സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ





Thursday, November 11, 2010

അരുന്ധതി റോയിയുടെ കുഴലൂത്ത്‌

"ജമ്മുകാശ്മീര്‍ ഒരിക്കലും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നില്ലെന്നത്‌ ചരിത്രസത്യമാണ്‌. കേന്ദ്ര സര്‍ക്കാര്‍ ഈ വസ്തുത അംഗീകരിക്കണം." എഴുത്തുകാരിയായ അരുനധ്തി റോയി വിഘടനവാദത്തെ പിന്താങ്ങിക്കൊണ്ട്‌ അഭിപ്രായപ്പെട്ടതായി വായിച്ചു. ഇന്ത്യ ബ്രിട്ടീഷുകാരില്‍നിന്നും സ്വാതന്ത്ര്യം നേടിയശേഷം സാമ്രാജ്യത്വശക്തിയായി മാറിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ ആരോപിക്കുന്നു.


ജമ്മുകാശ്മീരിലെ വിഘടനവാദത്തെ പിന്തുണക്കുന്ന ശക്തികളെ നോക്കുകുത്തി കണക്കെ കാണുന്ന കേന്ദ്രസര്‍ക്കാരിന്റെ മൗനാനുവാദമാണ്‌ അരുന്ധതിറോയിക്ക്‌ നിരന്തരം ഇത്തരം ഒരു പ്രസ്താവനയിറക്കാന്‍ പ്രേരകമാകുന്നത്‌. ഇവരുടെ അഭിപ്രായം കണക്കിലെടുക്കുന്നതിന്‌ മുമ്പ്‌ വിഭജനകാലഘട്ടത്തിലെ ഇന്ത്യന്‍ ചരിത്ര പശ്ചാത്തലം പരിശോധിക്കേണ്ടതുണ്ട്‌.

ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാന്‍ വിസമ്മതിച്ച ഹൈദരാബാദ്‌, കാശ്മീര്‍, ജുഗനഢ്‌ എന്നിവയെല്ലാംതന്നെ അന്ന്‌ മുസ്ലീംലീഗ്‌ ആവശ്യപ്പെട്ട പാക്കിസ്ഥാനില്‍പ്പെടുന്നതായിരുന്നില്ല. കാശ്മീര്‍ ഭരിച്ചിരുന്ന ഹരിസിംഗ്‌ രാജാവ്‌, പാക്കിസ്ഥാനിലും ഇന്ത്യയിലും ചേരാതെ നില്‍ക്കാനായിരുന്നു താല്‍പര്യപ്പെട്ടത്‌. പക്ഷേ കാശ്മീരില്‍ ഷേക്ക്‌ അബ്ദുള്ളയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന നാഷണല്‍ കോണ്‍ഫറന്‍സും സ്വയംഭരണത്തിനുവേണ്ടി വാദിച്ചിരുന്നെങ്കിലും, വിഭജനം ആസന്നമായപ്പോള്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാനാണ്‌ താല്‍പര്യപ്പെട്ടത്‌.

വിഭജനത്തിന്റെ സന്നിഗ്ധഘട്ടത്തില്‍ പാക്‌ സൈനികോദ്യോഗസ്ഥരുടെ പിന്തുണയോടെ പത്താന്‍ ഗോത്രവര്‍ഗക്കാര്‍ കാശ്മീര്‍ ആക്രമിച്ചപ്പോള്‍ രാജാവ്‌ ഇന്ത്യയുടെ സഹായം തേടുകയും 1947 ഒക്ടോബര്‍ 26 ന്‌ കാശ്മീരിനെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ചുകൊണ്ടുള്ള സമ്മതപത്രത്തില്‍ രാജാവ്‌ ഒപ്പിടുകയും ചെയ്തതാണ്‌ ചരിത്രം. അപ്പോഴേക്കും കാശ്മീരിന്റെ മൂന്നിലൊരു ഭാഗം പാക്‌ നുഴഞ്ഞുകയറ്റക്കാര്‍ കൈവശപ്പെടുത്തുകയും ചെയ്തിരുന്നു. ഇതാണ്‌ ഇപ്പോഴത്തെ പാക്കധീന കാശ്മീര്‍.

