സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ





Wednesday, June 15, 2011

സ്വാമി നിഗ്മാനന്ദയുടെ മരണത്തിന്‌ ഉത്തരവാദിയാര്‌?‍

ഡെറാഡൂണ്‍: കോടീശ്വരനായ ബാബ രാംദേവ്‌ നിരാഹാരം അനുഷ്‌ഠിച്ചപ്പോള്‍ ഏറ്റുപിടിക്കാന്‍ ഏവരുമുണ്ടായിരുന്നു. എസി പന്തലൊരുക്കാന്‍ അനുയായികള്‍, കാത്തുനില്‍ക്കാന്‍ കേന്ദ്രമന്ത്രിമാര്‍, പ്രതിഷേധിക്കാന്‍ സാമൂഹ്യ പ്രവര്‍ത്തകര്‍... അണ്ണാ ഹസാരെക്കും ബാബ രാംദേവിനും മുമ്പാണ്‌ സ്വാമി നിഗ്മാനന്ദ (36) നിരാഹാരം തുടങ്ങിയത്‌ . ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നമായിരുന്നു അദ്ദേഹത്തിന്‌ ഉയര്‍ത്താനുണ്ടായിരുന്നത്‌ . ഗംഗയുടെ തീരത്തെ അനധികൃത കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം തടയണമെന്നായിരുന്നു സ്വാമി നിഗ്മാനന്ദയുടെ പ്രധാന ആവശ്യം. ഫെബ്രുവരി 19 ന്‌ ആരംഭിച്ച സമരത്തെ തുടര്‍ന്ന്‌ അവശനായ സ്വാമിയെ ഏപ്രില്‍ 27-ന്‌ പ്രദേശത്തെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നിരാഹാരം തുടര്‍ന്നതിനാല്‍ ഹിമാലയ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഞായറാഴ്‌ച നിരാഹാരം അവസാനിപ്പിച്ച ബാബ രാംദേവ്‌ ആരോഗ്യനില വീണ്ടെടുക്കാന്‍ ആശുപത്രിയില്‍ കഴിയവേ തൊട്ടടുത്ത മുറിയില്‍ സ്വാമി നിഗ്മാനന്ദ മരണത്തെ പുല്‍കിയത്‌ അധികമാരും അറിഞ്ഞില്ല.

ബാബാ രാംദേവിന് ആശംസയര്‍പ്പിക്കാന്‍ ആശുപത്രിയിലെത്തിയ ഉത്തരഖണ്ഡ് മുഖ്യമന്ത്രിയും സ്വാമിയെ അവഗണിച്ചു.

രാംദേവിന്റെ പിന്നാലെ നടന്ന മാധ്യമങ്ങളും നിഗ്മാനന്ദയെ കണ്ടില്ലെന്നതാണ്‌ യാഥാര്‍ഥ്യം.

അതേസമയം, സ്വാമി നിഗ്മാനന്ദയ്‌ക്ക് ആശുപത്രിയില്‍ വച്ച്‌ വിഷം നല്‍കിയിരുന്നുവെന്നും ഇതാണ്‌ മരണത്തിന്‌ കാരണമെന്നും ആരോപിച്ച്‌ അദ്ദേഹത്തിന്റെ അനുയായികളും രംഗത്തെത്തി. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന്‌ അനുയായികള്‍ ആവശ്യപ്പെട്ടു.

114 ദിവസം നീണ്ട ഉപവാസത്തിന്‌ ശേഷമാണ്‌ സ്വാമി മരണം വരിച്ചത്‌ .

സ്വാമിയുടെ മരണത്തിന്‌ കാരണം ബിജെപി ഭരിക്കുന്ന ഉത്തരഖണ്ഡ്‌ സര്‍ക്കാരാണെന്നാണ്‌ കേന്ദ്രമന്ത്രി ജയറാം രമേഷിന്റെ വാദം. അനധികൃത ഖനനത്തിനെതിരെ നടപടിയെടുക്കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ തയാറായില്ല. കഴിഞ്ഞ ജനുവരി ആറിന്‌ തന്നെ ഉത്തരഖണ്ഡ്‌ സര്‍ക്കാരിന്‌ അനധികൃത ഖനനം നിര്‍ത്താന്‍ ആവശ്യപ്പെട്ട്‌ താന്‍ കത്തു നല്‍കിയിരുന്നതെന്നാണ്‌ കേന്ദ്ര മന്ത്രി പറയുന്നത്‌ .

സ്വാമി നിഗ്മാനന്ദയുടെ ആശ്രമമായ മന്ത്രിസദനും സംസ്‌ഥാന സര്‍ക്കാരിനെതിരെ രംഗത്തുണ്ട്‌ . അദ്ദേഹത്തെ അവഗണിച്ചെന്ന്‌ ആരോപിച്ച്‌ സ്വാമി ശിവാനന്ദ്‌ ഹരിദ്വാര്‍ ജില്ലാ ആശുപത്രി സൂപ്രണ്ടിനെതിരെ സ്വാമി ശിവാനന്ദ്‌ പരാതി നല്‍കി. ഗംഗയെ രക്ഷിക്കാനുളള ശ്രമത്തിനിടെ സ്വാമി ജീവന്‍ വെടിഞ്ഞെന്നാണ്‌ അനുയായികള്‍ പറയുന്നത്‌ .

സ്വാമിയുടെ മരണത്തിന്‌ കോടതിയെയാണ്‌ സംസ്‌ഥാന സര്‍ക്കാര്‍ പഴിക്കുന്നത്‌ . 'ഗംഗ സംരക്ഷിക്കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. എന്നാല്‍ കോടതി ഉത്തരവാണ്‌ തടസം സൃഷ്‌ടിച്ചത്‌ . ഇതാണ്‌ സ്വാമിയുടെ മരണത്തിന്‌ കാരണം'- ബിജെപി വക്‌താവ്‌ പ്രകാശ്‌ ജാവ്‌ദേക്കര്‍ പറഞ്ഞു. അണ്ണാ ഹസാരെയും ശ്രീ ശ്രീ രവിശങ്കറും സ്വാമിയുടെ നിര്യാണത്തില്‍ അനുശോചിച്ചു. എന്നാല്‍ താന്‍ ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ സ്വാമിയുടെ നില അതീവ ഗുരുതരമായിക്കഴിഞ്ഞിരുന്നെന്നാണ്‌ ശ്രീ ശ്രീരവിശങ്കറുടെ വാദം.

രാംദേവിനെ കാണാന്‍ പാഞ്ഞെത്തിയ പ്രമുഖര്‍ സ്വാമി നിഗ്മാനന്ദയെ ഗൗനിച്ചതേയില്ല. കോടികളുടെ ആസ്‌തിയുള്ള ബാബയ്‌ക്കു മുന്നില്‍ സന്യാസത്തില്‍ ഉറച്ചു നിന്ന സ്വാമി നിഗ്മാനന്ദ വിലകുറഞ്ഞവനാണോ? . സ്വാമിയുടെ മരണത്തിന്‌ കാരണം ആരാണ്‌?

No comments:

Followers