സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ





Saturday, October 23, 2010

ഇന്ത്യ സങ്കീര്‍ണമാക്കുന്ന കാശ്മീര്‍ പ്രശ്നം

എന്‍.ഹരിദാസ്‌


തന്റെ വോട്ടുബാങ്ക്‌ നിലനിറുത്തുവാനായി ഇപ്പോള്‍ ഒമര്‍ അബ്ദുള്ള പറയുന്നു. കാശ്മീര്‍ പൂര്‍ണമായും ഇന്ത്യയില്‍ ലയിച്ചിട്ടില്ലെന്ന്‌. വീണ്‍വാക്കായാല്‍പ്പോലും വളരെ അപകടം പിടിച്ച ഒരു പ്രസ്താവനയാണിത്‌. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ദൃഷ്ടിയില്‍ ഒമറിന്റെ മുത്തച്ഛന്‍ ഷേക്ക്‌ അബ്ദുള്ള സ്വാതന്ത്ര്യ സമര സേനാനിയും ഭാരതത്തിന്റെ വിശ്വസ്ഥനും കാശ്മീരിന്റെ അനിഷേധ്യനേതാവുമായിരുന്നു. ഇതൊക്കെയാണെങ്കിലും അദ്ദേഹത്തിന്റെ നിലപാടില്‍ ഒരു ചാഞ്ചാട്ടം കണ്ടപ്പോള്‍ അദ്ദേഹത്തെ ഉടനടി തുറുങ്കിലടക്കുവാന്‍ ഒരു സമാധാന വാദിയായ നെഹ്‌റുപോലും മടിച്ചില്ല. അന്നത്തെ ഒരു പ്രത്യേകത കാശ്മീരില്‍ ശക്തമായ ഒരു പ്രതിപക്ഷം ഇല്ലായിരുന്നുവെന്നതാണ്‌. ഇന്നാണെങ്കില്‍ നിലമറിച്ചും. ഇന്ന്‌ ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സിന്റെ ചെറിയ വീഴ്ചകളെപ്പോലും വലുതാക്കി മുതലെടുക്കുവാന്‍ കച്ചകെട്ടി, ബല്ലും ബ്രേക്കുമില്ലാത്ത ഒരു പ്രതിപക്ഷമാണ്‌ കാശ്മീരില്‍ ഉള്ളത്‌. പ്രതിപക്ഷകക്ഷിയായ പിഡിപിയുടെ നേതാവ്‌ മെഹബൂബമുക്തിയുടെ രാഷ്ട്രീയ സര്‍ക്കസ്സുകള്‍ പലപ്പോഴും വിചിത്രമാണെന്ന്‌ പറയാതെവയ്യ. കലങ്ങിയവെള്ളത്തില്‍ മീന്‍ പിടിക്കുകയാണവര്‍.


വോട്ടുനഷ്ടമാകുമെന്ന പേടിയില്‍ അപകടപ്രസ്താവനകള്‍ക്ക്‌ മുതിരുകയാണ്‌ ഒമര്‍ അബ്ദുള്ളയും. സര്‍വ്വതന്ത്രസ്വതന്ത്രവും നിരുത്തരവാദപരവുമായ പരസ്യപ്രസ്താവനകള്‍ക്ക്‌ പറ്റിയ അന്തരിക്ഷമാണോ ഇന്ന്‌ കാശ്മീരില്‍ ഉള്ളത്‌. ഭൂരിപക്ഷം വോട്ടുപിടിക്കുന്നതിനായി ഇന്ത്യാവിരുദ്ധ പ്രസ്താവനകള്‍ നടത്തുവാന്‍ പാര്‍ട്ടികളെ അനുവദിയ്ക്കാമോ? എന്താണ്‌ കാശ്മീരില്‍ കല്ലെറിയുന്ന പ്രക്ഷോഭകരുടെ ലക്ഷ്യം. കാശ്മീര്‍ ഒരു യുദ്ധഭൂമിയാണെന്ന സത്യാവസ്ഥയെ അവര്‍ എന്തിന്‌ കണ്ടില്ലെന്നുനടിയ്ക്കുന്നു? ഇന്ത്യയിലെ ഇടതുപക്ഷം പോലും കാശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ കുരിശിലേറ്റുകയല്ലേ?

