സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ





Wednesday, February 24, 2010

അഫ്ഗാന്‍ യുദ്ധത്തില്‍ ഇന്ത്യ ചെയ്യേണ്ടത്‌

എന്‍.ഹരിദാസ്‌
ഭീകരാക്രമണം ഇന്ത്യയില്‍ തുടര്‍ക്കഥയാവുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രിയെ മാറ്റുകയും രഹസ്യാന്വേഷണവിഭാഗവും കേന്ദ്ര പോലീസ്‌ സംവിധാനവും അഴിച്ചുണി നടക്കുകയും ചെയ്യുന്നു. മാറ്റങ്ങള്‍ ദൃശ്യമാണെങ്കിലും ഭീകരാക്രമണത്തെ അമേരിക്ക ചെയ്തപോലെ മുഴുവനായി ചെറുക്കുവാന്‍ എന്തുകൊണ്ട്‌ ഇന്ത്യക്ക്‌ സാധിക്കുന്നില്ലായെന്ന്‌ നാം അടിയന്തരമായ ആലോചിക്കണം. ഭീകരപ്രവര്‍ത്തനത്തിന്റെ വേരറുക്കുവാനുള്ള നടപടിയാണാവശ്യം. ഭീകരന്മാരുടെ താവളം ഭാരതത്തിനകത്ത്‌ മാത്രമായിരുന്നെങ്കില്‍ നമുക്ക്‌ പ്രതികാര-പരിഹാരനടപടികള്‍ വളരെ എളുപ്പമാകുമായിരുന്നു-സിക്കു ഭീകരവാദത്തെ ഉരുക്കുമുഷ്ടികൊണ്ട്‌ അടിച്ചമര്‍ത്തിയതുപോലെ.

അഫ്ഗാന്‍ യുദ്ധത്തില്‍ ഭീകരരെ തോല്‍പ്പിക്കുവാന്‍ സാധിച്ചാല്‍ ഭാരതത്തിനകത്തുള്ള ഭീകരപ്രവര്‍ത്തനം ഉടനെതന്നെ തകരുന്നത്‌ നമുക്ക്‌ കാണുവാന്‍ കഴിയും. ഭീകരപ്രവര്‍ത്തനം ഇന്ന്‌ ത്യാഗത്തിന്റെ പ്രതിരൂപമല്ലാതായി. അത്‌ വലിയൊരു ബിസിനസ്സാണ്‌. ഒരു മനുഷ്യബോംബ്‌ പൊട്ടിത്തെറിച്ച്‌ സ്വയം ആത്മഹത്യചെയ്താല്‍ അവന്റെ കുടുംബാംഗങ്ങള്‍ അതുകാരണം സമ്പന്നരാകുന്ന സമ്മാനപദ്ധതിയാണ്‌ ഭീകരപ്രവര്‍ത്തനത്തിന്റെ ശക്തിയും ഉറവിടവും. പണ്ട്‌ തിരുവിതാംകൂറില്‍ ഒരു കുബേര കുമാരനായ കൊലയാളിയെ തൂക്കുമരത്തില്‍നിന്ന്‌ രക്ഷിക്കുവാന്‍വേണ്ടി ഒരു പകരക്കാരനെ അന്വേഷിച്ചുവെന്നും ഒരുലക്ഷം രൂപ കൊടുക്കാമെന്നും പറഞ്ഞപ്പോള്‍ ഒരുവന്‍ പകരം തൂങ്ങുവാന്‍ തയ്യാറായിയെന്നും കഥ പറഞ്ഞുകേട്ടിട്ടുണ്ട്‌. പക്ഷെ രാജഭരണത്തിന്‍കീഴില്‍ ആ കളി നടക്കാതെപോയി. മധ്യപൂര്‍വദേശത്തെ പെട്രോ ഡോളറാണ്‌ ഇന്നത്തെ ഭീകരപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന ശക്തി. ഭീകരവിരുദ്ധ രാഷ്ട്രങ്ങള്‍പോലും ചടമ്പിപ്പിസായിവന്‍ തുക നല്‍കണം.