ഇന്ത്യ, ഷേക്ക്‌ അബ്ദുള്ളയെ കാശ്മീരിലെ ഭരണത്തലവനാക്കുകയും ഇന്ത്യന്‍ സൈന്യം കാശ്മീരില്‍ പ്രവേശിക്കുകയും ശ്രീനഗര്‍ മോചിപ്പിക്കുകയും ചെയ്തു. പ്രശ്നം ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിക്ക്‌ വിട്ടെങ്കിലും കടന്നുകയറ്റം നടത്തിയത്‌ പാക്കിസ്ഥാനാണെന്നുള്ള കാര്യം മുഖവിലക്കെടുക്കാതെ രക്ഷാസമിതി വെടിനിര്‍ത്തലിന്‌ നിര്‍ദ്ദേശിച്ചു. അപ്പോള്‍ ഇരുരാജ്യങ്ങളുടെയും കൈവശത്തിലിരുന്ന ഭൂപ്രദേശങ്ങളെ അവലംബിച്ചുകൊണ്ട്‌ നിയന്ത്രണരേഖ നിശ്ചയിക്കുകയും ചെയ്തു. പാക്കിസ്ഥാന്‍ കയ്യേറിയ സ്ഥലം ഇന്നല്ലെങ്കില്‍ നാളെ തിരികെ പിടിക്കുമെന്ന അര്‍ത്ഥത്തില്‍ പാക്കധീന കാശ്മീര്‍ ഉള്‍പ്പെട്ട ഭൂപടമാണ്‌ ഇന്ന്‌ ഇന്ത്യയുടേത്‌.

നിയതമായ ചില അന്താരാഷ്ട്ര കീഴ്‌വഴക്കങ്ങള്‍ക്ക്‌ അനുസൃതമായാണ്‌ ജമ്മുകാശ്മീര്‍ ഇന്ത്യന്‍ യൂണിയനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. യൂറോപ്പിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അന്നത്തെ അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്കും ചരിത്ര പശ്ചാത്തലങ്ങള്‍ക്കും അനുസരിച്ച്‌ അതിര്‍ത്തി പനര്‍നിര്‍ണയവും പുനരേകീകരണവും നടന്നിട്ടുണ്ട്‌.


ചരിത്രപരമായി, മധ്യകാലഘട്ടത്തിനുശേഷം ജമ്മുകാശ്മീര്‍ മതസാഹോദര്യത്തിന്റെയും സൂഫി ആശയത്തിന്റെയും സിരാകേന്ദ്രമായിരുന്നു. എന്നാല്‍ 1990 നുശേഷം അഫ്ഗാനിസ്ഥാനില്‍നിന്നും പാക്കധീന കാശ്മീരില്‍നിന്നും നുഴഞ്ഞുകയറിയ മതതീവ്രവാദികള്‍ ജമ്മുകാശ്മീരില്‍ മതസ്പര്‍ധയുടെയും ഇന്ത്യാ വിരുദ്ധ മനോഭാവത്തിന്റെയും വിഷവിത്തുകള്‍ വിതച്ചു. തദ്ദേശീയരായ പണ്ഡിറ്റുകള്‍ മതതീവ്രവാദികളുടെ ഭീഷണിക്ക്‌ വിധേയരാകുകയും ന്യൂദല്‍ഹിയിലേക്കും മറ്റും ചേക്കേറേണ്ട ഗതികേട്‌ ഇവര്‍ക്കുണ്ടാകുകയും ചെയ്തു. സ്വന്തം രാജ്യത്ത്‌ തന്നെ അഭയാര്‍ത്ഥികളായി മാറിയ ഒരു വിഭാഗം ആളുകളുടെ ജീവിക്കാനുള്ള അവകാശത്തെ കാണാതെ പോകുന്ന അരുന്ധതി റോയി ആര്‍ക്കുവേണ്ടിയാണ്‌ കുഴലൂതുന്നത്‌?

