഒരു കുടക്കീഴിലെ ക്രിമിനലുകള്‍

സാമൂഹ്യപാഠം/പി. സുരേന്ദ്രന്‍

കുഞ്ഞാലിക്കുട്ടിക്കും പി. ശശിക്കും വേണ്ടി ഒരുപോലെ യു.ഡി.എഫ്‌. രംഗത്തുവരുമ്പോള്‍ വി.എസ്‌. പറഞ്ഞ കുട ഏതാണെന്നു പൊതുജനത്തിനു മനസിലാകും. ഇനി പോളിംഗ്‌ ബൂത്തിലേക്കു പോകുമ്പോള്‍ ഇത്തരം കുടകള്‍ ആരാണു നിവര്‍ത്തിയത്‌ എന്നറിഞ്ഞ്‌ അവര്‍ വോട്ട്‌ ചെയ്‌തോളും. ഇത്രയ്‌ക്കു നിര്‍ജീവമായ ഒരു പ്രതിപക്ഷം കേരളത്തിന്‌ ഉണ്ടായിട്ടില്ല. കേരളത്തിന്റെ മുഖ്യമന്ത്രി മാത്രമല്ല വി.എസ്‌. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവും അദ്ദേഹംതന്നെയാണ്‌. ഉമ്മന്‍ചാണ്ടി ദൈവവിശ്വാസിയല്ലേ? ഏതെങ്കിലുമൊരു ജന്മത്തില്‍ വി.എസിനെപ്പോലെ ഒരു പ്രതിപക്ഷ നേതാവാകാന്‍ കഴിയണേയെന്നു കര്‍ത്താവിനോടു പ്രാര്‍ഥിക്കട്ടെ അദ്ദേഹം

സ്‌ത്രീകള്‍ക്കു നേരേയുള്ള കൈയേറ്റശ്രമങ്ങളും ലൈംഗിക പീഡനങ്ങളും വീണ്ടും മാധ്യമങ്ങളില്‍ സ്‌ഥാനംപിടിക്കുന്നു. ഇത്തരം പ്രശ്‌നങ്ങളെ വിലയിരുത്തുന്നതില്‍ പൊതുസമൂഹത്തിനു പിഴവു പറ്റുന്നു. പരിഹാര നിര്‍ദേശങ്ങള്‍ പലപ്പോഴും വികലവും പരിഹാസ്യവുമാവുന്നു. ഷൊര്‍ണൂരിലെ സൗമ്യയുടെ കാര്യത്തില്‍, റെയില്‍വേയെ പ്രതിസ്‌ഥാനത്തു നിര്‍ത്തി കാര്യങ്ങള്‍ ചര്‍ച്ചചെയ്‌തിട്ട്‌ എന്തു പ്രയോജനം?

കിളിരൂരിലെ പെണ്‍കുട്ടിയുടെ പ്രശ്‌നം തീവണ്ടി യാത്രയുടേതായിരുന്നില്ലല്ലോ. റെയില്‍വേയുടെ സുരക്ഷാവീഴ്‌ചകൊണ്ടു മരണപ്പെട്ടതല്ല സൗമ്യ. കാമഭ്രാന്തനായ ഒരു ക്രിമിനല്‍ ആ പെണ്‍കുട്ടിയെ പുറത്തേക്കു വലിച്ചുവീഴ്‌ത്തി തലയ്‌ക്കടിച്ചു ബോധരഹിതയാക്കി ബലാല്‍സംഗം ചെയ്‌തതാണ്‌. സൗമ്യ ട്രെയിന്‍ യാത്രക്കാരിയായതിനാല്‍ തീര്‍ച്ചയായും ഇന്ത്യന്‍ റെയില്‍വേ നഷ്‌ടപരിഹാരം നല്‍കണം. ആ മരണത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം റെയില്‍വേ ഏറ്റെടുക്കണം. അക്കാര്യത്തിലൊന്നും തര്‍ക്കമില്ല.