ഒരു ഭാഗത്ത്‌ ചൈനയും മറുഭാഗത്ത്‌ പാക്കിസ്ഥാനും ഭാരതത്തിനെതിരെ വാളോങ്ങിനില്‍ക്കുകയാണ്‌. കാശ്മീരില്‍ കാശ്മീര്‍ ഒരു യുദ്ധഭൂമിയാണ്‌. യുദ്ധം എന്നതുതന്നെ സംപൂര്‍ണമായ മനുഷ്യാവകാശ ലംഘനമാണല്ലോ, യുദ്ധാവസ്ഥ തീരാതെ അവിടെ മുഷ്യാവകാശങ്ങള്‍ പൂര്‍ണമായും നടപ്പാക്കുവാന്‍ സാധ്യമല്ലായെന്ന വസ്തുത മറച്ചു പിടിച്ചുകൊണ്ട്‌ ലോകത്തിന്റെ കണ്ണില്‍ പൊടിയിടാനായിമാത്രം മനുഷ്യാവകാശ ലംഘനമെന്ന്‌ വിഘടനവാദികള്‍ പ്രഛന്നവേഷം ധരിച്ചുവന്ന്‌ ബഹളം കൂട്ടുകയല്ലേ? ഇതിനെ വകവെച്ചുകൊടുക്കുവാന്‍ ഒരു ഇന്ത്യന്‍ സര്‍ക്കാരും! കാശ്മീര്‍ പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ വകവച്ചുകൊടുത്താല്‍ അതിന്റെയര്‍ത്ഥം കാശ്മീര്‍ മുഴുവനായും കൈടക്കുവാന്‍ പാക്കിസ്ഥാന്‌ (ചിലപ്പോള്‍ ചൈനക്കും) വിഴയൊരുക്കുകയെന്നതല്ലേ അതിന്റെ അര്‍ത്ഥം? ഇതൊക്കെക്കേട്ട്‌ പകച്ച്‌ ഒരു സര്‍വ്വകക്ഷിസംഘത്തേയും നാം കാശ്മീരിലേക്കയച്ചു. സര്‍വകക്ഷിസംഘം ചെന്നാല്‍ കാശ്മീരില്‍ നിന്നു പാകിസ്ഥാന്‍ പിന്മാറുമോ? അവിടെയും ഇടതുപക്ഷനയം ചൈനയുടെ സുഹൃത്തായ പാക്കിസ്ഥാന്‌ അനുകൂലമാകാതെ വയ്യല്ലോ!
 
കാശ്മീര്‍കത്തിയെരിയുന്നു വീണ്ടും എന്നൊരു വ്യാജ ചിത്രം ലോകത്തിനുമുന്നില് അവതരിപ്പിക്കുവാന്‍ അവിടത്തെ വിഘടനവാദികള്‍ക്കും ഭീകരന്മാര്‍ക്കും സാധിച്ചിരിക്കുന്നു. ശക്തമായ കൃത്യമായ പോലീസ്‌ നടപടികളിലൂടെ തടയുവാനും അമര്‍ച്ചചെയ്യുവാനും സാധിക്കുന്ന ഒരു പ്രക്ഷോഭത്തെയും അക്രമത്തെയും, മനുഷ്യാവകാശനിഷേധത്തിനും കിരാതവാഴ്ചക്കുമെതിരെ പൊതുജനമുന്നേറ്റമായി നമ്മുടെ മാധ്യമങ്ങളും വിഘടനവാദികളും ചിത്രീകരിക്കുന്നു. ഒരു മധ്യ മസംവാദത്തില്‍ ഒരു കാശ്മീരി വിദ്യാര്‍ത്ഥി പ്രകടിപ്പിച്ച അഭിപ്രായം ഇതിനുപുറകിലുള്ള അട്ടിമറിയിലേയ്ക്കും വൈദേശിക ഇടപെടലുകളിലേയ്ക്കുമാണ്‌ വിരല്‍ ചൂണ്ടുന്നത്‌. കാശ്മീരിന്റെ സ്വയം ഭരണമെവിടെ, കാശ്മീരില്‍ എവിടെയും എന്തിനാണ്‌ പട്ടാളം, കാശ്മീരുകാരുടെ മനുഷ്യാവകാശങ്ങളെവിടെ- ഇങ്ങിനെ പോകുന്ന ചോദ്യങ്ങള്‍. കേള്‍ക്കുന്നയാളിന്‌ ഒറ്റനോട്ടത്തില്‍ ന്യായമെന്നും മനുഷ്യാവകാശവാദമെന്നും മാത്രം തോന്നുന്ന ചോദ്യങ്ങള്‍. കാശ്മീരിന്‌ സ്വയം ഭരണമെന്നു പറഞ്ഞാല്‍ പച്ചമലയാളത്തില്‍ ഇന്ത്യ ആ സംസ്ഥാനത്തുനിന്നും പിന്മാറുകയെന്നല്ലാതെ മേറ്റ്ന്താണ്‌? കാശ്മീരില്‍ നിന്നും പട്ടാളത്തെപിന്‍വലിച്ചാല്‍ സംജാതമാവുന്ന അവസ്ഥയെന്താണ്‌. കാശ്മീര്‍ പ്രദേശം മണിക്കൂറുകള്‍ക്കകം പാക്കിസ്ഥാന്‍ സൈന്യത്തിന്റെ കൈവശത്തിലാവുകയല്ലേ അപ്പോള്‍ ആ വിദ്യാര്‍ത്ഥി മനുഷ്യാവകാശത്തിന്റെയും സ്വയംഭരണത്തിന്റെയും മൂടുപടമണിഞ്ഞു വരുന്നത്‌ ഇന്ത്യ കാശ്മീരില്‍ നിന്നും വിട്ടുപോകണമെന്നവാദവുമായല്ലേ? ആ വിദ്യാര്‍ത്ഥിയോട്‌ ഒരു മറുചോദ്യം- പാക്‌ അധിനിവേശകാശ്മീരിലെ ആളുകള്‍ക്ക്‌ ഈ അവകാശം വല്ലതുമുണ്ടോ?