ഇന്ത്യയില്‍ ആഞ്ഞടിക്കുന്ന ഭീകരപ്രവര്‍ത്തനത്തിന്റെ ഇന്നത്തെ ശക്തിദുര്‍ഗ്ഗം പാക്‌ അഫ്ഗാന്‍ അതിര്‍ത്തിയിലുള്ള വസീകിസ്ഥാന്‍ തന്നെയാണ്‌. പഞ്ചാബിലെ ഭീകരര്‍ക്ക്‌ ഒരുപാട്‌ മനുഷ്യാവകാശ ലംഘനദുഃഖങ്ങളും വര്‍ഗ്ഗവിവേചന ദുഃഖങ്ങളുമുണ്ടെന്ന്‌ നമ്മുടെ ബുദ്ധിജീവികളും മാധ്യമങ്ങളും വീറോടെ വാദിച്ചിരുന്നു.

എന്നാല്‍ ഭരണകൂട ഭീകരനെ അടിച്ചമര്‍ത്തിയപ്പോള്‍ ഈ ബുദ്ധിജീവികള്‍ക്കൊന്നും മിണ്ടാട്ടമില്ല. അഫ്ഗാനിസ്ഥാനിലെ ഭീകരത്താവളങ്ങള്‍ തകര്‍ക്കുവാനുള്ള നാറ്റോ സേനയുടെ നടപടികള്‍ പലപ്പോഴും അര്‍ദ്ധമനസ്സോടെയായതിനാല്‍ വിജയം കാണുക പ്രയാസം. മാത്രമല്ല, പല സൈനികരുടേയും മടക്കയാത്രാവിമാനങ്ങള്‍ സ്റ്റാര്‍ട്ടാക്കി നിറുത്തിയിട്ടാണ്‌ യുദ്ധത്തിനു പോകുന്നത്‌. അങ്ങനെ യാത്രയ്ക്കുള്ള പെട്ടികള്‍ അടുക്കിവെച്ചിട്ട്‌ ആ സൈനികര്‍ എത്ര യുദ്ധം ചെയ്യും? എത്ര വിജയിക്കും?

അഫ്ഗാന്‍ യുദ്ധം തുടങ്ങുന്ന കാലത്ത്‌ ഇന്ത്യയെ കൂടി പങ്കാളിയാക്കുവാന്‍ പ്രസിഡന്റ്‌ ബുഷ്‌ കിണഞ്ഞു ശ്രമിച്ചതാണ്‌. എന്നാല്‍ ഭാരതം അഫ്ഗാനിസ്ഥാന്റെ സാമ്പത്തിക പുനര്‍നിര്‍മാണത്തില്‍മാത്രം പങ്കാളിയായി സൈനിക നടപടിയില്‍നിന്നും വിട്ടുനിന്നു. ഇന്ത്യയുടെ രാഷ്ട്രീയ കാലാവസ്ഥയും വോട്ടുപിടുത്ത നയങ്ങളും വച്ചുനോക്കുമ്പോള്‍ പാശ്ചാത്യരാജ്യങ്ങളുടെ സൈനികനടപടിയില്‍ ഭാരതം പങ്കുചേരുക അസാധ്യംതന്നെ. ഇവിടെ ഉയര്‍ന്നുവരുന്ന പ്രധാന ചോദ്യം രാജ്യസുരക്ഷയാണോ? വോട്ടുപിടിത്തമാണോ? ഒരു ഭരണകൂടത്തിന്റെ പ്രധാന കടമയെന്നതാണ്‌. ഇന്നത്തെ ഭീകരാക്രമണ സാധ്യതയില്‍ അതുമൂലം ഭാരതവും പാക്കിസ്ഥാനും ചെന്നുചാടുന്ന വമ്പിച്ച അത്യാപത്കരമായ സൈനിക സംഘട്ടന സാധ്യതയും വച്ചുനോക്കുമ്പോള്‍ ഇന്ത്യ അഫ്ഗാന്‍ യുദ്ധത്തില്‍ പങ്കുചേരുന്നത്‌ എത്രയോ അപകടം കുറഞ്ഞ നടപടിയാണ്‌. ഇന്ത്യ അഫ്ഗാന്‍ യുദ്ധത്തില്‍ പങ്കെടുക്കുന്നത്‌ മറ്റൊരു ഇന്ത്യ-പാക്‌ യുദ്ധത്തിന്‌ കാരണമാവുകയല്ല; മറിച്ച്‌ അതില്ലാതാവുകയാണ്‌ ചെയ്യുന്നത്‌. എന്നാല്‍ ഭാരതം ചെയ്യുന്നത്‌ എന്താണ്‌? ഭീകരന്മാരെ ഇന്ത്യയിലേക്ക്‌ കടക്കാന്‍ അനുവദിക്കരുതെന്ന്‌ നിരന്തരം പാക്കിസ്ഥാനോട്‌ അഭ്യര്‍ത്ഥിച്ചുകൊണ്ടിരിക്കുക, യുദ്ധ, കേസ്ഡയറിയും ടേപ്പുകളും മുദ്രവെച്ച്‌ അയച്ചുകൊടുക്കുക, പ്രതികളെ ശിക്ഷിക്കുവാനുള്ള നിയമോപദേശം പറഞ്ഞുകൊടുക്കുക-ഒരു വന്‍ശക്തിയാവുന്ന ഭാരതം ഒരു ക്രിമിനല്‍ കോടതിയിലെ പ്രോസിക്യൂട്ടറുടെ നിലയിലേക്ക്‌ തരംതാഴുന്നു.