പക്ഷേ, പൊതുസമൂഹത്തില്‍ സ്‌ത്രീകള്‍ക്കുനേരേയുള്ള അതിക്രമങ്ങള്‍ തീവണ്ടിമുറികള്‍ക്കും തീവണ്ടിപ്പാളങ്ങള്‍ക്കും അപ്പുറത്താണ്‌. പുരുഷന്മാരുടെ ഭാഗത്തുനിന്നുണ്ടാവുന്ന കൈയേറ്റങ്ങളില്‍നിന്നും അവമതികളില്‍നിന്നും സ്‌ത്രീകളെ രക്ഷിക്കാനുണ്ടാക്കുന്ന അവരുടേതു മാത്രമായ ഇടങ്ങളിലും സ്‌ത്രീകള്‍ സുരക്ഷിതരാവുമോ? ആവില്ല എന്നതിനു ഷൊര്‍ണൂര്‍ സംഭവം അടക്കം ഉദാഹരണങ്ങള്‍ നിരത്താം. സ്‌ത്രീകളുടെ മാത്രം കമ്പാര്‍ട്ട്‌മെന്റ്‌ എന്നത്‌ ഒരുതരത്തില്‍ ലെസ്‌ബിയന്‍ കാഴ്‌ചപ്പാടു പോലെയാണ്‌. സ്‌ത്രീകളുടെ കോച്ചില്‍ സഞ്ചരിക്കുന്നവരൊക്കെ ലെസ്‌ബിയന്‍ സമീപനമുള്ളവരാണ്‌ എന്നൊന്നുമല്ല പറയുന്നത്‌. തീര്‍ച്ചയായും സ്‌ത്രീകളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നം ഇതിലുണ്ട്‌.

പക്ഷേ, പുരുഷവര്‍ഗം മൊത്തത്തില്‍ ശരിയല്ലെന്നും സ്‌ത്രീയുടെ യഥാര്‍ഥ കൂട്ട്‌ സ്‌ത്രീയാണെന്നും സ്‌ത്രീക്ക്‌ ആഹ്‌ളാദം പകരേണ്ടതു സ്‌ത്രീയാണെന്നുമൊക്കെയുള്ള തീവ്രവാദത്തിലേക്കു നീങ്ങിയാല്‍ ലെസ്‌ബിയനാവാതെ വയ്യ. ലൈംഗിക ബഹുസ്വരതയുടെ കാലത്ത്‌ ലെസ്‌ബിയനാവുക എന്നതും ഒരു സാധ്യതയാണ്‌. സ്‌ത്രീകള്‍ക്കു മാത്രമായുള്ള ലോകത്തും പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടാം. ലേഡീസ്‌ ഹോസ്‌റ്റലില്‍ ലെസ്‌ബിയനായ വാര്‍ഡന്റെ ക്രൂരമായ ലൈംഗിക പീഡനത്തിനു വിധേയയാകേണ്ടിവന്ന ഒരു പെണ്‍കുട്ടിയെ എനിക്കറിയാം. പുരുഷന്മാരാല്‍ ആണ്‍കുട്ടികളും പീഡിപ്പിക്കപ്പെടുന്നുണ്ട്‌. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട അരശതമാനംപോലും വാര്‍ത്തകള്‍ പൊതുസമൂഹം അറിയാറില്ല. പുതിയകാലത്തു വളരെ സുരക്ഷിതമായ ഒരിടവും ഇല്ലെന്നര്‍ഥം.