കാശ്മീര്‍ ഒരു യുദ്ധ ഭൂമിയായത്‌ ഇന്ത്യകാരണമല്ല- പാക്‌ സൊക്കന്മാര്‍ അവിടെ അതിക്രമിച്ചുകയറിയതുകൊണ്ടുണ്ടായ സ്ഥിതിവിശേഷം. തിരുകൊച്ചിയും മൈസൂറും ഹൈദ്രബാദുമൊക്കെ, വിഭജനശേഷം ഇന്ത്യന്‍ യൂണിയനില്‍ച്ചേര്‍ത്ത്‌-അതുപോലെ കാശ്മീര്‍ ഭരിച്ച രാജാവ്‌ ഹരിസിംഗ്‌ ഇന്ത്യയില്‍ ചേരുവാന്‍ തീരുമാനിച്ചു. അങ്ങനെ കാശ്മീര്‍ ഇന്ത്യന്‍ യൂണിയന്റെ ഭാഗമായി ഈ ചരിത്രം പാക്‌ ഭരണാധികാരികള്‍ കഴിഞ്ഞകൂടാത്തതല്ല.

1948 മുതല്‍ കാശ്മീര്‍ ഒരു യുദ്ധഭൂമിയായി നിലകൊള്ളുന്നു. അനേകം ഇന്ത്യാ-പാക്‌ യുദ്ധങ്ങള്‍ കാശ്മീരിനു വേണ്ടി നടന്നു. പാക്കിസ്ഥാന്‍ മാത്രമല്ല, ചൈനയും കാശ്മീര്‍ പ്രദേശം കയ്യേറി അക്ബായ്‌-ചിന്‍പ്രദേശത്ത്‌ 38000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം കയ്യേറി കൈവശം വച്ചിരിക്കുകയാണ്‌ ചൈന. അതുമാത്രമോ? പാക്‌ അധിനിവേശ കാശ്മീരില്‍നിന്നും 6000ത്തോളം ചതുരശ്ര കിലോമീറ്റര്‍ സ്ഥലം പാക്കിസ്ഥാന്‍ ചൈനയ്ക്ക്‌ ദാനമായി നല്‍കി. എതിരാളിയെ തോല്‍പ്പിക്കുവാനായി തര്‍ക്കവസ്തുവെ, ഒരു കവലച്ചട്ടമ്പിയെ വിളിച്ചുകൊണ്ടുവന്ന്‌ അവന്‌ പാട്ടത്തിന്‌ കൊടുക്കുന്ന ഏര്‍പ്പാട്‌ പണ്ട്‌ നാട്ടിലുണ്ടായിരുന്നു.