ഭീകരരുമായി എപ്പോഴും ഒളിച്ചുകളി നടത്തുന്ന ഒരു സര്‍ക്കാരാണ്‌ വളരെക്കാലമായി പാക്കിസ്ഥാന്‍ ഭരിക്കുന്നത്‌. മുഷറഫിന്റെ ഭരണകൂടമായിരുന്നെങ്കില്‍ ഇന്നത്തെ സര്‍ദാരി ജനാധിപത്യത്തേക്കാള്‍ കുറേക്കൂടി ശക്തമായി ഭീകരരെ നേരിടുമായിരുന്നു, മനസ്സുവെച്ചാല്‍. സ്വതവേ ദുര്‍ബല പിന്നെ ഗര്‍ഭിണിയെന്നു പറഞ്ഞതുപോലെയാണ്‌ പാക്‌ ഭരണകൂടം ഇന്ന്‌. പട്ടാളം പറയുന്നത്‌ കേള്‍ക്കുമോ ജനങ്ങള്‍ പറയുന്നത്‌ കേള്‍ക്കുമോ, അതോ അമേരിക്ക പറയുന്നത്‌ കേള്‍ക്കുമോ? ഒരേസമയം അമേരിക്കയേയും മതമൗലികവാദികളേയും സാധാരണ ജനങ്ങളേയും ഭീകരരേയും സാന്ത്വനപ്പെടുത്തുന്ന രാഷ്ട്രീയപ്രക്രിയയാണ്‌ ഇന്ന്‌ പാക്കിസ്ഥാനില്‍. ഭീകരരെ പിടിച്ചുതരണമെന്ന്‌ ആ വാതിലില്‍ചെന്ന്‌ മുട്ടിയിട്ടെന്തുകാര്യം? ഭീകരര്‍ അതിര്‍ത്തികടന്നുവന്നാല്‍ അവരെ വകവരുത്തുവാന്‍ ശ്രമിക്കാതെ നാണംകെട്ട അഭ്യര്‍ത്ഥനകളുമായി പാക്കിസ്ഥാന്റെ വാതിലില്‍ നമ്മുടെ ഭരണാധികാരികള്‍ വീണ്ടുംവീണ്ടും മുട്ടുന്നു. പുച്ഛത്തില്‍ അവര്‍ മുഖം തിരിക്കുന്നു. ഇത്തരം അഭ്യര്‍ത്ഥനകള്‍ തുടര്‍ച്ചയായി നിരസിക്കപ്പെടുമ്പോള്‍ സ്വാഭാവികമായും ഇരുരാജ്യങ്ങളുംതമ്മില്‍ സംഘര്‍ഷം കൊടുമ്പിരികൊള്ളുന്നു.