മതതീവ്രവാദികളുടെയും കപട പൗരാവകാശ പ്രവര്‍ത്തകരുടെയും പ്രവര്‍ത്തനത്താല്‍ കലുഷിതമായ കാശ്മീരില്‍, ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ഏതെങ്കിലും മൗലികാവകാശങ്ങള്‍ നിഷേധിച്ചിട്ടുണ്ടോ എന്ന്‌ വിലയിരുത്തണം. അതേ അവസരത്തില്‍ ലീഗ്‌ ആവശ്യപ്പെട്ട പ്രദേശമായിരുന്ന കിഴക്കന്‍ പാക്കിസ്ഥാനെ ദേശീയധാരയില്‍ കൊണ്ടുവരുന്ന കാര്യത്തില്‍ പാക്‌ ദേശീയ ഗവണ്‍മെന്റ്‌ ദയനീയമായി പരാജയപ്പെട്ടു. ജനങ്ങളെ ഒന്നായി കാണാന്‍ കഴിയാതിരുന്ന പശ്ചിമ പാക്കിസ്ഥാന്‍ അതിന്റെ സിരാകേന്ദ്രത്തില്‍നിന്നും കിഴക്കന്‍ പാക്കിസ്ഥാന്‍ വിഘടിച്ചു പോയത്‌ എന്തെന്ന്‌ വിലയിരുത്തിയിട്ടുണ്ടാകുമോ?

സ്വാതന്ത്ര്യാനന്തരം ഇന്ത്യ സാമ്രാജ്യത്വശക്തിയായി മാറിക്കൊണ്ടിരുന്നെങ്കില്‍ 1965 ല്‍ ഇന്ത്യന്‍ പട്ടാളം പിടിച്ചെടുത്ത സ്ഥലം താഷ്കെന്റ്‌ കരാറിലൂടെ പാക്കിസ്ഥാന്‌ തിരിച്ചുകൊടുക്കുമായിരുന്നില്ല. 1971 ല്‍ ബംഗ്ലാദേശ്‌ വിമോചന കാലഘട്ടത്തില്‍ ലക്ഷക്കണക്കിന്‌ അഭയാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക്‌ വരികയുണ്ടായി. ഇതുമൂലം ഇന്ത്യക്ക്‌ വന്‍ സാമ്പത്തികബാധ്യതയുണ്ടായി. സാമ്രാജ്യത്വശക്തിയാകാന്‍ ഇന്ത്യ ശ്രമിച്ചിരുന്നെങ്കില്‍, ഏതെങ്കിലും ഒരു കരാറിലൂടെ ഇന്ത്യക്ക്‌ ബംഗ്ലാദേശിനുമേല്‍ അന്നേ ഒരു മേല്‍ക്കൈ നേടാമായിരുന്നു.

അതുപോലെ ശ്രീലങ്കയുടെ വടക്കന്‍ പ്രദേശങ്ങളില്‍ നിവസിക്കുന്നത്‌ തമിഴ്‌ വംശജരാണ്‌. അവരുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട്‌, ശ്രീലങ്കയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെട്ട്‌ ഒരു വലിയ രാജ്യമായ ഇന്ത്യക്ക്‌ പല ഘട്ടങ്ങളിലും അധീശത്വം പുലര്‍ത്താമായിരുന്നു.

ശ്രീബുദ്ധന്റെയും ജൈനമഹാവീരന്റെയും മഹാത്മാഗാന്ധിയുടെയും ആശയങ്ങള്‍ പിന്തുടരുന്ന ഇന്ത്യയെ സാമ്രാജ്യത്വശക്തിയായി കാണുന്ന അരുന്ധതി റോയി ഏതോ കുബുദ്ധികളുടെ പ്രേരണയാല്‍ ജല്‍പനങ്ങള്‍ നടത്തുകയാണ്‌.

ഇന്ത്യ, സാമ്രാജ്യത്വശക്തിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന്‌ പ്രഖ്യാപിക്കുന്ന അരുന്ധതി റോയി, "കമ്മ്യൂണിസം" എന്ന പേര്‌ മുമ്പിലുള്ളതുകൊണ്ട്‌, 'ചൈന' അതിരുകള്‍ വിസ്തൃതപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക്‌ നേരെ കണ്ണടയ്ക്കുന്നു. മുമ്പേതന്നെ ഒരു സ്വയംഭരണ പ്രദേശമായിരുന്ന 'ലാമകളുടെ തിബത്ത്‌' 1950 ല്‍ ചൈനയുടെ കടന്നുകയറ്റത്തിനും 1959 ല്‍ ചെമ്പടയുടെ അടിച്ചമര്‍ത്തലിനും വിധേയമായത്‌ ആധുനിക ചരിത്രത്തില്‍ രേഖപ്പെടുത്തിയ കാര്യമാണ്‌. മാത്രവുമല്ല, ഒരിക്കലും ചൈനയുടെ ഭാഗമാകാതിരുന്ന അരുണാചല്‍ പ്രദേശിലും കൂടി കമ്മ്യൂണിസ്റ്റ്‌ ചൈന അവകാശവാദമുന്നയിക്കുന്നു. അരുണാചല്‍ പ്രദേശ്‌ ഉള്‍പ്പെട്ട ചൈനീസ്‌ ഭൂപടം അവര്‍ നിര്‍മിച്ചുകഴിഞ്ഞു.