പുരുഷന്മാര്‍ക്കൊപ്പമാണു സൗമ്യ യാത്ര ചെയ്‌തിരുന്നത്‌ എന്നു സങ്കല്‍പ്പിക്കുക. ഒരുപക്ഷേ, ആ ഒറ്റക്കൈയന്റെ ബലത്തെ മറികടന്നു ബോഗിയില്‍നിന്ന്‌ ആ പെണ്‍കുട്ടിയെ വീഴാതെ കാക്കുന്ന പുരുഷകരങ്ങളെക്കുറിച്ചും സങ്കല്‍പ്പിക്കുക. ഇത്തരത്തിലുള്ള ഇടങ്ങളാണ്‌ യഥാര്‍ഥത്തില്‍ ഉണ്ടാവേണ്ടത്‌. സ്‌ത്രീ പുരുഷ പാരമ്പര്യത്തില്‍ ആഹ്‌ളാദപൂര്‍ണമാവേണ്ട ഒരു ലോകം. അത്തരമൊരു സര്‍ഗാത്മകതയിലേക്കു വളരേണ്ടതിനു പകരം ഹീനജന്മങ്ങളായി മാറാനാണു പുരുഷന്മാരും യത്നിക്കുന്നത്‌. കാമപ്പേക്കൂത്തില്‍നിന്നു ലൈംഗികതയുടെ പൂന്തോട്ടങ്ങള്‍ പിറക്കുകയില്ല. സ്‌ത്രീക്കു യഥാര്‍ഥ തുണയാവുന്ന പുരുഷനെയാണു സമൂഹം ആവശ്യപ്പെടുന്നത്‌. ആണും പെണ്ണും ഒരുപോലെ പൂത്തുനില്‍ക്കണം.

പുരുഷകേന്ദ്രീകൃത സമൂഹത്തില്‍ സ്‌ത്രീകള്‍ക്കുനേരേയുള്ള പുരുഷന്റെ അതിക്രമങ്ങള്‍ കൂടുന്നു. പൊതുസ്‌ഥലത്തുവച്ചു സ്‌ത്രീകളെക്കൊണ്ടു കല്ലെറിയിച്ചുകൊല്ലേണ്ട ഹീനജന്മങ്ങളാണ്‌ ഇപ്പോള്‍ പുരുഷസമൂഹത്തില്‍ വര്‍ധിച്ചുവരുന്നത്‌.

എന്നാല്‍, ക്രിമിനലുകള്‍ക്കുനേരേ സംസാരിക്കുമ്പോള്‍ സമൂഹത്തില്‍ ഇരട്ടത്താപ്പു പ്രകടമാവുന്നു. ക്രിമിനലിനു മുമ്പില്‍ അധികാരമുണ്ടെങ്കില്‍, മതത്തിന്റേയും ജാതിയുടേയും പിന്തുണയുണ്ടെങ്കില്‍ രാഷ്‌ട്രീയപ്പാര്‍ട്ടികളുടെ പിന്‍ബലമുണ്ടെങ്കില്‍, പരമോന്നത നീതിപീഠത്തെ അഭിമുഖീകരിക്കേണ്ടിവരില്ല. എത്രയോ ക്രിമിനലുകള്‍ എം.പിമാരും എം.എല്‍.എമാരും ഒക്കെയായി സമൂഹത്തില്‍ ആരാധ്യരായിമാറുന്നു എന്നതു നിയമവ്യവസ്‌ഥയുടേയും സാമൂഹികവും രാഷ്‌ട്രീയവുമായ ജീര്‍ണതയുടെയും പ്രകടനമാണ്‌. ഷൊര്‍ണൂര്‍ സംഭവത്തേയും പാലക്കാട്‌ സംഭവത്തേയും താരതമ്യംചെയ്‌തു നോക്കിയാലറിയാം നമ്മുടെ പ്രതിഷേധങ്ങളും പ്രതികരണങ്ങളും ഒക്കെ എത്ര സുരക്ഷിതമായ വഴിക്കാണു നീങ്ങുന്നതെന്ന്‌.