അതുപോലെയാണ്‌ പാക്കിസ്ഥാന്‍ 6000 ചതുരശ്ര കിലോമീറ്റര്‍ ചൈനാ ചട്ടമ്പിയ്ക്ക്‌ പാട്ടത്തിന്‌ കൊടുത്തിരിക്കുന്നത്‌- ഇന്ത്യയെ പാഠം പഠിപ്പിക്കുവാനായിട്ട്‌. ഇതിനിടയിലാണ്‌ ഭീകരന്മാര്‍ കൂട്ടത്തോടെ പാക്‌-അഫ്ഗാന്‍ അതിര്‍ത്തികടന്ന്‌ ജിഹാദിനായി കാശ്മീരിലെത്തുന്നത്‌. എന്നും കാശ്മീര്‍ ഒരു യുദ്ധഭൂമിയും ഭീകരഭൂമിയുമായിരിക്കുമ്പോള്‍ അവിടെ സമാധാനകാ��ത്തെപ്പോലെ ജനങ്ങളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന്‌ പറയുന്നത്‌, ആ പുകമറയില്‍ പാക്കിസ്ഥാനും ഭീകരന്മാര്‍ക്കും വേദിയൊരുക്കുവാന്‍ വേണ്ടി മാത്രമാണ്‌. ഇന്ത്യന്‍ സൈന്യവും പോലീസും അവിടെ ജനങ്ങള്‍ക്കെതിരെയല്ലല്ലോ യുദ്ധം ചെയ്യുന്നത്‌- പാക്‌ പട്ടാളത്തിനും ഭീകരന്മാര്‍ക്കുമെതിരെയല്ലേ! ശത്രുപട്ടാളങ്ങളുടെ പീരങ്കിയുണ്ടകളും ബോംബുകളും ചീറിപ്പായുന്നതിന്റെ നടുവില്‍ ചെന്നുനിന്ന്‌ എന്റെ മനുഷ്യാവകാശങ്ങളും ജീവനും അപകടത്തിലെന്ന്‌ വിളിച്ചു കൂവുന്നതിന്റെ അര്‍ത്ഥമെന്താണ്‌? കാശ്മീരില്‍ അരങ്ങേറുന്ന പ്രകടനങ്ങളും അക്രമങ്ങളും പാക്‌ പ്രേരിതമായ അട്ടിമറി പ്രവര്‍ത്തനങ്ങളുടെ ഭീകരപ്രവര്‍ത്തനങ്ങളുടെ അവിഭാജ്യഘടകമല്ലാതെ മറ്റൊന്നുമല്ല. യുദ്ധഭൂമിയില്‍ ശത്രുപക്ഷത്തെ തകര്‍ത്തില്ലെങ്കില്‍ രാജ്യം നഷ്ടമാകും-യുദ്ധകാലത്ത്‌ മനുഷ്യാവകാശത്തെപ്പറ്റി ഉത്കണ്ഠപ്പെട്ടാല്‍ പരാജയം തീര്‍ച്ച- മോക്ഷയുദ്ധത്തിനിടയില്‍പ്പെട്ടുകിടക്കുകയാണ്‌ കാശ്മീരിലെ സാധാരണ ജനത. ഒരിയ്ക്കലും നിലയ്ക്കാത്ത വെടിയുണ്ടകളുടെ നടുവിലെ സാധാരണക്കാരന്റെ ജീവിതം ദൗര്‍ഭാഗ്യകരമാണ്‌- പക്ഷേ യുദ്ധം തീരാതെ മനുഷ്യാവകാശങ്ങള്‍ പൂര്‍ണമായി തിരിച്ചെത്തുകയില്ല.