ആയിരക്കണക്കിന്‌ ഇന്ത്യന്‍ പട്ടാളക്കാരുടെ ജീവിതം കാശ്മീരിലെ മഞ്ഞുമലകളില്‍വെച്ച്‌ ഹോമിക്കപ്പെടുന്നു. സൈനികരുടെയും അര്‍ധസൈനികരുടെയും ജീവന്‍ മതതീവ്രവാദികളുടെ കൈകളാല്‍ ഹോമിക്കപ്പെടുമ്പോള്‍, ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കിയിട്ടുള്ള ജീവിക്കാനുള്ള അവകാശം രാജ്യത്തെ സംരക്ഷിച്ചു നിര്‍ത്തുന്നവര്‍ക്ക്‌ ഇല്ലെന്നാണോ അരുന്ധതി റോയി പറയുന്നത്‌!

അരുന്ധതിറോയിയുടെ പിച്ചും പേയും കേട്ട്‌ അനങ്ങാപ്പാറ നയം സ്വീകരിച്ചിരിക്കുന്ന ഇന്ത്യ, ഈ മേഖലയില്‍നിന്നും സൈനികരുടെ പിന്മാറ്റം ഭാവിയില്‍ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നതില്‍ എന്ത്‌ അഭിപ്രായമാണ്‌ പറയാനുള്ളതെന്ന്‌ അറിയാന്‍ താല്‍പര്യമുണ്ട്‌.

ജമ്മുകാശ്മീരിന്റെ ചുമതലയുള്ള കരസേനാ മേധാവിക്ക്‌ ചൈന സന്ദര്‍ശനം നിഷേധിച്ചത്‌ ഈയിടെയാണ്‌. പാക്കധീന കാശ്മീരില്‍ ചൈന ഇപ്പോള്‍തന്നെ റോഡ്‌ വെട്ടുകയും സൈന്യത്തെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്‌. ഏകദേശം 3800 ച.കി.മീറ്റര്‍ കാശ്മീരില്‍ ചൈനയുടെ കൈവശമാണെന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. കൂടാതെ അക്സായിചീന്‍ പ്രദേശവും ചൈനയുടേതാണെന്ന്‌ അവകാശവാദമുന്നയിക്കപ്പെടുന്നു.

അമേരിക്കന്‍ പ്രസിഡന്റ്‌ ഇന്ത്യയിലേക്ക്‌ വന്ന സന്ദര്‍ഭത്തില്‍തന്നെ, അരുന്ധതി റോയിയുടെ പ്രസ്താവന പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ക്ക്‌ കൊണ്ടാടാനുള്ള അവസരം സൃഷ്ടിച്ചു. പ്രശ്നം അന്താരാഷ്ട്രവല്‍ക്കരിക്കാനും അതുവഴി ഇന്ത്യയെ കലുഷിതമാക്കാനുമുള്ള ശ്രമത്തിന്‌ വഴിമരുന്നിടുന്നതിനും മാത്രമേ ഈ ബുദ്ധിജീവിയുടെ പ്രസ്താവന ഉതകുകയുള്ളൂ. ഇന്ത്യന്‍ ഭരണഘടന രാജ്യദ്രോഹ പ്രവര്‍ത്തനത്തിന്‌ നല്‍കുന്ന ശിക്ഷ അരുന്ധതി റോയിയുടെ മേല്‍ പ്രയോഗിക്കേണ്ടതാണ്‌. ഇന്ത്യന്‍ ഭരണകൂടത്തിന്‌ നട്ടെല്ലില്ലാത്തതുകൊണ്ട്‌ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അതിരുകളില്ലാതായിരിക്കുന്നു

Followers