ഷൊര്‍ണൂരില്‍ കുറ്റകൃത്യം ചെയ്‌തവന്‍ ആളുകള്‍ കാര്‍ക്കിച്ചുതുപ്പുന്ന തെരുവുതെണ്ടിയായ ഒരു തമിഴനാണ്‌. അവനെതിരേ ശബ്‌ദിക്കുമ്പോള്‍ ആരേയും ഭയപ്പെടേണ്ടതില്ലല്ലോ. അവന്‍ ചെയ്‌ത കുറ്റകൃത്യത്തിന്റെ പേരില്‍ റെയില്‍വേ സ്‌റ്റേഷന്‍ അടിച്ചുപൊളിക്കാനും ട്രെയിന്‍ തടയാനുമൊക്കെ ആളുകളുണ്ടായി. കേന്ദ്രസര്‍ക്കാരിനെ പ്രതിസ്‌ഥാനത്തു നിര്‍ത്താന്‍വരെ കേന്ദ്രത്തിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ കേരളത്തില്‍ സാധ്യത തിരയുന്നു. ഇവരുടെ വീര്യം വാശിയും ധാര്‍മികബോധവും (?) ഒന്നും പാലക്കാട്‌ കണ്ടില്ലല്ലോ. മാഫിയകളോട്‌, അവരുടെ നേതൃത്വത്തില്‍ പൊതുമുതല്‍ കൊള്ളയടിക്കപ്പെടുന്നതിനോടു പ്രതികരിച്ചതിന്റെ പേരില്‍ നീതിമാനായ ഒരു ഉദ്യോഗസ്‌ഥന്‍ എത്ര ഭയാനകമായാണു വേട്ടയാടപ്പെട്ടത്‌.

തന്റെ സ്വപ്‌നഭവനത്തിന്റെ മേല്‍ക്കൂരയില്‍ ഭര്‍ത്താവിന്റേയും കുഞ്ഞുങ്ങളുടേയും മൃതശരീരങ്ങള്‍ തൂങ്ങിയാടി. കണ്ണില്‍നിന്നു ചോര പൊടിയുന്ന ഒരു വിധവ ഇപ്പോള്‍ പൊതുസമൂഹത്തോടു സംസാരിക്കുന്നു. തന്റെ ഭര്‍ത്താവും കുഞ്ഞുങ്ങളും കൊല ചെയ്യപ്പെട്ടതാണെന്നും അന്വേഷണ ഉദ്യോഗസ്‌ഥര്‍ അത്‌ ആത്മഹത്യയാക്കാന്‍ ശ്രമം നടത്തുകയാണെന്നും ആ വിധവ പറയുന്നു. ഭാവി കേരളത്തില്‍ നീതിക്കുവേണ്ടി സംസാരിക്കുന്നവരെ ജീവിക്കാന്‍പോലും അനുവദിക്കാത്തവിധം വളര്‍ന്നുകഴിഞ്ഞ മാഫിയയെക്കുറിച്ച്‌ ആ വിധവ സംസാരിക്കുമ്പോഴും പൊതുസമൂഹവും ബുദ്ധിജീവികളും എഴുത്തുകാരും സ്‌ത്രീസംഘടനകളുമൊക്കെ കുറ്റകരമാംവിധം മൗനത്തിലാണ്‌. മാഫിയകള്‍ക്കുപിന്നില്‍ സമ്പത്തും അധികാരവുമുണ്ടെങ്കില്‍ അവര്‍ക്കുനേരേ വിരല്‍ചൂണ്ടാന്‍ പൊതുസമൂഹം ഭയക്കുന്നു. ബലാല്‍സംഗം ശീതീകരിച്ച മുറിയിലാവുമ്പോള്‍ അതു മാന്യമാവുകയാണ്‌.