ഒരു യുദ്ധഭൂമിയായ കാശ്മീരില്‍ മനുഷ്യാവകാശങ്ങള്‍ കുറെയെങ്കിലും സംരക്ഷിക്കപ്പെടുന്നെങ്കില്‍ അതിന്‌ അവിടത്തെ ജനങ്ങള്‍ ന്യൂദല്‍ഹിയോട്‌ നന്ദി പറയണം. കാശ്മീരില്‍ തെരഞ്ഞെടുപ്പും ജനകീയ ഭരണവും വര്‍ഷങ്ങളോളം മുടങ്ങിക്കിടന്നു. പഞ്ചാബിനെപ്പോലെ കാശ്മീര്‍ ഭീകരരെയും അമര്‍ച്ച ചെയ്ത്‌ തെരഞ്ഞെടുപ്പ്‌ നടത്തിയത്‌ നരസിംഹറാവുവിന്റെ ശക്തമായ നടപടികളായിരുന്നു. ഭൂരിപക്ഷം ജനങ്ങളും ഉത്സാഹത്തോടെ പങ്കെടുത്ത ഒരു തെരഞ്ഞെടുപ്പിലൂടെയാണ്‌ തികച്ചും അപ്രാപ്തനായ ഒമര്‍ അബ്ദുള്ളയെ അദ്ദേഹത്തിന്റെ പിതാവ്‌ കിരീടധാരിയായി വാഴിച്ചത്‌. ഒരു ചെറുസംസ്ഥാനമായ കേരളത്തിലെ പോലീസിന്‌ ഏതാനും മണിക്കൂറും ഒരു ഡസന്‍ ജലപീരങ്കികളും നല്‍കിയാല്‍ വിരട്ടിയോടിക്കുവാന്‍ കഴിയുന്ന ഒരു ജനക്കൂട്ടത്തെ, ഒരു മഹാ വിപ്ലവമാക്കി ചിത്രീകരിക്കുന്ന ഇന്ത്യാ വിരുദ്ധരും ചില മാധ്യമങ്ങളും മാപ്പര്‍ഹിക്കാത്ത ദേശവിരുദ്ധപ്രവര്‍ത്തിയാണ്‌ ചെയ്യുന്നത്‌. പ്രക്ഷോഭകാരികളുടെ ആവശ്യം അംഗീകരിച്ചാല്‍ അത്‌ ഇന്ത്യ കാശ്മീര്‍ കയ്യൊഴിയുന്നതിന്‌ തുല്ല്യമല്ലേ?

ലിങ്കന്‍ പറഞ്ഞു "യുദ്ധഭൂമിയില്‍ നിയമത്തിനല്ല പ്രസക്തി-ശത്രുവിനെ തകര്‍ക്കുന്നതിലാണ്‌" ഒരു യുദ്ധഭൂമിയാണെങ്കിലും ജനകീയാവകാശങ്ങളെയും ജനാഭിപ്രായത്തെയും കഴിവതും മാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തെയും പ്രതിബദ്ധതയെയും ഒരു ബലഹീനതയായി കണ്ട്‌ "ഇടകണ്ട്‌-പടവെട്ടുക"യാണ്‌ പാക്‌ ചട്ടുകങ്ങളായ കാശ്മീരിലെ പ്രക്ഷോഭകാരികള്‍. ഇൌ‍ അവസരത്തില്‍ ഭാരത ഭരണാധികാരികളുടെ ചിന്താക്കുഴപ്പവും ചാഞ്ചാട്ടവും കാശ്മീര്‍ വിഘടനവാദികള്‍ക്ക്‌ ഹരം പകരുകയാണ്‌. കാശ്മീരിലെ പ്രതിപക്ഷം തികച്ചും ഇന്ത്യാ വിരുദ്ധ നിലപാടിലാണ്‌ പ്രക്ഷോഭം ആളിക്കത്തിക്കുവാന്‍ ഏത്‌ നിരുത്തരവാദ നടപടിക്കും തയ്യാറായി നില്‍ക്കുകയാണ്‌ അവിടത്തെ പ്രതിപക്ഷനേതാവ്‌. നേപ്പാള്‍ ്രശ്നത്തിലെന്നപോലെ കാശ്മിരിലെ കല്ലേറുകാരെക്കണ്ട്‌ പകച്ചുനില്‍ക്കുകയാണ്‌ മന്‍മോഹന്‍സിംഗും സംഘവും. ഈ പ്രക്ഷോഭം ഒമര്‍ അബ്ദുള്ളയെന്ന ഒന്നിനും കൊള്ളാത്ത ഭരണാധികാരിയുടെ കഴിവില്ലായ്മകൊണ്ട്‌ മാത്രം പൊട്ടിപ്പുറപ്പെട്ടതാണ്‌. കാശ്മീരില്‍ പ്രതി വിപ്ലവകാരികള്‍ ഇന്ത്യയെത്തന്നെ പരാജയപ്പെടുത്തിക്കളയുമെന്നും ഇന്ത്യ അവിടെ വമ്പിച്ച മനുഷ്യാവകാശലംഘനം നടത്തുമെന്നും വരുത്തിക്കൂട്ടുവാന്‍ നമ്മുടെ മാധ്യമങ്ങളും ശ്രമിക്കുന്നു. അങ്ങനെ അവരും അറിയാതെ വിഘടനവാദികളെ സഹായിക്കുന്നു.

Followers