സെപ്തംബര്‍ 26 ലെ ഭീകരാക്രമണം ഒരു ഇന്തോ-പാക്‌ യുദ്ധത്തിന്‌ കാരണമാവുമെന്ന്‌ നമ്മളൊക്കെ ഭയന്നില്ലേ. ഇരുരാജ്യങ്ങളും അണ്വൊയുധ ശക്തികള്‍. അടുത്ത ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധത്തേക്കാള്‍ എത്രയോ ചെറിയ അപകടമാണ്‌ ഇന്ത്യ-അഫ്ഗാന്‍ യുദ്ധത്തില്‍ പങ്കാളിയാവുന്നത്‌. ഇന്നത്തെ പരിതസ്ഥിതിയില്‍ തനിയെ അഫ്ഗാനിസ്ഥാനില്‍പ്പോയി ഒരു യുദ്ധം നടത്തുക ഇന്ത്യക്ക്‌ അസാധ്യവുമാണ്‌. അങ്ങനെ ചെയ്താല്‍ മുസ്ലീം രാഷ്ട്രങ്ങളും പാശ്ചാത്യരാജ്യങ്ങള്‍പോലും അതിനെഎതിര്‍ക്കും. അത്‌ ഉടനെതന്നെ ഒരു ഇന്ത്യ-പാക്‌ യുദ്ധത്തില്‍ കലാശിക്കുകയുംചെയ്യും. എന്നാല്‍ ഇന്ന്‌ അഫ്ഗാനിസ്ഥാനിലെ സ്ഥിതി എന്താണ്‌? അമേരിക്കയുടേയും നാറ്റോ രാജ്യങ്ങളുടേയും സഖ്യസേന ഭീകരരെ നേരിടുകയാണ്‌. അവര്‍ക്ക്‌ കൂട്ടായി പുനഃസംഘടിപ്പിച്ച അഫ്ഗാന്‍ സേനയും ഉണ്ട്‌. കുറ്റം മുഴുവനേല്‍ക്കുവാനും പഴികേള്‍ക്കുവാനും അമേരിക്കയുമുണ്ട്‌. അഫ്ഗാന്‍ ഭീകരരേയും വസീറിസ്ഥാന്‍ ഭീകരരേയും അടിച്ചമര്‍ത്തിയാല്‍ അതിന്റെ സത്വര ഭവിഷ്യത്ത്‌ കാശ്മീരിലെ ഭീകരന്മാര്‍ ഒറ്റപ്പെട്ട്‌ ശക്തിക്ഷയിക്കുകയാണ്‌. ഇന്ത്യയെ പ്രസിഡന്റ്‌ ബുഷ്‌ കൂട്ടിനുവിളിച്ചത്‌ ഇന്ത്യന്‍ സാന്നിധ്യം വെള്ളക്കാരന്‍ പട്ടാളത്തിന്‌ ഒരു നല്ല പരിവേഷം നല്‍കുമെന്നതുകൊണ്ടുകൂടിയാണ്‌. ഇന്ത്യ അഫ്ഗാനിസ്ഥാനില്‍ ഭീകരവേട്ടയ്ക്കുപോകുന്നതു കാരണം ഒരു ഇന്ത്യ-പാക്‌ യുദ്ധമാണ്‌ ഒഴിവാകുന്നത്‌. അമേരിക്കയോട്‌ ചേര്‍ന്നുനില്‍ക്കുന്ന ഇന്ത്യക്കെതിരെ ഒരു പാക്‌ സൈനിക നടപടി അസാധ്യമാണ്‌. എന്നാല്‍ എന്നും ചേരിചേരാ നയമെന്ന പരാജയ വാദത്തിന്റെ ചെളിയില്‍ കിടന്നുരുളുന്ന ഇന്ത്യക്ക്‌ ഇത്തരം ധീരമായ മാറ്റങ്ങള്‍ക്ക്‌ നേതൃത്വം നല്‍കാന്‍ കഴിയുന്നില്ല.