സ്‌ത്രീകളെ ക്രൂരമായി പിച്ചിച്ചീന്തി വലിച്ചെറിഞ്ഞു രാഷ്‌ട്രീയ പാര്‍ട്ടികളുടെ സുരക്ഷിതത്വത്തില്‍ ജീവിക്കുന്ന നേതാക്കള്‍ കേരളത്തിലുണ്ടല്ലോ. ഏതു വിശുദ്ധതീര്‍ഥത്തില്‍ കഴുകിയാലാണ്‌ ഇവരുടെയാക്കെ കൈകളിലെ പാപക്കറ മായുക! പ്രായപൂര്‍ത്തിയാകുംമുമ്പു മോഹവലയത്തില്‍ കുടുങ്ങി രാഷ്‌ട്രീയ നേതാക്കളുടെ കിടപ്പറകളിലേക്ക്‌ ആനയിക്കപ്പെട്ടവര്‍, ബലാല്‍സംഗം ചെയ്യപ്പെട്ടവര്‍, തീരാത്ത അപമാനഭാരത്താല്‍ തൂങ്ങിമരിച്ചവര്‍, റെയില്‍പ്പാളത്തില്‍ തലവച്ചു ജീവിതം അവസാനിപ്പിച്ച പെണ്‍കുട്ടികള്‍. ഇങ്ങനെ മരണപ്പെട്ട സ്വന്തം പെണ്‍മക്കളെയോര്‍ത്തു വര്‍ഷങ്ങളായി കണ്ണീര്‍ വാര്‍ക്കുന്ന ഒരു പിതാവുണ്ടു കോഴിക്കോട്‌. ആ മരണത്തിനു കാരണക്കാരായവര്‍ അവരുടെ രാഷ്‌ട്രീയസ്‌ഥാനങ്ങളിലുണ്ട്‌. അവരൊക്കെ ഇനിയും നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടേക്കും. മന്ത്രിമാരുമാവും. അവരുടെ കിടപ്പറകളില്‍ ഭാവിയിലും പെണ്‍ബലികള്‍ നടക്കും. തെരുവോരങ്ങളില്‍ വിചാരണ ചെയ്യപ്പെടേണ്ടവരാണ്‌ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ സുരക്ഷിതരായി ജീവിക്കുന്നത്‌.

പെണ്‍വാണിഭക്കാരും സ്‌ത്രീപീഡകരും ഒരേ കുടക്കീഴില്‍ ഒന്നിക്കുന്നുവെന്നു പറയാന്‍ ഒരു വി.എസ്‌. അച്യുതാനന്ദനെങ്കിലും ബാക്കിയുണ്ട്‌ ഇടതുപക്ഷത്തിന്‌. പി. ശശിയെ പാര്‍ട്ടിയില്‍നിന്നു പുറത്തുനിര്‍ത്തി ഇടതുപക്ഷം മാനം കാക്കുകയും ചെയ്യും. പക്ഷേ, യു.ഡി.എഫോ? അവര്‍ ശശിയെ പിന്തുണച്ചുകൊണ്ടു രംഗത്തുവരുന്നു. വി.എസ്‌. രാജിവയ്‌ക്കണമെന്നു മുറവിളികൂട്ടുന്നു. തീര്‍ച്ചയായും പി. ശശിക്കുവേണ്ടി യു.ഡി.എഫ്‌. രംഗത്തുവരട്ടെ. വി.എസ്‌. രാജിവയ്‌ക്കണമെന്നു പ്രഖ്യാപിക്കട്ടെ. എങ്കില്‍ റൗഫിന്റെ വെളിപ്പെടുത്തലുകളുടെ പശ്‌ചാത്തലത്തില്‍ കുഞ്ഞാലിക്കുട്ടി എന്തു ചെയ്യണമെന്നാണാവോ ഉമ്മന്‍ചാണ്ടിയും കൂട്ടരും പറയുന്നത്‌?