ഇന്ത്യ ഏറ്റവും വലിയ ഭീഷണി നേരിടുന്നത്‌ പാക്കിസ്ഥാനില്‍നിന്നല്ല, ചൈനയില്‍നിന്നാണെന്നുള്ള വസ്തുത 1962 ലെ നഗ്നമായ ആക്രമണത്തിനുശേഷവും നമ്മുടെ ബുദ്ധിജീവികളും വിദേശകാര്യ വിദഗ്ദ്ധരും അംഗീകരിക്കുന്നില്ല. അവര്‍ക്ക്‌ യാഥാര്‍ത്ഥ്യങ്ങളിലല്ല, മുന്‍വിധികളിലാണ്‌ പ്രാധാന്യം. അഫ്ഗാനിസ്ഥാനിലെ ഭീകരരെ അടിച്ചമര്‍ത്തി സമാധാനം പുനഃസ്ഥാപിക്കണമെന്ന താല്‍പര്യക്കാരാണ്‌ ഈജിപ്ത്‌, ടര്‍ക്കി, സൗദി അറേബ്യ തുടങ്ങിയ അറബി രാജ്യങ്ങള്‍. പക്ഷെ, ഇന്ത്യയിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ആലോചിക്കുന്നത്‌ അഫ്ഗാന്‍ യുദ്ധത്തിലെ ഇന്ത്യന്‍ പങ്കാളിത്തം ഇന്നാട്ടിലെ വോട്ടര്‍മാരെ എങ്ങനെ ബാധിക്കുമെന്നതാണ്‌.

ഇന്ത്യ-പാക്‌ യുദ്ധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ മുസ്ലീം വോട്ടിനെ പേടിച്ച്‌ ഇന്ത്യ യുദ്ധം ചെയ്യാതിരുന്നില്ല. എന്നുമാത്രമല്ല, അവര്‍ ഭാരതത്തിന്റെ വിജയത്തിന്‌ സമ്പൂര്‍ണമായ സഹകരണം നല്‍കുകയാണുണ്ടായത്‌. അഫ്ഗാന്‍ യുദ്ധം അഫ്ഗാന്‍ ജനതക്കെതിരെ അല്ലല്ലോ. അത്‌ നിരപരാധികളെ കൊന്നൊടുക്കുന്ന ഒരുപിടി ഭീകരര്‍ക്കെതിരെ മാത്രമല്ലേ. അഫ്ഗാന്‍ യുദ്ധത്തില്‍ ഇന്ത്യ പങ്കെടുത്താല്‍ ഇരട്ടനേട്ടം; ഭീകരാക്രമണംമൂലംപൊട്ടിപ്പുറപ്പെടാവുന്ന ഇന്ത്യ-പാക്‌ യുദ്ധം ഒഴിവാകും. പിന്നെ ഭീകരന്റെ വേര്‌ പിഴുതെറിയുന്നതുകാരണം വന്നുചേരുന്ന സമാധാനം ഇതിനേക്കാള്‍ പ്രധാനം. പാശ്ചാത്യ രാജ്യങ്ങളില്‍ പൊടുന്നനെ പൊങ്ങിവരുന്ന ഇന്ത്യ അനുകൂല വികാരം.

പാശ്ചാത്യരാജ്യങ്ങളുമായി സൈനികസഖ്യം ഉണ്ടാവുമ്പോള്‍ ഇന്ത്യക്കെതിരെ കണ്ണുരുട്ടുന്ന ചൈനീസ്‌ ഹുങ്ക്‌ താനെ നിലച്ചുകൊള്ളുകയും ചെയ്യും. എന്നാല്‍ ധീരമായ മാറ്റങ്ങള്‍ക്ക്‌ ഭാരതം എന്നാണ്‌ തയ്യാറാവുക.

Followers