കുഞ്ഞാലിക്കുട്ടിക്കും പി. ശശിക്കും വേണ്ടി ഒരുപോലെ യു.ഡി.എഫ്‌. രംഗത്തുവരുമ്പോള്‍ വി.എസ്‌. പറഞ്ഞ കുട ഏതാണെന്നു പൊതുജനത്തിനു മനസിലാകും. ഇനി പോളിംഗ്‌ ബൂത്തിലേക്കു പോകുമ്പോള്‍ ഇത്തരം കുടകള്‍ ആരാണു നിവര്‍ത്തിയത്‌ എന്നറിഞ്ഞ്‌ അവര്‍ വോട്ട്‌ ചെയ്‌തോളും. ഇത്രയ്‌ക്കു നിര്‍ജീവമായ ഒരു പ്രതിപക്ഷം കേരളത്തിന്‌ ഉണ്ടായിട്ടില്ല. കേരളത്തിന്റെ മുഖ്യമന്ത്രി മാത്രമല്ല വി.എസ്‌. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവും അദ്ദേഹംതന്നെയാണ്‌. ഉമ്മന്‍ചാണ്ടി ദൈവവിശ്വാസിയല്ലേ? ഏതെങ്കിലുമൊരു ജന്മത്തില്‍ വി.എസിനെപ്പോലെ ഒരു പ്രതിപക്ഷ നേതാവാകാന്‍ കഴിയണേയെന്നു കര്‍ത്താവിനോടു പ്രാര്‍ഥിക്കട്ടെ അദ്ദേഹം.

പുരുഷന്മാരുടെ അന്തസിനു നിരന്തരമായി കളങ്കംചാര്‍ത്തുന്ന സംഭവങ്ങളാണ്‌ ഇപ്പോള്‍ വാര്‍ത്തകളില്‍ വന്നുകൊണ്ടിരിക്കുന്നത്‌. പുരുഷന്മാരെ ആഴത്തില്‍ വെറുക്കാന്‍ ഇത്തരം സംഭവങ്ങള്‍ സ്‌ത്രീകളെ പ്രേരിപ്പിക്കുന്നുണ്ടെങ്കില്‍ അവരെ കുറ്റംപറഞ്ഞുകൂടാ. സ്‌ത്രീകളുടെ വിശ്വാസം ആര്‍ജിക്കാനാണ്‌ ഇനി കേരളത്തിലെ പുരുഷസമൂഹം ശ്രദ്ധിക്കേണ്ടത്‌. പൊതുഇടങ്ങളില്‍ സ്‌ത്രീകളെ സ്‌നേഹിച്ചും ആദരിച്ചും സ്‌ത്രീപീഡനക്കാരെ പ്രതിരോധിച്ചും പുരുഷന്റെ അന്തസ്‌ വീണ്ടെടുത്തേ പറ്റൂ. യാഥാസ്‌ഥിതിക സമൂഹം സ്‌ത്രീകള്‍ക്കുമേല്‍ കൂടുതല്‍ വിലക്കുകള്‍ കൊണ്ടുവരാന്‍ പുതിയ സംഭവവികാസങ്ങള്‍ കാരണമാവും.

പി. ശശിയുടെ കാര്യമാണു കഷ്‌ടം. ഇ.കെ. നായനാരുടെ ഓഫീസ്‌ പോലെയാക്കാം വി.എസിന്റെ ഓഫീസിനേയുമെന്നു ശശി സഖാവ്‌ വെറുതേ കിനാവു കണ്ടു. ഈ പാര്‍ട്ടിയോടു പോയി പണിനോക്കാന്‍ പറയണം സഖാവേ. അത്ഭുതക്കുട്ടിയുടെ വഴി തെരഞ്ഞെടുക്കണം. പോകേണ്ടതു കോണ്‍ഗ്രസിലേക്കല്ല, ലീഗിലേക്കാണ്‌. ആ കുടക്കീഴിലാവുമ്പോള്‍ കാര്യങ്ങള്‍ കുറേക്കൂടി സുരക്ഷിതമായിരിക്കും. ശശി സഖാവ്‌ കഴുതപ്പുലിയാണ്‌, ചെന്നായയാണ്‌, കരടിയാണ്‌, ആനയാണ്‌, ചേനയാണ്‌, കുറുക്കനാണ്‌, കോഴിയാണ്‌ എന്നൊക്കെ വിശേഷിപ്പിച്ചു പാവപ്പെട്ട ലീഗ്‌ കുഞ്ഞാടുകള്‍ തെരുവുകള്‍ തോറും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ത്തിക്കൊള്ളും.

No comments:

Followers